Sunday 2 November 2014

ഒരമ്മയുടെ വിലാപം

രാത്രിയായി. ആകാശത്തെ പ്രകാശമാനമാക്കി ചന്ദ്രനും ഉദിച്ചു. ഭൂമിയിൽ മറ്റൊരു ചന്ദ്രൻ ഉദിച്ചതുപോലെ അയോദ്ധ്യാനഗരം വിളങ്ങി. രാത്രിയിൽ വിജനമാകുന്ന പാതകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. രാമൻ യുവരാജാവായി അഭിഷേകം ചെയ്യുന്നുവെന്നവാർത്ത അറിഞ്ഞ് ദൂരെ ദേശങ്ങളിൽ നിന്നുപോലും ശ്രേഷ്ഠന്മാർ എത്തിക്കൊണ്ടിരിക്കുന്നു. നഗരം മുഴുവൻ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. എങ്ങും സന്തോഷമുള്ള മുഖങ്ങൾ മാത്രം. ഈ രാത്രി ഒന്ന് അവസാനിച്ചെങ്കിൽ ആ സുദിനം വന്നെത്തിയേനെ എന്നു കരുതി അയോദ്ധ്യാനിവാസികൾ ഉറങ്ങാതെ കാത്തിരിക്കുന്നു.

പക്ഷേ കൈകേയിയുടെ അന്തഃപുരത്തിലിരുന്ന ദശരഥ മഹാരാജാവ് മാത്രം ദുഃഖാകുലനാണ്. ഈ കാളരാത്രി അവസാനിക്കാതിരിക്കണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കൈകേയി ചോദിച്ച രണ്ട് വരങ്ങൾ നൽകാൻ അശക്തനായി അദ്ദേഹം ദീനമായി വിലപിച്ചു. പലതവണ തന്റെ പ്രിയ പത്നിയോട് അപേക്ഷിച്ചു. ശപിച്ചു. ഒന്നും രാജ്ഞിയുടെ മുന്നിൽ വിലപ്പോയില്ല. തനിക്ക് തരാമെന്ന് ശപഥം ചെയ്ത വരങ്ങൾ തരിക എന്ന് കൈകേയി ദുശ്ശാഠ്യം പിടിച്ചു. ഒന്നും തീരുമാനിക്കാനാകാതെ കണ്ണീർവാർത്ത് അവശനായി മഹാരാജാവ് ആ രാത്രി തള്ളിനീക്കി.

നേരം പുലർന്നു. കൈകേയിയുടെ ആജ്ഞപ്രകാരം രാമൻ അന്തഃപുരത്തിലെത്തി. ആകെ വശംകെട്ട് ദീനമായി വിലപിച്ചുകൊണ്ടിരിക്കുന്ന മഹാരാജാവിനെ കണ്ട രാമൻ ചിന്താമഗ്നനായി. ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് തിരക്കി.

കൈകേയി പറഞ്ഞു. “രാമാ, പണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയ ദശരഥമഹാരാജാവ് അസുരന്മാരുടെ ബാണങ്ങളേറ്റ് വിവശനായി. അന്ന് ഞാൻ അദ്ദേഹത്തെ ശുശ്രൂഷിച്ച്  ആ പോർക്കളത്തിൽ നിന്നും രക്ഷിച്ചു. അതിന് പ്രത്യുപകാരമായി അദ്ദേഹം നൽകിയ രണ്ട് വരങ്ങൾ ഇന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിനക്ക് പതിന്നാലു വർഷം വനവാസവും എന്റെ ഭരതന് പട്ടാഭിഷേകവുമാണ് ഞാൻ ഇച്ഛിക്കുന്നത്. അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതിയാണ് മഹാരാജാവ് വിഷമിക്കുന്നത്. നിന്റെ പിതാവിനെ ഈ കഷ്ടത്തിൽ നിന്നും നീ രക്ഷിച്ചാലും.”

അതികഠിനങ്ങളായ ഈ വാക്കുകൾ കേട്ടിട്ടും രാമന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. രാജ്ഞിയുടെ ആജ്ഞ താൻ ശിരസ്സാവഹിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം വനത്തിലേക്ക് പോകുവാൻ സന്നദ്ധനായി. ദശരഥമഹാരാജാവിന്റെയും കൈകേയിയുടെയും കാലുതൊട്ട് തൊഴുത് തന്റെ അമ്മയായ കൗസല്യാദേവിയെ കാണാൻ അദ്ദേഹം യാത്രയായി.

ശ്രീരാമൻ കൈകൂപ്പി കാൽനടയായി വരുന്നത് കണ്ടപ്പോഴേ എന്തോ അനർത്ഥം സംഭവിച്ചിട്ടുണ്ടെന്ന് കരുതി അന്തഃപ്പുരസ്ത്രീകൾ വിലപിച്ചുതുടങ്ങി. എന്നാൽ ഇതൊന്നും അറിയാതെ കൗസല്യാദേവി രാമന്റെ നന്മയ്ക്കായി സന്തോഷത്തോടെ ഈശ്വരധ്യാനവും പൂജ ഹോമാദികളും ചെയ്യിക്കുകയായിരുന്നു. രാമൻ കാണാനെത്തിയതായറിഞ്ഞുടനെ ആ അമ്മ പുത്രന്റെ സമീപത്തെത്തി.  ആലിംഗനം ചെയ്ത് മൂർദ്ധാവിൽ ചുംബിച്ചു. മകൻ ഇന്ന് ശുഭമുഹൂർത്തത്തിൽ അഭിഷേകം ചെയ്യപ്പെടുവാൻ പോകുന്നതിന്റെ സന്തോഷം ആ അമ്മ പങ്കുവച്ചു.

