Wednesday 31 October 2018

മിത്രവും ശത്രുവും




ഒരിടത്ത് ഒരു കാട്ടില്‍ ഒരു വലിയ ആല്‍മരം ഉണ്ടായിരുന്നു. ശാഖോപശാഖകളായി പിരിഞ്ഞ്‌ ഒരുപാടു പക്ഷിമൃഗാദികള്‍ക്ക് ആശ്രയമായി ആ വന്മരം അവിടെ അങ്ങനെ തലയുയര്‍ത്തി നിന്നു. അതിന്റെ തണലില്‍ അനേകം മൃഗങ്ങള്‍ കൂടുകെട്ടി. അതില്‍ ഒരു എലിയും പൂച്ചയുമുണ്ടായിരുന്നു. 'പാലിതന്‍' എന്നു പേരായ എലി അനേകം മാളങ്ങള്‍ ഉണ്ടാക്കി കുടുംബസമേതം ആ മരത്തിനു ചുവട്ടില്‍ താമസിച്ചുപോന്നു. 'ലോമശന്‍' എന്ന പൂച്ചയാകട്ടെ മരത്തിന്റെ ചില്ലകളിലും കഴിഞ്ഞുപോന്നു.

ആ മൃഗങ്ങള്‍ അങ്ങനെ സമാധാനത്തോടെ കഴിയുന്നതിനിടയില്‍ ഒരു ദിവസം ഒരു വേടന്‍ ആ കാട്ടിലേയ്ക്ക് കടന്നുവന്നു. ആ ആല്‍മരത്തെ ആശ്രയിച്ച് ഒരുപാടു ജീവികള്‍ ജീവിക്കുന്നുവെന്ന് മനസ്സിലാക്കിയ വേടന്‍ അതിനടുത്ത് ഒരു കുടില്‍ കെട്ടി താമസമാക്കി. എന്നും വൈകുന്നേരമാകുമ്പോള്‍ ആ മരത്തിനടുത്തു വേടന്‍ വലവിരിക്കും. രാവിലെ വലയില്‍ വീണ മൃഗങ്ങളുമായി കുടിലിലേയ്ക്ക് തിരികെ പോകും. ഇതായിരുന്നു പതിവ്.

ഒരു രാത്രിയില്‍ ലോമശന്‍ എന്ന നമ്മുടെ പൂച്ച അറിയാതെ ആ വലയില്‍ വന്നുപെട്ടു. അവന്‍ തന്റെ സര്‍വ്വശക്തിയുമെടുത്ത് ആ വലയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ശ്രമിക്കുന്തോറും ആ വലയിലെ കെട്ടുകള്‍ മുറുകിക്കൊണ്ടേയിരുന്നു. അവസാനം ഒരു രക്ഷയുമില്ലെന്നു മനസ്സിലാക്കിയ ലോമശന്‍ തന്റെ വിധിയെ പഴിച്ചു കരഞ്ഞുകൊണ്ടു തളര്‍ന്നു കിടപ്പായി.

ഇതെല്ലാം കണ്ടുകൊണ്ടു തന്റെ മാളത്തില്‍ ഇരിക്കുകയായിരുന്നു പാലിതന്‍ എന്ന എലി. തന്റെ വര്‍ഗ്ഗശത്രുവിന്റെ അവസ്ഥകണ്ട് അവനു സന്തോഷമായി. അവന്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി യഥേഷ്ടം സഞ്ചരിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് ഒരു കാര്യം എലിയുടെ ശ്രദ്ധയില്‍ പെട്ടത്. തന്റെ നേരെ ചാടിവീഴാനായി തക്കംപാര്‍ത്ത് ഒരു കീരി നില്‍ക്കുന്നു. കൂടാതെ മരക്കൊമ്പിലതാ ഒരു മൂങ്ങയും ഇരിക്കുന്നു. ഒന്നുകില്‍ കീരി ചാടിവീഴും, അല്ലെങ്കില്‍ മൂങ്ങ റാഞ്ചിക്കൊണ്ടു പോകും. എന്തായാലും തന്റെ കഥകഴിഞ്ഞുവെന്ന് എലിയ്ക്കു തോന്നി. പൂച്ചയുടെ അവസ്ഥകണ്ടു സന്തോഷിച്ചു സുരക്ഷ നോക്കാതെ അപകടത്തില്‍ ചാടേണ്ടിയിരുന്നില്ലെന്ന് അവനു തോന്നി.

