Wednesday 21 August 2019

ഹനുമാന്റെ ഗര്‍വ്വ്!!



ഹനുമാന് ഗര്‍വ്വോ? അതെ! അതിബലവാനായ വാനരനാണ് ഹനുമാന്‍. ശ്രീരാമന് ഏറ്റവും പ്രിയപ്പെട്ടവന്‍. എന്നാല്‍ ഒരിക്കല്‍ ഹനുമാനും അഹങ്കാരത്തിനടിമപ്പെട്ടു! ആ കഥയൊന്നു കേട്ടാലോ?

രാവണവധം കഴിഞ്ഞു. ശ്രീരാമനും ലക്ഷ്മണനും സീതയും വിഭീഷണനും ഹനുമാനും മറ്റു വാനരന്മാരും പുഷ്പകവിമാനത്തില്‍ കയറി തിരികെ അയോദ്ധ്യയിലേക്കു യാത്രതിരിച്ചു. വഴിയില്‍ ഉള്ള കാഴ്ചകള്‍ രാമന്‍ സീതയ്ക്കു കാട്ടിക്കൊടുത്തു. അവര്‍ അങ്ങനെ രാമേശ്വരത്തെത്തി. അവിടെ വച്ചു രാമന്‍ ഋഷിമാരോട് ഒരു ചോദ്യം ചോദിച്ചു.

"അല്ലയോ ഋഷീശ്വരന്മാരെ, നിങ്ങള്‍ക്ക് പ്രണാമം. രാവണവധം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിബലവാനും ജ്ഞാനിയുമായ രാവണനെ വധിച്ചതുമൂലം എനിക്കുണ്ടായിരിക്കുന്ന പാപത്തില്‍ നിന്നും മുക്തനാകുവാന്‍ ഒരുപായവും ഞാന്‍ കാണുന്നില്ല. ദയവായി ഉപദേശിച്ചാലും.."

ഋഷിമാര്‍ പറഞ്ഞു.

"അല്ലയോ രാമാ, രാവണവധത്തിലൂടെ അങ്ങ് ഈ ലോകത്തിനു ശാന്തിയും സമാധാനവും വീണ്ടെടുത്തു തന്നിരിക്കുന്നു. ഈ രാമേശ്വരത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചാലും. അങ്ങയ്ക്കു മനഃസമാധാനം കൈവരുക തന്നെ ചെയ്യും."

ഋഷിമാരുടെ ഉപദേശം ശ്രവിച്ച ശ്രീരാമന്‍ ശിവലിംഗപ്രതിഷ്ഠയ്ക്കുള്ള വഴികള്‍ ആലോചിച്ചു. പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിട്ടു ഹനുമാനെ ശിവലിംഗം കൊണ്ടുവരുന്നതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ശിവലിംഗത്തിനായി വാരണാസിയിലേക്കു പോയ ഹനുമാന്‍ മുഹൂര്‍ത്തസമയമായിട്ടും മടങ്ങിയെത്തിയില്ല. അതിനാല്‍ ഋഷിമാരുടെ ഉപദേശപ്രകാരം സീത ഉരുട്ടിക്കൊടുത്ത മണ്ണുകൊണ്ടുള്ള ശിവലിംഗം ശ്രീരാമന്‍ അവിടെ പ്രതിഷ്ഠിച്ചു.

ശ്രീരാമനായി ശിവലിംഗവും തനിക്കായി ഒരു ആത്മലിംഗവുമായി മടങ്ങിയെത്തിയ ഹനുമാന്‍ പ്രതിഷ്ഠയും പൂജയുമൊക്കെ കഴിഞ്ഞതായി അറിഞ്ഞു ദുഃഖിച്ചു. ഇതുകണ്ടു ശ്രീരാമന്‍ പറഞ്ഞു.

"ഹനുമാനേ, മുഹൂര്‍ത്തസമയമായിട്ടും അങ്ങയെ കാണാഞ്ഞ് ഞാന്‍ മണ്ണുകൊണ്ടൊരു ശിവലിംഗം പ്രതിഷ്ഠിച്ചു. അതുസാരമില്ല. അതെടുത്തുമാറ്റിയിട്ട് അങ്ങ് കൊണ്ടുവന്ന മനോഹരമായ ശിവലിംഗത്തെ പ്രതിഷ്ഠിച്ചാലും."

