Sunday 28 December 2014

അഷ്ടാവക്രൻ

എന്നാലും ആ ശ്വേതകേതു എന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞത്? അച്ഛന്റെ മടിയിലിരിക്കാൻ എനിക്ക് അവകാശമില്ല പോലും. എന്ത് ധിക്കാരമാണ്? എന്തായാലും അമ്മയോടു പറയുകതന്നെ. അഷ്ടാവക്രൻ അമ്മയുടെ അടുത്തേക്കു ചെന്നു.

“അമ്മേ, ആരാണ് എന്റെ അച്ഛൻ? ശ്വേതകേതു എന്നെ കളിയാക്കുന്നു. ഞാൻ ഉദ്ദാലകന്റെ പുത്രനല്ലെന്നാണ് അവൻ പറയുന്നത്. എന്താണു സത്യം?”

മകന്റെ ചോദ്യം കേട്ടു സുജാത ഒരു നിമിഷം തരിച്ചുനിന്നു. എന്നിട്ടു പതിയെ പറഞ്ഞു.

“മകനേ, നീ കേട്ടതു സത്യമാണ്. ഉദ്ദാലകൻ നിന്റെ മുത്തച്ഛനാണ്. അദ്ദേഹം എന്റെ പിതാവാണ്.”

“എങ്കിൽ എന്റെ പിതാവെവിടെ? ആരാണ് അദ്ദേഹം? എന്തുകൊണ്ടാണ് എന്നെ കാണാൻ അദ്ദേഹം എത്താത്തത്?”

എട്ടുവളവുകളുള്ള വിരൂപിയായ ആ പത്തുവസ്സുകാരനെ ചേർത്തുപിടിച്ചുകൊണ്ട് സുജാത ദുഃഖത്തോടെ പറഞ്ഞു.

“ഉദ്ദാലകന്റെ പ്രിയശിഷ്യനായ കഹോഡനാണു നിന്റെ അച്ഛൻ. ശിഷ്യവാത്സല്യം മൂലം അച്ഛൻ എന്നെ അദ്ദേഹത്തിനു വിവാഹം കഴിച്ചു നൽകി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ ചിലവിനു വകതേടി ജനകമഹാരാജാവിന്റെ രാജധാനിയിലേക്കു പോയതാണ് അദ്ദേഹം. ഇതുവരെ തിരിച്ചെത്തിയില്ല.” അമ്മയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ മകന്റെ നെറുകയിൽ വീണു.

അഷ്ടാവക്രൻ അമ്മയെ സമാധാനിപ്പിച്ചു. “അമ്മേ, ഞാനിതാ പോവുകയായി. ജനകന്റെ രാജധാനിയിലേക്ക്. അച്ഛനുമായേ മടങ്ങിയെത്തൂ.“

കൊട്ടാരത്തിലേക്കു പുറപ്പെട്ട അഷ്ടാവക്രനോടൊപ്പം സമപ്രായക്കാരനായ ശ്വേതകേതുവും കൂടി. അങ്ങനെ അവർ ജനകന്റെ യജ്ഞശാലയുടെ അടുത്തെത്തി. പത്തുവസ്സുപോലും പ്രായമാകാത്ത ആ ബാലന്മാരെ ദ്വാരപാലകർ തടഞ്ഞു. അവർ പറഞ്ഞു,

“ഞങ്ങൾ പണ്ഡിതശ്രേഷ്ഠനായ വന്ദിയുടെ കല്പന നിർവ്വഹിക്കേണ്ടവരാണ്. ഞാൻ പറയുന്നതു ഭവാന്മാർ സാദരം കേട്ടാലും. ബാലന്മാരായ വിപ്രന്മാർക്കു യാഗശാലയിലേക്കു പ്രവേശനമില്ല. വൃദ്ധരും വിജ്ഞാനികളുമായ ബ്രാഹ്മണർക്കേ ഇതിനകത്തേക്കു കടക്കുവാനുള്ള അനുവാദമുള്ളു.”

ഇതുകേട്ട് അഷ്ടാവക്രൻ പറഞ്ഞു.

“വൃദ്ധന്മാർക്ക് ഇതിന്റെ ഉള്ളിലേക്കു കയറാമെന്നുണ്ടെങ്കിൽ ഇതിൽ ഞങ്ങൾക്കും കയറാം. ഞങ്ങൾ അതിവ്രതത്താൽ വൃദ്ധരാണ്. വേദപ്രഭാവമുള്ളവരാണ്. വൃദ്ധന്മാർ ആചരിക്കുന്നതൊക്കെ അറിയുന്നവരാണു ഞങ്ങൾ. ശുശ്രൂഷാപരന്മാരും ജിതേന്ദ്രിയരും ആഗമജ്ഞാനമുള്ളവരുമാണു ഞങ്ങൾ. ചെറുപ്പമാണെന്നുവച്ചു നിങ്ങൾ ഞങ്ങളെ അപമാനിക്കുകയാണ്. ചെറിയ തീയാണെങ്കിലും തൊട്ടാൽ പൊള്ളുമെന്നറിയാമോ? ദേഹം വലിയതായതുകൊണ്ട്  ആൾ മഹാനാകുന്നില്ല. ഫലം നോക്കിയാണു വൃദ്ധിയെ ഗണിക്കേണ്ടത്. വൃദ്ധനായിട്ടും അവൻ നിഷ്ഫലജീവിയാണെങ്കിൽ എന്തുചെയ്യും?”

ദ്വാരപാലകൻ പറഞ്ഞു.

“വൃദ്ധന്മാരുടെ വാക്കുകേട്ടു ബാലന്മാർക്കു ജ്ഞാനം ഉണ്ടാകുന്നു. കാലം ചെല്ലുമ്പോൾ ബാലന്മാർ വൃദ്ധരായിത്തീരുന്നു. അല്പകാലം കൊണ്ടു വലിയ അറിവു നേടുവാൻ സാദ്ധ്യമാണോ? ഭവാനു ദീർഘകാലത്തെ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല. പിന്നെ ബാലനായ നീ വൃദ്ധനായി നടിച്ചു പറയുന്നതു ശരിയാണോ? അവിടെ വാദവിദഗ്ദ്ധനായ വന്ദിയുമായി പല ദേശങ്ങളിൽ നിന്നെത്തിയ പണ്ഡിതർ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയാണ്. തോൽക്കുന്നവർ ബന്ധനസ്ഥരാകും. വന്ദിയെ തോൽ‌പ്പിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വിനീതന്മാരായ വിദ്വാന്മാർ ചെന്നുകയറേണ്ട സദസ്സിൽ പത്തു വയസ്സുമാത്രം പ്രായമുള്ള നീ നേരിട്ടു കടന്നുചെല്ലുകയോ?”

അഷ്ടാവക്രൻ പറഞ്ഞു.

“തല നരച്ചതുകൊണ്ടുമാത്രം ഒരാൾ വൃദ്ധനാവുകയില്ല. വയസ്സുകൊണ്ടു ബാലനാണെങ്കിലും, വിജ്ഞാനമുള്ളവനെ ദേവന്മാർ വൃദ്ധനായി കണക്കാക്കുന്നു. ഒരുത്തന്റെ മേന്മ വയസ്സിലോ, തലനരച്ചതുകൊണ്ടോ, സമ്പത്തുകൊണ്ടോ, ബന്ധുക്കളെ നോക്കിയോ ആണു നിശ്ചയിക്കേണ്ടതെന്നു മഹർഷിമാർ പറഞ്ഞിട്ടില്ല. അവയൊന്നുമല്ല മഹത്ത്വത്തെ തീരുമാനിക്കാനുള്ള വഴി. വേദജ്ഞനാണു മഹാൻ. ഞാൻ പണ്ഡിതന്മാരോടുകൂടി വാദിക്കുന്നതും വാദത്തിൽ മുന്നേറി വന്ദിയെ ജയിക്കുന്നതും ഉടനെ കാണാവുന്നതാണ്. വിദ്യാപരിപൂർണ്ണന്മാരായ വിപ്രന്മാർ രാജാവിനോടും പുരോഹിതമുഖ്യന്മാരോടുംകൂടി എനിക്കു വാദത്തിൽ ഉയർച്ചയോ താഴ്ചയോ പറ്റുകയെന്നു ശാന്തമായി ഇരുന്നു കണ്ടുകൊള്ളട്ടെ!“

ബാലന്മാർ നിസ്സാരരല്ല എന്നു മനസ്സിലാക്കിയ ദ്വാരപാലകൻ അവരെ രാജാവിന്റെ മുന്നിലെത്തിച്ചു.നടന്നതെല്ലാം കേട്ടു ജനകമഹാരാജാവ് പറഞ്ഞു.

“അന്യന്റെ വാക്യബലത്തെ ചിന്തിക്കാതെയാണ് ഭവാൻ വന്ദിയെ ജയിക്കുവാൻ ആഗ്രഹിക്കുന്നത്. വേദജ്ഞന്മാരായ ബ്രാഹ്മണർക്കു വന്ദിയെ നന്നായി അറിയാം. ഭവാന് അറിയില്ല! അതിനാലാണ് അദ്ദേഹത്തെ ജയിച്ചുകളയാം എന്നു വിചാരിക്കുന്നത്. മുൻപ് അദ്ദേഹത്തോടെതിർത്ത ബ്രാഹ്മണരൊക്കെ സൂര്യപ്രകാശത്തിൽ നക്ഷത്രങ്ങളെന്നപോലെ ശോഭിക്കാതെ പോയി. വിജ്ഞാനമത്തന്മാർ പോലും വന്ദിയുടെ മുന്നിലെത്തുമ്പോൾ മിണ്ടാൻ പോലും ശക്തിയില്ലാത്തവരാകുന്നതാണു പതിവ്. അതിനാൽ ഭവാന്റെ ജ്ഞാനം ആദ്യം ഞാനൊന്നു പരീക്ഷിച്ചറിയട്ടെ! അതിനുശേഷമാകാം വന്ദിയെ കാണുന്നത്.“

രാജാവ്     :     “മുപ്പതു ഭാഗങ്ങളും പന്ത്രണ്ട് അംശങ്ങളും ഇരുപത്തിനാലു പർവ്വങ്ങളും മുന്നൂറ്ററുപത് അരങ്ങളുമുള്ള വസ്തുവിന്റെ അർത്ഥമറിയുന്നവനെ മാത്രമേ ജ്ഞാനമുള്ളവനായി കണക്കാക്കാവൂ!“

അഷ്ടാവക്രൻ     :     “ഇരുപത്തിനാലു പർവ്വങ്ങളും ആറുനാഭികളും പന്ത്രണ്ടുപരിധിയും മുന്നൂറ്ററുപത് അരങ്ങളുമുള്ള അനന്തം കറങ്ങുന്ന കാലചക്രം അങ്ങയെ രക്ഷിക്കട്ടെ!“

രാജാവ്     :   “തേരിൽ പൂട്ടിയ പെൺകുതിരകളെപ്പോലെ ഒന്നിച്ചു സഞ്ചരിക്കുന്നതും, പരുന്തിനെപ്പോലെ വേഗത്തിൽ പോകുന്നതും എന്താണ്? ആരാണ് അവയ്ക്ക് ജന്മം നൽകുന്നത്?“

 അഷ്ടാവക്രൻ     :    ഇവ രണ്ടും (ഇടിയും മിന്നലും) അങ്ങയുടെ മാത്രമല്ല, അങ്ങയുടെ ശത്രുക്കളുടെ ഗൃഹത്തിലും വന്നുകൂടാതിരിക്കട്ടെ. കാറ്റ് സാരഥിയായവൻ (മേഘം) ഇവ രണ്ടിനേയും സൃഷ്ടിക്കുന്നു.”

രാജാവ്     :    “കണ്ണടയ്ക്കാതെ ഉറങ്ങുന്നത് ഏതു ജീവിയാണ്?

അഷ്ടാവക്രൻ     :    “മീൻ.“

 രാജാവ്     :    “ജനിച്ചതിനുശേഷവും ഇളക്കമില്ലാത്തതെന്തിനാണ്?”

 അഷ്ടാവക്രൻ     :   “മുട്ട.”

രാജാവ്     :     “ഹൃദയമില്ലാത്ത വസ്തുവേത്?”

അഷ്ടാവക്രൻ     :   “കല്ല്.”

രാജാവ്     :    “സ്വന്തം വേഗം കൊണ്ട് വർദ്ധിക്കുന്നതെന്താണ്?”

അഷ്ടാവക്രൻ     :     “നദി”

അഷ്ടാവക്രന്റെ ബുദ്ധിവൈഭവത്തിൽ രാജാവു സംതൃപതനായി. അദ്ദേഹം അവനെ വന്ദിയോടു വാദപ്രതിവാദം നടത്താനനുവദിച്ചു. ഉത്തമമായ വാദപ്രതിവാദത്തിനൊടുവിൽ വന്ദി പരാജിതനായി. ബന്ധനസ്ഥരായ പണ്ഡിതന്മാരെ എല്ലാവരെയും വിട്ടയയ്ക്കാൻ രാജാവ് ഉത്തരവിട്ടു. പിതാവുമൊത്ത് ആ ചെറുബാലന്മാർ വീട്ടിലേക്കു മടങ്ങി.


Saturday 6 December 2014

നളപാചകം

ഭാര്യ ഒന്നു വീണു. ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവളുടെ ഇരിപ്പു കണ്ടപ്പോൾ ഡോക്ടർക്കുപോലും ഒരു സംശയം. കാലൊടിഞ്ഞിട്ടുണ്ടോ അതോ ഇല്ലിയോ! അവസാനം X-Ray എല്ലാ സംശയങ്ങളും ദൂരീകരിച്ചു തന്നു. ഒടിഞ്ഞിട്ടുണ്ട്. രണ്ടുമാസം പ്ലാസ്റ്ററിട്ട് കിടക്കണം. എനിക്കെന്തായാലും സന്തോഷമായി! ഇനിയിപ്പോൾ എന്റെ പാചക പരീക്ഷണങ്ങൾ യഥേഷ്ടം നടത്താം. കുറച്ചുനാളായി ആഗ്രഹിക്കുന്നു പാചകം പഠിക്കണമെന്ന്. ഇതുവരെയും അവൾ അടുക്കളയിലോട്ട് അടുപ്പിക്കാറില്ല. ഞാൻ കയറിയാൽ അവിടം കുട്ടിച്ചോറാകും പോലും! എന്തായാലും അന്ന് ഞാൻ കയറി അവൾക്കും കുട്ടിക്കും ചോറ് വച്ചു.

കലാപരിപാടികൾ അങ്ങനെ പുരോഗമിച്ചു. കറികളൊക്കെ കുറേശ്ശെ വെക്കാൻ പഠിച്ചു. ഒരുദിവസം കുറച്ച് അതിഥികൾ കാലുകാണാൻ എത്തി. ഞാൻ ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിച്ച് അവർ ഒരേശബ്ദത്തിൽ പറഞ്ഞു.

“Fantastic, marvelous, splendid, superb... നളപാചകമാണല്ലോ!“

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“അല്ലാ, എനിക്കൊരു സംശയം. ഈ പാചകം കണ്ടുപിടിച്ചത് നളനാണോ? എല്ലാവരും നളപാചകം എന്ന് പറയുന്നതെന്തുകൊണ്ടാണ്?”

“നിനക്ക് നളന്റെയും ദമയന്തിയുടെയും കഥ അറിയില്ല അല്ലേ? എന്നാൽ ഞാൻ പറയാം..”

ഞാ‍ൻ ആ കഥ പറഞ്ഞുതുടങ്ങി.

“നിഷധരാജ്യത്ത് വീരസേനപുത്രനായി നളൻ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. സകലഗുണസമ്പന്നനും സുന്ദരനും കുതിരയോട്ടത്തിൽ അതിനിപുണനുമായിരുന്നു ആ രാജാവ്. നളൻ അനേകം രാജ്യങ്ങൾ കീഴടക്കി തന്റെ രാജ്യാതിർത്തികൾ വിപുലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണത്തിൽ പ്രജകളെല്ലാം സന്തോഷിച്ചു.

അക്കാലത്ത് വിദർഭ ഭരിച്ചിരുന്ന പ്രബലനായ രാജാവായിരുന്നു ഭീമൻ. അദ്ദേഹത്തിന് ദമൻ, ദാന്തൻ, ദമനൻ എന്നീ മൂന്ന് പുത്രന്മാരും ദമയന്തി എന്ന ഒരു പുത്രിയും ഉണ്ടായിരുന്നു. പുത്രന്മാർ മൂന്നുപേരും സർവ്വഗുണസമ്പന്നന്മാരായിരുന്നു. ദമന്തിയാകട്ടെ രൂപം, തേജസ്സ്, കീർത്തി, സ്വഭാവം, കാന്തി, സൗഭാഗ്യം എന്നിവയാൽ ലോകത്തിലെങ്ങും പേരുകേട്ട സുന്ദരിയായി വളർന്നു. ശ്രീദേവിയെപ്പോലെ ചന്തം തികഞ്ഞ അവൾക്ക് തുല്യയായി ദേവവർഗ്ഗത്തിലോ, യക്ഷവർഗ്ഗത്തിലോ, മാനുഷവർഗ്ഗത്തിലോ ഒരു നാരിയുള്ളതായി കണ്ടിട്ടും കേട്ടിട്ടുമില്ലെന്നു പ്രസിദ്ധമായി. ദേവന്മാർക്കുകൂടി മനസ്സിന്ന് ആനന്ദം ചേർത്തുകൊണ്ട് ആ സുന്ദരി വളർന്നുവന്നു.

നളന്റെ ഗുണങ്ങളെപ്പറ്റി ദമയന്തിയും, ദമയന്തിയുടെ ഗുണങ്ങളെപ്പറ്റി നളനും അറിയുവാനിടയായി. ജനങ്ങൾ പുകഴ്ത്തിപ്പറയുന്നതുകേട്ട് അവർക്ക് അന്യോന്യം അനുരാഗമുണ്ടാകുകയും മനസ്സിൽ കാമം വർദ്ധിക്കുകയും ചെയ്തു. നളനാകട്ടെ മനസ്സിൽ ആഗ്രഹം അടങ്ങാതായി. ഒരുദിവസം അന്തഃപ്പുരത്തിനു സമീപത്തുള്ള ഉദ്യാനത്തിൽ ചിന്താമഗ്നനായി സഞ്ചരിച്ചുകൊണ്ടിരുന്ന നളൻ സ്വർണ്ണച്ചിറകുള്ള അരയന്നങ്ങളെ കണ്ടു. കൗതുകം തോന്നിയ രാജാവ് മെല്ലെച്ചെന്ന് അതിലൊന്നിനെ പിടിച്ചു. അപ്പോൾ ആ ഹംസം ഇങ്ങനെ പറഞ്ഞു.

“രാജാവേ, അങ്ങ് എന്നെ കൊല്ലരുതേ! ഭാവാനെ ഞാൻ സഹായിക്കാം. എന്നെ വിട്ടാൽ ഞാൻ ദമന്തിയുടെ അടുത്തുചെന്ന് അങ്ങയെ വാഴ്ത്താം. ഭവാന്റെ ഗുണഗണങ്ങളെല്ലാം ഞാൻ അവളെ അറിയിക്കാം.”

ഇതുകേട്ടതോടെ നളൻ ഹംസത്തെ വിട്ടു. ഹംസം തന്റെ വാക്കുപാലിച്ചു. അത് നേരെ ദമയന്തിയുടെ അന്തഃപ്പുരത്തിൽ ചെന്നു. എന്നിട്ട് ആരും കേൾക്കാനില്ലാത്ത അവസരത്തിൽ അവളോട് ഇങ്ങനെ പറഞ്ഞു.

“ദമയന്തീ, വിശ്വവിഖ്യാതനായ നിഷധരാജാവ് നളൻ, രൂപഗുണത്തിൽ അദ്വിതീയനായി അശ്വിനീദേവന്മാരെപ്പോലെ പ്രശോഭിക്കുന്നു. ആ രാജാവ് അതിസുന്ദരനാണ്. ദേവഗന്ധർവ്വന്മാരിലും, നാഗരാക്ഷസന്മാരിലും ഇത്ര സുന്ദരനായ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ല. മനോഹരിയായ ഭവതി നളന്റെ ഭാര്യയാകുവാൻ പറ്റിയവളാണ്. നളൻ നരോത്തമനാണ്. അതുപോലെ ഭവതി നാരീരത്നമാണ്. നിങ്ങൾ തമ്മിലുള്ള സംബന്ധം ഗുണത്തിലേ ചെന്നുചേരൂ.”

ഇതുകേട്ടതോടെ ദമയന്തിയുടെ മനം കുളിർത്തു. നളനെ മാത്രമേ താൻ പതിയായി സ്വീകരിക്കൂ എന്ന് അവൾ നിശ്ചയിച്ചു.

കാലം കടന്നുപോയി. ഭീമരാജാവ് ദമന്തിയുടെ സ്വയംവരം നിശ്ചയിച്ചു. മകളുടെ സ്വയംവരത്തിനു രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു. സ്വയംവരവാർത്ത കേട്ടു രാജാക്കന്മാർ എത്തിത്തുടങ്ങി. ദേവലോകത്തിലും ഈ വാർത്ത എത്തി. ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ ദേവന്മാർ സ്വയംവരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു. അവർ വഴിക്കുവച്ച് സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുന്ന നളനെ കണ്ടു. രൂപഗുണത്തിലും തേജസ്സിലും സൂര്യനെപ്പോലെ ശോഭിക്കുന്ന നളനെ കണ്ടു ദേവന്മാർ അവരുടെ ഉദ്ദേശം വേണ്ടെന്നുവച്ചു. നളനെ ഒന്നു പരീക്ഷിക്കണമെന്നു കരുതി അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി ഇങ്ങനെ പറഞ്ഞു.

“അല്ലയോ നിഷധമഹാരാജാവേ! സത്യവ്രതനും നരോത്തമനുമായ ഭവാൻ ഞങ്ങളുടെ ദൂതനായി ഞങ്ങളെ സഹായിച്ചാലും.”

സഹായം ചോദിക്കുന്നവരെ മടക്കി അയയ്ക്കാത്ത നളൻ അവരെ സഹായിക്കാമെന്ന് ഏറ്റു.  എന്നാൽ അവരിലൊരാളെ വിവാഹം കഴിക്കണമെന്നു ദമയന്തിയെ അറിയിക്കുകയാണ് താൻ ചെയ്യേണ്ട സഹായമെന്നറിഞ്ഞു നളൻ വിഷമത്തിലായി. എങ്കിലും പറഞ്ഞവാക്കു പാലിക്കാൻ അദ്ദേഹം നിർബന്ധിതനായി. ദേവന്മാരുടെ സഹായത്തോടെ രാത്രിയിൽ നളൻ ദമയന്തിയുടെ അന്തഃപ്പുരത്തിലെത്തി. അത്ഭുതപ്പെട്ടു നിൽക്കുന്ന അവളോടു തന്റെ ആഗമനോദ്ദേശം പറഞ്ഞു. നാല് ദേവന്മാരിൽ ഒരാളെ സ്വയംവരത്തിൽ ഭർത്താവായി വരിക്കണം. ഹംസം പറഞ്ഞ അടയാളങ്ങൾ വച്ചു ദമയന്തിക്കു നളനെ മനസ്സിലായി. അവൾ പറഞ്ഞു.