ഒരു ബുദ്ധി പ്രയോഗിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. തന്നെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഇനി ലോമശനു മാത്രമേ കഴിയൂ. അതുകൊണ്ട് എങ്ങനെയായാലും അവനുമായി ചങ്ങാത്തം ഉണ്ടാക്കണം. പാലിതന്‍ പൂച്ചയോടുപറഞ്ഞു.

"അല്ലയോ ലോമശാ, നിന്റെ അവസ്ഥകണ്ട് എനിക്കു വളരെ ദുഃഖമുണ്ട്. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ നീ കുറച്ചുകൂടിശ്രദ്ധിക്കേണ്ടിയിരുന്നു. ഈ കെണിയില്‍ നിന്നും നിനക്ക് ഒറ്റയ്ക്ക്‌ രക്ഷപെടാന്‍ കഴിയില്ല. പക്ഷേ എനിക്കു നിന്നെ രക്ഷിക്കാനാകും. എന്റെ പല്ലിനു നല്ല മൂര്‍ച്ചയുണ്ട്. അതുപയോഗിച്ച് ഈ വല ഞാന്‍ കടിച്ചുമുറിക്കാം. പക്ഷേ പകരം നീ എന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കണം. കീരിയും മൂങ്ങയും എന്നെ കൊല്ലാന്‍ തക്കം നോക്കിയിരിക്കുന്നു. നീ എനിക്ക് അഭയം നല്‍കണം."

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ വിഷമിച്ചിരുന്ന പൂച്ചയ്ക്ക് എലിയുടെ വാക്കുകള്‍ ഒരു പിടിവള്ളിയായി. പാലിതന് അഭയം കൊടുക്കാന്‍ ലോമശന്‍ തയ്യാറായി. എലി ഓടിപ്പോയി പൂച്ചയുടെ ശരീരത്തോടു ചേര്‍ന്ന് ഇരിപ്പായി. കീരിയും മൂങ്ങയും ഏറെനേരം കാത്തിരുന്നുവെങ്കിലും എലി പൂച്ചയുടെ അടുത്തുനിന്നും മാറാന്‍ കൂട്ടാക്കാത്തതു കണ്ടു നിരാശരായി മടങ്ങി. ഇതുകണ്ടു ലോമശന്‍ പറഞ്ഞു.

"പാലിതാ, നിന്റെ ശത്രുക്കള്‍ രണ്ടും ഇതാ ഒടിപ്പോയിരിക്കുന്നു. നീ ഇപ്പോള്‍ നിന്റെ വാക്കുപാലിക്കുക. ഈ വല മുറിച്ച് എന്നെ ഇതില്‍നിന്നും രക്ഷിക്കുക."

ഇതുകേട്ട് എലി പതുക്കെ വല കരണ്ടുമുറിക്കാന്‍ തുടങ്ങി. സമയം കടന്നുപോയി. നേരം വെളുത്തുതുടങ്ങി. ഏറെനേരം കഴിഞ്ഞിട്ടും എലി തന്റെ പണി അവസാനിപ്പിക്കുന്നില്ല. ഇതുകണ്ടു പൂച്ച ആകാംഷയോടെ പറഞ്ഞു.

"സുഹൃത്തേ, പണ്ടത്തെ വൈര്യം മനസ്സില്‍ വച്ചു നീ എന്നെ കുടുക്കാന്‍ നോക്കുകയാണോ? നേരം വെളുത്തുതുടങ്ങി. വേടന്‍ ഇപ്പോള്‍ എത്തും. പെട്ടെന്ന് ഈ വല കടിച്ചുമുറിച്ചു എന്നെ രക്ഷിച്ചാലും. നിന്റെ രണ്ടുശത്രുക്കളെ തുരത്തി നിന്നെ ഞാന്‍ രക്ഷിച്ചില്ലേ? നീ നിന്റെ വാക്കുപാലിച്ചാലും."