ഇതുകേട്ടു ഹനുമാന് സന്തോഷമായി. ആ വാനരശ്രേഷ്ഠന്‍ തന്റെ വാലുകൊണ്ട് ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ എടുത്തുമാറ്റാന്‍ ശ്രമിച്ചു. സാധിച്ചില്ല! ഇതുകണ്ടു കോപാകുലനായ ഹനുമാന്‍ വീണ്ടും തന്റെ വാലുകൊണ്ട് ആ ശിവലിംഗത്തെ വരിഞ്ഞുകെട്ടി വലിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ വാലുമുറിഞ്ഞ് ആ വാനരന്‍ ദൂരെ തെറിച്ചു വീണു. തന്റെ തെറ്റുമനസ്സിലാക്കിയ ഹനുമാന്‍ ശ്രീരാമനെ സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചു. ശ്രീരാമന്‍ ഹനുമാനെ അനുഗ്രഹിച്ചു. ഹനുമാന്‍ കൊണ്ടുവന്ന ആത്മലിംഗത്തെ മണ്ണുകൊണ്ടുള്ള ശിവലിംഗത്തിനു വടക്കായി ശ്രീരാമന്‍ പ്രതിഷ്ഠിച്ചു.

ഇന്നും രാമേശ്വരത്ത് ശ്രീരാമനായി ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിക്കാതെ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതു നമുക്കു കാണാം.

Saturday 22 June 2019

സദാചാരം



ഒരിക്കല്‍ ഒരു കാട്ടില്‍ ഒരു വേടന്‍ വേട്ടയാടാനായി പോയി. പല മൃഗങ്ങളെയും അമ്പെയ്തും വല വിരിച്ചും പിടിച്ചിട്ട് അയാള്‍ തിരിച്ചുപോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു കടുവയുടെ മുന്‍പില്‍ ചെന്നുപെട്ടത്. വേടന്‍ ജീവനും കൊണ്ട് ഓട്ടം തുടങ്ങി. കടുവയുണ്ടോ വിടുന്നു! അതു പുറകെ കൂടി! അവസാനം ഗത്യന്തരമില്ലാതെ അയാള്‍ ഒരു വലിയ മരത്തില്‍ പിടിച്ചു കയറി. ഒരുവിധത്തില്‍ മുകളിലെത്തിയ വേടന്‍ പറ്റിയ ഒരു കൊമ്പില്‍ ഇരിപ്പായി. എന്നാല്‍ കടുവ മടങ്ങിപ്പോയില്ല. അത് മരത്തിനു ചുവട്ടില്‍ ഇരിപ്പുറപ്പിച്ചു.

അപ്പോഴാണ് വേടന്‍ അതു ശ്രദ്ധിച്ചത്. താനിരിക്കുന്ന കൊമ്പിനു തൊട്ടുമുകളില്‍ ഒരു കരടി ഇരിക്കുന്നു. കരടിയുടെ താമസസ്ഥലമായിരുന്നു ആ മരം. വേടന്‍ ഉള്ളാലെ ഒന്നു നടുങ്ങി. എങ്കിലും ധൈര്യം അവലംബിച്ച് അയാള്‍ പറഞ്ഞു.

"അല്ലയോ കരടി ശ്രേഷ്ഠാ, എന്നോടു ക്ഷമിക്കണം. കടുവയില്‍ നിന്നും രക്ഷപെടാനാണ് ഞാന്‍ അറിയാതെ ഇവിടെ കയറിയത്. എന്നെ ഒന്നും ചെയ്യരുത്."

കരടി പറഞ്ഞു.

"താങ്കള്‍ രക്ഷപെടുവാനായി ഇവിടെ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനാല്‍ പേടിക്കേണ്ട. ഞാന്‍ ഒന്നും ചെയ്യില്ല. കടുവ പോകുന്നതു വരെ താങ്കള്‍ക്ക് ഇവിടെ കഴിയാം."

വേടന് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്ന് ഉറങ്ങാന്‍ തുടങ്ങി. ഇതു കണ്ട കടുവ കരടിയോടു പറഞ്ഞു.

"ഹേ മിത്രമേ, നമ്മള്‍ രണ്ടും ഈ കാടിന്റെ സന്തതികളാണ്‌. ഈ കാട്ടില്‍ ഒരുമിച്ചു കഴിയുന്നവര്‍. ഇവനോ പുറത്തുനിന്നും വന്നവന്‍. അതുകൊണ്ടു മടിക്കാതെ അവനെ തള്ളി താഴെ ഇടൂ. അവന്‍ എനിക്കു ഭക്ഷണം ആകട്ടെ."

കരടി അതുകേട്ടു പറഞ്ഞു.