“അങ്ങയെക്കുറിച്ചുള്ള നല്ലവാക്കുകൾ കേട്ടു ഞാൻ എന്നേ അങ്ങയെ മനസ്സാ വരിച്ചിരിക്കുന്നു. ഇനി മറ്റൊരാളെക്കുറിച്ച് എനിക്കു ചിന്തിക്കുവാൻ കൂടി പ്രയാസമാണ്. ദേവന്മാരോടൊപ്പം അങ്ങും സ്വയംവരത്തിനു വരണം. അവിടെ വച്ച് അങ്ങയെ ഞാൻ ഭർത്താവായി സ്വീകരിക്കുന്നതാണ്.”

ദമന്തിയുടെ വാക്കുകൾ നളൻ ദേവന്മാരെ അറിയിച്ചു. അങ്ങനെ സ്വയംവരദിനവും വന്നെത്തി. വിദർഭ, ശ്രേഷ്ഠന്മാരായ രാജാക്കന്മാരെക്കൊണ്ടു നിറഞ്ഞു. ദമയന്തി പന്തലിൽ പ്രവേശിച്ചു. അവൾ രാജാക്കന്മാരുടെ ഇടയിൽ നളനെ തിരഞ്ഞു. നളന്റെ രൂപതുല്യരായ അഞ്ചുപേർ ഇരിക്കുന്നതുകണ്ട് അവൾ കുഴഞ്ഞു. എത്ര ശ്രമിച്ചിട്ടും ഏതാണു നളൻ എന്ന് അവൾക്കു മനസ്സിലായില്ല. ഇതു ദേവന്മാരുടെ പരീക്ഷണമാണെന്നു മനസ്സിലായ ദമയന്തി അവരെ മനസ്സുകൊണ്ടു പൂജിച്ചു. തന്നെ ഈ വിഷമവൃത്തത്തിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അതോടെ യഥാർത്ഥ നളനെ ദേവന്മാർ അവൾക്കു കാട്ടിക്കൊടുത്തു. നളനും ദമയന്തിയും വിവാഹിതരായി. അവരുടെ പ്രേമത്തിൽ സന്തുഷ്ടരായ ദേവന്മാർ ഓരോരുത്തരും ഈരണ്ടു വരങ്ങൾ നളനു നൽകി. യജ്ഞത്തിൽ പ്രത്യക്ഷമായ ദർശനവും മരണശേഷം സ്വർഗ്ഗവും ഇന്ദ്രനിൽ നിന്നും നളനു ലഭിച്ചു. വിചാരിക്കുന്നിടത്തു  പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്നും തന്നെപ്പോലെ ശോഭിക്കുന്ന പുണ്യലോകങ്ങളും അഗ്നി നൽകി. ഭക്ഷണത്തിൽ വിശിഷ്ടരുചിയും ധർമ്മത്തിൽ ശ്രേഷ്ഠത്വവും യമൻ വരമായി നൽകി. വരുണൻ ഉത്തമമായ പൂമാലയും ഇച്ഛിക്കുന്നേടത്തു പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്ന വരവും നളനു നൽകി. നളനും ദമയന്തിയും സന്തോഷത്തോടെ ജീവിതം തുടങ്ങി.

ഈ വരങ്ങളാണു നളനെ ഒരു പാചകവിദഗ്ദ്ധനാക്കിയത്.  അഗ്നിയുടെ വരം മൂലം അദ്ദേഹത്തിനു തീ കത്തിക്കാൻ വിഷമമില്ല. കുറച്ച് ഉണക്കപ്പുല്ലെടുത്തു ദേവനെ മനസ്സിൽ ധ്യാനിച്ചാൽ അതു കത്തുകയായി. അദ്ദേഹത്തെ തീ ഒരിക്കലും പൊള്ളിക്കുകയില്ല. ഒഴിഞ്ഞ കുടങ്ങളെല്ലാം നളൻ ഒന്നു നോക്കിയാൽ ജലം കൊണ്ടു നിറയും. പഴവർഗ്ഗങ്ങളും പൂക്കളും അദ്ദേഹത്തിന്റെ സ്പർശനത്തിൽ ശുദ്ധവും സൗരഭ്യമുള്ളതുമായി മാറും. യമന്റെ അനുഗ്രഹത്താൽ എന്തുണ്ടാക്കിയാലും അതു വിശിഷ്ടരുചിയുള്ളതായിതീരും. അങ്ങനെയാണ് നളപാചകം പാചകകലയ്ക്ക് ഒരു വിശേഷണമായത്.” ഞാൻ പറഞ്ഞു നിർത്തി.

Tuesday 11 November 2014

“ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ടിവിയിൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു കൂലങ്കഷമായ ചർച്ച. മഹിളാമണികൾ ഘോരഘോരം വാദിക്കുകയാണ്. സ്ത്രീയ്ക്ക് വഴിനടക്കാൻ വയ്യ! ബസ്സിലും ട്രെയിനിലും എന്തിനു വിമാനത്തിൽ പോലും സഞ്ചരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. പുരുഷന്മാരാണ് ഇതിനെല്ലാം കാരണം. മര്യാദയ്ക്ക് ഒരു ജീൻസ് ധരിക്കാമെന്നുവച്ചാൽ അതിനും അവർ അനുവദിക്കില്ല. എന്താണിത്? ഇതിനി അനുവദിച്ചുകൊടുക്കാൻ കഴിയില്ല. സംഘടിക്കണം.

ഒരു പെൺകുട്ടി പറഞ്ഞു. ഇതിനെല്ലാം കാരണം ആ മനുവാണ്. ഏത് മനുവെന്നു ചിന്തിക്കുന്നതിനു മുൻപു വന്നു “ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“ ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് എന്റെ നേർക്കു നോക്കി. ഞാ‍നല്ല ആ ശ്ലോകം എഴുതിയ മനു എന്ന ഭാവത്തിൽ ഞാൻ ഇരുന്നു. എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.

“നിങ്ങളല്ല അതെഴുതിയതെന്ന് എനിക്കറിയാം. സ്ത്രീയെ അടുക്കളയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ പണ്ടുമുതലേ തുടങ്ങിയിരിക്കുന്നു.”

ഞാൻ പറഞ്ഞു. “എടീ ഭാര്യേ, ആ ശ്ലോകത്തിന്റെ അർത്ഥം അങ്ങനല്ല. ഒന്നും മനസ്സിലാക്കാതാ‍ണു പല ഫെമിനിസ്റ്റുകളും ഇതെടുത്തു വച്ചുകാച്ചുന്നത്. ഈ ശ്ലോകം ഉപയോഗിച്ചിരിക്കുന്ന ഒരു സന്ദർഭം ഞാൻ പറയാം. അതുകഴിഞ്ഞിട്ടു തീരുമാനിക്ക്.”

“എന്നാൽ പറ.” അവൾ കേൾക്കാൻ തയ്യാറായി.

“കൈകേയിയുടെ ആവശ്യപ്രകാരം ശ്രീരാമൻ പതിന്നാലു വർഷം വനത്തിലേക്കുപോകാൻ തയ്യാറായി. അദ്ദേഹം തന്റെ അമ്മയായ കൗസല്യയുടെ അടുത്തുനിന്നും അനുവാദം വാങ്ങി നേരെ സീതയുടെ അന്തഃപ്പുരത്തിലെത്തി. വനത്തിലേക്കുപോകാനുള്ള തന്റെ നിശ്ചയത്തെ അറിയിച്ച രാമൻ സീതയോടു തന്റെ പിതാവിനെയും മാതാക്കളേയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ വസിച്ചുകൊള്ളാൻ നിർദ്ദേശിച്ചു. ഇതുകേട്ടു വർദ്ധിച്ച കോപത്തോടെ സീത മറുപടി പറഞ്ഞു.

“രാജകുമാരാ, അങ്ങ് കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. എന്നെ ഇങ്ങനെ അപഹസിക്കാൻ ഞാൻ എന്തു തെറ്റാണു ചെയ്തത്? ആര്യപുത്രാ, അങ്ങ് ഇപ്പോൾ ഒരുകാര്യം മറക്കുന്നു. പിതാവായാലും മാതാവായാലും സഹോദരനായാലും പുത്രനായാലും മരുമകളായാലും ഇനി ആരുതന്നെയായാലും അവരവരുടെ പുണ്യഫലങ്ങൾ മാത്രമേ അനുഭവിക്കുന്നുള്ളൂ. എന്നാൽ ഭാര്യയാകട്ടെ, ഭർത്താവിന്റെ ശുഭാശുഭകർമ്മഫലത്തിൽ പങ്കുകൊള്ളുന്നു. സ്ത്രീയ്ക്ക് ഭർത്താവ് ഒരുവൻ മാത്രമാണ് ഇഹത്തിലും പരത്തിലും ഏതുകാലത്തിലും ഗതി. അങ്ങ് വനത്തിലേക്കാണ് പോകുന്നതെങ്കിൽ അങ്ങയ്ക്കു മുൻപിൽ നടന്ന് പുല്ലും മുൾച്ചെടികളും ചവിട്ടിമെതിച്ചു ഞാൻ അങ്ങയ്ക്ക് പാതയൊരുക്കും. ഈ കൊട്ടാരം എന്നല്ല ഇനി സ്വർഗ്ഗമോ യോഗികൾക്കു മാത്രം ലഭിക്കുന്ന അണിമാദി സിദ്ധികളോ ലഭിക്കുമെന്നു പറഞ്ഞാലും അങ്ങയോടൊപ്പമുള്ള ജീവിതമാണ് എനിക്കു ശ്രേഷ്ഠം. ഒരു ഭാര്യയുടെ കടമകൾ എന്താണെന്ന് എനിക്കു നന്നായി അറിയാം. മനുഷ്യനു സഞ്ചരിക്കാൻ പ്രയാസമുള്ളതും ഹിംസമൃഗങ്ങൾ നിറഞ്ഞതുമായ വനത്തിൽ അങ്ങയോടൊപ്പം വരാൻ എന്നെ അനുവദിച്ചാലും. മൂന്നു ലോകങ്ങളെക്കുറിച്ചും ചിന്തിക്കാതെ പതിശുശ്രൂഷ മാത്രം ചെയ്തു പിറന്ന വീടെന്ന പോലെ സന്തോഷിച്ചു ഞാൻ അങ്ങയോടൊപ്പം വനത്തിൽ കഴിയും. അത്യന്തം ഭക്തിയോടെ മറ്റൊന്നും ആഗ്രഹിക്കാതെ അങ്ങയെ പിരിയേണ്ടിവന്നാൽ മരിക്കാൻ തയ്യാറായിരിക്കുന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടാലും. എന്നെ കൂടെ കൂട്ടിയാലും.”

അത്യന്തം ദുഃഖിതയായി തന്നോടു യാചിക്കുന്ന സീതയെ ശ്രീരാമൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാട്ടിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും വിവരിച്ചു. ഇതൊന്നും തന്നെ സീതയ്ക്ക് സമ്മതമായില്ല. ധാരധാരയായി കണ്ണീർ ഒഴുക്കിക്കൊണ്ടു സീത പറഞ്ഞു,

“വനത്തിൽ താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ എന്റെ രക്ഷയെ കരുതിയാണ് അങ്ങ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ അങ്ങയെ പിരിയുക എന്നാ‍ൽ എനിക്കു മരണതുല്യമാണ്. നാഥാ, അങ്ങയോടൊപ്പം വസിക്കുന്ന എന്നെ ഹിംസിപ്പാൻ ദേവേന്ദ്രൻ പോലും ശക്തനല്ല! പിന്നെയാണോ കാട്ടിലെ മൃഗങ്ങൾ? തന്നെയുമല്ല, ഞാൻ വനത്തിൽ വസിക്കേണ്ടിവരുമെന്നു നമ്മുടെ വിവാഹത്തിനുമുൻപ് ഒരു ജ്യോത്സ്യൻ എന്റെ കൈ നോക്കി പ്രവചിച്ചിട്ടുണ്ട്. അന്നുമുതൽ വനവാസത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.ഇന്നിതാ ആ സന്ദർഭം എത്തിയിരിക്കുന്നു. ഇതു ദൈവനിശ്ചയമാണ്. കാട്ടിൽ നേരിടാൻ പോകുന്ന എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അങ്ങ് എന്നെ രക്ഷിച്ചുകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്.

പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ
പുത്രാ രക്ഷന്തി വാർദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ഇതു കേട്ടതോടെ രാമൻ സീതയ്ക്കു വനത്തിലേക്കു പോരുവാൻ അനുവാദം കൊടുത്തു. യൗവനത്തിൽ ഭാര്യയെ രക്ഷിക്കേണ്ട ധർമ്മം ഭർത്താവിനാണെന്നു സീത രാമനെ ഓർമ്മപ്പെടുത്തുകയായിരുന്നു. ഈ രക്ഷയിൽ നിന്നാണ് ഇന്നത്തെ സ്ത്രീ സമൂഹം സ്വാതന്ത്ര്യം വേണമെന്നു വാശിപിടിക്കുന്നത്.

കുറച്ചുനാൾ മുൻപ്, നമ്മുടെ ഒരു പ്രസിഡന്റ്, തനിക്കു നിശ്ചയിച്ചിരുന്ന നിയന്ത്രണരേഖ ലംഘിച്ചു ജനങ്ങളുടെ ഇടയിലേക്ക് അല്പം പോകാൻ ശ്രമിക്കുകയുണ്ടായി. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ തൂക്കിയെടുത്തു പഴയ സ്ഥാനത്തുകൊണ്ടുചെന്നു നിർത്തി. സുരക്ഷയും സ്വാതന്ത്ര്യവും രണ്ടു ധ്രുവങ്ങളാണ്. ഒന്നു കൂടിയാൽ സ്വാഭാവികമായി മറ്റേത് കുറയും. മൂല്യം കൂടുന്നതിനനുസരിച്ചു സുരക്ഷയും കൂടും. സുരക്ഷ കൂടുമ്പോൾ സ്വാതന്ത്ര്യം കുറയും. തുണിക്കടയിൽ ഏതു തുണിവേണമെങ്കിലും നമുക്ക് ഇഷ്ടം പോലെ എടുത്തുനോക്കാം. സ്വർണ്ണക്കടയിൽ അത്രയും പറ്റില്ല. കാരണം സ്വർണ്ണത്തിനു തുണിയേക്കാൾ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ അതിനു കൂടുതൽ സംരക്ഷണം ആവശ്യമാണ്. സംരക്ഷണം കൂടുമ്പോൾ സ്വാഭാവികമായി സ്വാതന്ത്ര്യവും കുറയും. ഏതു പാതിരാത്രിയും സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്ര്യം വേണമെന്നു വാദിക്കുമ്പോൾ സുരക്ഷ കുറയും എന്ന് ഓർക്കണം. പീഡനങ്ങൾ കൂടും. അതു മനസ്സിലാക്കണം.”

ഞാൻ ചാനൽ മാറ്റി. 

Sunday 2 November 2014

ഒരമ്മയുടെ വിലാപം

രാത്രിയായി. ആകാശത്തെ പ്രകാശമാനമാക്കി ചന്ദ്രനും ഉദിച്ചു. ഭൂമിയിൽ മറ്റൊരു ചന്ദ്രൻ ഉദിച്ചതുപോലെ അയോദ്ധ്യാനഗരം വിളങ്ങി. രാത്രിയിൽ വിജനമാകുന്ന പാതകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. രാമൻ യുവരാജാവായി അഭിഷേകം ചെയ്യുന്നുവെന്നവാർത്ത അറിഞ്ഞ് ദൂരെ ദേശങ്ങളിൽ നിന്നുപോലും ശ്രേഷ്ഠന്മാർ എത്തിക്കൊണ്ടിരിക്കുന്നു. നഗരം മുഴുവൻ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. എങ്ങും സന്തോഷമുള്ള മുഖങ്ങൾ മാത്രം. ഈ രാത്രി ഒന്ന് അവസാനിച്ചെങ്കിൽ ആ സുദിനം വന്നെത്തിയേനെ എന്നു കരുതി അയോദ്ധ്യാനിവാസികൾ ഉറങ്ങാതെ കാത്തിരിക്കുന്നു.

പക്ഷേ കൈകേയിയുടെ അന്തഃപുരത്തിലിരുന്ന ദശരഥ മഹാരാജാവ് മാത്രം ദുഃഖാകുലനാണ്. ഈ കാളരാത്രി അവസാനിക്കാതിരിക്കണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കൈകേയി ചോദിച്ച രണ്ട് വരങ്ങൾ നൽകാൻ അശക്തനായി അദ്ദേഹം ദീനമായി വിലപിച്ചു. പലതവണ തന്റെ പ്രിയ പത്നിയോട് അപേക്ഷിച്ചു. ശപിച്ചു. ഒന്നും രാജ്ഞിയുടെ മുന്നിൽ വിലപ്പോയില്ല. തനിക്ക് തരാമെന്ന് ശപഥം ചെയ്ത വരങ്ങൾ തരിക എന്ന് കൈകേയി ദുശ്ശാഠ്യം പിടിച്ചു. ഒന്നും തീരുമാനിക്കാനാകാതെ കണ്ണീർവാർത്ത് അവശനായി മഹാരാജാവ് ആ രാത്രി തള്ളിനീക്കി.

നേരം പുലർന്നു. കൈകേയിയുടെ ആജ്ഞപ്രകാരം രാമൻ അന്തഃപുരത്തിലെത്തി. ആകെ വശംകെട്ട് ദീനമായി വിലപിച്ചുകൊണ്ടിരിക്കുന്ന മഹാരാജാവിനെ കണ്ട രാമൻ ചിന്താമഗ്നനായി. ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് തിരക്കി.

കൈകേയി പറഞ്ഞു. “രാമാ, പണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയ ദശരഥമഹാരാജാവ് അസുരന്മാരുടെ ബാണങ്ങളേറ്റ് വിവശനായി. അന്ന് ഞാൻ അദ്ദേഹത്തെ ശുശ്രൂഷിച്ച്  ആ പോർക്കളത്തിൽ നിന്നും രക്ഷിച്ചു. അതിന് പ്രത്യുപകാരമായി അദ്ദേഹം നൽകിയ രണ്ട് വരങ്ങൾ ഇന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിനക്ക് പതിന്നാലു വർഷം വനവാസവും എന്റെ ഭരതന് പട്ടാഭിഷേകവുമാണ് ഞാൻ ഇച്ഛിക്കുന്നത്. അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതിയാണ് മഹാരാജാവ് വിഷമിക്കുന്നത്. നിന്റെ പിതാവിനെ ഈ കഷ്ടത്തിൽ നിന്നും നീ രക്ഷിച്ചാലും.”

അതികഠിനങ്ങളായ ഈ വാക്കുകൾ കേട്ടിട്ടും രാമന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. രാജ്ഞിയുടെ ആജ്ഞ താൻ ശിരസ്സാവഹിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം വനത്തിലേക്ക് പോകുവാൻ സന്നദ്ധനായി. ദശരഥമഹാരാജാവിന്റെയും കൈകേയിയുടെയും കാലുതൊട്ട് തൊഴുത് തന്റെ അമ്മയായ കൗസല്യാദേവിയെ കാണാൻ അദ്ദേഹം യാത്രയായി.

ശ്രീരാമൻ കൈകൂപ്പി കാൽനടയായി വരുന്നത് കണ്ടപ്പോഴേ എന്തോ അനർത്ഥം സംഭവിച്ചിട്ടുണ്ടെന്ന് കരുതി അന്തഃപ്പുരസ്ത്രീകൾ വിലപിച്ചുതുടങ്ങി. എന്നാൽ ഇതൊന്നും അറിയാതെ കൗസല്യാദേവി രാമന്റെ നന്മയ്ക്കായി സന്തോഷത്തോടെ ഈശ്വരധ്യാനവും പൂജ ഹോമാദികളും ചെയ്യിക്കുകയായിരുന്നു. രാമൻ കാണാനെത്തിയതായറിഞ്ഞുടനെ ആ അമ്മ പുത്രന്റെ സമീപത്തെത്തി.  ആലിംഗനം ചെയ്ത് മൂർദ്ധാവിൽ ചുംബിച്ചു. മകൻ ഇന്ന് ശുഭമുഹൂർത്തത്തിൽ അഭിഷേകം ചെയ്യപ്പെടുവാൻ പോകുന്നതിന്റെ സന്തോഷം ആ അമ്മ പങ്കുവച്ചു.

രാമൻ പറഞ്ഞു, “മാതാവേ, അവിടുത്തേക്കും സീതയ്ക്കും ലക്ഷ്മണനും ദുഃഖത്തെ തരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. ഞാൻ മുനിമാർക്ക് ഉചിതമായ ദർഭാസനത്തിന് അർഹനായിരിക്കുന്നു. പതിന്നാലു വർഷക്കാലം ധ്യാനനിരതനായി ഫലമൂലാദികൾ ഭക്ഷിച്ച് കാട്ടിൽ കഴിയാൻ പോകുകയാണ്. മഹാരാജാവ് ഭരതന് രാജ്യാധികാരവും എനിക്ക് ദണ്ഡകാരണ്യവും വിധിച്ചിരിക്കുന്നു.”

ഇത്രയും കേട്ടപ്പോഴേക്കും വെട്ടിയിട്ട മരം പോലെ ആ അമ്മ മോഹാലസ്യപ്പെട്ടുവീണു. രാമൻ അമ്മയെ താങ്ങിയിരുത്തി ശുശ്രൂഷിച്ചു. ബോധം വീണ്ടുകിട്ടിയപ്പോൾ അതികഠിനമായ ദുഃഖത്തോടെ കൗസല്യ വിലപിച്ചു.

“ഉണ്ണീ രാമാ, നീ എനിക്ക് പിറക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ജനിക്കാതിരുന്നെങ്കിൽ പുത്രനില്ല എന്ന ദുഃഖം മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നുള്ളൂ. രാജാവിന്റെ പട്ടമഹിഷിയായി ഇരിക്കുന്നതിലും അധികം നിന്റെ മാതാവായി ഇരിക്കുവാനാണ് ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്. സ്ത്രീകൾക്ക് ഇതിലും വലുതായ കഷ്ടം എന്താണ് വരുവാനുള്ളത്. നീ ഉള്ളപ്പോൾ തന്നെ ഞാൻ ഇത്രയും അപമാനിക്കപ്പെട്ടവളായിരിക്കുന്നു. അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? ഭർത്താവിന്റെ വെറുപ്പിന് പാത്രമായ ഞാൻ കൈകേയിയുടെ വേലക്കാരിക്ക് തുല്യയായി ഇവിടെ കഴിയേണ്ടി വരും. ഈ അന്ത്യകാലത്തിൽ സപത്നിമാരുടെ അവമതിയും പേറി പുത്രദുഃഖത്താൽ നീറി ഞാൻ എങ്ങനെയാണ് കാലം കഴിക്കുക? ഞാൻ ചെയ്ത എല്ലാ പൂജകളും പ്രാർത്ഥനകളും വിഫലമായിരിക്കുന്നു. ഇത്രയും കഷ്ടസ്ഥിയുണ്ടായിട്ടും എന്റെ ഹൃദയം പൊട്ടുന്നില്ലല്ലോ? അതോ എന്റെ ഹൃദയം കല്ല് കൊണ്ടുണ്ടാക്കിയതോ? സിംഹം മാൻപേടയെ എന്ന പോലെ എന്താണ് കാലൻ എന്നെ കൊണ്ടുപോകാൻ വരാത്തത്? യമലോകത്തിലും എനിക്ക് സ്ഥാനമില്ലയോ? എന്റെ തപസ്സും പ്രാർത്ഥനകളും വ്രതങ്ങളും എല്ലാം മരുഭൂമിയിൽ വിതച്ച വിത്തുപോലെ നിഷ്ഫലമായിരിക്കുന്നു. സ്വച്ഛന്ദമൃത്യു എന്ന വരം എനിക്ക് കിട്ടിയിരുന്നെങ്കിൽ നിന്നെ പിരിയുന്ന ഞാൻ എപ്പോഴേ മരിച്ചിരുന്നിരിക്കും. ചന്ദ്രനെപ്പോലെ മുഖകാന്തിയുള്ള മകനേ രാമാ, നിന്നെ പിരിഞ്ഞ് ഇവിടെയുള്ള ജീവിതം നിഷ്ഫലമാണെനിക്ക്. യാതൊരുവിധ സന്തോഷവുമില്ലാത്തതാണ്. അതിനാൽ ഞാനും നിനക്കൊപ്പം കാട്ടിലേക്ക് വരുന്നു..”