ഇതുകേട്ട് ചിരിച്ചുകൊണ്ട് എലി പറഞ്ഞു.

"ലോമശാ, നീ പെടിക്കേണ്ട. എന്റെ പണി ഏകദേശം തീര്‍ന്നുകഴിഞ്ഞു. ഇനി ഒരു കണ്ണികൂടിയേ മുറിക്കേണ്ടതുള്ളൂ. പക്ഷേ ഞാന്‍ അത് ഇപ്പോള്‍ ചെയ്യില്ല. വേടന്‍ വരുമ്പോള്‍ ഞാന്‍ വല മുറിക്കും. നീ ഓടി മരത്തില്‍ കയറിക്കോണം. ഇപ്പോള്‍ നിന്നെ രക്ഷിച്ചാല്‍ നീ എന്നെപിടിച്ചു തിന്നാലോ? എനിക്ക് എന്റെ സുരക്ഷകൂടി നോക്കണമല്ലോ."

പൂച്ച എന്തൊക്കെ പറഞ്ഞിട്ടും എലി തന്റെ തീരുമാനത്തില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. നേരം വെളുത്തു. വേടന്‍ ദൂരെനിന്നും വരുന്നതു കണ്ടതോടെ എലി വലയുടെ അവസാനത്തെ കണ്ണി കരണ്ടുമുറിക്കാന്‍ തുടങ്ങി. വേടന്‍ അടുത്തെത്തിയപ്പോഴേക്കും വല മുറിഞ്ഞു. പൂച്ച ജീവനുംകൊണ്ടോടി മരത്തില്‍ കയറി. എലി തന്റെ മാളത്തിലേയ്ക്കും രക്ഷപെട്ടു. വേടന്‍ നിരാശനായി വലയും കൊണ്ടു മടങ്ങി.

വേടന്‍ പോയിക്കഴിഞ്ഞപ്പോള്‍ പൂച്ച എലിയോടു പറഞ്ഞു.

"പാലിതാ.. സുഹൃത്തേ, നീ ഇന്നെന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്നെന്നും ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കും. ഇന്നുമുതല്‍ നീ എന്റെ ഉറ്റസുഹൃത്താണ്. നിന്നെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞാന്‍ നിനക്കു നല്ല ഒരു വിരുന്ന് ഒരുക്കാം."

ഇതുകേട്ട് എലി പറഞ്ഞു.

"ഞാനും നീയും മിത്രങ്ങളായത് ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടിയാണ്. എന്റെ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ നിന്നെ സുഹൃത്താക്കി. വേടനില്‍ നിന്നും രക്ഷപെടാന്‍ നീ എന്നെയും സുഹൃത്താക്കി. ലക്ഷ്യം നേടിയതോടെ ആ ബന്ധം ഇവിടെ അവസാനിച്ചിരിക്കുന്നു. ഞാന്‍ നിന്റെ ഭക്ഷണമാണ്. നീ എന്നെ തിന്നുന്നവനും. നീ ശക്തിമാനാണ്. ഞാനോ ദുര്‍ബ്ബലനും. അതുകൊണ്ടുതന്നെ നമുക്ക് മിത്രങ്ങളായി കഴിയാന്‍ സാധിക്കില്ല. ശത്രുവും മിത്രവും ഉണ്ടാകുന്നതു സമയവും സന്ദര്‍ഭവും അനുസരിച്ചാണ്. സന്ദര്‍ഭാനുസരണം മിത്രങ്ങള്‍ ശത്രുക്കളും ശത്രുക്കള്‍ മിത്രങ്ങളും ആകും. അതു പ്രകൃതി നിയമമാണ്. ഈ ലോകത്തില്‍ എന്തെങ്കിലും നേട്ടങ്ങള്‍ക്കല്ലാതെ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചിലര്‍ അവരുടെ സഹകരണം കൊണ്ടു മിത്രങ്ങളെ ഉണ്ടാക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ മധുരസംഭാഷണങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. വേറെ ചിലരാകട്ടെ തങ്ങളുടെ മതവിശ്വാസത്തെ മുന്‍നിര്‍ത്തി സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. എന്നാല്‍ അവരില്‍ ഈ കാരണങ്ങള്‍ ഇല്ലാതെയായാല്‍ മിത്രഭാവവും മാറും. സഹകരണം കൊണ്ടു മിത്രങ്ങളായവര്‍ സഹകരണം നിര്‍ത്തിയാല്‍ ശത്രുക്കളാകും. ഒരാള്‍ തന്റെ മധുരസംഭാഷണം മാറ്റി തെറിവിളി തുടങ്ങിയാല്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ വിട്ടുപോകും. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഒന്നായവര്‍ അത് ഉപേക്ഷിച്ചാല്‍ ശത്രുക്കള്‍ തന്നെ."

