Wednesday 12 October 2016

കടിഞ്ഞാൺ ഇല്ലാത്ത കുതിര

സ്കൂളിൽ നിന്നു വന്നതേ വലിയ ഉത്സാഹമില്ലാതെയാണ്. ഒന്നിനും ഒരു ഉഷാറില്ല. കളിയിൽ ഒന്നും താല്പര്യം കാണിക്കുന്നില്ല. ഞാൻ പതുക്കെ ചോദിച്ചു.

“എന്തുപറ്റി മോനേ, സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഹേയ്, ഒന്നുമില്ല..” ഉത്തരം പെട്ടെന്നായിരുന്നു.

“പിന്നെന്തുപറ്റി?“

“ഭയങ്കര തളർച്ച.. നാളെ പോകാതിരുന്നാലോ?”

ഞാൻ നെറ്റിയിൽ കൈ വച്ചുനോക്കി. ചൂടൊന്നുമില്ല. ഞാൻ പറഞ്ഞു.

“ആഹാരമൊക്കെ കഴിച്ചു നന്നായി ഉറങ്ങിയെണീക്കുമ്പോൾ തളർച്ചയൊക്കെ മാറും.”

വൈകുന്നേരം മുഴുവനും അവൻ മിണ്ടാതെ നടന്നു. അവസാനം കിടക്കുന്നതിനു മുൻപു പതുക്കെ എന്നോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ അച്ഛൻ വഴക്കു പറയുമോ?”

“വഴക്കുപറയില്ല.. നീ കാര്യം പറ.”

അവൻ മനസ്സില്ലാമനസ്സോടെ പറഞ്ഞു.

“ക്ലാസ്സിൽ എന്റെ അടുത്തിരിക്കുന്ന റിസ്വാന്റെ പെൻസിൽ ഞാൻ വെറുതെ നോക്കാനായി എടുത്തു. അവൻ ഉടനെ അതു പിടിച്ചു വാങ്ങാൻ നോക്കി. പെൻസിൽ ഒടിഞ്ഞു പോയി. ഞാനല്ല ഒടിച്ചത്. അവനാ.. അവൻ പറഞ്ഞു അവന്റെ അച്ഛനെയും വിളിച്ചു നാളെ പ്രിൻസിപ്പാളിനെ കാണാൻ വരുമെന്ന്. പ്രിൻസിപ്പാളിനെ കൊണ്ട് എന്നെ അടിപ്പിക്കാനാ. ഞാൻ നാളെ പോകില്ല.”

അപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞു. അഞ്ചുവയസ്സുകാരനു പെൻസിൽ ഒടിഞ്ഞതിനേക്കാൾ വലിയ കാര്യം വേറെയില്ല. എന്തായാലും ഞാൻ അവനെ സമാധാനിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛൻ തീ‍ർച്ചയായും വരും എന്നും പറഞ്ഞാണ് അവനെ പിറ്റേന്നു സ്കൂളിലയച്ചത്.

അവൻ തിരിച്ചെത്തിയതു വളരെ സന്തോഷത്തോടെയായിരുന്നു. ഞാൻ ചോദിച്ചു.

“എന്തായി? പ്രിൻസിപ്പാൾ വിളിച്ചില്ലേ?”

“ഇല്ല! റിസ്വാൻ ഇന്നു പുതിയൊരു പെൻസിൽ കൊണ്ടുവന്നു. ഒടിഞ്ഞത് അവൻ എനിക്കു തന്നു. ആ പെൻസിൽ നേരത്തേ ഒടിഞ്ഞിരുന്നതായിരുന്നു. ഞാൻ ഒടിച്ചെന്ന് അവൻ വെറുതേ പറഞ്ഞതാ!“