Monday 13 October 2014

ബാല്യത്തിലെ തെറ്റ്

“എടാ, ആ പയ്യനെ കണ്ടോ? ഞാൻ കുഞ്ഞിലെ അവന്റെ കയ്യിൽ കോമ്പസ്സ് കൊണ്ട് കുത്തിയിട്ടുണ്ട്. ഇപ്പൊഴും അവന്റെ ഒരു വിരൽ ശരിക്ക് മടങ്ങത്തില്ല!“

“നീ ആള് കൊള്ളാമല്ലോ! എന്തിനാ കുത്തിയത്?” ഞാൻ ചോദിച്ചു.

“കളിക്കിടയിൽ ഉണ്ടായ കശപിശയിൽ പറ്റിയതാ. ഇപ്പൊഴും അവനെ കാണുമ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം. എടാ, അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിന് ശിക്ഷ കിട്ടുമോ?“

“ഇവിടത്തെ നിയമപ്രകാരം ഏത് പ്രായത്തിൽ ചെയ്ത തെറ്റിനും ശിക്ഷയുണ്ട്.” ഞാൻ പറഞ്ഞു.

“അതല്ല, കുട്ടിക്കാലത്ത് നമ്മൾ ചെയ്യുന്ന തെറ്റുകൾ പാപം ആയി കൂട്ടുമോ?”

എന്റെ സുഹൃത്തിന്റെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കൂട്ടുമോ കുറയ്ക്കുമോ എന്നൊക്കെ ധർമ്മരാജാവ് നിശ്ചയിക്കും. നിനക്ക് അണിമാണ്ഡവ്യന്റെ കഥ അറിയില്ലേ?”

അവന് ആ കഥ കേട്ടാൽ കൊള്ളാമെന്നുണ്ടെന്നറിഞ്ഞ് ഞാൻ ആ കഥ പറയാൻ ആരംഭിച്ചു.

“പണ്ട് മാണ്ഡവ്യൻ എന്ന് പേരുള്ള ധർമ്മിഷ്ഠനും സത്യസന്ധനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. ഒരിക്കൽ തന്റെ ആശ്രമത്തിന്റെ മുമ്പിലെ മരച്ചുവട്ടിൽ കൈപൊക്കിപ്പിടിച്ച് മൗനവ്രതത്തോടെ അദ്ദേഹം തപസ്സ് ചെയ്തുകൊണ്ടിരിക്കെ കുറേ കള്ളന്മാർ അതുവഴി കടന്നുവന്നു. തങ്ങളെ പിന്തുടരുന്ന ഭടന്മാരെ പേടിച്ച് അവർ കളവു മുതൽ ആശ്രമത്തിൽ വച്ചിട്ട് ഓടി രക്ഷപെട്ടു. പിന്നാലെയെത്തിയ ഭടന്മാർ മുനിയോട് കള്ളന്മാരെ കുറിച്ച് ആരാഞ്ഞു. അദ്ദേഹം ഒന്നും പറയാത്തതുകൊണ്ട് ഭടന്മാർ ആശ്രമത്തിൽ കയറി തിരഞ്ഞു. കളവുമുതൽ ആശ്രമത്തിൽ നിന്നും കിട്ടിയതോടെ മാണ്ഡവ്യനും കള്ളന്മാരുടെ കൂട്ടത്തിലുള്ളവനാണെന്ന് തെറ്റിദ്ധരിച്ച് ഭടന്മാർ അദ്ദേഹത്തെ രാജസന്നിധിയിലെത്തിച്ചു. അദ്ദേഹത്തെ ശൂലത്തിൽ കയറ്റി കൊല്ലാൻ രാജാവ് ശിക്ഷിച്ചു. ജലപാനം പോലുമില്ലാതെ ഏറെ നാൾ ശൂലത്തിൽ കിടന്നിട്ടും മുനി മരിച്ചില്ല. ഇതറിഞ്ഞതോടെ തനിക്ക് തെറ്റുപറ്റിയതായി രാജാവിന് മനസ്സിലായി. മുനിയെ ശൂലത്തിൽ നിന്ന് മുക്തനാക്കുവാൻ അദ്ദേഹം ഉത്തരവിട്ടു. പക്ഷേ ശൂലം ശരീരത്തിൽ ഉറച്ചിരുന്നതിനാൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ശൂലത്തിന്റെ രണ്ട് അറ്റവും ശരീരത്തോട് ചേർത്ത് മുറിച്ചു കളഞ്ഞു. ശരീരത്തിനുള്ളിൽ ശൂലവുമായി ജീവിച്ച മുനി അതോടെ അണിമാണ്ഡവ്യൻ എന്ന് അറിയപ്പെട്ടു.

ഏറെകാലത്തിനു ശേഷം ദേഹത്യാഹം ചെയ്ത മുനി യമധർമ്മന്റെ അടുത്തെത്തി. കഴിഞ്ഞ ജന്മത്തിൽ എന്തിനാണ് തനിക്ക് ഇത്രയും കഠിനമായ ഒരു ശിക്ഷ നൽകിയതെന്ന് അദ്ദേഹം ധർമ്മരാജനോട് ചോദിച്ചു. യമധർമ്മൻ പറഞ്ഞു,

“ഹേ തപോധനാ, അങ്ങ് കുട്ടിക്കാലത്ത് ചെറിയ പക്ഷികളെ പിടിച്ച് അവയുടെ വാലിൽ ഈഷികപ്പുല്ല് കോർത്തു. അല്പമായ ദാനത്തിന്റെ ഫലം പെരുകുന്നതുപോലെ അല്പമായ അധർമ്മത്തിന്റെ ഫലവും പെരുകുന്നതാണ്. അതാണ് ഭവാൻ അനുഭവിച്ചത്.“

ഇതുകേട്ട് അണിമാണ്ഡവ്യൻ ഇങ്ങനെ പറഞ്ഞു,

“ജനനം മുതൽ പന്ത്രണ്ടുവയസ്സുവരെ ബാലന്മാർക്ക് ധർമ്മബോധം ഉണ്ടായിരിക്കുകയില്ല. ബാല്യത്തിൽ അറിവില്ലാതെ ചെയ്യുന്നതൊന്നും അധർമ്മമായി തീരുകയില്ല. അല്പമായ കുറ്റത്തിന് വലിയ ശിക്ഷയാണ് നീ വിധിച്ചത്. അതുകൊണ്ട് ധർമ്മാ, നീ ശൂദ്രജാതിയിൽ മനുഷ്യനായിത്തീരും. ലോകത്തിൽ ധർമ്മഫലത്തിന്ന് ഇന്നുമുതൽ ഒരു മര്യാദ ഞാൻ വെക്കുന്നു. പതിന്നാലു വയസ്സുവരെ ബാലന്മാർ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിനു കാരണമാകയില്ല. അതിനുമേൽ ചെയ്യുന്നതേ ദോഷമായിത്തീരൂ!“

അങ്ങനെ ശാപം കിട്ടിയ യമധർമ്മനാണ് പിന്നീട് വിദുരനായി ഭൂമിയിൽ ജനിച്ചത്. അതുകൊണ്ട് അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് ദുഃഖിക്കാതെ അറിയുന്ന പ്രായത്തിൽ തെറ്റുചെയ്യാതെ ജീവിക്കുകയാണ് വേണ്ടത്.” ഞാൻ പറഞ്ഞു നിർത്തി.

Saturday 13 September 2014

ആത്മഹത്യ

“നിന്നെപ്പറ്റി ഞാൻ ഒരു കാര്യം കേട്ടു! എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. നീ കുറച്ചുകൂടിയൊക്കെ ബോൾഡ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.” ഞാൻ ചോദിച്ചു.

“ഓ, അങ്ങനെ പറ്റിപ്പോയി.”അവൻ തലതാഴ്ത്തി മിണ്ടാതെയിരുന്നു.

ഡിഗ്രി വരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരൻ. അവൻ രണ്ടുമാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഞാൻ ഇന്നാണ് അറിഞ്ഞത്. ഒന്നും ചോദിക്കേണ്ടെന്ന് കരുതിയതാ. പക്ഷേ, കണ്ടപ്പോൾ ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. അവന്റെ പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

“എന്താണ് നിനക്ക് സംഭവിച്ചത്. നാട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് കാര്യങ്ങളൊന്നും അറിഞ്ഞില്ല. നീ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മാത്രമേ എനിക്കറിയൂ. അതിനും വേണ്ടി എന്തായിരുന്നു ഇത്ര പ്രശ്നം?”

അവൻ മടിച്ച് മടിച്ചാണ് തുടങ്ങിയത്.

“നിനക്കറിയാമല്ലോ എനിക്ക് അവളോടുണ്ടായിരുന്ന ഇഷ്ടം. കോളേജിൽ നിന്ന് പോന്നിട്ടും ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഉണ്ടായിരുന്നു. എന്നും വിളിക്കും.. പറ്റുമ്പോഴൊക്കെ കാണും.. അങ്ങനെ കഴിയുന്നതിനിടയ്ക്കാണ് ഈ കാര്യം അവളുടെ വീട്ടുകാരറിയുന്നത്. അതോടെ അവളുടെ പഠിത്തം നിന്നു. വിളിക്കാനും പറ്റാതായി. ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കും എന്നവൾ പറയുമായിരുന്നു. അവളുടെ വിവരങ്ങളൊന്നും അറിയാതെ ഞാൻ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. ഞാൻ രണ്ടും കല്പിച്ച് എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അവളുടെ വീട്ടിൽ കല്ല്യാണാലോചനയുമായി ചെല്ലുകയായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ എന്റെ വീട്ടുകാർക്ക് ഭയങ്കര എതിർപ്പായി. ഞാൻ ആവുന്നതൊക്കെ പറഞ്ഞുനോക്കി. അവസാനം അച്ഛനോട് വഴക്കിട്ട് ഞാൻ മുറിയിൽ കയറി കതകടച്ചു. ഭ്രാന്തായിരുന്നു എനിക്ക്. ജീവിതം തന്നെ മടുത്തു. ഞാൻ ഫാനിൽ കൈലി കെട്ടി, തൂങ്ങാൻ ശ്രമിച്ചു. പക്ഷേ അവിടെയും പരാജയം. കാലൊടിഞ്ഞതും കഴുത്തുളുക്കിയതും മിച്ചം.”

“എന്നിട്ട് ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“രണ്ടാഴ്ച കഴിഞ്ഞ് അറിയുന്നത് അവൾ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി എന്നാണ്.”

എനിക്ക് സത്യം പറഞ്ഞാൽ ചിരി വന്നു. എങ്കിലും ചിരി അടക്കി ഞാൻ പറഞ്ഞു.

“അങ്ങനത്തെ ഒരുത്തിക്കുവേണ്ടിയാണോ നീ ജീവിതം കളയാൻ തുനിഞ്ഞത്. എല്ലാം ഓരോ സമയത്ത് തോന്നിക്കുന്നതാണ്. ഇനിയെങ്കിലും എടുത്തുചാടി ഒന്നും തീരുമാനിക്കരുത്.”

“ഇല്ല, അതോടെ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ഇപ്പോൾ വെളിയിൽ ഇറങ്ങുമ്പോൾ ആകെ ഒരു ചമ്മലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചവൻ എന്ന് എല്ലാവരും കളിയാക്കുന്നതായി ഒരു തോന്നൽ.” അവന്റെ മുഖം വാടി.

ഞാൻ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തിന് നീ വിഷമിക്കണം. നീ മരണത്തിൽ നിന്നും അവളോടൊത്തുള്ള ജീവിതത്തിൽ നിന്നും രക്ഷപെട്ടവനാണ്. നീ മാത്രമല്ല ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളത്! ഒരുപാടുപേർ.. പ്രശസ്തർ.. ഇതൊക്കെ ആ സമയത്ത് തോന്നുന്ന തെറ്റായ ചിന്തകൾ മൂലമാണ്. സത്യം മനസ്സിലാക്കിയാൽ ആരും ആത്മഹത്യ ചെയ്യില്ല! നീ വസിഷ്ഠമുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?”

“എന്താ അങ്ങേരും ആത്മഹത്യയ്ക്ക് ശ്രമിച്ചോ?” അവൻ കളിയായി ചോദിച്ചു.

“അതെ. ഒന്നല്ല. ഒരുപാടു വട്ടം. അത്രയും ശ്രേഷ്ഠനായ മുനിക്കുപോലും ആത്മഹത്യ ചെയ്യാൻ തോന്നി. അതിൽ കൂടുതലൊന്നുമല്ലല്ലോ നിന്റെ ഈ ആത്മഹത്യാ ശ്രമം?” ഞാൻ പറഞ്ഞത് കേട്ട് അവന് ആ കഥ അറിഞ്ഞാൽ കൊള്ളാമെന്നായി. ഞാൻ പറഞ്ഞു:

“മഹാഭാരതത്തിൽ, വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ നന്ദിനി എന്ന പശുവിനെച്ചൊല്ലി ഉണ്ടാക്കിയ വഴക്കിന്റെ കഥ നീ കേട്ടിട്ടില്ലേ? വിശ്വാമിത്രന് വസിഷ്ഠനോട് അടങ്ങാത്ത പക ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കല്മാഷപാദൻ എന്ന രാക്ഷസനെ വിശ്വാമിത്രൻ തന്ത്രപൂർവ്വം വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്ക് വിട്ടു. ആ രാക്ഷസൻ മുനിയുടെ പുത്രന്മാരെ എല്ലാം പിടിച്ചു തിന്നു. ആ സമയത്ത് ആശ്രമത്തിലില്ലായിരുന്ന വസിഷ്ഠമുനി തിരിച്ചെത്തിയപ്പോഴാണ് തന്റെ നൂറ് പുത്രന്മാരെയും രാക്ഷസൻ പിടിച്ചു തിന്ന കഥ അറിയുന്നത്. ഇതോടെ മുനിക്ക് ദുഃഖം സഹിക്കാൻ വയ്യാതെയായി. അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.“

“എന്നിട്ട്?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ, അദ്ദേഹവും നിന്നെപ്പോലെ പരാജയപ്പെട്ടു.” ഞാൻ ചിരിച്ചുകൊണ്ട് തുടർന്നു.

“ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ച് മുനി ഒരു പർവ്വതത്തിന്റെ കൊടുമുടിയിൽ വലിഞ്ഞുപിടിച്ചുകയറി. എന്നിട്ട് കൊക്കയിലേക്ക് ചാടി. പക്ഷേ മരിച്ചില്ല. യോഗീശ്വരനായ മുനി ഒരു പഞ്ഞിക്കെട്ടുപോലെ താഴെയെത്തി.

ഉയരത്തിൽ നിന്ന് ചാടിയാൽ മരിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ വസിഷ്ഠൻ തീ കൂട്ടി അഗ്നിയിലേക്ക് ചാടി. ശ്രേഷ്ഠനായ മുനിയെ തൊടാൻ കഴിയാതെ അഗ്നി മാറിനിന്നു. ആ ആത്മഹത്യാശ്രമവും പരാജയപ്പെട്ടതോടെ മഹർഷി മറ്റൊരു വഴി ആലോചിച്ചു. ഒരു വലിയ പാറക്കല്ല് കഴുത്തിൽ കെട്ടി അഗാധമായ സമുദ്രത്തിൽ പോയി ചാടി. പക്ഷേ സമുദ്രം തിര അടിച്ച്  മുനിയെ ഭദ്രമായി കരയിൽ കൊണ്ടുചെന്നാക്കി.

ഇങ്ങനെ ആത്മഹത്യാശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഋഷി തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. പക്ഷേ, മക്കളെല്ലാം മരിച്ച് വിജനമായ ആശ്രമം കണ്ടതോടെ വസിഷ്ഠന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം വീണ്ടും മരിക്കാൻ തീരുമാനിച്ചു. അങ്ങനെ വിഷമിച്ച് കാട്ടിലൂടെ നടന്ന അദ്ദേഹം കരകവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ കരയിൽ എത്തിച്ചേർന്നു. ഉടനെ മുനി തന്റെ ശരീരം മുഴുവൻ വള്ളികൊണ്ട് കെട്ടിവരിഞ്ഞ് ഭയങ്കരമായ ഒഴുക്കുള്ള ആ പുഴയിലേക്ക് ചാടി. അവിടെയും അദ്ദേഹം പരാജയപ്പെട്ടു. നദി, മുനിയെ വള്ളികളിൽ നിന്ന് വേർപെടുത്തി കരയിൽ കൊണ്ട് ചേർത്തു. അതോടെ ആ പുഴ ‘വിപാശ’ എന്ന് അറിയപെട്ടു. മുനി അവിടെ നിന്ന് നടന്നു. കാട്ടിലും മേട്ടിലും മലയിലും എല്ലാം ദുഃഖിതനായി അദ്ദേഹം അലഞ്ഞു തിരിഞ്ഞു. അവസാനം ഹിമാലയത്തിനടുത്തെത്തി. അവിടെ മുതലകൾ നിറഞ്ഞതും വളരെ വിസ്താരമുള്ളതുമായ ഒരു നദി കണ്ട മുനിക്ക് വീണ്ടും ആത്മഹത്യാ മോഹമുദിച്ചു. ഉയർന്ന ഒരു മലയുടെ മുകളിൽ നിന്നും അദ്ദേഹം ആ നദിയിലേക്ക് എടുത്തുചാടി. തേജസ്വിയായ മുനിയെ താങ്ങാൻ കഴിയാതെ ആ നദി നൂറ് കൈവഴികളായി പിരിഞ്ഞു. അതോടെ ആ നദിക്ക് ‘ശതദ്രു’ എന്ന പേര് കിട്ടി. തനിക്ക് സ്വയം മരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ വസിഷ്ഠമഹർഷി അവിടെ നിന്ന് തന്റെ ആശ്രമത്തിലേക്ക് മടങ്ങി. ആശ്രമത്തിലെത്തിയ മുനി തന്റെ മകനായ ശക്തിയുടെ ഭാര്യയിൽ തനിക്കൊരു പേരക്കുട്ടി ജനിക്കുവാൻ പോകുന്ന വിവരം അറിഞ്ഞതോടെ സന്തോഷിച്ചു. അങ്ങനെ അദ്ദേഹം മരണത്തിലുള്ള ആശ വെടിഞ്ഞു.

അത്രയും ശ്രേഷ്ഠനായ മുനിക്ക് പോലും തോന്നിയ കാര്യമാണ് നിനക്കും തോന്നിയത്. അതുകൊണ്ട് നീ ചമ്മേണ്ട കാര്യമൊന്നുമില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. വിശിഷ്ടമായ ഈ ജീവിതം സന്തോഷത്തോടെ ജീവിച്ച് തീർക്ക്! ” ഞാൻ പറഞ്ഞു നിർത്തി.

Wednesday 10 September 2014

കുറുക്കന്റെ കൗശലം

“അച്ഛാ, ഒരു കഥ പറയുമോ?” ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന എന്റെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചുകൊണ്ട് അവൻ ചോദിച്ചു. പറഞ്ഞേക്കാം! ഇല്ലെങ്കിൽ ബഹളമാണ്. ഞാൻ പതിയെ അവനെ എടുത്ത് മടിയിലിരുത്തി കഥ പറയാൻ തുടങ്ങി.

“ഒരിടത്ത് ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കന് ഒരു ദിവസം ഒരു കോഴിയെ തിന്നാൻ മോഹമുദിച്ചു.”

ഞാൻ പറയുന്നത് തടഞ്ഞുകൊണ്ട് അവൻ ഇടയ്ക്കുകയറി പറഞ്ഞു.

“ഇത് നീലകുറുക്കന്റെ കഥയല്ലേ? അതെനിക്കറിയാം.. വേറെ കുറുക്കന്റെ കഥ പറ!“

“എന്നാൽ വേറെ ഒരു കാട്ടിൽ ഒരു കുറുക്കനുണ്ടായിരുന്നു. ആ കുറുക്കൻ മഹാബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു.” ഞാൻ കഥ പറഞ്ഞു തുടങ്ങി.

“ആ കുറുക്കന് നാല് കൂട്ടുകാരുണ്ടായിരുന്നു. ഒരു പുലി, ചെന്നായ്, എലി, കീരി എന്നിവരായിരുന്നു കുറുക്കന്റെ കൂട്ടുകാർ. ഒരു ദിവസം വിശന്ന് വലഞ്ഞു നടന്ന അവർ കാട്ടിൽ ഒരു മാനിനെ കണ്ടു. പുലി, മാനിനെ പിടിക്കാനായി പുറകെ ഓടി. പക്ഷേ ശക്തിയും വേഗതയുമുള്ള മാൻ പുലിയെ വെട്ടിച്ച് അകലേക്ക് ഓടിപ്പോയി. ഇത് കണ്ട് കുറുക്കൻ പുലിയോടും മറ്റ് കൂട്ടുകാരോടും പറഞ്ഞു.

“വയസനായ നമ്മുടെ പുലിച്ചേട്ടന് ശക്തനായ ആ മാനിനെ ഓടിച്ചിട്ട് പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നമുക്കൊരു ബുദ്ധി പ്രയോഗിക്കാം. ആ മാൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് എലി പതുക്കെ പോയി അവന്റെ കാൽ കടിച്ചു മുറിക്കണം. കാലു മുറിഞ്ഞാൽ പിന്നെ അവന് വേഗത്തിൽ ഓടാൻ കഴിയില്ല. അപ്പോൾ പുലിയ്ക്ക് അവനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയും.”

കുറുക്കൻ ഉപദേശിച്ച ബുദ്ധി എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ, മാൻ ഉറങ്ങിക്കിടന്ന സമയത്ത് എലി അതിന്റെ കാൽ കടിച്ചുമുറിച്ചു. പുലി ചാടിവീണ് അതിനെ കൊന്നു. മാനിന്റെ ഇറച്ചി തിന്നാനായി കൂട്ടുകാരെല്ലാം ഒത്തുചേർന്നു. അപ്പോൾ കുറുക്കൻ പറഞ്ഞു.