പാലിതന്റെ വാക്കുകള്‍ കേട്ടു ലോമശന്‍ നിരാശനായി മടങ്ങി. അവന്‍ ഇര തേടി മറ്റൊരിടത്തേക്കു പോയി.

Monday 29 October 2018

മൂന്നു മീനുകള്‍





ഒരിടത്ത് ഒരു കുളത്തില്‍ 'ദീര്‍ഘദര്‍ശി', 'ചടുലബുദ്ധി', 'ഹ്രസ്വദൃഷ്ടി' എന്നീ പേരുകളുള്ള മൂന്നു മീനുകള്‍ ജീവിച്ചിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെയായിരുന്നു അവരുടെ സ്വഭാവവും. 'ദീര്‍ഘദര്‍ശി' വരുംവരായ്കകളെപ്പറ്റി നന്നായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കുന്ന കൂട്ടത്തിലായിരുന്നു. 'ചടുലബുദ്ധി'യാകട്ടെ തന്റെ ബുദ്ധിസാമര്‍ത്ഥ്യം ഉപയോഗിച്ച് ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപെടുവാന്‍ കഴിവുള്ളവനായിരുന്നു. എന്നാല്‍ 'ഹ്രസ്വദൃഷ്ടി' ഒഴുക്കിനനുസരിച്ചു പോകുന്ന പ്രകൃതമായിരുന്നു. വരുന്നതു വരട്ടെ എന്നതായിരുന്നു അവന്റെ രീതി.

ഒരുദിവസം കളികള്‍ക്കിടയില്‍ 'ദീര്‍ഘദര്‍ശി' മറ്റു കൂട്ടുകാരോടു പറഞ്ഞു.

"കൂട്ടുകാരേ, എനിക്കിപ്പോള്‍ ഈ കുളത്തിന്റെ മുകള്‍തട്ടില്‍ നിന്നും അടിയിലേക്കു നീന്തിയെത്താന്‍ എന്നത്തേക്കാളും കുറച്ചു സമയം മതി. ഇതിലെന്തോ അപകടം ഉണ്ട്. ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. നമുക്ക് എത്രയുംവേഗം മറ്റേതെങ്കിലും കുളത്തിലേയ്ക്ക് രക്ഷപെടണം."

ഇതുകേട്ട് 'ചടുലബുദ്ധി' പറഞ്ഞു.

"നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്. ഇനി ജലനിരപ്പു കുറഞ്ഞെങ്കില്‍ തന്നെ ഇപ്പോഴേ വീടുവിട്ടു പോകേണ്ട കാര്യമില്ല. ഇത് എവിടെവരെ പോകുമെന്നു നോക്കാം."

ഹ്രസ്വദൃഷ്ടിക്കും ആ കുളം വിട്ടുപോകുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. അവന്‍ പറഞ്ഞു.