“നല്ലത്. പക്ഷേ, മോൻ ഇന്നലെ മുഴുവൻ ദുഃഖിച്ചിരുന്നതെന്തിനാ‍യിരുന്നു? എന്തെല്ലാം ചിന്തിച്ചു കൂട്ടി. റിസ്വാന്റെ അച്ഛൻ വരും.. പ്രിൻസിപ്പാളിനെ കാണും.. അദ്ദേഹം നിന്നെ വിളിച്ചു വഴക്കു പറയുകയോ അടിക്കുകയോ ചെയ്യും.. അതുകൊണ്ടു സ്കൂളിൽ പോകുന്നില്ല, എന്നെല്ലാം ചിന്തിച്ചില്ലേ? ഇതാണു മനസ്സിന്റെ കുഴപ്പം. അല്പം പിടിവിട്ടാൽ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടിനടക്കും. ഇതു മോന്റെ മാത്രം പ്രശ്നമല്ല. എല്ലാവരുടെയും മനസ്സ് ഇതുപോലെയാണ്. രാമായണത്തിലും മനസ്സിന്റെ ഈ വിക്രിയയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ഒരാൾ വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടുകയാണ്. ആരാണെന്നു പറയാമോ?“

“രാമൻ ആണോ? “

“അല്ല.”

“എന്നാൽ സീതയായിരിക്കും.”

“സീതയുമല്ല രാ‍മനുമല്ല. ഹനുമാൻ!”

“ഹനുമാൻ എന്തിനാ ദുഃഖിച്ചിരുന്നത്? അച്ഛാ, ആ കഥയൊന്നു പറയുമോ?”

“പറയാം.. ഹനുമാൻ സീതയെ അന്വേഷിച്ചു നൂറുയോജന ദൂരമുള്ള സമുദ്രം ചാടിക്കടന്നു ലങ്കയിലെത്തി. രാത്രിയായപ്പോൾ ആരും കാണാതെ ലങ്കാനഗരിയിൽ ചുറ്റിനടന്നു സീതയെ അന്വേഷിച്ചു തുടങ്ങി. രാക്ഷസന്മാർ കാണാതിരിക്കാൻ ഒരു പൂച്ചയുടെ അത്രയും വലിപ്പത്തിലാണു ഹനുമാൻ ചുറ്റിത്തിരിഞ്ഞത്. വിശാലമായ നടപ്പാ‍തകളും മണിമാളികകളും കടകളും എല്ലാമുള്ള ലങ്കാനഗരി കണ്ടു ഹനുമാൻ അത്ഭുതപ്പെട്ടു. പല പല കൊട്ടാരങ്ങളിലും അന്തഃപുരങ്ങളിലും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാരത്തിലെത്തി. അവിടെ പുഷ്പകവിമാനം കണ്ടു. ഉറങ്ങിക്കിടക്കുന്ന രാവണനെയും പത്നിമാരെയും കണ്ടു. മണ്ഡോദരിയെ കണ്ടു സീതയാണെന്നു തെറ്റിദ്ധരിച്ചു. പിന്നീട് അതു സീതയാകാൻ വഴിയില്ല എന്നു ഹനുമാൻ ഉറപ്പിച്ചു. പാചകശാലയിലും അന്തഃപുരങ്ങളിലും തടവറകളിലും എല്ലായിടത്തും തിരഞ്ഞ് അവസാനം രാവണന്റെ കൊട്ടാര മതിലിനു മുകളിൽ കയറി ഇരുന്നു ഹനുമാൻ ചിന്തിച്ചു.

