Monday 3 April 2017

ഥാർ മരുഭൂമി

“അച്ഛാ, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാ?”

“രാജസ്ഥാനിലെ ഥാർ മരുഭൂമി.”

“ഈ മരുഭൂമി ഉണ്ടാകുന്നതെങ്ങനെയാണച്ഛാ?“

 “മോനേ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചില സ്ഥലങ്ങളിൽ മഴ പെയ്യാതെയാകും. അങ്ങനെ അവിടം വരണ്ടുണങ്ങും. സസ്യങ്ങളും ജന്തുക്കളും എല്ലാ‍ം ചത്തൊടുങ്ങും. അങ്ങനെ കാലക്രമത്തിൽ ഒന്നുമില്ലാത്ത മരുപ്രദേശമായി മാറും.”

“അപ്പോൾ ഈ ഥാർ മരുഭൂമിയും അങ്ങനെയുണ്ടായതാണോ?”

“അതേല്ലോ!“

“ഈ ഥാർ മരുഭൂമി വളരെ വലുതാണോ‍ അച്ഛാ?”

“അതെ. കോടിക്കണക്കിനു ഹെക്ടർ സ്ഥലമാണു മരുഭൂമി ആയി മാറിയത്.”

“അപ്പോൾ ഇത്രയും സ്ഥലം ഒരു പ്രയോജനവുമില്ലാതെ ഒന്നിനും കൊള്ളാതെ കിടക്കുകയാണല്ലേ?”

“അങ്ങനെ പറയാൻ കഴിയില്ല. പ്രയോജനമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഥാർ മരുഭൂമിയിൽ നിന്നും മാർബിൾ ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ ധാരാളം ഉപ്പു തടാകങ്ങളുണ്ട്. അവിടെ നിന്നും ഉപ്പ് ഉണ്ടാക്കുന്നു.”

“മരുഭൂമിയിൽ  എങ്ങനെയാ അച്ഛാ ഉപ്പുണ്ടാകുന്നത്?”

“അതിനെക്കുറിച്ചു പല ഗവേഷണങ്ങളും നടക്കുന്നു. കടലിൽ നിന്നും കാറ്റു വഴി ഇവിടെ ഉപ്പ് എത്തുന്നു എന്നു കരുതപ്പെടുന്നു. ചിലപ്പോൾ പണ്ട് ഈ മരുഭൂ‍മിയും കടലിന്റെ ഭാഗമായിരുന്നിരിക്കാം. അതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. ഞാൻ പറയാം. കേട്ടോളൂ.

രാമായണത്തിൽ യുദ്ധകാണ്ഡത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. രാവണൻ സീതയെ കട്ടോണ്ടു പോയി ലങ്കയിൽ പാർപ്പിച്ചതും, വാനര സൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ സീതയെ അന്വേഷിച്ചു കണ്ടെത്തിയ കഥയും നിനക്കറിയാമല്ലോ. അങ്ങനെ ശ്രീരാമലക്ഷ്മണന്മാരും വാനരസൈന്യവും സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കു തിരിച്ചു. അവർ സമുദ്രതീരത്തെത്തി. വിശാലമായ സമുദ്രം കടന്നാലേ ലങ്കയിലെത്താൻ കഴിയൂ‍. എന്താണു ചെയ്യുക എന്ന് എല്ലാവരും ചേർന്നാലോചിച്ചു. അവസാനം സമുദ്രദേവനോടുതന്നെ സഹായം തേടാം എന്നു തീരുമാനിച്ചു. ശ്രീരാമൻ സമുദ്രദേവനെ പൂജിച്ച് ഉപവസിച്ചു.

ദിവസങ്ങൾ കടന്നുപോയി. സീ‍തയെ എത്രയും വേഗം രക്ഷപെടുത്തേണ്ടതുണ്ട്. സമുദ്രദേവനാണെങ്കിൽ പ്രത്യക്ഷപ്പെടുന്നുമില്ല. ശ്രീരാമൻ കോപാവിഷ്ടനായി. സമുദ്രം വറ്റിക്കാനായി ആഗ്നേയാസ്ത്രം തന്റെ വില്ലിൽ തൊടുത്തു. ഇതോടെ കടൽ കലങ്ങിമറിഞ്ഞു. ജലജീവികളെല്ല്ലാ‍ം പേടിച്ചു പരക്കം പാഞ്ഞു. ഭൂമി ഇരുളടഞ്ഞു. ഇടിയും മിന്നലും ഉണ്ടായി. അവസാനം സമുദ്രദേവൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം രാമനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

“അല്ലയോ രാമാ, എന്നോട് അനിഷ്ടം തോന്നരുതേ. ഈ പ്രപഞ്ചം മുഴവൻ ഒരു വ്യവസ്ഥയിൽ അടിസ്ഥാനമായാണു നിലകൊള്ളുന്നതെന്ന് അങ്ങയ്ക്ക് അറിവുള്ളതാ‍ണല്ലോ. ഇവിടെ ഉള്ള ഓരോ വസ്തുവിനും ഒരു അടിസ്ഥാന സ്വഭാവം ഉണ്ട്. അതിനെ മാറ്റാൻ ആർക്കും കഴിയുന്നതല്ല. ഈ വിശാലതയും ആഴവും ജലവും എല്ലാം എന്റെ സ്വഭാവമാണ്. ഞാൻ വിചാരിച്ചാൽ കൂടി ഇത് ഇല്ലാതെയാക്കാൻ കഴിയില്ല. എന്നിലൂടെ അണകെട്ടാൻ ഉള്ള എല്ലാ സഹായവും ഞാ‍ൻ ചെയ്യാം. എന്നോടുള്ള കോപം അടക്കിയാലും.”

സമുദ്രദേവന്റെ ഈ അപേക്ഷ കേട്ടു ശ്രീരാമൻ ശാന്തനായി. അദ്ദേഹം പറഞ്ഞു.

“അല്ലയോ സമുദ്രദേവാ, അങ്ങയുടെ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. പക്ഷേ ഈ ആഗ്നേയാസ്ത്രം ഞാൻ ഞാണിൽ തൊടുത്തുപോയി. ഇനി ഇതു തിരിച്ചെടുക്കാൻ കഴിയിൽ. അതുകൊണ്ട് ഏതു പ്രദേശത്തേക്കാണ് ഇതു പ്രയോഗിക്കേണ്ടതെന്ന് അങ്ങ് നിശ്ചയിച്ചാലും.”

അങ്ങനെ സമുദ്രദേവന്റെ നിശ്ചയപ്രകാരം ദുഷ്ടജന്തുക്കൾ അധികം പാർത്തിരുന്ന ദ്രുമകൂ‍ല്യമെന്ന ദിക്കിലേക്കു രാമൻ വിശിഷ്ടമായ ആ ബാണം എയ്തു. ആ അസ്ത്രത്തിന്റെ ശക്തിയിൽ ആ ദിക്കിലെ സമുദ്രജലം ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തു. ആ പ്രദേശം മരുകാന്താരം എന്നറിയപ്പെട്ടു. ആ മരുകാന്താരമാണ് ഇന്നത്തെ ഥാർ മരുഭൂമി എന്നതാണു കഥ.”