"ഞാന്‍ എന്തായാലും ഈ കുളം വിട്ട് എങ്ങോട്ടുമില്ല. അങ്ങനെ കുളം വറ്റത്തുമൊന്നുമില്ല. എത്ര കാലമായി നമ്മളിവിടെ കഴിയുന്നു. ഒന്നും സംഭവിക്കില്ല."

'ദീര്‍ഘദര്‍ശി' എത്ര ഉപദേശിച്ചിട്ടും മറ്റു രണ്ടു മീനുകളും കൂടെ ചെല്ലാന്‍ തയ്യാറായില്ല. അവസാനം മനസ്സില്ലാമനസ്സോടെ അവന്‍ ഒഴുക്കില്‍ നീന്തി മറ്റൊരു കുളത്തിലേയ്ക്ക് രക്ഷപെട്ടു.

മീന്‍പിടുത്തക്കാര്‍ ആ കുളം വറ്റിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വെള്ളം എല്ലാം വറ്റി ചെളി മാത്രമായി. ചെളിയില്‍ കിടന്നു പിടയ്ക്കുന്ന മീനുകളെ  മീന്‍പിടുത്തക്കാര്‍ കോരിയെടുക്കാന്‍ തുടങ്ങി. ചടുലബുദ്ധി പെട്ടന്നു വലയില്‍ കടിച്ചുപിടിച്ചു ചത്തതുപോലെ കിടന്നു. മീനുകളെല്ലാം വലയില്‍ കുടുങ്ങി കിടക്കുകയാണ് എന്നുകരുതി മീന്‍പിടുത്തക്കാരന്‍ ചെളി കഴുകി കളയാനായി വല നല്ല വെള്ളമുള്ള മറ്റൊരു കുളത്തില്‍ മുക്കി. ഈ തക്കത്തിനു 'ചടുലബുദ്ധി' നീന്തി രക്ഷപെട്ടു. ഒന്നും ചെയ്യാതെയിരുന്ന 'ഹ്രസ്വദൃഷ്ടി' വലയില്‍ അകപ്പെടുകയും ചെയ്തു.


ഗുണപാഠം : എതുകാര്യത്തിലും ചിന്തിച്ചു തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ സമയോജിതമായി പ്രവര്‍ത്തിക്കാനുള്ള സാമര്‍ത്ഥ്യം ഉണ്ടാകണം. ഇതു രണ്ടും ഇല്ലാത്തവര്‍ പെടും.

Sunday 28 October 2018

ഭരണാധികാരിയും ജനങ്ങളും

ഒരു ഭരണാധികാരി ജനങ്ങളോടു ധാർഷ്ട്യത്തോടും അഹന്തയോടും പെരുമാറുന്നതിനെക്കുറിച്ച് എന്താണഭിപ്രായമെന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിനു മറുപടിയായി രണ്ടു കഥകളാണ് ഞാന്‍ പറഞ്ഞത്. ഭീഷ്മോപദേശത്തിലെ ഇന്നും പ്രസക്തമായ ആ രണ്ടു കഥകളൊന്നു കേട്ടാലോ?

ശക്തിയും ബുദ്ധിയും :-



ഒരിക്കല്‍ സമുദ്രം തന്നിലേയ്ക്ക് വന്നുചേരുന്ന നദികളോട് ഒരു ചോദ്യം ചോദിച്ചു.

"നദികളെ, നിങ്ങള്‍ അപാര ശക്തിയുള്ളവരാണ്. നിങ്ങളുടെ കുത്തൊഴുക്കില്‍ മലകളും വന്മരങ്ങളുമെല്ലാം കടപുഴകി ഒഴുകുന്നു. എതിരെ നില്‍ക്കുന്ന എന്തിനെയും തകര്‍ക്കുന്ന നിങ്ങളുടെ ശക്തികണ്ട് ഞാന്‍ പോലും അത്ഭുതപ്പെടുന്നു. എങ്കിലും എനിക്കൊരു സംശയം. വലിയ വലിയ വൃക്ഷങ്ങളെ പോലും തകര്‍ക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് മുളയെ വെറുതെ വിടുന്നത്. ഇതുവരെ ഒരു മുളയെ പോലും വേരോടെ പിഴുത് എന്നില്‍ എത്തിക്കാത്തതെന്താണ്? ഇതിനെന്തെങ്കിലും കാരണമുണ്ടോ?"