ലങ്കാനഗരി മുഴുവൻ തിരഞ്ഞിട്ടും സീതയെ കാണാൻ കഴിയാതെ വന്ന ഹനുമാൻ ദുഃഖിച്ച് ഓരോന്നു ചിന്തിക്കാൻ തുടങ്ങി. സീത മരണമടഞ്ഞിട്ടുണ്ട്. പതിവ്രതയായ സീതയെ ദുഷ്ടനായ രാവണൻ കൊന്നിരിക്കാനിടയുണ്ട്. അല്ലെങ്കിൽ വികൃതരൂപികളും ക്രൂരമായ ദൃഷ്ടിയോടു കൂടിയവരുമായ രാക്ഷസികളെ കണ്ടു ഭയത്താൽ സീത മരിച്ചിരിക്കും. ഒരുവേള സീതയെ എടുത്തുകൊണ്ടു വരുന്നവഴി വിമാനത്തിൽ നിന്നും വീണുമരിച്ചിരിക്കുമോ? അതോ സത്കുലജാതയായ സീത സമുദ്രത്തിനു മുകളിലൂടെ എടുത്തുകൊണ്ടു വരപ്പെട്ടപ്പോൾ ഹൃദയം നിന്നു മരിച്ചിരിക്കുമോ? ചിലപ്പോൾ ബലിഷ്ഠനായ രാവണന്റെ കൈകൾക്കിടയിൽ പെട്ടു ഞെരിഞ്ഞുപോയിരിക്കും. അതോ‍ നീചനായ ആ രാക്ഷസൻ സീതയെ തിന്നിരിക്കുമോ? ഒരു പക്ഷേ ശ്രീരാമനെ കുറിച്ചു മാത്രം ചിന്തിച്ചിരുന്ന സീത മറ്റൊരു വഴിയും കാണാതെ മരണത്തെ പ്രാപിച്ചിരിക്കുമോ?

ഇനി ഞാൻ എന്തു ചെയ്യും. എങ്ങനെ തിരിച്ചുപോകും. ശ്രീരാമനോടു സീത മരണപ്പെട്ടുവെന്ന വാർത്ത എങ്ങനെ പറയും. അതുകേട്ടാൽ പിന്നെ ഒരു നിമിഷം പോലും അദ്ദേഹം ജീ‍വിച്ചിരിക്കില്ല. ശ്രീരാമനില്ലെങ്കിൽ പിന്നെ ലക്ഷ്മണനില്ല! ഭ്രാതാക്കന്മാർ രണ്ടുപേരും മരിച്ചുവെന്നറിഞ്ഞാൽ പിന്നെ ഭരതൻ ജീവിച്ചിരിക്കുമോ? ഭരതനും മരിച്ചാൽ പിന്നെ ശത്രുഘ്നൻ മരിക്കുമെന്നതു തീർച്ചയാണ്. മക്കളെല്ലാവരും മരിച്ചാൽ പിന്നെ അമ്മമാരായ കൌസല്യയും സുമിത്രയും കൈകേയിയും മരിക്കുമെന്നുറപ്പല്ലേ?

ഇനി കിഷ്കിന്ധയിലെ കാര്യമോ! സുഹൃത്തായ ശ്രീരാമന്റെ മരണം സുഗ്രീവനു താങ്ങാനാകുമോ? ഭർത്താവു മരിച്ചാൽ പിന്നെ രുമ ജീവിച്ചിരിക്കില്ല. വാലി മരിച്ച ദുഃഖത്തിലിരിക്കുന്ന താരയ്ക്കും അതു താങ്ങാനാവില്ല. അവർ ജീവത്യാഗം ചെയ്യുമെന്നുറപ്പല്ലേ! അമ്മ മരിച്ചാൽ പിന്നെ യുവരാ‍ജാവായ അംഗദൻ എങ്ങനെ ജീവിച്ചിരിക്കും? രാജാവും യുവരാജാവും മരണമടഞ്ഞ ദുഃഖം താങ്ങാനാവാതെ വാനരന്മാർ സ്വന്തം തലകൾ തല്ലിപ്പൊളിക്കും.  വാനരന്മാർ എല്ലാവരും മലമുകളിൽ നിന്നും താഴേക്കു ചാടിയോ, വിഷം കഴിച്ചോ, തീയിൽ ചാടിയോ മരിക്കും. അല്ലെങ്കിൽ തൂങ്ങിച്ചാവുകയോ ആയുധങ്ങൾ കൊണ്ടു സ്വയം വെട്ടിമരിക്കുകയോ ചെയ്യും.