“ഞാൻ ഒഴികെ ആരും തന്നെ ഇന്ന് കുളിച്ചിട്ടില്ല. കുളിച്ച് വൃത്തിയായി വേണം ആഹാരം കഴിക്കാൻ. അതുകൊണ്ട് നിങ്ങൾ പോയി കുളിച്ചിട്ട് വരണം. ഈ ഭക്ഷണത്തിന് ഞാനിവിടെ കാവൽ നിൽക്കാം.”

കുറുക്കൻ പറഞ്ഞതനുസരിച്ച് എല്ലാവരും കുളിക്കാൻ പോയി. പുലിയാണ് ആദ്യം കുളി കഴിഞ്ഞെത്തിയത്. അപ്പോൾ കുറുക്കൻ വിഷമിച്ചിരിക്കുന്നത് കണ്ട് അവൻ കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു.

“എന്നാലും ആ എലിയുടെ അഹങ്കാരം നോക്കണേ! അവൻ കടിച്ചതിന്റെ ബാക്കി കഴിക്കാനാണ് നമുക്കൊക്കെ യോഗം. അവനില്ലായിരുന്നെങ്കിൽ നമ്മളെല്ലാം പട്ടിണികിടന്ന് ചത്തുപോകുമായിരുന്നുവെന്നാണ് അവൻ പറയുന്നത്.“

ഇത് കേട്ടതോടെ അഭിമാനിയായ പുലി ആ മാനിനെ തിന്നില്ല എന്ന് തീരുമാനിച്ച് കാട്ടിലേക്ക് പോയി. കുറുക്കൻ ഉള്ളാലെ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എലി കുളി കഴിഞ്ഞെത്തി. അപ്പോൾ കുറുക്കൻ പറഞ്ഞു.

“എടാ എലീ, നീ ഓടി രക്ഷപെട്ടോ. ഇല്ലെങ്കിൽ ആ കീരി നിന്നെ തിന്നും. പുലി തൊട്ട മാനിന്റെ ഇറച്ചി വിഷമായതുകൊണ്ട് അവന് വേണ്ട. നിന്നെ തിന്നാൻ അവനെ അനുവദിക്കണമെന്നും പറഞ്ഞിട്ടാണ് അവൻ കുളിക്കാൻ പോയത്.”

ഇത് കേട്ടതോടെ എലി ഓടി അവന്റെ മാളത്തിലൊളിച്ചു. പിന്നെ കുളികഴിഞ്ഞ് വന്നത് ചെന്നായ് ആയിരുന്നു. അവൻ വരുന്നതുകണ്ട് കുറുക്കൻ ഭയപ്പെട്ടിരിക്കുന്നതായി അഭിനയിച്ചു. എന്നിട്ട് പറഞ്ഞു.

“എടാ ചെന്നായേ, ആ പുലി നിന്നോട് ദേഷ്യപ്പെട്ടാണിരിക്കുന്നത്. അവൻ അവന്റെ ഭാര്യയേയും ബന്ധുക്കളേയും വിളിച്ചോണ്ട് വരാൻ പോയിരിക്കുകയാ!“

ഇത് കേട്ടതോടെ ചെന്നായ പേടിച്ച് ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ കീരി എത്തി. കീരിയുടെ നേരെ ചീറി അടുത്തുകൊണ്ട് കുറുക്കൻ പറഞ്ഞു.

“എടാ കീരീ, പുലിയെയും ചെന്നായെയും എലിയേയും ഞാൻ ഓടിച്ചു വിട്ടു. ഇനി നീ ആണ് എന്റെ ഇര.”

ശക്തരായ പുലിയെയും ചെന്നായെയുമൊക്കെ തോല്പിച്ചോടിച്ച കുറുക്കനോടെതിരിടാതെ കീരി ജീവനും കൊണ്ടോടി. കൂട്ടുകാർ എല്ലാം ഓടിപ്പോയത് കണ്ട് കുറുക്കൻ പൊട്ടിച്ചിരിച്ചു.“

“അച്ഛാ, ഞാൻ മൂത്രമൊഴിച്ചിട്ട് വരാം. വരുമ്പോൾ ബാക്കി പറയണേ!“ മകൻ എന്റെ മടിയിൽ നിന്നിറങ്ങി ബാത്ത് റൂമിലേക്കോടി.

ഞാൻ ചിന്തിച്ചു. അവൻ വരുന്നതിനു മുൻപ് ഈ കഥയ്ക്കൊരു ക്ലൈമാക്സ് കണ്ടുപിടിക്കണമല്ലോ! ഇത്രയും കഥ മഹാഭാരതത്തിൽ ഉള്ളതാണ്. യുധിഷ്ഠിരനെ യുവരാജാവായി അഭിഷേകം ചെയ്ത ശേഷം പാണ്ഡവരുടെ പ്രശസ്തിയും ബലവീര്യപരാക്രമങ്ങളും കേട്ടറിഞ്ഞ ധൃതരാഷ്ട്രമഹാരാജാവ് അസ്വസ്ഥനാകുന്നു. തന്റെ മക്കളേക്കാൾ യോഗ്യന്മാരാണ് പാണ്ഡവർ എന്ന് കണ്ട് അസൂയമൂത്ത രാജാവ് കുശാഗ്രബുദ്ധിയായ കണികൻ എന്ന തന്റെ മന്ത്രിയെ വിളിച്ചു വരുത്തി മാർഗ്ഗം ആരായുന്നു. അപ്പോൾ ആ മന്ത്രി പറയുന്നതാണ് ഈ കഥ. ഇതിലെ കുറുക്കനെപ്പോലെ രാജാവും ഭീരുക്കളെ ആട്ടി ഓടിക്കണം. വീരന്മാരെ വന്ദനം കൊണ്ട് പിടിക്കണം. ലുബ്ധനെ ദാനം കൊണ്ട് കീഴടക്കണം. സമനേയും താണവനേയും കയ്യൂക്ക് കൊണ്ട് നേരിടണം. ശപഥം ചെയ്തും, അർത്ഥം കൊടുത്തും, വിഷം കൊടുത്തും, മായ പ്രയോഗിച്ചും ശത്രുവിനെ കൊല്ലണം എന്നിങ്ങനെ പാണ്ഡവരെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി രാജാവിനെ ധരിപ്പിക്കുന്നതാണ് സന്ദർഭം.

“ങാ, ഇനി ബാക്കി പറ.” മടിയിലേക്ക് ചാടിക്കയറിയിരുന്നുകൊണ്ട് മകൻ പറഞ്ഞു. ഞാൻ കഥ തുടർന്നു.

“എലിയോടുള്ള ദേഷ്യം സഹിക്ക വയ്യാതെ അവനെ കൊല്ലാൻ വേണ്ടി മടങ്ങിവന്ന പുലി  മറഞ്ഞുനിന്ന് കുറുക്കന്റെ നാടകം ഒക്കെ കണ്ടു. കൂട്ടുകാരെ എല്ലാം ഓടിച്ചുവിട്ടിട്ട് ഒറ്റയ്ക്ക് മാനിറച്ചി തിന്നാൻ തയ്യാറെടുത്ത കുറുക്കന്റെ മേലേക്ക് പുലി ചാടിവീണു. കള്ളക്കുറുക്കന്റെ കഥ കഴിച്ചു. കള്ളത്തരം കാണിച്ചാൽ ഇതായിരിക്കും ഫലം.” ഒരുവിധത്തിൽ കഥ കൊണ്ടെത്തിച്ച ആവേശത്തിൽ ഞാൻ പറഞ്ഞു നിർത്തി.

Thursday 4 September 2014

വിനാശകാലേ വിപരീത ബുദ്ധി!!

ചിലർ അങ്ങനെയാണ്. ചോദിച്ചു വാങ്ങും. കിട്ടിയില്ലെങ്കിൽ വീണ്ടും വീണ്ടും ചോദിക്കും. ശമ്പളവർദ്ധനവിലെ വ്യത്യാസങ്ങളെക്കുറിച്ച് മാനേജരോട് തട്ടിക്കയറുകയാണ് അയാൾ. കിട്ടേണ്ടത് കിട്ടിയെങ്കിലും വേറൊരാൾക്ക് കുറച്ച് അധികം കിട്ടിയതാണ് പ്രശ്നം. ആദ്യമൊക്കെ മാനേജർ മിണ്ടാതെയിരുന്നു. പിന്നെ സമാധാനിപ്പിക്കാൻ നോക്കി. ചീത്തവിളിയും തന്തയ്ക്കുവിളിയും അധികമായപ്പോൾ സസ്പെൻഷൻ ഓർഡർ എടുത്ത് കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു,

“നീ ഇവിടെ കാട്ടിക്കൂട്ടിയിട്ടുള്ള കള്ളത്തരങ്ങളും തിരിമറികളുമെല്ലാം എനിക്കറിയാം. അതെല്ലാം ഞാൻ ക്ഷമിച്ചു. പക്ഷേ, ഇപ്പോൾ നീ പരിധി വിട്ടിരിക്കുന്നു. ഇനി കുറച്ചുകാലം വീട്ടിലിരിക്ക്..”

സസ്പെൻഷനും വാങ്ങി മിണ്ടാതെ പുറത്തേക്ക് പോയ ആളെ കണ്ടപ്പോൾ എനിക്ക് ശിശുപാലനെയാണ് ഓർമ്മ വന്നത്. ആരാണ് ഈ ശിശുപാലൻ എന്നല്ലേ? മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കക്ഷി! ശ്രീകൃഷ്ണനെ ചീത്തവിളിക്കുന്നവൻ! ആ കഥ ഒന്ന് കേൾക്കാം..

യുധിഷ്ഠിരൻ ഖാണ്ഡവപ്രസ്ഥത്തിൽ രാജാവായി വാഴുന്ന കാലം. ചക്രവർത്തി പദം കാംക്ഷിച്ച് അദ്ദേഹം രാജസൂയ യജ്ഞം ചെയ്യുവാൻ തീരുമാനിക്കുന്നു. അതിലേക്കായി ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ എല്ലാ രാജാക്കന്മാരും എത്തിച്ചേർന്നു. അമൂല്യങ്ങളായ സമ്മാനങ്ങളുമായി എത്തിച്ചേർന്ന രാജാക്കന്മാരെക്കൊണ്ട് ഇന്ദ്രപ്രസ്ഥം നിറഞ്ഞു. അപ്പോൾ യുധിഷ്ഠരന്റെ മനസ്സിൽ ഒരു സംശയമുദിച്ചു. ശ്രേഷ്ഠന്മാരായ ഈ രാജാക്കന്മാരിൽ ആരെ ആണ് ആദ്യം പൂജിക്കേണ്ടത്? ആരെയാണ് ആദ്യം ഉപചാരപൂർവ്വം സ്വീകരിക്കേണ്ടത്? യുധിഷ്ഠരൻ ഭീഷ്മരുടെ സഹായം തേടി.

ഭീഷ്മർ പറഞ്ഞു. “ഈ ഭൂമിയിൽ വച്ച് ഏറ്റവും മാന്യനായവൻ കൃഷ്ണനാണ്. അവൻ എല്ലാവരേക്കാളും ശക്തിയിലും മഹത്ത്വത്തിലും പരാക്രമത്തിലും മുമ്പനാണ്. ജ്യോതിസ്സുകളുടെ ഇടയിൽ ഭാസ്കരനെപ്പോലെ തപിക്കുന്നവനാണ്. സൂര്യനില്ലാത്തിടത്ത് സൂര്യനാണ്. കാറ്റില്ലാത്തേടത്ത് കാറ്റാണ്. അപ്രകാരമാണ് ഈ സഭയെ തെളിയിച്ച് കൃഷ്ണൻ ആഹ്ലാദിപ്പിക്കുന്നത്.“

ഭീഷ്മരുടെ നിർദ്ദേശം അനുസരിച്ച് സഹദേവൻ കൃഷ്ണനെ ഉപചാരപൂർവ്വം സ്വീകരിച്ചു. എന്നാൽ വാസുദേവനെ അഗ്രപൂജ ചെയ്ത് സ്വീകരിച്ചത് സദസ്സിലിരുന്ന ചേദിരാജാവായ ശിശുപാലന് സഹിച്ചില്ല. മഹാബലവാനായ അദ്ദേഹം ആ സഭയിൽ ഭീഷ്മനേയും ധർമ്മപുത്രനേയും നിന്ദിച്ച്, കൃഷ്ണനെ ആക്ഷേപിച്ച് സംസാരിച്ചു. ശിശുപാലൻ പറഞ്ഞു.

“മഹാത്മാക്കളായ മഹാരാജാക്കന്മാർ സദസ്സിൽ നിറഞ്ഞിരിക്കുമ്പോൾ വൃഷ്ണിവംശജനായ ഇവൻ രാജപൂജയ്ക്ക് അർഹനല്ല. മഹാന്മാരായ പാണ്ഡവർക്ക് ചേർന്നതല്ല ഈ കർമ്മം. വിവരമില്ലാത്തവനും അല്പം മാത്രം കാണുന്നവനുമാണ് ഗംഗാനദിയുടെ പുത്രനായ ഭീഷ്മൻ. രാജാവല്ലാത്ത കൃഷ്ണൻ എങ്ങനെയാണ് ഈ വിധം പൂജയ്ക്ക് അർഹനായത്? വൃദ്ധൻ എന്ന നിലയ്ക്കാണ് നിങ്ങൾ ഇവനെ ആദരിച്ചതെങ്കിൽ വസുദേവനിരിക്കുമ്പോൾ അവന്റെ പുത്രൻ എങ്ങനെ പൂജയ്ക്ക് അർഹനാകും? അതല്ല, ഇഷ്ടം ചെയ്യുന്ന ബന്ധു എന്ന നിലയ്ക്കാണെങ്കിൽ ദ്രുപദനല്ലേ അതിന് അർഹൻ? ആചാര്യന്റെ നിലയ്ക്കാണ് അഗ്രപൂജ ചെയ്തതെങ്കിൽ ദ്രോണരെ അല്ലേ ആദ്യം സൽക്കരിക്കേണ്ടത്? അതല്ല, ഋത്വിക്കിന്റെ നിലയിലാണ് സല്ക്കരിച്ചതെങ്കിൽ വൃദ്ധനായ വ്യാസനുള്ളപ്പോൾ എന്താണ് കൃഷ്ണനെ പൂജിച്ചത്? പുരുഷന്മാരിൽ വച്ച് ഉത്തമനായ ഭീഷ്മനും, സർവ്വശസ്ത്രജ്ഞനായ അശ്വത്ഥാമാവും, രാജേന്ദ്രനും പുരുഷശ്രേഷ്ഠനുമായ ദുര്യോധനനും, കൃപാചാര്യരും, ദ്രുമനും, ദുർദ്ധർഷനായ ഭീഷ്മകനും, പാണ്ഡുതുല്യനായ രുഗ്മിയും, മഹാധനുർദ്ധരനായ ഏകലവ്യനും, മാദ്രേശനായ ശല്യരുമുള്ളപ്പോൾ എന്തേ, കൃഷ്ണനെ പൂജിക്കുവാൻ? സർവ്വരാജാക്കന്മാരുടേയും ഇടയിൽ മഹാബലവാനും പരശുരാമന്റെ ഇഷ്ടശിഷ്യനുമായ കർണ്ണൻ നിൽക്കുമ്പോൾ കൃഷ്ണനെ പൂജിച്ചത് ഉചിതമായോ? കൃഷ്ണൻ ഋത്വിക്കല്ല, ആചാര്യനല്ല, രാജാവല്ല! പിന്നെ പൂജ ചെയ്തത് എന്തുകൊണ്ട്? വെറും സേവയ്ക്ക് മാത്രം. അല്ലാതെന്ത്? നിങ്ങൾക്ക് ഇവനെ ആദരിക്കണമെങ്കിൽ ഞങ്ങളെയെല്ലാം വിളിച്ചുവരുത്തി അപമാനിച്ചതെന്തിന്? രാജസദസ്സിൽ വച്ച് ലക്ഷണംകെട്ട ഇവനെ ഇങ്ങനെ പൂജിച്ചതിനാൽ, ഹേ യുധിഷ്ഠിരാ, ധർമ്മാത്മാവ് എന്ന പേര് നീ കളഞ്ഞുകുളിച്ചു. ജരാസന്ധരാജാവിനെ ചതിച്ചുകൊന്ന കൊലപാതകിയാണിവൻ. പാർത്ഥർ ഭീരുക്കളും കൃപണന്മാ‍രും പാവങ്ങളുമാണെങ്കിൽ, ഹേ കൃഷ്ണാ, നീ ചിന്തിക്കേണ്ടതല്ലേ ഈ പൂജ തനിക്ക് ചേർന്നതാണോയെന്ന്? അർഹതയില്ലാത്തത് വാങ്ങിയിട്ട് ഹവിസ്സിന്റെ ഭാഗം വിജനത്തിൽ വെച്ചു തിന്നുന്ന പട്ടിയെപ്പോലെ നാണമില്ലാതെ യോഗ്യത നടിക്കുന്നു.”

ഇത്രയും പറഞ്ഞ് സ്വന്തം ആസനത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുവാൻ തുടങ്ങിയ ചേദിരാജാവിനെ യുധിഷ്ഠിരൻ ആവും വിധം സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അപ്പോൾ ഭീഷ്മർ ഇങ്ങനെ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ജ്ഞാനവൃദ്ധനായ കൃഷ്ണനെ ആദരിച്ചത് സഹിക്കാൻ കഴിയാത്ത ഇവനെ ഭവാൻ എന്തിന് സാന്ത്വനിപ്പിക്കാൻ ശ്രമിക്കണം? ക്ഷത്രിയൻ ക്ഷത്രിയനോട് പോരാടി ജയിച്ച് കീഴടക്കിയാൽ ആ പോരാളിക്ക് അവൻ ഗുരുവാണ്. കൃഷ്ണൻ പോരിൽ തന്റെ ശക്തിയാൽ ജയിക്കാത്ത ഒരു രാജാവിനേയും ഈ സദസ്സിൽ ഞാൻ കാണുന്നില്ല. ജന്മം മുതൽ ഈ ധീമാന്റെ കർമ്മങ്ങൾ പലപ്പോഴും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ചേദിരാജാവേ, വെറും മോഹംകൊണ്ടല്ല, ബന്ധുവഴിക്കല്ല, സഹായിച്ച വേഴ്ചനോക്കിയുമല്ല ജനാർദ്ദനനെ അർച്ചിച്ചത്. ഇവൻ അർച്ച്യനായതുകൊണ്ടാണ്. ബ്രാഹ്മണരിൽ ജ്ഞാനം അധികമുള്ളവനും, ക്ഷത്രിയരിൽ ബലം കൂടിയവനും, വൈശ്യരിൽ സമ്പന്നനും, ശൂദ്രരിൽ മൂപ്പുകൂടിയവനുമാണ് പൂജാർഹൻ. വേദവേദാംഗവിജ്ഞാനവും അതുല്യമായ മഹാബലവും തികഞ്ഞ കൃഷ്ണനല്ലാതെ മനുഷ്യലോകത്തിൽ മറ്റാരുണ്ട് ഈ പൂജയ്ക്ക് അർഹൻ? വേദം അഗ്നിഹോത്രമുഖം, ഗായത്രി ഛന്ദസ്സുകൾക്കു മുഖം, മനുഷ്യർക്കു മുഖം നൃപൻ, പുഴകൾക്കു മുഖം സമുദ്രം, നക്ഷത്രങ്ങൾക്കു ചന്ദ്രൻ മുഖം, തേജസ്സിന് അർക്കൻ മുഖം, മലകൾക്കു മുഖം മേരു, ഖഗങ്ങൾക്കു മുഖം ഗരുഡൻ, മേലും കീഴും ചുറ്റും കാണുന്ന എല്ലാ ജഗത്തുകളിലും ദേവാസുരന്മാരടങ്ങിയ സകല ലോകർക്കും മുഖമായത് ഭഗവാൻ കേശവനാണ്. ശിശുപാലന് ഇതൊന്നും അറിഞ്ഞുകൂടാ. അവൻ ബാലനാണ്.“

ഭീഷ്മരുടെ വാക്കുകൾ കേട്ടപ്പോൾ ശിശുപാലൻ വീണ്ടും ക്രുദ്ധനായി. തന്റെ പക്ഷത്ത് കുറേ രാജാക്കന്മാരെ കൂട്ടി അദ്ദേഹം യുദ്ധത്തിന് തയ്യാറായി. രാജസൂയം മുടങ്ങുമെന്ന അവസ്ഥയായി. ഇത് കണ്ട് അസ്വസ്ഥനായ യുധിഷ്ഠിരനെ ഭീഷ്മർ സമാധാനിപ്പിച്ചു. കൃഷ്ണന്റെ കോപത്തിനുപാത്രമാക്കി ഈ രാജാക്കന്മാരെയെല്ലാം കൊല്ലിക്കാനാണ് ശിശുപാലൻ ശ്രമിക്കുന്നതെന്ന് ഭീഷ്മർ പറഞ്ഞു. ഇതുകേട്ട് ശിശുപാലൻ ഭീഷ്മരെ നിന്ദിക്കാൻ ആരംഭിച്ചു.

“രാജാക്കന്മാരെയൊക്കെ ഭയപ്പെടുത്താൻ, ഭീഷ്മാ, നീ പല ഭീഷണികളും പറഞ്ഞു. നിനക്ക് നാണമില്ലേ പടുവൃദ്ധാ? ബാലന്മാർ സ്തുതിക്കുന്ന ഇടയച്ചെറുക്കനായ ഈ കൃഷ്ണൻ വിശേഷിച്ച് ചെയ്തതെന്താണ്? ഒരു പെണ്ണിനെ കൊന്നതോ? അതോ ബാല്യത്തിൽ ഒരു പക്ഷിയെ കൊന്നതോ? ഇതിലെന്താണ് അത്ഭുതമിരിക്കുന്നത്? ഒരു കുതിരയേയും കാളയേയും കൊന്നതിലെന്ത് വൈചിത്ര്യമാണുള്ളത്? ചൈതന്യമില്ലാത്ത ഒരു  വണ്ടി കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയതാണോ അത്ഭുതം? പുറ്റുപോലുള്ള ഗോവർദ്ധനക്കുന്ന് ഏഴുദിവസം പൊക്കിപ്പിടിച്ചു നിന്നത്രേ! കംസനെ കൊന്നതാണോ ഇവനുള്ള വലിയ യോഗ്യത? ചോറു നൽകുന്നവരിലും താൻ സേവിക്കുന്നവരിലും സ്ത്രീകളിലും പശുക്കളിലും ബ്രാഹ്മണരിലും ആയുധം പ്രയോഗിക്കരുതെന്നാണ് ധർമ്മിഷ്ഠന്മാർ കല്പിക്കുന്നത്. എന്നാൽ പശുഘാതകനും സ്ത്രീഘാതകനുമായ ഒരുത്തനെയാണ് നീ സ്തുതിക്കുന്നത്. അവനാണത്രേ ജഗല്പ്രഭു! ഇതൊക്കെ സജ്ജനങ്ങൾ സമ്മതിച്ചു കൊടുക്കുമോ?