"പ്രിയ കടുവച്ചേട്ടാ, നമ്മള്‍ രണ്ടും ഈ കാട്ടിലുള്ളവര്‍ തന്നെ. ഒരുമിച്ച് ജീവിക്കുന്നവര്‍. പക്ഷേ, എന്റെ വീട്ടിലേക്കു സ്വയരക്ഷാര്‍ത്ഥം ഓടിക്കയറി അഭയം ചോദിച്ച ഒരാളെ വഞ്ചിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നോടു ക്ഷമിച്ചാലും.."

കരടിയുടെ വാക്കുകേട്ടു കടുവയ്ക്ക് അതിയായ കോപം വന്നു. എങ്കിലും അവന്‍ ഒന്നും മിണ്ടാതെ മരത്തിനു ചുവട്ടില്‍ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വേടന്‍ തെളിഞ്ഞു. അപ്പോഴേക്കും കരടി ഉറക്കം തൂങ്ങിത്തുടങ്ങി. ഇതുകണ്ട കടുവ വേടനോടു പറഞ്ഞു.

"ഹേ വേടാ, നിനക്കു രക്ഷപെടാന്‍ ഒരവസരം തരാം. മുകളിലത്തെ കൊമ്പിലിരിക്കുന്ന കരടിയെ തള്ളി താഴെ ഇടൂ. നിന്നെ ഞാന്‍ പോകാന്‍ അനുവദിക്കാം. ഇതെന്റെ വാക്കാണ്."

ഇതുകേട്ട വേടന്‍ ചിന്തിച്ചു. ഈ മരത്തിലിങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി. രക്ഷപെടാന്‍ ഒരു വഴിയുമില്ല. കരടിയെ തള്ളിയിട്ടാല്‍ ചിലപ്പോള്‍ ഈ കടുവ എന്നെ വെറുതെ വിട്ടാലോ? അവന്‍ കടുവ പറഞ്ഞതുപോലെ ചെയ്യാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്ത് അവന്‍ കരടിയെ ആഞ്ഞുതള്ളി. എന്നാല്‍ ഉറക്കത്തിലും ജാഗ്രത പുലര്‍ത്തിയിരുന്ന കരടി വീഴുന്നതിനു മുന്പ് മറ്റൊരു കൊമ്പില്‍ തൂങ്ങി രക്ഷപെട്ടു.

ഇതുകണ്ടു കടുവ കരടിയോടു പറഞ്ഞു.

"ഇപോള്‍ നീ എന്തുപറയുന്നു. ഇവന്‍ പുറത്തുനിന്നു വന്നവനാണ്. ഇവനു നമ്മളെ ചതിക്കുന്നതില്‍ യാതൊരുമടിയുമില്ല. ഈ ചതിയനെയാണോ നീ സംരക്ഷിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ മടിക്കാതെ ഈ ദുഷ്ടനെ തള്ളി താഴെയിടൂ."

ഇതുകേട്ടു കരടി പറഞ്ഞു.

"അല്ലയോ കടുവേ, നീ പറഞ്ഞതു ശരിയാണ്. ഇവന്‍ ചതിയനാണ്. പക്ഷേ, ഒരു സത്പുരുഷന്‍ തനിക്കു തിന്മ വിളയിക്കുന്നവര്‍ക്കു പോലും ദോഷം വരുത്തുവാന്‍ ആഗ്രഹിക്കില്ല. എന്റെ വീട്ടിലേയ്ക്കു രക്ഷതേടി എത്തുന്നവരെ സംരക്ഷിക്കുക എന്നത് എന്റെ ആചാരമാണ്. ആ സദാചാരം തെറ്റിപ്പോകാതെ സംരക്ഷിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ടുതന്നെ ഇവനെ ഞാന്‍ തള്ളിയിടില്ല."

ഇതുകേട്ട് കടുവ നിരാശയോടെ മടങ്ങിപ്പോയി.

സീതയെ ഉപദ്രവിച്ച രാക്ഷസിമാരെ കൊല്ലാന്‍ രാവണവധത്തിനു ശേഷം ഹനുമാന്‍ തുനിയുമ്പോള്‍ സീത പറഞ്ഞ കഥയാണിത്.

"ന പരഃ പാപമാദത്തേ പരേഷാം പാപകര്‍മ്മണാം
  സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാഃ"

കഥയില്‍ കരടി പറയുന്ന ഈ ശ്ലോകത്തിലൂടെ തന്നെ ഉപദ്രവിച്ച രാക്ഷസിമാരോടു പോലും ക്ഷമിക്കുക എന്നതാണ് തന്റെ തീരുമാനമെന്ന് സീത ഹനുമാനെ ധരിപ്പിക്കുന്നു.