ഞാൻ തിരികെ ചെന്നാൽ ഇക്ഷ്വാകുകുലവും വാനരന്മാരും നശിക്കും. തിരിച്ചു പോയില്ലെങ്കിൽ സീതയെ എങ്ങനെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിൽ അവർ ജീവിക്കും. അതുകൊണ്ട് ഇവിടെ കാട്ടിലെ പഴങ്ങളും തിന്നു ശിഷ്ടകാലം കഴിയാം. അല്ലെങ്കിൽ ചിതകൂട്ടി അതിൽ ചാടി ചാകാം. അല്ലെങ്കിൽ പട്ടിണികിടന്നു മരണത്തെ വരിക്കാം. അതുമല്ലെങ്കിൽ സമുദ്രത്തിൽ ചാടി മരിക്കാം.”

“ഇങ്ങനെയെല്ലാം ചിന്തിച്ചു കൊട്ടാരമതിലിനു മുകളിൽ ഹനുമാൻ ദുഃഖിച്ചിരിക്കുമ്പോൾ തൊട്ടടുത്ത് അശോകവനിയിൽ ശിംശുപാ വൃക്ഷച്ചുവട്ടിൽ സീതയുണ്ട്. ഹനുമാൻ അതറിയാതെ വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി. കണ്ടോ മനസ്സിന്റെ പോക്ക്! അതുകൊണ്ടു ദുഃഖവും പ്രയാസങ്ങളും വരുമ്പോൾ മനസ്സിനെ സ്വതന്ത്രമായി പായാൻ അനുവദിക്കരുത്. നിയന്ത്രിച്ചു നിർത്തണം. ഇല്ലെങ്കിൽ അതു നമ്മളെ ഏതെങ്കിലും കുണ്ടിൽ കൊണ്ടു തള്ളിയിടും.“

കഥ കേട്ട സന്തോഷത്തോടെ അവൻ സുഖമായി ഉറങ്ങി.


Thursday 1 September 2016

ശ്രുതായുധൻ

“അച്ഛാ, ഒരു കഥ പറയാമോ?”

“പറയാമല്ലോ! ഏതുതരം കഥയാണു വേണ്ടത്?”

“യുദ്ധത്തിന്റെ കഥ മതി!“

“ശരി.. എന്നാൽ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ശ്രുതായുധൻ എന്ന രാജാവിന്റെ കഥ പറയാം. ശ്രദ്ധിച്ചു കേട്ടോണം!

മഹാഭാരതയുദ്ധം തുടങ്ങി പതിമൂന്നു ദിവസം കഴിഞ്ഞു. പതിമൂന്നാമത്തെ ദിവസത്തെ അതിദാരുണമായ യുദ്ധത്തിൽ അർജ്ജുനന്റെ മകനായ അഭിമന്യു വധിക്കപ്പെട്ടു.”

“അല്ലച്ഛാ, ഈ അഭിമന്യു എങ്ങനാ മരിച്ചത്?”

“ഇതിപ്പൊ യുദ്ധം മുഴുവൻ പറയേണ്ടി വരുമല്ലോ!! ശരി... അഭിമന്യു.. അഭിമന്യു.. അഭിമന്യു.. ആ വീരനെ വിവരിക്കാൻ വാക്കുകൾ ഇല്ല. ഒറ്റദിവസം കൊണ്ടു കൌരവപ്പടയിലെ അനേകം മഹാരഥന്മാരെ കൊന്നു തള്ളിയവൻ..ബാലനായ അഭിമന്യുവിനു തുല്യനായ ഒരു പോരാളി മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തില്ലെന്നു പറയേണ്ടി വരും. അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു അഭിമന്യുവിന്റെ കർമ്മം.