ഭീഷ്മാ, ധർമ്മത്തെക്കുറിച്ച് പ്രസംഗിക്കാൻ നിനക്കെന്ത് അധികാരം? നീ മറ്റൊരാളെ പ്രേമിക്കുന്ന ധർമ്മശീലയായ അംബയെ ഹരിച്ചുകൊണ്ട് പോന്നില്ലേ? നീ അവളെ ഹരിച്ച നിലയ്ക്ക് എന്തേ അവളെ കൈക്കൊള്ളാഞ്ഞത്? വിചിത്രവീര്യൻ, നിന്റെ അനുജൻ, ധർമ്മം തെറ്റാതെ നടക്കുന്നവനാണ്. അതുകൊണ്ട് നീ കൊണ്ടുവന്നിട്ടും അവൻ അവളെ സ്വതന്ത്രയാക്കി; ഭാര്യയാക്കിയില്ല. എടോ ഭീഷ്മാ, നീ ധർമ്മത്തെ പുകഴ്ത്തുന്നുവല്ലോ! നിനക്ക് ബ്രഹ്മചര്യം കൊണ്ടെന്തുഫലം? മൗഢ്യം കൊണ്ടല്ലേ നീ ബ്രഹ്മചര്യം സ്വീകരിച്ചത്? അല്ലെങ്കിൽ നീ ആണും പെണ്ണും കെട്ടവനായിരിക്കണം! നപുംസകത്തിന് പെണ്ണിനെക്കൊണ്ട് കാര്യമില്ലല്ലോ? എന്നിട്ടും അഭിമാനിക്കുന്നു, ധർമ്മജ്ഞനാണ് താനെന്ന്!“

ശിശുപാലൻ ഇങ്ങനെ വളരെ നിന്ദ്യമായ രീതിയിൽ സംസാരം തുടരുന്നതു കണ്ട് ഭീമന് കോപം അടക്കാൻ കഴിഞ്ഞില്ല. അവനെ കൊല്ലാൻ തയ്യാറെടുക്കുന്ന ഭീമനെ തടഞ്ഞുകൊണ്ട് ഭീഷ്മർ പറഞ്ഞു.

“ശിശുപാലന്റെ ജന്മത്തെക്കുറിച്ച് നിനക്കറിയില്ല ഭീമാ. ഇവനെ കൃഷ്ണനല്ലാതെ മറ്റാർക്കും കൊല്ലാൻ കഴിയില്ല. ചേദിരാജാവിന്റെ കുലത്തിൽ ജനിച്ച ഇവൻ മൂന്ന് കണ്ണും നാല് കൈകളുമായാണ് പിറന്നത്. വികൃതമായ അംഗങ്ങളും, വികൃതമായ കരച്ചിലുമുള്ള ശിശുവിനെ അച്ഛനമ്മമാർ ഉപേക്ഷിക്കാൻ മുതിർന്നു. അപ്പോൾ ഒരു അശരീരിവാക്കുണ്ടായി. ഇവൻ ശ്രീമാനും മഹാശക്തനുമാകുമെന്നും ഇവനെ കൊല്ലാൻ ലോകത്തിൽ ഒരാൾക്കേ കഴിയൂവെന്നും ആര് ഇവനെ എടുത്ത് മടിയിൽ കിടത്തുമ്പോഴാണോ ഇവന്റെ അധികമുള്ള അവയവങ്ങൾ അപ്രത്യക്ഷമാകുന്നത് അയാളായിരിക്കും അന്തകനെന്നുമായിരുന്നു അശരീരി. ആ അത്ഭുതശിശുവിനെക്കാണാൻ  പല രാജാക്കന്മാരും എത്തി. കുട്ടിയെ കാണാൻ വന്നവരെ വേണ്ടവിധം സല്കരിച്ചശേഷം രാജാവ് ഓരോരുത്തരുടെയും മടിയിൽ കുട്ടിയെ വയ്ക്കുകയായി. ഇങ്ങനെയിരിക്കെ ദ്വാരകയിൽ നിന്നും കൃഷ്ണനും ബലരാമനും അച്ഛൻ പെങ്ങളായ രാജ്ഞിയേയും കുഞ്ഞിനെയും കാണാൻ എത്തി. കൃഷ്ണന്റെ മടിയിൽ വച്ചുടനെ ശിശുവിന്റെ അധികമുള്ള കൈകളും കണ്ണും അപ്രത്യക്ഷമായി. ഇതുകണ്ട് ഭയപ്പെട്ട രാജ്ഞി കൃഷ്ണനോട് ഒരു വരം ആവശ്യപ്പെട്ടു. തന്റെ മകന്റെ തെറ്റുകൾ പൊറുക്കണമെന്നായിരുന്നു വരം.  ശിശുപാലൻ ചെയ്യുന്ന നൂറ് തെറ്റുകൾ പൊറുത്തുകൊള്ളാം എന്ന വരം കൃഷ്ണൻ നൽകുകയും ചെയ്തു.“

കൃഷ്ണൻ നൽകിയ വരമാണ് തന്റെ ജീവിതമെന്ന് ഭീഷ്മർ പറയുന്നതുകേട്ട് ശിശുപാലൻ കോപം കൊണ്ട് വിറച്ചു. ശ്രീകൃഷ്ണനെ പോരിനു വിളിച്ചു. തന്നെയും പാണ്ഡവരെയും കൊല്ലാൻ തയ്യാറായി നിൽക്കുന്ന ശിശുപാലനെ കണ്ട് കൃഷ്ണൻ പറഞ്ഞു.

“രാജാക്കന്മാരേ, എന്റെ അച്ഛൻ പെങ്ങളുടെ മകനായിട്ടുകൂടി ഇവൻ ഞങ്ങൾക്ക് എന്നും ദ്രോഹങ്ങൾ ചെയ്തുകൊണ്ടിരുന്നു. മുൻപ്, ഞങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇവൻ ദ്വാരകയ്ക്ക് തീ വച്ചു. ഭോജരാജാവ് രൈവതത്തിൽ ക്രീഡിച്ചുകൊണ്ടിരിക്കുന്ന തക്കത്തിന് അവരെ കൊന്നു. എന്റെ അച്ഛൻ അശ്വമേധത്തിനായി കാവലോടെ വിട്ട കുതിരയെ പാപിയായ ഇവൻ കട്ടുകൊണ്ടുപോയി. അച്ഛന്റെ യജ്ഞം മുടക്കുവാൻ ശ്രമിച്ചു. സൗവീരത്തിൽ പോകുകയായിരുന്ന ബഭ്രുവിന്റെ തപസ്വിനിയായ ഭാര്യയെ ഇവൻ കാമമോഹിതനായി തട്ടിക്കൊണ്ടുപോയി. മായാവിയും മാതുലദ്രോഹിയുമായ ഇവൻ വൈശാലരാജകുമാരിയായ ഭദ്രയെ , അവൾ കാരൂഷരാജാവിനുവേണ്ടി തപസ്സ് ചെയ്തുകൊണ്ടിരിക്കെ, കാരൂഷന്റെ മായാവേഷം ധരിച്ച് അപഹരിച്ചു. ഇങ്ങനെ ഇവൻ ചെയ്ത അനേകം ദ്രോഹങ്ങളെ അച്ഛൻ പെങ്ങൾക്കുവേണ്ടി ഞാൻ ക്ഷമിച്ചു. ഇപ്പോൾ എന്നോടിവൻ യുദ്ധത്തിനു വന്നിരിക്കുന്നു. വേഗം ചാകാൻ ആഗ്രഹിക്കുന്ന മൂഢനായ ഇവന് രുക്മിണിയിൽ വലിയ ആശയുണ്ടായിരുന്നു. എന്നാൽ അന്ന് അവളെ ഇവന് കിട്ടിയില്ല.“

ഇതു കേട്ട് ശിശുപാലൻ കൃഷ്ണനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

“ഹേ കൃഷ്ണാ, നിനക്കു നാണമില്ലേ, വിശേഷിച്ചും ഈ രാജാക്കന്മാരുടെ മുന്നിൽ വച്ച് നിന്റെ ഭാര്യയെ മറ്റൊരുവൻ ആഗ്രഹിച്ചുവെന്ന് പറയാൻ? മുമ്പ് അന്യനുദ്ദേശിക്കപ്പെട്ട സ്ത്രീയെ സ്വന്തമാക്കിയ കാര്യം സദസ്സിൽ വച്ച് നീ അല്ലാതെ ആരാണ് പുകഴ്ത്തി പറയുക? നീ ആദരവോടെ പൊറുത്താലും കൊള്ളാം, പൊറുത്തില്ലെങ്കിലും കൊള്ളാം, എനിക്ക് രണ്ടും ശരിയാണ്. കൃഷ്ണന്റെ കോപം കൊണ്ട് എനിക്ക് ഒരു ചുക്കും വരാനില്ല! നിന്റെ പ്രസാദം കൊണ്ട് എനിക്കൊന്നും വേണ്ടതാനും.”

ഇതു കേട്ട് നൂറും തികഞ്ഞു എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ സുദർശനചക്രത്തെ മനസാൽ സ്മരിച്ചു. ദൈത്യനാശനമായ ചക്രം ശിശുപാലന്റെ ശിരസ്സ് ഛേദിച്ചു. അതായത് ശിശുപാലന്റെ അഹംഭാവമെന്ന തലയെ ഇല്ലാതാക്കി അദ്ദേഹത്തിനെ നല്ല വഴിക്ക് നടത്തിച്ചു. വിനാശകാലത്തിൽ വിപരീത ബുദ്ധി ഉദിക്കുമെങ്കിലും അവനും നല്ല ബുദ്ധി തോന്നിക്കാൻ നല്ലവർക്ക് കഴിയും !!

Saturday 28 June 2014

ശകുന്തളചേച്ചി

സുഹൃത്തിന്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ ഭയങ്കര ബഹളം കേട്ടത്.

“എന്തുവാടേ അത്. അടിയും ബഹളവുമാണല്ലോ?” ഞാൻ ചോദിച്ചു.

“ഓ, അതെന്നുമുള്ളതാ. അങ്ങേര് എവിടുന്നെങ്കിലും കള്ളും മോന്തിയിട്ട് വരും; പിന്നെ സംശയമാണ്. ആകെ അടിയും പിടിയും. ആ ശകുന്തളചേച്ചിയുടെ കാര്യമാണ് കഷ്ടം. ഒരു മകനുണ്ട്. കുമാരേട്ടൻ കുടിച്ചുകഴിഞ്ഞാൽ പിന്നെ ആ കുഞ്ഞ് അങ്ങേരുടതല്ലെന്ന് പറഞ്ഞ് ബഹളമാണ്. രാവിലെ ആകുമ്പോൾ എല്ലാം ശാന്തം, സ്വസ്ഥം. ഇപ്പൊ അങ്ങോട്ട് ചെന്നാൽ നമുക്കും തെറിവിളി കേൾക്കും.”

 “എന്തായാലും ആ കൊച്ചിനെ കണ്ടാൽ അങ്ങേരുടെ ഛായയുണ്ട്!“ ഞാൻ പതിയെ പറഞ്ഞു.

“വെളിവുണ്ടെങ്കിലല്ലേ ചായയും കാപ്പിയുമൊക്കെ അറിയാൻ കഴിയൂ.” സുഹൃത്ത് ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

വീട്ടിലേക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ മുഴുവൻ അവരായിരുന്നു മനസ്സിൽ. കുമാരേട്ടനും ശകുന്തളചേച്ചിയും. മഹാഭാരതത്തിൽ ഒരു ശകുന്തളയുണ്ട്. തന്റെ മകന്റെ പിതൃത്വം നിഷേധിച്ച ദുഷ്യന്തന് ധർമ്മോപദേശം നൽകിയ ശകുന്തള. രണ്ടും തമ്മിലുള്ള അന്തരം ഞാൻ ഓർത്തുപോയി.

ദുഷ്യന്തമഹാരാജാവ് നായാട്ടിനു പോയ വഴിക്ക് കണ്വാശ്രമത്തിൽ വച്ചാണ് അതിസുന്ദരിയായ ശകുന്തളയെ കാണുന്നത്. രാജാവിന് ശകുന്തളയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുദിച്ചു. ശകുന്തളയ്ക്കും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ ഒറ്റ കണ്ടീഷൻ മാത്രം! തനിക്കുണ്ടാകുന്ന മകനെ യുവരാജാവാക്കണം. ആ സമയത്ത് ദുഷ്യന്തന് എന്തും സമ്മതമായിരുന്നു. അങ്ങനെ ഗാന്ധർവ്വവിധിപ്രകാരം അവർ വിവാഹിതരായി. അന്ന് അവിടെ നിന്ന് പോയ രാജാവ് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ശകുന്തളയ്ക്കുണ്ടായ മകൻ കണ്വാശ്രമത്തിൽ വളർന്നു. കാലം കഴിഞ്ഞു. എല്ലാ ശാസ്ത്രങ്ങളിലും വിദ്യകളിലും പ്രാവീണ്യം നേടിയ കുമാരനുമായി ശകുന്തള ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. തന്നെയും തന്റെ മകനെയും സ്വീകരിച്ച് രാജാവ് തന്റെ പ്രതിജ്ഞ നിറവേറ്റണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രാജസദസ്സിൽ നിന്ന ശകുന്തളയെ ദുഷ്യന്തൻ തിരിച്ചറിഞ്ഞു. പക്ഷേ, പുറത്തു പറയാനൊക്കുമോ? ആളുകൾ ദുഷിച്ചാലോ? രാജാവ് ശകുന്തളയെ തള്ളിപ്പറഞ്ഞു. കണ്ട വേശ്യകൾക്ക് എവിടുന്നെങ്കിലും കിട്ടിയ മകനെയും കൊണ്ട് കയറിവരാൻ പറ്റിയ സ്ഥലമല്ല ഇതെന്നുവരെ പറഞ്ഞു. അതോടെ ശകുന്തള കോപം കൊണ്ട് വിറച്ചു. പിന്നെ ദുഃഖക്രോധാവേശത്തോടെ ഇപ്രകാരം പറഞ്ഞു.

“ഹേ! രാജാവേ, അറിഞ്ഞുകൊണ്ടെന്തിനാണ് അങ്ങ് അറിയാത്തതുപോലെ ഭാവിക്കുന്നത്. ധർമ്മത്തെ സാക്ഷിയായി നിർത്തി ഭവാൻ ശുഭം പറയുക. ആത്മാവമാനനം ചെയ്യരുത്. ആത്മാവിനെ വഞ്ചിക്കുന്നവൻ കള്ളനെപ്പോലെ ആത്മഹാരിയാണ്. അവൻ എന്ത് പാപമാണ് ചെയ്യുവാൻ മടിക്കുക? സത്യം ദേവകൾ കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും കാണുന്നുണ്ട്. ആദിത്യനും ചന്ദ്രനും അഗ്നിയും വായുവും ആകാശവും രാവും പകലും രണ്ട് സന്ധ്യകളും ധർമ്മവും നരന്റെ വൃത്തം കാണുന്നുണ്ട്. ഉള്ളിൽ വാഴുന്ന കർമ്മസാക്ഷിയെ ചതിച്ച് ആരാണ് അന്യഥാത്വം നടിക്കുന്നത്? സ്വയം വന്നു കയറിയവളാണ് ഞാൻ എന്ന് നീ എന്നെ നിന്ദിക്കരുത്. ഞാൻ പതിവ്രതയാണ്. ഞാൻ ആദരിക്കപ്പെടേണ്ടവളായ നിന്റെ ഭാര്യയാണ്.“

“യാചിച്ചു പറയുന്ന എന്റെ വാക്ക് നീ അനുസരിക്കുന്നില്ലെങ്കിൽ ദുഷ്യന്താ, നിന്റെ ശിരസ്സ് നൂറു ഖണ്ഡമായി പൊട്ടിത്തെറിക്കും. ഭർത്താവ് ഭാര്യയിൽ ചേർന്നാൽ താൻ തന്നെ പുത്രനായി വീണ്ടും ജന്മമെടുക്കുന്നു. അതുകൊണ്ടാണ് ഭാര്യയ്ക്ക് ‘ജായാ‘ എന്ന് പേരുവരാൻ കാരണമെന്ന് വേദജ്ഞാനികൾ പറയുന്നു. പതിയുടെ ആത്മാവാണ് ഭാര്യയിൽ പുത്രരൂപേണ ജനിക്കുന്നത്. സുതൻ ‘പും’ നാമനരകത്തിൽനിന്നു പിതാവിനെ ത്രാണനം ചെയ്യുന്നു. അതുകൊണ്ട് അവനെ പുത്രനെന്ന് വിളിക്കുന്നു. പുത്രനാൽ ശാശ്വതമായ ലോകം നേടും. പുത്രനാൽ ശാശ്വതമായ ഫലം നേടും. ഗൃഹത്തിൽ സമർത്ഥയായവളാണ് ഭാര്യ! സുതാന്വിതയായവളാണ് ഭാര്യ! പതിപ്രാണയായവളാണ് ഭാര്യ! പതിവ്രതയായവളാണ് ഭാര്യ! പുരുഷന്ന് പകുതിയും ഭാര്യയാണ്, ഭാര്യ ഉത്തമയായ സഖിയാണ്. ധർമ്മാർത്ഥകാമമോക്ഷമൂലമായതും ഭാര്യയാണ്. സൽഗതിക്കു കാമിക്കുന്നവന് ബന്ധുവും ഭാര്യയാണ്. ഭാര്യയുള്ളവർ മാത്രമാണ് ഗൃഹസ്ഥർ. ഭാര്യയുള്ളവർക്കേ സൗഖ്യമുള്ളൂ. ഭാര്യയുള്ളവർക്കേ ലക്ഷ്മിയുള്ളൂ. വിജനത്തിൽ പ്രിയം ചൊല്ലുന്ന ഭാര്യമാർ സഖികളാണ്. ധർമ്മങ്ങളെ ഉപദേശിക്കുന്ന വിഷയത്തിൽ പിതാക്കളാണ്. ദുഃഖിതന്ന് അമ്മമാരാകുന്നു. ഭാര്യയുള്ളവൻ വിശ്വാസ്യനാകുന്നു. അതുകൊണ്ട് പുരുഷന്നു ഗതി ഭാര്യയാണ്.”

“അവനവനെ അവനവൻ തന്നെ ജനിപ്പിക്കുന്നതാണ് പുത്രനെന്ന് അറിവുള്ളവർ പറയുന്നു. അതുകൊണ്ട് പുത്രന്റെ അമ്മയെ തന്റെ മാതാവിനെപ്പോലെതന്നെ ബുധന്മാർ കാണുന്നു. കണ്ണാടിയിൽ തന്റെ മുഖമെന്നപോലെ ഭാര്യയിൽ തന്റെ പുത്രനെ പുണ്യവാനായ അച്ഛൻ കണ്ട് സ്വർഗ്ഗസുഖം അനുഭവിക്കുന്നു. ഉറുമ്പുകൾ പോലും അവയുടെ മുട്ടകൾ ഉടയാതെ സൂക്ഷിക്കുന്നു. ധർമ്മജ്ഞനായ ഭവാൻ എന്തുകൊണ്ട് സ്വപുത്രനെ ഭരിക്കുന്നില്ല? സ്പർശനസുഖത്തിൽ ഏറ്റവും ശ്രേഷ്ഠമായത് പുത്രസ്പർശസുഖമാണ്. വസ്ത്രങ്ങൾ, നാരിമാർ, ജലം ഇവയുടെ സ്പർശനസുഖത്തേക്കാൾ ശിശുവായ പുത്രൻ പുണരുന്ന സ്പർശനസുഖമാണ് ശ്രേഷ്ഠതമം. ഹേ രാജാവേ! നിന്റെ അംഗത്തിൽ നിന്ന് ഇവൻ ജനിച്ചു. പുരുഷന്മാരിൽ ശ്രേഷ്ഠപുരുഷനാണിവൻ. നീ തന്നെ രണ്ടായി നിൽക്കുന്നതുപോലെ ഇവനെ കാണുന്നു! തന്നോടുതുല്യനായ പുത്രനെ ജനിപ്പിച്ചിട്ട് നിരസിക്കുകയാണെങ്കിൽ ദേവകൾ അവന്റെ ഐശ്വര്യം നശിപ്പിക്കും. അതുകൊണ്ട് ഭവാൻ ധർമ്മവിത്താകുന്ന പുത്രനെ ഉപേക്ഷിക്കരുത്. നൂറു കിണറിനെക്കാൾ മെച്ചം ഒരു കുളമാണ്. നൂറു കുളത്തേക്കാൾ ശ്രേഷ്ഠം ഒരു യാഗമാണ്. നൂറു യാഗത്തേക്കാൾ ശ്രേഷ്ഠം ഒരു പുത്രനാണ്. നൂറു പുത്രനേക്കാൾ മെച്ചം ഒരു സത്യമാണ്. സത്യത്തിനു തുല്യമായി ധർമ്മമില്ല. സത്യത്തിനു തുല്യമായി മറ്റൊന്നുമില്ല. സത്യമാണ് പരമമായ ബ്രഹ്മം! സത്യമത്രേ വാഗ്ദാനം! അതുകൊണ്ട് ശപഥം, വാഗ്ദാനം ഭവാൻ കൈവെടിയരുതേ! സഖ്യം ഭവാനു സത്യമായി ഭവിക്കട്ടെ!“

ഇപ്രകാരം പറഞ്ഞ് അവിടെ നിന്നും ശകുന്തള പോകുവാൻ തുടങ്ങിയപ്പോൾ ‘ഇവൻ ദുഷ്യന്തന്റെ പുത്രനാണ്’ എന്നൊരു അശരീരി കേട്ടുവെന്നും അങ്ങനെ ഭാര്യയെയും മകനെയും രാജാവ് സ്വീകരിച്ചെന്നുമാണ് കഥ. ദുഷ്യന്തമഹാരാജാവ് ഏറ്റെടുത്ത ആ പുത്രൻ ‘ഭരതൻ‘ എന്ന് അറിയപ്പെട്ടു. ഭരതന്റെ രാജഭരണകാലം ഒരു സുവർണ്ണകാലമായിരുന്നു. അദ്ദേഹം അനേകം രാജ്യങ്ങൾ കീഴടക്കി. ജനങ്ങൾക്കെല്ലാം സർവ്വസമ്മതനായി അനേകകാലം ചക്രവർത്തിയായി വാണു. ആ ഭരതന്റെ രാജ്യം അന്നുമുതൽ ഭാരതം എന്നറിയപ്പെട്ടു.

കുമാരേട്ടന്റെയും ശകുന്തളചേച്ചിയുടെയും പുത്രനും ഭാവിയിൽ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയേക്കാം. പക്ഷേ അതിന് ശകുന്തളചേച്ചി അടിയും കൊണ്ട് കരഞ്ഞുകൊണ്ട് വീടിനു ചുറ്റും ഓടിയാൽ പോരാ. മഹാഭാരതത്തിലെ ശകുന്തളയെപ്പോലെ ഭർത്താവിന് ധർമ്മം ഉപദേശിക്കണം. നടക്കുമോ എന്തോ?

Wednesday 25 June 2014

മദ്യപാനികൾക്ക് കിട്ടിയ ശാപം

കുടിയന്മാരെ അസുരഗുരു ശപിക്കുന്ന ഒരു ഭാഗമുണ്ട് മഹാഭാരതത്തിൽ. ആ കഥ പറയാം..