രാമൻ പറഞ്ഞു, “മാതാവേ, അവിടുത്തേക്കും സീതയ്ക്കും ലക്ഷ്മണനും ദുഃഖത്തെ തരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. ഞാൻ മുനിമാർക്ക് ഉചിതമായ ദർഭാസനത്തിന് അർഹനായിരിക്കുന്നു. പതിന്നാലു വർഷക്കാലം ധ്യാനനിരതനായി ഫലമൂലാദികൾ ഭക്ഷിച്ച് കാട്ടിൽ കഴിയാൻ പോകുകയാണ്. മഹാരാജാവ് ഭരതന് രാജ്യാധികാരവും എനിക്ക് ദണ്ഡകാരണ്യവും വിധിച്ചിരിക്കുന്നു.”

ഇത്രയും കേട്ടപ്പോഴേക്കും വെട്ടിയിട്ട മരം പോലെ ആ അമ്മ മോഹാലസ്യപ്പെട്ടുവീണു. രാമൻ അമ്മയെ താങ്ങിയിരുത്തി ശുശ്രൂഷിച്ചു. ബോധം വീണ്ടുകിട്ടിയപ്പോൾ അതികഠിനമായ ദുഃഖത്തോടെ കൗസല്യ വിലപിച്ചു.

“ഉണ്ണീ രാമാ, നീ എനിക്ക് പിറക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ജനിക്കാതിരുന്നെങ്കിൽ പുത്രനില്ല എന്ന ദുഃഖം മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നുള്ളൂ. രാജാവിന്റെ പട്ടമഹിഷിയായി ഇരിക്കുന്നതിലും അധികം നിന്റെ മാതാവായി ഇരിക്കുവാനാണ് ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്. സ്ത്രീകൾക്ക് ഇതിലും വലുതായ കഷ്ടം എന്താണ് വരുവാനുള്ളത്. നീ ഉള്ളപ്പോൾ തന്നെ ഞാൻ ഇത്രയും അപമാനിക്കപ്പെട്ടവളായിരിക്കുന്നു. അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? ഭർത്താവിന്റെ വെറുപ്പിന് പാത്രമായ ഞാൻ കൈകേയിയുടെ വേലക്കാരിക്ക് തുല്യയായി ഇവിടെ കഴിയേണ്ടി വരും. ഈ അന്ത്യകാലത്തിൽ സപത്നിമാരുടെ അവമതിയും പേറി പുത്രദുഃഖത്താൽ നീറി ഞാൻ എങ്ങനെയാണ് കാലം കഴിക്കുക? ഞാൻ ചെയ്ത എല്ലാ പൂജകളും പ്രാർത്ഥനകളും വിഫലമായിരിക്കുന്നു. ഇത്രയും കഷ്ടസ്ഥിയുണ്ടായിട്ടും എന്റെ ഹൃദയം പൊട്ടുന്നില്ലല്ലോ? അതോ എന്റെ ഹൃദയം കല്ല് കൊണ്ടുണ്ടാക്കിയതോ? സിംഹം മാൻപേടയെ എന്ന പോലെ എന്താണ് കാലൻ എന്നെ കൊണ്ടുപോകാൻ വരാത്തത്? യമലോകത്തിലും എനിക്ക് സ്ഥാനമില്ലയോ? എന്റെ തപസ്സും പ്രാർത്ഥനകളും വ്രതങ്ങളും എല്ലാം മരുഭൂമിയിൽ വിതച്ച വിത്തുപോലെ നിഷ്ഫലമായിരിക്കുന്നു. സ്വച്ഛന്ദമൃത്യു എന്ന വരം എനിക്ക് കിട്ടിയിരുന്നെങ്കിൽ നിന്നെ പിരിയുന്ന ഞാൻ എപ്പോഴേ മരിച്ചിരുന്നിരിക്കും. ചന്ദ്രനെപ്പോലെ മുഖകാന്തിയുള്ള മകനേ രാമാ, നിന്നെ പിരിഞ്ഞ് ഇവിടെയുള്ള ജീവിതം നിഷ്ഫലമാണെനിക്ക്. യാതൊരുവിധ സന്തോഷവുമില്ലാത്തതാണ്. അതിനാൽ ഞാനും നിനക്കൊപ്പം കാട്ടിലേക്ക് വരുന്നു..”

3 comments:

  1. കേട്ട് തഴമ്പിച്ച കഥ. പക്ഷേ ഒരിക്കലും പുതുമ നശിക്കാറുമില്ല. നന്നായി എഴുതി.
    (ഈ റോബോട്ട് ഒന്നെടുത്ത് മാറ്റിയാൽ നന്നായിരുന്നു:))

    ReplyDelete
  2. ഏത് റോബോട്ട്?

    ReplyDelete
  3. Casino Night - The Spa at Bologna - JTG Hub
    The Spa at Bologna. Casino 시흥 출장마사지 Night. The spa 태백 출장샵 at Bologna. Casino Night. The 경상남도 출장마사지 spa at Bologna. Casino Night. The spa at Bologna. Casino 이천 출장샵 Night. The spa at Bologna. 성남 출장안마 Casino Night

    ReplyDelete