നദികള്‍ മറുപടി പറഞ്ഞു.

"അല്ലയോ സമുദ്രമേ, അതിനൊരു കാരണമുണ്ട്. ഞങ്ങള്‍ വളരെ ശക്തിയുള്ളവരാണ് എന്നത് ശരിതന്നെ. പക്ഷേ ഞങ്ങളുടെ ശക്തി എതിര്‍ത്തു നില്‍ക്കുന്നവരില്‍ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ. സ്വന്തം ശക്തിയില്‍ അഹന്ത മൂത്ത വന്‍ മരങ്ങള്‍ ഞങ്ങളെ എതിര്‍ക്കും. അവരെ മൂടോടെ ഞങ്ങള്‍ പറിച്ചെറിയും. പക്ഷേ മുള ബുദ്ധിമാനാണ്. അവന്‍ ഞങ്ങളെ എതിര്‍ക്കില്ല. ഞങ്ങള്‍ ആര്‍ത്തലച്ച് അവനു നേരെ പാഞ്ഞടുക്കുമ്പോള്‍ അവന്‍ വളഞ്ഞു മാറിനില്‍ക്കും. ഒരു വിധത്തിലും ഞങ്ങളുടെ ശക്തി അവനു നേരെ പ്രയോഗിക്കാന്‍ അവന്‍ അനുവദിക്കില്ല."

ഗുണപാഠം : ജനരോക്ഷം കുത്തൊഴുക്ക് പോലെ പാഞ്ഞടുക്കുമ്പോള്‍ തന്റെ ശക്തിയിലുള്ള അഹന്തകൊണ്ട് അതിനെ എതിര്‍ത്തു നില്‍ക്കുന്ന ഭരണാധികാരി തൂത്തെറിയപ്പെടും. ബുദ്ധിപൂര്‍വ്വം ജനഹിതം മാനിക്കുന്നവര്‍ വാഴ്ത്തപ്പെടും.


മുനിയും നായയും :-


ഒരിടത്ത് ഒരു കാട്ടില്‍ ഒരു മുനി പര്‍ണ്ണശാല കെട്ടി തപസ്സ് അനുഷ്ടിച്ചു പോന്നു. പല അത്ഭുത സിദ്ധികളും വശമുണ്ടായിരുന്ന അദ്ദേഹത്തിനു മൃഗങ്ങളുടെ ഭാഷ അറിയാമായിരുന്നു. ആ കാട്ടിലെ മൃഗങ്ങളെല്ലാം അദ്ദേഹത്തെ വളരെ സ്നേഹത്തോടെയാണ് കണ്ടിരുന്നത്. മാനും മുയലും കുരങ്ങുമെല്ലാം പേടികൂടാതെ ആ പര്‍ണ്ണശാലയില്‍ യഥേഷ്ടം സഞ്ചരിച്ചു പോന്നു. എന്നാല്‍ ഒരു മൃഗം മാത്രം എങ്ങും പോകാതെ അദ്ദേഹത്തോടൊപ്പം താമസിച്ചുവന്നു. ഒരു നായ ആയിരുന്നു അത്. മുനി കഴിച്ചതിന്റെ ബാക്കിയും കഴിച്ച് ആ നായ സന്തോഷത്തോടെ പര്‍ണ്ണശാലയില്‍ കാവല്‍ കിടന്നു.

ഒരു ദിവസം അടുത്ത കാട്ടില്‍ നിന്നും ഒരു പുലി ആ പര്‍ണ്ണശാലയുടെ അടുത്തെത്തി. നായയെ കണ്ടു പുലി അതിനെ ആക്രമിക്കാന്‍ തുനിഞ്ഞു. നായ പേടിച്ച് മുനിയുടെ അടുത്തെത്തി.