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ ഭയങ്കരമായ ഒരു യുദ്ധമുണ്ടായി. രണ്ടു ഭാഗത്തും ഒരുപാട് പേർ മരിച്ചുവീണു. യുദ്ധം ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ദേവന്മാർ ഒരു കാര്യം ശ്രദ്ധിച്ചത്. മരിച്ചു വീഴുന്ന അസുരന്മാരെല്ലാം തിരിച്ചുവന്ന് വീണ്ടും യുദ്ധം ചെയ്യുന്നു! എന്താണ് ഇതിന്റെ രഹസ്യമെന്ന് ദേവന്മാർ കൂടിയാലോചിച്ചു. അവർ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി പറഞ്ഞു.

“നിങ്ങളാൽ കൊല്ലപ്പെടുന്ന അസുരന്മാരെയെല്ലാം അസുരഗുരുവായ ശുക്രാചാര്യൻ ജീവിപ്പിക്കുകയാണ്. അദ്ദേഹത്തിന്ന് ‘സംജീവനിമന്ത്രം’ വശമുണ്ട്.“

ഇത് അറിഞ്ഞതോടെ ദേവന്മാർ അങ്കലാപ്പിലായി. ഇങ്ങനെ പോയാൽ യുദ്ധത്തിൽ പരാജയം സംഭവിക്കും. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ. അവർ കൂടിയാലോചിച്ച് അവസാനം ഒരു ഉപായം കണ്ടെത്തി. ദേവഗുരുവായ ബൃഹസ്പതിയുടെ മകനായ കചനെ ശൂക്രാചാര്യരുടെ അടുത്തേക്ക് അയയ്ക്കാം. കചൻ അദ്ദേഹത്തിന്റെ ശിഷ്യനായി അവിടെ കഴിഞ്ഞ് ഗുരുവിന്റെ പ്രീതി സമ്പാദിച്ച് മന്ത്രവിദ്യ സ്വായത്തമാക്കട്ടെ!

അങ്ങനെ കചൻ ശുക്രാചാര്യരുടെ അടുത്തെത്തി തന്നെ ശിഷ്യനാക്കണമെന്ന് അപേക്ഷിച്ചു. ദേവഗുരുവിന്റെ മകനെ ശിഷ്യനാക്കാൻ ശുക്രാചാര്യൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ കചൻ ഗുരുകുലത്തിൽ വസിച്ചു.  ഗുരുവിന്റെ കല്പനകളെല്ലാം അയാൾ ശിരസാവഹിച്ചു. കാലം കഴിഞ്ഞതോടെ ഗുരുവിന്റെ പ്രിയശിഷ്യനായി കചൻ മാറി. തന്നെയുമല്ല ഗുരു പുത്രിയായ ദേവയാനിയ്ക്കും പ്രിയപ്പെട്ടവനായി മാറാൻ കചനു കഴിഞ്ഞു.

ഇങ്ങനെയിരിക്കെ അസുരന്മാർക്ക് കചനെക്കുറിച്ച് സംശയമായി. അവർ അയാളെ അപായപ്പെടുത്താനുറച്ചു. ഒരുദിവസം പശുവിനെ മേയ്ക്കാൻ പോയ കചനെ അസുരന്മാർ കൊന്നു. അവന്റെ ശരീരം ചെറുതായി വെട്ടി അരിഞ്ഞ് ചെന്നായ്ക്കൾക്ക് കൊടുത്തു.

സന്ധ്യയായി. പശുക്കളെല്ലാം തിരിച്ചെത്തി. കചനെ കാണുന്നില്ല. ദേവയാനിക്ക് പരിഭ്രമമായി. അവൾ തന്റെ പിതാവിന്റെ അടുത്തെത്തി.

“അച്ഛാ, അങ്ങ് അഗ്നിയെ ഹോമിച്ചു കഴിഞ്ഞു. സൂര്യനും അസ്തമിച്ചിരിക്കുന്നു. പശുപാലനെ കൂടാതെ പശുക്കളെല്ലാം തിരിച്ചെത്തിയിരിക്കുന്നു. കചനെ കാണുന്നില്ല. അവൻ മരിച്ചുവോ? അവനെ ആരെങ്കിലും കൊന്നുകളഞ്ഞുവോ? നിശ്ചയമായും കചന് ആപത്തുപറ്റിയിരിക്കുന്നു. അവന് ആപത്തു പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല”

പുത്രിയുടെ വിലാപം കേട്ട് ശുക്രാചാര്യൻ സംജീവനിമന്ത്രം ചൊല്ലി കചനെ വിളിച്ചു. ചെന്നായ്ക്കളുടെ ദേഹം പിളർന്ന് കചന്റെ ദേഹാംശങ്ങൾ ഒന്നായി ചേർന്നു. കചൻ തിരിച്ചെത്തി. അവൻ നടന്നതെല്ലാം ദേവയാനിയെ അറിയിച്ചു.

പിന്നീടൊരിക്കൽ പുഴയിലേക്ക് പോയ കചനെ അസുരന്മാർ പിടിച്ച് കൊന്ന് അരച്ച് വെള്ളത്തിൽ കലക്കി. അപ്പോഴും ദേവയാനിയുടെ അപേക്ഷ പ്രകാരം ശുക്രാചാര്യർ കചനെ ജീവിപ്പിച്ചു. ഒടുവിൽ അസുരന്മാർ ഒരു ഉപായം കണ്ടെത്തി. അവർ കചനെ ചുട്ടുപൊടിച്ച് മദ്യത്തിൽ കലക്കി അത് ശുക്രാചാര്യനെ കുടിപ്പിച്ചു.

കചനെ കാണാതായപ്പോൾ ദേവയാനി വീണ്ടും അച്ഛന്റെ അടുത്തെത്തി. മഹർഷി മന്ത്രം ചൊല്ലിയതോടെ അവൻ ജീവിച്ചു. പക്ഷേ തന്റെ വയറ്റിലാണ് ശിഷ്യൻ എന്നറിഞ്ഞ് ഗുരു ചോദിച്ചു.

“ഹേ, കചാ! നീ എങ്ങനെയാണ് എന്റെ വയറ്റിൽ പെട്ടത്?”

കചൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് ശൂക്രാചാര്യൻ ദേവയാനിയോട് പറഞ്ഞു.

“മകളേ, ഞാൻ ഇപ്പോൾ ഈ വിഷമസന്ധിയിൽ എത്തിപ്പെട്ടിരിക്കുന്നു. ഞാൻ മരിച്ചാലേ കചൻ ജീവിക്കുകയുള്ളൂ. എന്റെ വയറു കീറാതെ അതിനുള്ളിൽ കിടക്കുന്ന കചൻ പുറത്തുവരികയില്ല. ഞാൻ എന്തു ചെയ്യും?”

ഇതുകേട്ട് ദേവയാനി പറഞ്ഞു.

“അച്ഛാ, അങ്ങയുടെ നാശവും കചന്റെ നാശവും എനിക്ക് ദുസ്സഹമാണ്. കചൻ മരിച്ചാൽ എന്റെ സുഖം നശിച്ചു! അങ്ങ് മരിച്ചാ‍ൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

മകളുടെ ദുഃഖം കണ്ട് അവസാനം ശുക്രാചാര്യൻ അത് തീരുമാനിച്ചു. തന്റെ വയറ്റിൽ കിടക്കുന്ന കചനെ സംജീവനിമന്ത്രം പഠിപ്പിക്കുക. എന്നിട്ട് വയറു കീറി അവനെ പുറത്തെടുക്കുക. അവൻ തന്നെ ജീവിപ്പിച്ചോളും. ഗുരു പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. കചൻ മന്ത്രം ഹൃദിസ്ഥമാക്കി. വയറുകീറി പുറത്തുചാടിയ ശിഷ്യൻ ഗുരുവിനെ ജീവിപ്പിച്ചു. എല്ലാം ശുഭമായി കലാശിച്ചു.

എന്നാൽ ശുക്രാചാര്യർ തീർത്തും അസ്വസ്ഥനായിരുന്നു. സുരാപാനം മൂലം ചതിയിൽ പെട്ടുപോയ മുനി ഘോരമായ സംജ്ഞാനാശം അറിഞ്ഞു. വിദ്വാനായ കചനെക്കൂടി താൻ മദ്യത്തോടുകൂടി സേവിച്ചതോർത്ത് താൻ ചെയ്ത തെറ്റിനെക്കുറിച്ച് സ്വയമേവ ക്രുദ്ധനായി. അദ്ദേഹം മദ്യപാനികളെ ഇങ്ങനെ ശപിച്ചു.

“ഇന്നുമുതൽ ഏതൊരു വ്യക്തിയാണോ മദ്യം പാനം ചെയ്യുന്നത്, മന്ദബുദ്ധിയായ അവൻ ധർമ്മം വിട്ട് ബ്രഹ്മഹത്യാപാപമേറ്റ് നിന്ദ്യനാകട്ടേ..”

Tuesday 24 June 2014

വിചിത്ര വാഹനങ്ങൾ

“എത്ര വിചിത്രങ്ങളാണ് ഓരോ ദേവന്മാർക്കും നൽകിയിരിക്കുന്ന വാഹനങ്ങൾ. ആനയും കുതിരയുമൊക്കെ ആണെങ്കിൽ പുറത്തു കയറി യാത്ര ചെയ്യാമെന്ന് വെയ്ക്കാം. പക്ഷേ ഈ എലിയുടെയും മയിലിന്റെയും ഹംസത്തിന്റെയുമൊക്കെ പുറത്തു കയറി എങ്ങനെ സഞ്ചരിക്കും. എന്താണ് ഇങ്ങനെ പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശം?” ഭാര്യയുടെ ഈ സംശയം എനിക്കും തോന്നിയിട്ടുള്ളതു തന്നെ. പക്ഷേ ഉത്തരം അറിയില്ലാന്ന് പറയുന്നതിലെ അഭംഗിയോർത്ത് ഞാൻ തുടങ്ങി.

“നിന്റെ കുഞ്ഞുന്നാളിൽ നീ കട്ടിലിൽ കയറിയിരുന്ന് കാലാട്ടുമ്പോൾ നിന്റെ അമ്മൂമ്മ എന്താണ് പറഞ്ഞിരുന്നത്?”

വിഷയത്തിൽ നിന്ന് മാറിയുള്ള എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവളൊന്ന് അമ്പരന്നു. എന്നിട്ട് മറുപടി പറഞ്ഞു.

“ കാലാട്ടിയാൽ അച്ഛനും അമ്മയ്ക്കും ദോഷമാണ്, അതുകൊണ്ട് കാലാട്ടരുത് എന്ന് പറയുമായിരുന്നു.”

“എന്നിട്ട് പിന്നെ നീ കാലാട്ടിയിരുന്നോ?”

“ഇല്ല!“

“എന്തുകൊണ്ടാണ് അമ്മൂമ്മ അങ്ങനെ പറഞ്ഞിരുന്നതെന്ന് അറിയുമോ?”

“ഇല്ല!“

“അമ്മൂമ്മയുടെ കോളാമ്പിയും മറ്റ് സാധനങ്ങളും കട്ടിലിനടിയിലുണ്ട്. നിങ്ങൾ പിള്ളേര് കാലാട്ടി അത് തട്ടി മറിച്ചിടാതിരിക്കാൻ പ്രയോഗിച്ച സൂത്രമായിരുന്നു അത്.”

അവളെന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ തുടർന്നു.

“ഇതുപോലെ പൗരാണിക ഭാരതീയർ, സാധാരണ ജനങ്ങളെ ധാർമ്മികമായ ഒരു ജീവിതചര്യ പഠിപ്പിച്ചിരുന്നത് പല രീതിയിലുള്ള കഥകളെയും വിശ്വാസങ്ങളെയും ജനമനസ്സുകളിൽ ദൃഢമായി പതിപ്പിച്ചുകൊണ്ടായിരുന്നു. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്പിനെ  സംരക്ഷിക്കുവാനായി അവർ കൊണ്ടുവന്ന മാർഗ്ഗങ്ങളിലൊന്നായിരുന്നു ഈ പറഞ്ഞ വാഹനങ്ങൾ. തന്റെ ചുറ്റുപാടുമുള്ള സസ്യങ്ങളേയും ജന്തുക്കളേയും നശിപ്പിക്കരുത് എന്ന് ജനങ്ങളോട് പറയുന്നതിലും ഫലപ്രദമായി ഇവ അവർ വിശ്വസിക്കുന്ന ദേവന്മാർക്ക് പ്രീയപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും പറഞ്ഞു. അങ്ങനെ ഒരു പരിധി വരെ ആവാസവ്യവസ്ഥയുടെ നാശത്തെ പൗരാണികർ തടഞ്ഞു”

“പക്ഷേ ഓരോ ദേവന്മാർക്കും വാഹനങ്ങൾ കിട്ടിയതിനെക്കുറിച്ച് ഓരോ കഥകളാണല്ലോ?” അവൾ ചോദിച്ചു.

“അതെ. അങ്ങനെയുള്ള കൊച്ചു കൊച്ചു കഥകളിലൂടെ അവർ ഒരു സംസ്കാരത്തെ കെട്ടിപ്പടുക്കുകയായിരുന്നു.” ഞാൻ അഭിമാനത്തോടെ പറഞ്ഞു.

“ഈ മഹാവിഷ്ണുവിന്റെ വാഹനം ഗരുഡനല്ലേ?“

ഞാൻ തലകുലുക്കി.

“ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായതിനെക്കുറിച്ച് എന്തെങ്കിലും കഥയുണ്ടോ?”

“ഉണ്ടല്ലോ. എനിക്കറിയാവുന്ന കഥ ഞാൻ പറയാം.” ഞാൻ പറഞ്ഞു തുടങ്ങി.

“പണ്ട് കാശ്യപനെന്ന മഹർഷി  സത്പുത്രനെ ലഭിക്കുവാനായി ഒരു യാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിനു വേണ്ട സാധനങ്ങൾ ശേഖരിക്കാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് മഹർഷിമാർ സഹായിച്ചു. അവരുടെ കൂട്ടത്തിൽ ബാലഖില്യർ എന്നറിയപ്പെടുന്ന മഹർഷിമാരും ഉണ്ടായിരുന്നു. ഒരു വിരലോളം മാത്രം പൊക്കം ഉള്ളവരായിരുന്നു അവർ. അവരും യാഗത്തിനു വേണ്ടി വിറക് ശേഖരിക്കാൻ പുറപ്പെട്ടു. ചെറിയ വിറകിന്റെ ചീളും തലയിലേന്തി പ്രയാസപ്പെട്ട് നടന്നു വരുന്ന അവരെ കണ്ട് ദേവേന്ദ്രൻ അത്ഭുതത്തോടെ നോക്കിനിന്നു. ഇങ്ങനെ വിറകുമായി പോകുന്ന വഴിയിൽ പശുക്കുളമ്പ് പതിഞ്ഞ് വെള്ളം കെട്ടിനിന്ന ഒരു കുഴിയിൽ അവർ വീണു. വിരലോളം മാത്രം പൊക്കമുണ്ടായിരുന്ന അവർക്ക് അത് ഒരു വലിയ തടാകമായി തോന്നി. ആ വെള്ളത്തിൽ നിന്നും കര കയറുവാൻ അവർ കാണിക്കുന്ന തത്രപ്പാടു കണ്ട് ദേവേന്ദ്രൻ പരിഹസിച്ചു ചിരിച്ചു. ഇത് ബാലഖില്യ മഹർഷിമാർക്ക് വിഷമമുണ്ടാക്കി.“

“ഇതിന് പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചു. അവർ ഇന്ദ്രനെ ഭയപ്പെടുത്തുവാനായി ഒരു മഹാകർമ്മം തുടങ്ങി. ഇന്ദ്രനേക്കാൾ നൂറിരട്ടി ശക്തിയുള്ള മറ്റൊരു ഇന്ദ്രനെ സൃഷ്ടിക്കാനായിരുന്നു കർമ്മം. ഇത് കണ്ടതോടെ ദേവേന്ദ്രൻ ഭയപ്പെട്ട് കാശ്യപമഹർഷിയുടെ അടുത്ത് ചെന്ന് സഹായം അഭ്യർത്ഥിച്ചു. മഹർഷി ഇടപെട്ട് ബാലഖില്യന്മാരെ അനുനയിപ്പിച്ചു. എങ്കിലും കർമ്മത്തിന്റെ ഫലമായി കാശ്യപന്റെ പുത്രനായി അതിബലവാനായ പക്ഷികളുടെ രാജാവായ ഗരുഡൻ ഉണ്ടാകുമെന്ന് ബാലഖില്യന്മാർ ആശിർവദിച്ചു. ഇതാണ് ഗരുഡോല്പത്തി.”

“എന്നിട്ട്?” ബാക്കി കഥ കൂടി കേൾക്കാനുള്ള അവളുടെ ആകാംശ കണ്ട് ഞാൻ തുടർന്നു.

“പിന്നീടൊരിക്കൽ അമ്മയെ ദാസ്യത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ദേവലോകത്തു നിന്നും അമൃത് കൊണ്ടുവരാനായി ഗരുഡൻ പുറപ്പെട്ടു. ഗരുഡന്റെ ഉദ്യമത്തെ തടയാൻ ദേവന്മാർ ശ്രമിച്ചു. അതിഭയങ്കരമായ യുദ്ധം ഉണ്ടായി. ഗരുഡൻ ഒറ്റയ്ക്ക് ദേവന്മാരോടെല്ലാം യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. അമൃതുമായി മടങ്ങാൻ ശ്രമിക്കുന്ന ഗരുഡന്റെ വീര്യം കണ്ട് മഹാവിഷ്ണു സന്തുഷ്ടനായി.  അമൃത് സേവിക്കാതെ തന്നെ അമരനായിരിക്കും എന്ന വരവും നൽകി തന്റെ വാഹനമായിരിക്കാൻ ഗരുഡനെ മഹാവിഷ്ണു ക്ഷണിച്ചു. അങ്ങനെ ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായി.”

“കഥ കൊള്ളാം.” അവൾ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.

“പക്ഷേ ഒരു കാര്യമുണ്ട്. എന്റെ അമ്മൂമ്മയ്ക്ക് മുറുക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അതുകൊണ്ട് കട്ടിലിനടിയിൽ കോളാമ്പിയുമുണ്ടായിരുന്നില്ല.”

Wednesday 18 June 2014

ജാതകപ്പൊരുത്തം

“എന്തൊക്കെയുണ്ടെടാ വിശേഷം? ഒരുപാട് നാളായല്ലോ കണ്ടിട്ട്? നിന്റെ കല്ല്യാണക്കാര്യമൊക്കെ എന്തായി?”

കൂടെ പഠിച്ച സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ ആവേശത്തിൽ ഞാൻ ചോദിക്കാനുള്ളതെല്ലാം ഒറ്റശ്വാസത്തിൽ ചോദിച്ചിട്ട് മറുപടിക്കായി കാത്തിരുന്നു. കല്ല്യാണക്കാര്യം ചോദിച്ചപ്പോഴേക്കും അവന്റെ മുഖം വാടി.

“കല്ല്യാണാലോചനകളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്.” അവൻ അല്പം നിരാശയോടെ പറഞ്ഞു.

“നിനക്ക് എന്താണ് ഇത്ര പ്രശ്നം? നല്ല ജോലി. ജോലിക്കൊത്ത ശമ്പളം. വീട്ടിൽ വേറെ ബാധ്യതകളൊന്നുമില്ല. അച്ഛനും അമ്മയും സുഖമായിരിക്കുന്നു. പിന്നെന്താണ് പ്രശ്നം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എന്റെ ജാതകം പ്രശ്നമാണ്. ഞങ്ങൾക്കിഷ്ടപ്പെടുന്ന ആലോചനകളൊന്നും ചേരില്ലെന്നാണ് ജോത്സ്യൻ പറയുന്നത്. എന്റെ ഈ ഒരു ജാതകം കൊണ്ടു തന്നെ അയാൾ പുതിയ വീടു വച്ചു.” അവൻ അല്പം തമാശയായി പറഞ്ഞു.

“എടാ, ഇനിയെങ്കിലും ഈ ജാതകമൊക്കെ മാറ്റി വച്ച് നല്ല ഏതെങ്കിലും ആലോചന വരുമ്പോൾ നടത്തിക്കൂടേ?” ഞാൻ ചോദിച്ചു.

“വീട്ടുകാർക്ക് ഇതിലൊക്കെ ഭയങ്കരവിശ്വാസമാ. ഞാൻ പറഞ്ഞാലൊന്നും നടക്കത്തില്ല.” അവന്റെ വാക്കുകളിലെ നിരാശ ഞാനറിഞ്ഞു. ഞാൻ പതിവുപോലെ എന്റെ ഉപദേശമാരംഭിച്ചു.

“നിനക്കൊരു കാര്യം അറിയാമോ! നമ്മൾ വിവാഹക്കാര്യങ്ങളിൽ മാതൃകയാക്കുന്നത് രാമന്റെയും സീതയുടെയും വിവാഹമാണ്. എന്നാൽ, ഈ രാമൻ ജാതകം നോക്കാതെയാണ് കെട്ടിയത്!“

“ശരിക്കും?“ അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

“അതെ. ഞാൻ ആ കഥ പറയാം. ഒരിക്കൽ രാമലക്ഷ്മണന്മാരോടൊത്ത് വിശ്വാമിത്രമഹർഷി ജനക മഹാരാജാവ് നടത്തുന്ന യാഗത്തിൽ സംബന്ധിക്കാനെത്തി. രാമലക്ഷ്മണന്മാർക്ക് ജനകന്റെ കയ്യിലുള്ള അതിവിശിഷ്ടമായ ശൈവചാപത്തെ കണ്ട് നമസ്കരിക്കാൻ ആഗ്രഹമുണ്ടെന്ന് വിശ്വാമിത്രൻ അറിയിച്ചു. അതുകേട്ട് സന്തുഷ്ടനായ രാജാവ് ആ വില്ലിന്റെ മാഹാത്മ്യത്തെക്കുറിച്ചും അതിൽ ഞാൺ കെട്ടാൻ കെല്പുള്ള വീരനു മാത്രമേ തന്റെ വളർത്തുപുത്രിയായ സീതയെ കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയെ കുറിച്ചും അവരോട് സൂചിപ്പിച്ചു. അനന്തരം, രാജാവിന്റെ നിർദ്ദേശപ്രകാരം ആ വില്ല് കൊണ്ടുവരപ്പെട്ടു. അതിബലവാന്മാരായ അയ്യായിരം പേർ എട്ടു ചക്രങ്ങളുള്ള ഒരു ഇരുമ്പു വണ്ടിയിൽ വില്ല് വച്ചിരുന്ന ആ പെട്ടി വലിച്ചുകൊണ്ടു വന്നു. അനേകം രാജാക്കന്മാർ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആ വില്ല് കണ്ടപ്പോൾ അതൊന്നെടുത്ത് ഞാൺ കെട്ടിയാൽ കൊള്ളാമെന്ന് രാമനു തോന്നി. വിശ്വാമിത്രന്റെ അനുവാദത്തോടെ രാമൻ വില്ലെടുത്തുയർത്തി. അത് വളച്ച് ഞാൺ കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ അതിഭയങ്കരമായ ശബ്ദത്തോടെ വില്ല് രണ്ടായി ഒടിഞ്ഞു. ആ ശബ്ദം കേട്ട് വിശ്വാമിത്രമഹർഷിയും രാമലക്ഷ്മണന്മാരും ജനകമഹാരാജാവും ഒഴികെ എല്ലാവരും മോഹാലത്സ്യപ്പെട്ടു വീണു. അത്യത്ഭുതകരമായ ആ കൃത്യം കണ്ട് രാജാവ് അത്യധികം സന്തുഷ്ടനായി. സീതയെ രാമനും തന്റെ പുത്രിയായ ഊർമ്മിളയെ ലക്ഷ്മണനും വിവാഹം കഴിച്ചുകൊടുക്കാമെന്ന് ജനകമഹാരാജാവ് തീരുമാനിച്ചു.”