അർജ്ജുനൻ സംശപ്തകപ്പടയോ‍ടു യുദ്ധം ചെയ്യുന്ന ലാക്കു നോക്കി യുധിഷ്ഠിരനെ ജീവനോടെ പിടിക്കാൻ ദ്രോണാചാര്യർ ചക്രവ്യൂഹം നിർമ്മിച്ചു. ഇതോടെ പാണ്ഡവപ്പട ആകെ അങ്കലാപ്പിലായി. കൃഷ്ണനും അർജ്ജുനനും പ്രദ്യു‌മ്നനും അഭിമന്യുവിനും മാത്രമേ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ വശമുണ്ടായിരുന്നുള്ളൂ. കൃഷ്ണന്റെ പുത്രനായ പ്രദ്യു‌മ്നൻ യുദ്ധത്തിൽ പങ്കെടുക്കാതെ ബലരാമനുമൊത്തു തീർത്ഥാടനത്തിനു പോയി. പിന്നെ ഉള്ളത് അഭിമന്യു മാത്രം. ബാലനായ അഭിമന്യുവിനാകട്ടെ വ്യൂഹം ഭേദിക്കുവാനുള്ള വിദ്യ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തിരികെ ഇറങ്ങാനുള്ള പഠിപ്പു തികഞ്ഞിരുന്നില്ല.. എങ്കിലും ചക്രവ്യൂഹം ഭേദിച്ചാലുടനെ പാണ്ഡവപക്ഷത്തെ മറ്റു മഹാരഥന്മാർ സഹായത്തിനായി കൂടെ ചെന്നുകൊള്ളാം എന്ന ധാരണയിൽ അഭിമന്യു ആ സാഹസത്തിനു പുറപ്പെട്ടു.

ഓജസ്വിയായ അർജ്ജുനപുത്രൻ വ്യൂഹം തകർത്തു മുന്നേറി. അഭിമന്യുവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കൌരവപ്പടയിലെ ഒരു രാജാവിനും കഴിഞ്ഞില്ല. കർണ്ണനും ദുശ്ശാസനനും ശല്യരും കൃപരും ദുര്യോധനനുമെല്ലാം ആ ബാലന്റെ മുന്നിൽ പരാജയപ്പെട്ടു. എന്നാൽ ആ സമയം സിന്ധുരാജാവിന്റെ പുത്രനായ ജയദ്രഥൻ അഭിമന്യുവിന്റെ സഹായത്തിനെത്തിയ പാണ്ഡവരെയും മറ്റുള്ളവരെയും തടഞ്ഞു. ഇതോടെ അഭിമന്യു തനിച്ചു വ്യൂഹത്തിനുള്ളിൽ അകപ്പെട്ടുപോയി. എങ്കിലും ആ വീരൻ ഭയപ്പെട്ടില്ല. തനിച്ചു നിന്നു പലരോടും പോരാടി. ദുര്യോധനന്റെ പുത്രനായ ലക്ഷ്മണൻ, കോസലരാജാവായ ബൃഹൽബലൻ, ശല്യരുടെ പുത്രൻ, കൃതവർമ്മാവിന്റെ പുത്രനായ മാർത്തികാവതൻ, അശ്വകേതു, കുഞ്ജരകേതു, ഭോജൻ തുടങ്ങി അനേകം രാജാക്കന്മാരെ കൊന്നു. അവസാനം ആറു മഹാരഥന്മാർ ഒരുമിച്ചു ചേർന്ന് ആക്രമിച്ച് അഭിമന്യുവിനെ യുദ്ധക്കളത്തിൽ വീഴ്ത്തി.

തന്റെ മകന്റെ മരണവാർത്തയറിഞ്ഞ് അർജ്ജുനൻ കോപവും വ്യസനവും സഹിക്കവയ്യാതെ ശപഥം ചെയ്തു. ആരെല്ലാം സംരക്ഷിച്ചാലും അടുത്ത ദിവസത്തെ യുദ്ധത്തിൽ ജയദ്രഥനെ കൊല്ലും. തനിക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ ദേഹത്യാഗം ചെയ്യും.