"അല്ലയോ മഹര്‍ഷെ, ഇത്രയും നാള്‍ അങ്ങയുടെ പര്‍ണ്ണശാലയ്ക്കു കാവല്‍ കിടന്ന ഞാന്‍ ഇന്ന് വലിയൊരു അപകടത്തില്‍ പെട്ടിരിക്കുന്നു. ഒരു പുലിയിതാ എന്നെ ആക്രമിക്കാനായി വരുന്നു. അങ്ങ് എന്നെ രക്ഷിക്കണം."

നായയുടെ വാക്കുകള്‍ കേട്ട് മഹര്‍ഷിക്ക് കഷ്ടം തോന്നി. അദ്ദേഹം തന്റെ അത്ഭുത സിദ്ധികളാല്‍ ആ നായയെ മറ്റൊരു പുലിയാക്കി മാറ്റി. ആക്രമിക്കാനായി പാഞ്ഞടുത്ത പുലി തന്റെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു പുലിയെ കണ്ടു തിരിച്ചുപോയി.

പുലിയായ നായ ചെറിയ ജീവികളെയൊക്കെ പിടിച്ചു തിന്നു മുനിയോടൊത്ത് കഴിഞ്ഞുവന്നു. നാളുകള്‍ കടന്നുപോയി. ഒരു ദിവസം മറ്റൊരു കാട്ടില്‍ നിന്നും ഒരു കടുവ അവിടെയെത്തി. കടുവയെ കണ്ടുപേടിച്ച് പുലി മുനിയുടെ അടുത്തെത്തി. ഇത്തവണ മുനി അവനെ കടുവ ആക്കിമാറ്റി രക്ഷിച്ചു.

കടുവ ആയ നായ കാട്ടില്‍ ചുറ്റിത്തിരിഞ്ഞു മൃഗങ്ങളെ ഒക്കെ കൊന്നുതിന്നാന്‍ തുടങ്ങി. നാളുകള്‍ പിന്നെയും കടന്നുപോയി. കടുവ ഇങ്ങനെ കാടു ഭരിച്ചുനടക്കുമ്പോള്‍ ഒരു ആന അവനെ ആക്രമിക്കാന്‍ വന്നു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി മുനി കടുവയെ ഒരു ആനയാക്കി മാറ്റി.

കാടിളക്കി നടന്ന ആന ഒരിക്കല്‍ ഒരു സിംഹത്തിനു മുന്നില്‍ പെട്ടു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടോടി മുനിയുടെ അടുത്തെത്തിയ അവനെ മുനി മറ്റൊരു സിംഹം ആക്കിമാറ്റി. കരുത്തനായ സിംഹത്തെ കണ്ട് ആക്രമിക്കാന്‍ വന്ന സിംഹം തിരിച്ചുപോയി.

സിംഹമായ നായയ്ക്ക് സന്തോഷമായി. അവന്‍ മറ്റുമൃഗങ്ങളെ എല്ലാം പിടിച്ചുതിന്ന് മഥിച്ചുനടന്നു. അവനെ പേടിച്ച് പര്‍ണ്ണശാലയിലേയ്ക്ക് മൃഗങ്ങളൊന്നും വരാതെയായി. മറ്റു മൃഗങ്ങളെ കിട്ടാതെ വന്നതോടെ സിംഹം മുനിയെ തന്നെ കൊന്നുതിന്നാന്‍ തീരുമാനിച്ചു. സിംഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയ മുനി അവനെ തിരികെ നായ ആക്കിമാറ്റി. എന്നിട്ട് ആശ്രമത്തില്‍ നിന്നും ആട്ടിപ്പായിച്ചു.

ഗുണപാഠം :- ഭരണാധികാരി തന്റെ അധികാരത്തിന്‍റെ ഹുങ്ക് കൊണ്ട്ട് വന്നവഴി മറന്നാല്‍ അതോര്‍മ്മിപ്പിക്കാന്‍ ജനങ്ങള്‍ ബാദ്ധ്യസ്ഥരാകും.