“ദൂതന്മാർ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. വാർത്ത അറിഞ്ഞ് ദശരഥമഹാരാജാവിനും സന്തോഷമായി. പരിവാരങ്ങളോടും ചതുരംഗസൈന്യങ്ങളോടും കൂടി അദ്ദേഹം മിഥിലയിലേക്ക് പുറപ്പെട്ടു. ജനകൻ സാംകാശ്യത്തിലെ രാജാവും തന്റെ അനുജനുമായ കുശദ്ധ്വജനേയും വിവരം അറിയിച്ചു. എല്ലാവരും എത്തി കുശലാന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ ദശരഥമഹാരാജാവിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ഒരു നിർദ്ദേശം വച്ചു. ദശരഥന് വീരന്മാരായ രണ്ട് പുത്രന്മാർ കൂടിയുണ്ട്; ജനകന്റെ അനുജനായ കുശദ്ധ്വജനും സുന്ദരികളായ രണ്ട് പുത്രിമാരുണ്ടെന്ന് അറിയുന്നു; അവരുടെ വിവാഹം കൂടി ഈ അവസരത്തിൽ ചിന്തിച്ചാലെന്താ എന്നായിരുന്നു നിർദ്ദേശം. എല്ലാവരും അതിനെ അനുകൂലിച്ചു. അങ്ങനെ രാമൻ സീതയെയും, ലക്ഷ്മണൻ ഊർമ്മിളയേയും, ഭരതൻ മാണ്ഡവിയേയും, ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം കഴിക്കാം എന്ന് തീരുമാനിക്കപ്പെട്ടു. ഇവിടെയെങ്ങും ഒരു ജാതകവും നോക്കിയില്ല.”

ഞാൻ പറഞ്ഞു നിർത്തി.

“വിവാഹത്തിന്റെ മുഹൂർത്തവും നോക്കിയില്ലേ?” കഥ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന അവൻ ചോദിച്ചു.

“പ്രത്യേകമായി ഒരു ജോത്സ്യനെയും വരുത്തിയില്ല. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാം നാൾ കല്ല്യാണം. മംഗളകാര്യങ്ങൾക്ക് ഉത്രം നാൾ നല്ലതാണെന്ന് ബുദ്ധിമാന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് എന്ന ജനകന്റെ നിർദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു.” ഞാൻ പറഞ്ഞു.

“നമ്മുടെ വിവാഹങ്ങളിൽ കാണാറുള്ള സ്വർണ്ണാഭരണങ്ങളിൽ പൊതിഞ്ഞ കല്ല്യാണപ്പെണ്ണ് എന്ന സമ്പ്രദായവും ഈ കല്ല്യാണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ?” അവൻ സംശയം പ്രകടിപ്പിച്ചു.

“അതെനിക്കറിയില്ല. രാജകുമാരന്മാരുടെ വിവാഹമല്ലേ! ആഡംബരങ്ങൾ കാണാതിരിക്കുമോ? ഹംസങ്ങൾ പോലെ പൂവേലകളോടു കൂടിയ ഇളം മഞ്ഞനിറമുള്ള പട്ടുസാരിയും ഉടുത്ത് സർവ്വാലങ്കാരഭൂഷിതയായി കടും ചുവപ്പ് നിറത്തിലുള്ള ഉത്തരീയവും ധരിച്ച് മഹാലക്ഷ്മിയെപ്പോലെ വിവാഹമണ്ഡപത്തിലേക്കെത്തുന്ന സീതയെ വാല്മീകീരാമായണത്തിൽ വർണ്ണിച്ചിട്ടുണ്ട്. എന്തായാലും വിവാഹച്ചടങ്ങുകളെപ്പറ്റി ആലോചിക്കാതെ ഈ കഥ നീ നിന്റെ അച്ഛന് പറഞ്ഞുകൊടുക്ക്. എന്നിട്ട് നല്ല ഒരു പെണ്ണിനെ കണ്ടെത്താൻ നോക്ക്. ” ഞാൻ അവനോട് യാത്ര പറഞ്ഞു.

ഒരു മാസം കഴിഞ്ഞാണ് പിന്നെ ഞാൻ അവനെ കാണുന്നത്. ഒരു കല്ല്യാണാലോചന കൂടി ജാതകം കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു അവൻ. ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞ കഥ നീ നിന്റെ അച്ഛനോട് പറഞ്ഞില്ലേ?”

“അത് പറഞ്ഞതാ കൂടുതൽ പ്രശ്നമായത്. ആ കഥ കേട്ട് അച്ഛൻ പറഞ്ഞ ഡയലോഗ് എന്താണെന്നോ? ‘മോനേ, നീ രാമായണം എടുത്ത് ബാക്കി കഥ കൂടി വായിച്ച് പഠിക്ക്. കല്ല്യാണം കഴിക്കുന്നതുവരെ രാജകുമാരനായി വിലസിയ രാമൻ, അതിനു ശേഷം എന്നെങ്കിലും സമാധാനത്തോടിരുന്നിട്ടുണ്ടോ? കാട്ടിൽ പോയി, ഭാര്യയെ കാണാതായി, രാക്ഷസന്മാരോട് ഏറ്റുമുട്ടി അവസാനം ഡൈവേഴ്സും ആയി. ഇതിനെല്ലാം കാരണം ജാതകം നോക്കാതെ കല്ല്യാണം കഴിച്ചതാ. അതുകൊണ്ട് നീ ജാതകം നോക്കി കെട്ടിയാൽ മതി.’“ അവന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി. വെളുക്കാൻ തേച്ചത് പാണ്ടായി.

Thursday 12 June 2014

ത്രിശങ്കു സ്വർഗ്ഗം

“അച്ഛാ, ഈ അന്റിയാണോ അമ്മയാണോ ക്യൂട്ട്?”

മകന്റെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി. ടിവിൽ ഐശ്വര്യാറായി അഭിനയിച്ച പരസ്യചിത്രം. അടുക്കളയിൽ നിന്നും ഒരു തല എത്തിവലിഞ്ഞ് ടിവിയിൽ എന്താണ് കാണിക്കുന്നത് എന്ന് നോക്കി. എന്തിനാടാ ചെറുക്കാ എന്നെ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് കഷ്ടപ്പെടുത്തുന്നത് എന്ന മുഖഭാവത്തിൽ ഞാൻ അവനേയും നോക്കി.

ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു. അവൻ വിടാൻ ഭാവമില്ല. അവസാനം ഞാൻ പറഞ്ഞു.

“എന്തിനാ മോനേ അച്ഛനെ ഇങ്ങനെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കുന്നത്?”

“അതെന്താ അച്ഛാ, ഈ ത്രിശങ്കു?”

വിഷയം മാറ്റാൻ പറ്റിയ അവസരം. ഞാൻ പെട്ടന്നുതന്നെ കഥ പറയാൻ തുടങ്ങി.

“ഒരു രാജ്യത്ത് സത്യവൃതൻ എന്ന ഒരു രാജാവുണ്ടായിരുന്നു. ഇന്ദ്രിയങ്ങളെ ജയിച്ചവനും സത്യസന്ധനും പ്രസിദ്ധനുമായ രാജാവായിരുന്നു സത്യവൃതൻ. ഒരിക്കൽ അദ്ദേഹത്തിന് ഒരു ആഗ്രഹം. ഉടലോടെ സ്വർഗ്ഗത്ത് പോകണം! രാജാവ് ഗുരുവായ വസിഷ്ഠമഹർഷിയെ ചെന്നു കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. മരിച്ച് സ്വർഗ്ഗത്തിൽ പോകുന്നതുതന്നെ ബുദ്ധിമുട്ടാണ്, അപ്പോഴാണ് ഉടലോടെ പോകാൻ വന്നിരിക്കുന്നത്. വസിഷ്ഠമഹർഷി രാജാവിനെ നിരുത്സാഹപ്പെടുത്തി വിട്ടു.“

“എന്നിട്ടും സത്യവൃതൻ തന്റെ ആഗ്രഹം ഉപേക്ഷിച്ചില്ല. അദ്ദേഹം വസിഷ്ഠമഹർഷിയുടെ പുത്രന്മാരെ സമീപിച്ചു. പിതാവ് തള്ളിയ കാര്യം സാധിപ്പാൻ ആരാലും കഴിയില്ലെന്ന് പറഞ്ഞ് അവരും അദ്ദേഹത്തെ മടക്കി അയച്ചു. കോപാവേശത്താൽ രാജാവ് പറഞ്ഞു, ‘പിതാവും പുത്രന്മാരും കണക്കാണ്. രണ്ടുപേരും സഹായം ചോദിച്ചു വരുന്നവരെ വെറും കയ്യോടെ മടക്കി അയയ്ക്കുന്നവരാണല്ലോ!‘. ഇതുകേട്ടതൊടെ വസിഷ്ഠമഹർഷിയുടെ പുത്രന്മാർക്ക് ദേഷ്യം പിടിച്ചു. അവർ രാജാവിനെ ശപിച്ചു. അതോടെ രാജാവ് കറുത്ത് വിരൂപനായ ഒരു ചണ്ഡാളനായി മാറി. രാജാവിന്റെ രൂപം കണ്ട് കൂടെ വന്ന പരിചാരകർ നാലുപാടും ഓടി. രാജാവിന് ഒരു കാര്യം ബോധ്യമായി - ഇനി കൊട്ടാരത്തിലേക്ക് പോയിട്ട് കാര്യമില്ല.”

“അതെന്താ അച്ഛാ ഈ ചണ്ഡാളൻ?” മകന്റെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു.

“തനിക്ക് ചെയ്യുവാനുള്ള കർമ്മത്തെ ചെയ്യാതെ ബോധം നശിച്ച് നടക്കുന്നവനെയാണ് അങ്ങനെ വിളിക്കുന്നത്. ഇപ്പൊ ഉദാഹരണത്തിന് നിനക്ക് പഠിക്കുവാനുള്ള നേരത്ത് അത് ചെയ്യാതെ വായിന്നോക്കി നടന്നാൽ നീയും ഒരു ചണ്ഡാളനായി മാറും.”

ഇതുകേട്ട് അവനെന്നെ രൂക്ഷമായി നോക്കി.

“വെറുതെ വേണ്ടാത്തതൊക്കെ ആഗ്രഹിച്ചാൽ ഇങ്ങനിരിക്കും. ഇത് എല്ലാവർക്കും ഒരു പാഠമാണ്.” അടുക്കളയിൽ നിന്നു കേട്ട കമന്റ് കേട്ടില്ലെന്ന് നടിച്ച് ഞാൻ വീണ്ടും കഥ തുടർന്നു.

“വികൃതമായ തന്റെ രൂപവുമായി രാജാവ് പലയിടത്തും അലഞ്ഞു. നിരാശനും ദുഃഖിതനുമായ അദ്ദേഹം ഒടുവിൽ വിശ്വാമിത്രമഹർഷി തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തിപ്പെട്ടു. സത്യവൃതൻ മഹർഷിയോട് നടന്നതെല്ലാം പറഞ്ഞു. രാജാവിന്റെ ദാരുണമായ അവസ്ഥ കണ്ട് വിശ്വാമിത്രൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. മഹർഷി തന്റെ പുത്രന്മാരെ പല ദേശങ്ങളിലേക്കും അയച്ചു. ഒരു യാഗത്തിനു വേണ്ട സാമഗ്രികളും ഋത്വിക്കുകളും ഋഷിഗണങ്ങളും എല്ലാം സന്നിഹിതരാക്കപ്പെട്ടു.”

“യാഗം തുടങ്ങി. യാഗകർമ്മങ്ങളെല്ലാം ശാസ്ത്രവിധിപ്രകാരം മന്ത്രോച്ചാരണ പുരസ്സരം നടത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടാകുന്നില്ല. ഇതു കണ്ട്  കുപിതനായ വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ സത്യവൃതനെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി.“

“സ്വർഗ്ഗത്തിലേക്ക് കടന്നുവരുന്ന വികൃതരൂപിയായ രാജാവിനെ കണ്ട് ദേവേന്ദ്രൻ ഇങ്ങനെ കല്പിച്ചു - ‘ഹേ മൂഢനായ രാജാവേ, നീ മടങ്ങിപ്പോവുക. ഗുരുവിനെ നിന്ദിച്ച് ശാപമേറ്റവനായ നീ തലകീഴായി ഭൂമിയിലേക്ക് പതിക്കട്ടെ.’ ഇതോടെ സത്യവൃതൻ വന്നവഴിയേ താഴോട്ട് വീഴാൻ തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ തന്റെ ശക്തിയാൽ രാജാവിനെ താഴെ വീഴാതെ ആകാശത്തിൽ തടഞ്ഞു നിർത്തി. അതിതേജസ്സ്വിയായ വിശ്വാമിത്രൻ കോപാഗ്നിയിൽ ജ്വലിച്ചു. തന്റെ തപഃശക്തിയാൽ മറ്റൊരു ബ്രഹ്മാവിനെപ്പോലെയായ മഹാമുനി രാജാവിനുവേണ്ടി മറ്റൊരു സ്വർഗ്ഗലോകം തന്നെ സൃഷ്ടിക്കാൻ തുടങ്ങി. പുതിയൊരു സപ്തർഷിഗണത്തെയും പല നക്ഷത്രമാലകളെയും സൃഷ്ടിച്ച മഹർഷി ഒരു ഡ്യൂപ്ലിക്കേറ്റ് ഇന്ദ്രനെ കൂടി സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് ദേവേന്ദ്രന് അപകടം മനസ്സിലായത്. അദ്ദേഹം ദേവഗണങ്ങളെയും കൂട്ടി വിശ്വാമിത്രന്റെ മുന്നിലെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തിൽ തന്നെ സത്യവൃതൻ തുടരട്ടേയെന്ന് ആശിർവദിച്ചു.”

“അപ്പൊൾ ഈ ത്രിശങ്കു ആരാ?” ഭാര്യയാണ് അത് ചോദിച്ചത്.

“എടീ, സത്യവൃതനെ തന്നെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തെ ത്രിശങ്കു സ്വർഗ്ഗമെന്നും അറിയപ്പെടുന്നു. ശാസ്ത്രസത്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനും ഓർക്കാനും രസകരമായ കഥകൾ പുരാതന ഭാരതീയർ ഉണ്ടാക്കിയിരുന്നു. അതിലൊന്നായി വേണമെങ്കിൽ ഇതിനെ കരുതാം. ആകാശത്തിൽ ദക്ഷിണഗോ‍ളത്തിൽ അനിഴം നക്ഷത്രത്തിനു തെക്കുപടിഞ്ഞാറ്, കുരിശിന്റെ ആകൃതിയിലുള്ള നാലു നക്ഷത്രങ്ങളും അവയ്ക്ക് മുകളിലായി അല്പം വിസ്താരത്തിൽ രണ്ടു നക്ഷത്രങ്ങളും ചേർന്ന ആറ് നക്ഷത്രങ്ങളെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. ഒരു മനുഷ്യൻ കാൽ രണ്ടും വിടർത്തി തലകീഴായി തൂങ്ങുന്ന ആകൃതിയിലുള്ളവയാണിവ. ഒരു ദിക്കിനെ കാണിക്കുന്ന രേഖയ്ക്ക് പണ്ട് ശങ്കു എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ നക്ഷത്രങ്ങൾ ധ്രുവത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നതുകൊണ്ട് ‘ത്രിശങ്കു’ എന്ന് വിളിക്കുന്നു.“

ത്രിശങ്കുസ്വർഗ്ഗത്തിൽ നിന്നും രക്ഷപെട്ട സമാധാനത്തോടെ ഞാൻ കഥ നിർത്തി.

Tuesday 10 June 2014

അതിഥിയുണ്ടാക്കുന്ന പൊല്ലാപ്പ്

സമയം നോക്കാതെ വന്നൂ. കൊടുത്തത് മൂക്കുമുട്ടെ തിന്നൂ. എന്നിട്ട് ആ ഭക്ഷണമുണ്ടാക്കിയ ചട്ടിയും കലവും കൂടി തനിക്ക് വേണം എന്ന് പറഞ്ഞാലോ! അങ്ങനെ ഒരു കഥയുണ്ട് രാമായണത്തിൽ. ഒരു അതിഥിയുണ്ടാക്കുന്ന പൊല്ലാപ്പിന്റെ കഥ!

വിശ്വാമിത്രൻ രാജാവായി വാഴുന്ന കാലം. അതിബലവാനും വീരശൂരപരാക്രമശാലിയും പ്രജാക്ഷേമതല്പരനുമായ രാജാവായിരുന്നു വിശ്വാമിത്രൻ. സമ്പൽ‌ സ‌മൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. ഒരിക്കൽ സൈന്യവും പരിവാരങ്ങളുമായി അദ്ദേഹം നാടുകാണാനിറങ്ങി. പല ദേശങ്ങളും സഞ്ചരിച്ചു. സാമന്തരാജാക്കന്മാരുടെ അതിഥിയായി പലയിടത്തും തങ്ങി. ഒടുവിൽ ഒരു വനപ്രദേശത്ത് എത്തിച്ചേർന്നു. ദൂരെ വനത്തിൽ അതിമനോഹരമായ ഒരു ആശ്രമം കണ്ട അദ്ദേഹം അത് ആരുടേതാണെന്ന് തിരക്കി. മഹാതപസ്വിയായ വസിഷ്ഠമഹർഷിയുടെ ആശ്രമമാണതെന്ന് മനസ്സിലാക്കിയ രാജാവിന് അവിടം സന്ദർശിച്ച് മഹർഷിയുടെ അനുഗ്രഹങ്ങൾ നേടാൻ ഇച്ഛ ഉദിച്ചു.

വസിഷ്ഠമഹർഷി വിശ്വാമിത്രനെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഫലമൂലാദികൾ നൽകി. കുശലാന്വേഷണങ്ങൾ നടത്തി. മഹർഷിയുടെ അനുഗ്രഹാശിസ്സുകൾ ലഭിച്ച് തൃപ്തനായ രാജാവ് മടങ്ങുവാൻ തയ്യാറായി. അപ്പോൾ വസിഷ്ഠമഹർഷി പറഞ്ഞു.

“അല്ലയോ രാജാവേ, അങ്ങയുടെ സന്ദർശനം ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ടാക്കി. അതുകൊണ്ടുതന്നെ അങ്ങയെയും അങ്ങയുടെ പരിവാരങ്ങളേയും സൽക്കരിക്കാൻ എന്നെയും ആശ്രമവാസികളേയും അനുവദിച്ചാലും. സമയം ഏറെ ആയിരിക്കുന്നു. അങ്ങയുടെ ഭടന്മാർ ക്ഷീണിതരാണ്. അവർക്ക് വേണ്ട ഭക്ഷണങ്ങൾ നൽകാൻ ഞങ്ങളെ അനുവദിച്ചാലും.”

ഇത്രയേറെ ഭടന്മാരെ സൽക്കരിക്കുന്നതിനുള്ള കഴിവ് ആ ആശ്രമത്തിനുണ്ടാകുമോ എന്ന് ശങ്കിച്ച രാജാവ് ആ‍ദ്യം മഹർഷിയുടെ താല്പര്യത്തെ നിരസിച്ചു. എന്നാൽ വസിഷ്ഠമഹർഷി വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ രാജാവ് സമ്മതം മൂളി.

ആ മഹാമുനി ഉടൻ തന്നെ വിശിഷ്ടമായ കാമധേനു എന്ന പശൂവിനെ വിളിച്ചു. എന്ത് അഭീഷ്ടങ്ങളും സാധിച്ചുതരാൻ കെല്പുള്ള അതിവിശിഷ്ടമായ കാമധേനു ഉടൻ തന്നെ ഉത്തമങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഓരോരുത്തർക്കും ഏതേതു രസത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളാണോ ഇഷ്ടം അതാത് സാധങ്ങൾ അവരുടെ മുന്നിൽ പ്രത്യക്ഷമായി. ചോറിന്റെയും കറികളുടേയും കൂമ്പാരങ്ങൾ കുന്നുകൾ പോലെ കാണപ്പെട്ടു. വേണ്ടതെല്ലാം കഴിച്ച് രാജാവും പരിവാരങ്ങളും ഉത്സാഹഭരിതരായി.

ആശ്ചര്യഭരിതനായ വിശ്വാമിത്രൻ മഹർഷിയോട് പറഞ്ഞു.

“ഹേ ബ്രാഹ്മണോത്തമാ, അങ്ങയുടെ വിരുന്ന് അതിവിശിഷ്ടം തന്നെ. സംശയമില്ല. ഞാനും എന്റെ ഭടന്മാരും ഈ സദ്യയുണ്ട് തൃപ്തരായി. അങ്ങയ്ക്ക് പ്രണാമം. ഇപ്പോൾ അങ്ങയോട് ഞാൻ ഒരു കാര്യം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു. പറ്റില്ല എന്ന് പറയരുത്. അങ്ങയുടെ ഈ കാമധേനുവിന് പകരമായി നൂറായിരം പശുക്കളെ ഞാൻ തരാം. എല്ലാ വിശിഷ്ടവസ്തുക്കളും രാജാവിന് അവകാശപ്പെട്ടതാണെന്ന് അങ്ങയ്ക്കറിയാമല്ലോ. പശുക്കളിൽ വച്ച് ഏറ്റവും വിശിഷ്ടമാണ് ഈ പശു. അതിനെ എനിക്ക് തരണം.”

വസിഷ്ഠമഹർഷി സമ്മതിക്കുന്നില്ലെന്ന് കണ്ട് വിശ്വാമിത്രൻ വീണ്ടും പറഞ്ഞു.

“അല്ലയോ മഹാമുനീ, സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ചങ്ങലയും അണിഞ്ഞ പതിനാലായിരം ആനകളും, സ്വർണ്ണം കൊണ്ടുണ്ടാക്കിയ എണ്ണൂറ് രഥങ്ങളും, നല്ലയിനത്തിൽ പെട്ടതും അതിവേഗതയുള്ളതുമായ പതിനോരായിരം കുതിരകളും, കറവയുള്ള ഒരുകോടി പശുക്കളേയും അങ്ങയ്ക്ക തരാം. പകരം കാമധേനുവിനെ എനിക്ക് നൽകിയാലും. അല്ലയോ ബ്രാഹ്മണോത്തമാ, അവിടുന്നെന്താണോ ഇച്ഛിക്കുന്നത് അവയെല്ലാം ഞാൻ തരാം. ഇതിനെ എനിക്ക് നൽകിയാലും.”

രാജാവ് വീണ്ടും ശാഠ്യം പിടിക്കുന്നതു കണ്ട് മുനി പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങ് എന്തെല്ലാം പകരം നൽകാമെന്ന് പറഞ്ഞാലും ഈ കാമധേനുവിനെ എനിക്ക് നൽകാൻ കഴിയില്ല എന്ന് അങ്ങ് അറിഞ്ഞാലും. ആശ്രമത്തിൽ വേണ്ട എല്ലാ കാര്യങ്ങളും നടക്കുന്നത് ഈ പശു മൂലമാണ്. എന്റെ ജീവനാണ് ഈ പശു. ഇതിനെ ഞാൻ വിട്ടുതരില്ല.”