അർജ്ജുനന്റെ ശപഥം അറിഞ്ഞതോടെ പതിന്നാലാം ദിവസം ജയദ്രഥനെ രക്ഷിക്കാനായി ദ്രോണർ മഹാവ്യൂഹം ചമച്ചു. എന്നാൽ വില്ലാളി വീരനായ അർജ്ജുനനു മുന്നിൽ കൌരവപക്ഷത്തെ രാജാക്കന്മാർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴാണു ശ്രുതായുധൻ അർജ്ജുനനുമായി ഏറ്റുമുട്ടിയത്.

വരുണന്റെ പുത്രനാണു ശ്രുതായുധ രാജാവ്. അവന്റെ അമ്മയായ പർണ്ണാശ തന്റെ പുത്രനെ ആരാലും വധിക്കപ്പെടാത്തവനാക്കണമെന്ന വരം വരുണനോടാവശ്യപ്പെട്ടു. എന്നാൽ ജനിച്ചവർ ആരായാലും അവർ മരിക്കുക തന്നെ ചെയ്യും; അത് ആരാലും മാറ്റാൻ കഴിയില്ല എന്നു പറഞ്ഞു വരുണൻ ശ്രുതായുധനു ദിവ്യമായ ഒരു ഗദ കൊടുത്തു. ആ ഗദ കയ്യിലുള്ളപ്പോൾ അവനെ ആർക്കും വധിക്കാൻ കഴിയില്ല. പക്ഷേ നിരായുധനിലോ യുദ്ധം ചെയ്യാത്തവനിലോ ആ ആയുധം ഉപയോഗിച്ചാൽ അതു തിരികെ അതു പ്രയോഗിച്ചവനെ കൊല്ലും.

അർജ്ജുനനും ശ്രുതായുധനും തമ്മിൽ അതിഭയങ്കരമായ ഒരു യുദ്ധം നടന്നു. കൃഷ്ണനേയും അർജ്ജുനനെയും ശ്രുതായുധ രാജാവ് അമ്പുകൾ കൊണ്ടു മൂടി. പാണ്ഡുപുത്രൻ തിരികെ അനേകം അസ്ത്രങ്ങൾ എയ്യുകയും അവന്റെ വില്ലറുക്കുകയും ചെയ്തു. പെട്ടന്നുതന്നെ രാജാവു മറ്റൊരു വില്ലെടുത്ത് അർജ്ജുനന്റെ മാ‍റത്തും കൈക്കുമായി ഒൻപതു ശരങ്ങൾ എയ്തു. ഇതോടെ അർജ്ജുനൻ ചൊടിച്ചു ശ്രുതായുധന്റെ കുതിരകളെയും സൂതനേയും അമ്പെയ്തു വീഴ്ത്തി. കുതിരയും തേരാളിയും പോയതോടെ രാജാവു തേർ വിട്ടു ഗദയുമായി അർജ്ജുനന്റെ നേരെ ഓടി അടുത്തു. യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ വരുണന്റെ വാക്കുകൾ ഓർക്കാതെ ശ്രുതായുധൻ കൃഷ്ണനെ ഗദ കൊണ്ടടിച്ചു. കൃഷ്ണൻ ആ പ്രഹരം തന്റെ മുതുകു കൊണ്ട് ഏറ്റു. നിരായുധന്റെ മേൽ ഗദ പ്രയോഗിച്ചതോടെ ആ ആയുധം ശ്രുതായുധന്റെ മേൽ പതിച്ചു. അങ്ങനെ ശ്രുതായുധൻ സ്വന്തം ആയുധം കൊണ്ടുതന്നെ കൊല്ലപ്പെട്ടു.“

“ങാ.. ഇനി വേറൊരു കഥ..”

“അതു പറ്റില്ല..  ഒരു ദിവസം ഒരു കഥ.. ഇനി പിന്നെ..”