മഹർഷിയുടെ മറുപടികേട്ട് രാജാവിന് ദേഷ്യം പിടിച്ചു. പശുവിനെ ബലമായി പിടിച്ചുകെട്ടാൻ അദ്ദേഹം ഭടന്മാരോടാജ്ഞാപിച്ചു.  തന്നെ പിടിക്കാൻ വന്ന ഭടന്മാരെ വെട്ടിച്ച് കാമധേനു വസിഷ്ഠമഹർഷിയുടെ കാൽക്കൽ ചെന്ന് വീണു.

“അല്ലയോ മഹാത്മാവേ, അങ്ങ് എന്നെ ഈ രാജാവിന്റെ കൂടെ പറഞ്ഞയയ്ക്കുകയാണോ? ഈ ഭടന്മാർ എന്നെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നത് അങ്ങ് കാണുന്നില്ലേ. എന്നെ രക്ഷിക്കാത്തതെന്തേ?”

കാമധേനുവിന്റെ വാക്കുകൾകേട്ട് മഹർഷി ഇങ്ങനെ പറഞ്ഞു.

“നിന്നെ ഞാൻ ആർക്കും കൊടുക്കുവാൻ സമ്മതിച്ചിട്ടില്ലെന്ന് നീ അറിഞ്ഞാലും. എന്നാൽ ഈ രാജാവ് മഹാശക്തനാണ്. അദ്ദേഹത്തെ എതിരിടുവാൻ എനിക്ക് ശക്തിയില്ല.”

ഇതുകേട്ട കാമധേനു അതിബലവാന്മാരായ അനേകായിരം സൈനികരെ സൃഷ്ടിച്ചു തുടങ്ങി. ആ സൈനികർ വിശ്വാമിത്രന്റെ സൈന്യവുമായി ഏറ്റുമുട്ടി. ഘോരമായ യുദ്ധം നടന്നു. രാജാവിന്റെ സൈന്യം നശിച്ചു തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ വിശിഷ്ടങ്ങളായ അസ്ത്രങ്ങൾ പ്രയോഗിച്ച് കാമധേനു സൃഷ്ടിച്ച സൈന്യത്തെ നശിപ്പിച്ചു. എന്നാൽ അതിനനുസരിച്ച് കാമധേനു കൂടുതൽ കൂടുതൽ സൈനികരെ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതുകണ്ട് വിശ്വാമിത്രന്റെ പുത്രന്മാർ വസിഷ്ഠമഹർഷിയെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആ മഹാമുനി തന്റെ തപഃശക്തിയാൽ അവരെയെല്ലാം ഭസ്മമാക്കി. അതിഭയങ്കരമായ ആ യുദ്ധത്തിനൊടുവിൽ വിശ്വാമിത്രൻ പരാജിതനായി അവിടെ നിന്ന് പലായനം ചെയ്തു.

വിഷണ്ണനായ രാജാവ് തന്റെ ഒരു പുത്രനെ രാജ്യഭാരമേല്പിച്ച് കാട്ടിൽ പോയി അതികഠിനമായ തപസ്സ് ആരംഭിച്ചു. വർഷങ്ങൾ കഴിഞ്ഞു. ഒടുവിൽ രാജാവിന്റെ തപസ്സിൽ സം‌പ്രീതനായി ശിവൻ പ്രത്യക്ഷപ്പെട്ടു. ഈ ലോകത്തിലുള്ള സകല ദിവ്യാസ്ത്രങ്ങളും ലഭിക്കണമെന്ന് രാജാവ് ശിവനോട് അപേക്ഷിച്ചു. അങ്ങനെ എല്ലാ ദിവ്യായുധങ്ങളും വിശ്വാമിത്രന് വരമായി ലഭിച്ചു.

വരം ലഭിച്ച വിശ്വാമിത്രൻ നേരെ പോയത് വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്കാണ്. പ്രതികാരാഗ്നിയാൽ ജ്വലിച്ച രാജാവ് ആശ്രമത്തിലേക്ക് ശരവർഷം നടത്തി. ആശ്രമം കത്തി ചാമ്പലായി. ആശ്രമത്തിലെ അന്തേവാസികളെല്ലാം നാലുപാടും ഓടി. ആയിരക്കണക്കിനായ പക്ഷിമൃഗാദികൾ ആ വനം ഉപേക്ഷിച്ച് പോയി. ഇതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുമായി വിശ്വാമിത്രന്റെ മുന്നിൽ ചെന്ന് ഇങ്ങനെ പറഞ്ഞു.

“അനേകകാലങ്ങൾ കൊണ്ട് ശ്രദ്ധയോടെ പരിപാലിച്ചു പോന്ന എന്റെ ആശ്രമത്തെ ചുട്ടുചാമ്പലാക്കിയ മൂഢാ, നീ ജീവനോടെ ഇരിക്കാൻ അർഹനല്ല.”

ഇതുകേട്ട് കോപാഗ്നിയിൽ ജ്വലിച്ച വിശ്വാമിത്രൻ പറഞ്ഞു.

“എന്നെ അപമാനിച്ച് എന്റെ പുത്രന്മാരെ കൊന്ന് എന്റെ സൈന്യത്തെ നശിപ്പിച്ച ബ്രാഹ്മണാ, ക്ഷത്രിയബലത്തെ കണ്ടുകൊൾക.”

തുടർന്ന് വിശ്വാമിത്രൻ, മുനിയുടെ നേരെ ആഗ്നേയാസ്ത്രത്തെ പ്രയോഗിച്ചു. എന്തും ചുട്ട് ചാമ്പലാക്കാൻ കെൽ‌പ്പുള്ളതെന്ന് പേരുകേട്ട അസ്ത്രം വരുന്നതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുയർത്തി. ആഗ്നേയാസ്ത്രം ആ ബ്രഹ്മദണ്ഡിനെ നമസ്കരിച്ച് അപ്രത്യക്ഷമായി. ഇതുകണ്ട് കോപാക്രാന്തനായ വിശ്വാമിത്രൻ, വരുണാസ്ത്രത്തെ പ്രയോഗിച്ചു. അതും വിഫലമായതുകണ്ട് തന്റെ കയ്യിലുള്ള ദിവ്യാസ്ത്രങ്ങളെ തുടരെ തുടരെ പ്രയോഗിച്ചുതുടങ്ങി. രുദ്രാസ്ത്രവും, ഐന്ദ്രാസ്ത്രവും, പാശുപതാസ്ത്രവും, ഐഷീകാസ്ത്രവും, മാനവാസ്ത്രവും, മോഹനാസ്ത്രവും, ഗന്ധർവ്വാസ്ത്രവും, ജൃംഭണാസ്ത്രവും വിഫലമായി. ആരെയും ഉറക്കുന്ന സ്വാപനാസ്ത്രവും ഫലം കണ്ടില്ല. ലോകത്തെ തപിപ്പിക്കുന്ന സന്താപനാസ്ത്രവും കരയിക്കുന്ന വിലാപനാസ്ത്രവും വരട്ടുന്ന ശോഷണാ‍സ്ത്രവും കൊടിയതായ ദാരുണാസ്ത്രവും വെല്ലുവാൻ കഴിയാത്ത വജ്രായുധവും മഹർഷിയുടെ ബ്രഹ്മദണ്ഡിനു മുന്നിൽ പരാജയപ്പെട്ടു. ഇത് കണ്ട രാജാവ് കൂടൂതൽ കോപിഷ്ഠനായി. ബ്രഹ്മപാശത്തേയും കാലപാശത്തേയും വരുണപാശത്തേയും പ്രയോഗിച്ചു. അതും നഷ്ടപ്പെട്ടതോടെ പിനാകാസ്ത്രവും, ദണ്ഡാസ്ത്രവും, പൈശാചാസ്ത്രവും, ക്രൗഞ്ചാസ്ത്രവും തൊടുത്തു. അവയും ഫലവത്തായില്ല. പിന്നീട് ധർമ്മചക്രവും, കാലചക്രവും വിഷ്ണുചക്രവും പ്രയോഗിച്ചു. അവയെയും മഹർഷി തന്റെ യോഗദണ്ഡിനാൽ ശാന്തമാക്കി. എന്നിട്ടും രാജാവ് ആക്രമണം തുടർന്നു. അതിവിശിഷ്ടങ്ങളായ അസ്ത്രങ്ങളുടെ പെരുമഴ തന്നെ അദ്ദേഹം സൃഷ്ടിച്ചു. വായവ്യാസ്ത്രത്തേയും മഥനാസ്ത്രത്തേയും ഹയശിരസ്സെന്ന അസ്ത്രത്തേയും വിശ്വാമിത്രൻ തൊടുത്തുവിട്ടു. അവയും അപ്രത്യക്ഷമായപ്പോൾ രാക്ഷസീയ ശക്തികൾ ഉൾക്കൊണ്ട ആയുധങ്ങൾ പ്രയോഗിച്ചുതുടങ്ങി. കങ്കാളാസ്ത്രവും, മുസലാസ്ത്രവും, കൊടിയ കാലാസ്ത്രവും, ഘോരമായ ത്രിശൂലാസ്ത്രവും, കാപാലാസ്ത്രവും കങ്കണാസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇവയ്ക്കൊന്നും മുനിയെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല എന്ന് കണ്ട് അവസാനം വിശ്വാമിത്രൻ ബ്രഹ്മാസ്ത്രത്തെ പ്രയോഗിച്ചു. ലോകം മുഴുവൻ കുലുങ്ങി. ദിഗന്തങ്ങൾ പൊട്ടുമാറ് ഇടിമുഴങ്ങി. ബ്രഹ്മപുത്രനായ വസിഷ്ഠമഹർഷി അത്യുജ്ജ്വലമായ തേജസ്സോടെ അചഞ്ചലനായി നിലയുറപ്പിച്ചു. ബ്രഹ്മാസ്ത്രം മഹർഷിയെ വന്ദിച്ച് ബ്രഹ്മദണ്ഡിൽ വിലയം പ്രാപിച്ചു. കോപാഗ്നിയിൽ കത്തിജ്വലിച്ചു നിന്ന വസിഷ്ഠമഹർഷിയെ മറ്റ് മഹർഷിമാർ ശാന്തനാക്കി. വിശ്വാമിത്രനും അഹങ്കാരമെല്ലാം നശിച്ച് വസിഷ്ഠമഹർഷിയെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു.

“അല്ലയോ മുനിശ്രേഷ്ഠാ, അങ്ങയുടെ ശക്തി അപാരം തന്നെ. ഞാൻ പ്രയോഗിച്ച എല്ലാ അസ്ത്രങ്ങളും അങ്ങയുടെ തപഃശക്തിക്കു മുന്നിൽ നിഷ്ഫലമായി. എന്നോട് ക്ഷമിച്ചാലും. എന്റെ ബുദ്ധിശൂന്യതകൊണ്ട് പല അബദ്ധങ്ങളും ഉണ്ടായി. അങ്ങയ്ക്ക് മുന്നിൽ എന്റെ ക്ഷത്രിയബലം എത്രയോ നിസ്സാ‍രം. ഞാനും ഇന്ദ്രിയങ്ങളെ അടക്കി ബ്രാഹ്മണ്യത്തെ പ്രാപിക്കുന്നതിനായി തപസ്സ് അനുഷ്ടിക്കുവാൻ പോകുന്നു. എന്നെ അനുഗ്രഹിക്കാൻ കനിവുണ്ടാകണേ!”

കോപം കെട്ടടങ്ങിയ വസിഷ്ഠമഹർഷി വിശ്വാമിത്രനെ അനുഗ്രഹിച്ചയച്ചു.

പിന്നീട് ദീർഘനാളത്തെ തപസ്സുകൊണ്ട് വിശ്വാമിത്രൻ എന്ന രാജാവ് വിശ്വാമിത്ര മഹർഷി ആയി ഉയർന്നു.

ഈ കഥയിൽ നിന്നും കിട്ടിയത് :-

1. വഴിയേ പോകുന്ന വയ്യാവേലിയെ വീട്ടിൽ വലിച്ചു കേറ്റരുത്.

2. അതിഥി, സദ്യ ഉണ്ടിട്ട് അടുക്കള എഴുതി തരണമെന്ന് പറയരുത്.

Tuesday 3 June 2014

കൗസല്യാസുപ്രജാ രാമ...

“കൗസല്യാസുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം..”

രാമുവേട്ടന്റെ വീട്ടിൽ നിന്നാണ് പാട്ട് കേൾക്കുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം ഉച്ചയ്ക്ക് മൂന്നു മണി. കൗസല്യയും സുപ്രജയും രാമനും സന്ധ്യയും ഒക്കെ എണീറ്റ് എപ്പോഴേ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോഴാണോ ഇങ്ങേർക്ക് നേരം വെളുത്തത്! പിന്നെ, അങ്ങേരെ കുറ്റം പറയാനും പറ്റില്ല. സൗദിയിൽ നിന്നും ഇന്നലെ എത്തിയിട്ടേയുള്ളൂ കക്ഷി. അതിന്റെ ബഹളമാണിതെല്ലാം. പോരാഞ്ഞിട്ട് ഇന്ന് വെള്ളിയാഴ്ചയും. സൗദിയിലെ രീതിയനുസരിച്ച്, വെള്ളിയാഴ്ചകളിൽ അവിടെ മിക്കവർക്കും നേരം വെളുക്കുന്നത് നട്ടുച്ചയ്ക്കാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് മകന്റെ ചോദ്യം കേട്ടത്.

“അച്ഛാ, ഈ പാട്ട് രാവിലെ പാടുന്നതല്ലേ? ആ അങ്കിളിന് വട്ടായോ?”

അവന്റെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

“നിന്നോടാരാ പറഞ്ഞത് ഇത് രാവിലെ മാത്രമേ പാടാവൂ എന്ന്?” ഞാൻ ചോദിച്ചു.

“അച്ഛനല്ലേ ഇന്നാള് പറഞ്ഞത് ഇത് രാവിലെ പാടുന്ന പാട്ടാ‍ണെന്ന്? എന്താണച്ഛ ഈ പാട്ടിന്റെ അർത്ഥം?” 

അവനെ പതുക്കെ മടിയിൽ പിടിച്ചിരുത്തി ഞാൻ ആ കഥ പറഞ്ഞു.

“ഒരിക്കൽ ബ്രഹ്മർഷിയായ വിശ്വാമിത്രൻ ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.“

“അച്ഛാ, അതെന്താ ഈ ബ്രഹ്മർഷി?” അവൻ ഇടയ്ക്കുകയറി ചോദിച്ചു.

“അത് പണ്ട്  വിശ്വാമിത്രൻ രാജാവായിരുന്നു. കന്യാകുബ്ജം എന്ന നാട്ടിലെ രാജാവ്. ഒരിക്കൽ വിശ്വാമിത്രൻ നായാട്ടിന് പോയി വഴിതെറ്റി. അങ്ങനെ കാട്ടിൽ അലഞ്ഞുതിരിഞ്ഞ് അദ്ദേഹം അവസാനം വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെത്തി. മഹർഷി അദ്ദേഹത്തെ സ്വീകരിച്ച് വേണ്ട ഭക്ഷണങ്ങളെല്ലാം കൊടുത്തു. വിശ്വാമിത്രന് സന്തോഷമായി. എങ്ങനെയാണ് കാട്ടിൽ കഴിയുന്ന ഈ മഹർഷിക്ക് ഇത്രയും നല്ല ഫലമൂലാദികൾ കിട്ടുന്നതെന്ന് ചിന്തിച്ച അദ്ദേഹത്തിന് ആ രഹസ്യം പിടികിട്ടി. മഹർഷിക്ക് ‘നന്ദിനി‘ എന്നു പേരുള്ള വിശേഷപ്പെട്ട ഒരു പശുവുണ്ട്. ചോദിക്കുന്നതെന്തും നൽകുന്ന പശു! എന്നാൽ ആ പശുവിനെ തനിക്ക് വേണമെന്നായി വിശ്വാമിത്രൻ. മഹർഷിയോട് ചോദിച്ചപ്പോൾ തരില്ല എന്ന് ഉത്തരം. രാജാവല്ലേ. അഹങ്കാരത്തിനൊട്ട് കുറവുമില്ല. വിശ്വാമിത്രൻ നന്ദിനിയെ ബലമായി പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു. പക്ഷേ, വസിഷ്ഠമഹർഷിയുടെ തപഃശക്തിക്ക് മുൻപിൽ വിശ്വാമിത്രൻ തോറ്റ് തൊപ്പിയിട്ടു. ലജ്ജിതനായ രാജാവ് രാജ്യം ഉപേക്ഷിച്ച് തപസ്സുചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യുഗ്രമായ തപഃശ്ചര്യയിലൂടെ അദ്ദേഹം അനേകം സിദ്ധികൾ നേടി. അങ്ങനെ ബ്രഹ്മർഷിയായി മാറി. ഇനി ഇടയ്ക്കു കയറി ചോദ്യം ചോദിച്ചാൽ ഞാൻ കഥ പറഞ്ഞു തരുത്തില്ല.” ഞാൻ പറഞ്ഞു.

“അങ്ങനെ ആ വിശ്വാമിത്രൻ സിദ്ധാശ്രമത്തിൽ വച്ച് ഒരു മഹായജ്ഞം നടത്താൻ തീരുമാനിച്ചു. വ്രതങ്ങളെല്ലാം അനുഷ്ഠിച്ച് യജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മാരീചൻ എന്നും സുബാഹുവെന്നും പേരുള്ള രണ്ട് രാക്ഷസന്മാർ അവിടെ എത്തുന്നത്. ഭയങ്കരന്മാരായ ആ രാക്ഷസന്മാർ യജ്ഞശാല കുട്ടിച്ചോറാക്കി.“

“എന്നാൽ പിന്നെ മഹർഷിക്ക് അവരെ ശപിച്ച് ഭസ്മമാക്കിക്കൂടായിരുന്നോ?” അടുക്കളയിൽ നിന്ന് കഥ കേട്ടുകൊണ്ടിരുന്ന പെണ്ണുമ്പിള്ളയുടേതാണ് ചോദ്യം. അതുകേട്ട് മകനും എന്നെ സംശയത്തോടെ നോക്കി.

“എടീ, വിശ്വാമിത്രൻ കഠിനവ്രതത്തിലായിരുന്നു. ആ സമയത്ത് അശുഭകരമായതൊന്നും ചെയ്തുകൂടാ. വ്രതം തെറ്റും.” ഞാൻ പറഞ്ഞു.

“ഊവ്വ് ഊവ്വ്, ഓരോ പുളു കഥയുമായിട്ടിറങ്ങിയിട്ടുണ്ട്.” അവൾ കളിയാക്കി.

ഞാൻ പറഞ്ഞു. “പുളു ആണെന്ന് തോന്നുന്നെങ്കിൽ നീ കേൾക്കണ്ട. മോൻ ശ്രദ്ധിക്ക്.”

“അങ്ങനെ വിശ്വാമിത്രൻ കോസലരാജ്യത്തിലെ ദശരഥ മഹാരാജാവിന്റെ അടുത്ത് സഹായത്തിനായി ചെന്നു. തലസ്ഥാനമായ അയോദ്ധ്യയിലാണ് രാജകൊട്ടാരം. കൊട്ടാരത്തിലെത്തിയ വിശ്വാമിത്രനെ രാജാവും പരിവാരങ്ങളും ഭക്ത്യാദരവോടെ സ്വീകരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാം എന്ന് രാജാവ് വാഗ്ദാനവും ചെയ്തു. യാഗരക്ഷയ്ക്കായി ദശരഥന്റെ മൂത്ത പുത്രനായ രാമനെ തന്റെ ഒപ്പം അയയ്ക്കണമെന്ന് വിശ്വാമിത്രൻ അപേക്ഷിച്ചു. അതുകേട്ടപ്പോൾ രാജാവ് പരിഭ്രമിച്ചു. രാമന് പതിനാറ് വയസ്സുപോലും തികഞ്ഞിട്ടില്ല. യുദ്ധപ്രാവീണ്യവുമില്ല. പുത്രവാത്സല്യത്താൽ തന്റെ മകനെ ബ്രഹ്മർഷിയോടൊപ്പം അയയ്ക്കാൻ മടികാണിച്ച മഹാരാജാവിനെ കുലഗുരുവായ വസിഷ്ഠൻ അനുനയിപ്പിച്ചു. അങ്ങനെ രാമനും കൂടെ ലക്ഷ്മണനും വിശ്വാമിത്രനോടൊപ്പം യാത്ര തിരിച്ചു.”

“എന്നിട്ട്?” അടുക്കളയിൽ നിന്നാണ് ശബ്ദം.

ഞാൻ തുടർന്നു. “ ഇന്നത്തെപ്പോലെ അന്ന് കാറും ബസ്സുമൊന്നും ഇല്ല. നടന്നുവേണം പോകാൻ. അങ്ങനെ അവർ മൂന്നുപേരും നടന്നു നടന്ന് സന്ധ്യയായപ്പോൾ സരയൂ നദിക്കരയിലെത്തി. അവിടെ വച്ച് മഹർഷി അവർക്ക് ബല എന്നും അതിബലയെന്നും പേരുള്ള വിശിഷ്ടങ്ങളായ് രണ്ട് മന്ത്രങ്ങൾ ഉപദേശിച്ചു. ആ മഹാമന്ത്രങ്ങൾ ഉരുവിട്ടാൽ ക്ഷീണമോ വിശപ്പോ ഉണ്ടാകുകയില്ല. ആ രാത്രിയിൽ അവർ ആ നദീതീരത്തു തങ്ങി. പട്ടുമെത്തയിൽ കിടന്നിരുന്ന രാജകുമാരന്മാർ, പുല്ലുമെത്തയിൽ കുളിർകാറ്റേറ്റ് കളകൂജനങ്ങളും കേട്ട് സുഖമായുറങ്ങി. രാവിലെ ആയിട്ടും പോത്തുപോലെ കിടന്നുറങ്ങുന്ന രാമനേയും ലക്ഷ്മണനേയും വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിശ്വാമിത്രൻ പറയുന്നതാണ് ഈ ശ്ലോകം.”

“കൗസല്യാദേവിയുടെ ഓമന പുത്രനായ രാമാ, പുരുഷോത്തമാ, പ്രഭാതസന്ധ്യാകാലം തുടങ്ങിയിരിക്കുന്നു. പ്രഭാതകൃത്യങ്ങളും പ്രാർത്ഥനകളും ചെയ്യേണ്ടിയിരിക്കുന്നു. എഴുനേൽക്കൂ..”

“അപ്പൊ ഏകദേശം എത്ര മണിയായി കാണും?” ഭാര്യയുടെ സംശയം.

“ ഏകദേശം മൂന്ന് മണിയായിക്കാണും. അപ്പോഴാണല്ലോ പ്രഭാതം പൊട്ടിവിടരുന്നത്.” ഞാൻ പറഞ്ഞു.

“ഇപ്പോൾ എത്രായി?” അവൾ ചോദിച്ചു.

“മൂന്ന്. AM, PM ആയി എന്ന വ്യത്യാസമേയുള്ളൂ”  ഞാൻ പറഞ്ഞു.