Monday 13 October 2014

ബാല്യത്തിലെ തെറ്റ്

“എടാ, ആ പയ്യനെ കണ്ടോ? ഞാൻ കുഞ്ഞിലെ അവന്റെ കയ്യിൽ കോമ്പസ്സ് കൊണ്ട് കുത്തിയിട്ടുണ്ട്. ഇപ്പൊഴും അവന്റെ ഒരു വിരൽ ശരിക്ക് മടങ്ങത്തില്ല!“

“നീ ആള് കൊള്ളാമല്ലോ! എന്തിനാ കുത്തിയത്?” ഞാൻ ചോദിച്ചു.

“കളിക്കിടയിൽ ഉണ്ടായ കശപിശയിൽ പറ്റിയതാ. ഇപ്പൊഴും അവനെ കാണുമ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം. എടാ, അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിന് ശിക്ഷ കിട്ടുമോ?“

“ഇവിടത്തെ നിയമപ്രകാരം ഏത് പ്രായത്തിൽ ചെയ്ത തെറ്റിനും ശിക്ഷയുണ്ട്.” ഞാൻ പറഞ്ഞു.

“അതല്ല, കുട്ടിക്കാലത്ത് നമ്മൾ ചെയ്യുന്ന തെറ്റുകൾ പാപം ആയി കൂട്ടുമോ?”

എന്റെ സുഹൃത്തിന്റെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കൂട്ടുമോ കുറയ്ക്കുമോ എന്നൊക്കെ ധർമ്മരാജാവ് നിശ്ചയിക്കും. നിനക്ക് അണിമാണ്ഡവ്യന്റെ കഥ അറിയില്ലേ?”

അവന് ആ കഥ കേട്ടാൽ കൊള്ളാമെന്നുണ്ടെന്നറിഞ്ഞ് ഞാൻ ആ കഥ പറയാൻ ആരംഭിച്ചു.

“പണ്ട് മാണ്ഡവ്യൻ എന്ന് പേരുള്ള ധർമ്മിഷ്ഠനും സത്യസന്ധനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. ഒരിക്കൽ തന്റെ ആശ്രമത്തിന്റെ മുമ്പിലെ മരച്ചുവട്ടിൽ കൈപൊക്കിപ്പിടിച്ച് മൗനവ്രതത്തോടെ അദ്ദേഹം തപസ്സ് ചെയ്തുകൊണ്ടിരിക്കെ കുറേ കള്ളന്മാർ അതുവഴി കടന്നുവന്നു. തങ്ങളെ പിന്തുടരുന്ന ഭടന്മാരെ പേടിച്ച് അവർ കളവു മുതൽ ആശ്രമത്തിൽ വച്ചിട്ട് ഓടി രക്ഷപെട്ടു. പിന്നാലെയെത്തിയ ഭടന്മാർ മുനിയോട് കള്ളന്മാരെ കുറിച്ച് ആരാഞ്ഞു. അദ്ദേഹം ഒന്നും പറയാത്തതുകൊണ്ട് ഭടന്മാർ ആശ്രമത്തിൽ കയറി തിരഞ്ഞു. കളവുമുതൽ ആശ്രമത്തിൽ നിന്നും കിട്ടിയതോടെ മാണ്ഡവ്യനും കള്ളന്മാരുടെ കൂട്ടത്തിലുള്ളവനാണെന്ന് തെറ്റിദ്ധരിച്ച് ഭടന്മാർ അദ്ദേഹത്തെ രാജസന്നിധിയിലെത്തിച്ചു. അദ്ദേഹത്തെ ശൂലത്തിൽ കയറ്റി കൊല്ലാൻ രാജാവ് ശിക്ഷിച്ചു. ജലപാനം പോലുമില്ലാതെ ഏറെ നാൾ ശൂലത്തിൽ കിടന്നിട്ടും മുനി മരിച്ചില്ല. ഇതറിഞ്ഞതോടെ തനിക്ക് തെറ്റുപറ്റിയതായി രാജാവിന് മനസ്സിലായി. മുനിയെ ശൂലത്തിൽ നിന്ന് മുക്തനാക്കുവാൻ അദ്ദേഹം ഉത്തരവിട്ടു. പക്ഷേ ശൂലം ശരീരത്തിൽ ഉറച്ചിരുന്നതിനാൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ശൂലത്തിന്റെ രണ്ട് അറ്റവും ശരീരത്തോട് ചേർത്ത് മുറിച്ചു കളഞ്ഞു. ശരീരത്തിനുള്ളിൽ ശൂലവുമായി ജീവിച്ച മുനി അതോടെ അണിമാണ്ഡവ്യൻ എന്ന് അറിയപ്പെട്ടു.

ഏറെകാലത്തിനു ശേഷം ദേഹത്യാഹം ചെയ്ത മുനി യമധർമ്മന്റെ അടുത്തെത്തി. കഴിഞ്ഞ ജന്മത്തിൽ എന്തിനാണ് തനിക്ക് ഇത്രയും കഠിനമായ ഒരു ശിക്ഷ നൽകിയതെന്ന് അദ്ദേഹം ധർമ്മരാജനോട് ചോദിച്ചു. യമധർമ്മൻ പറഞ്ഞു,

“ഹേ തപോധനാ, അങ്ങ് കുട്ടിക്കാലത്ത് ചെറിയ പക്ഷികളെ പിടിച്ച് അവയുടെ വാലിൽ ഈഷികപ്പുല്ല് കോർത്തു. അല്പമായ ദാനത്തിന്റെ ഫലം പെരുകുന്നതുപോലെ അല്പമായ അധർമ്മത്തിന്റെ ഫലവും പെരുകുന്നതാണ്. അതാണ് ഭവാൻ അനുഭവിച്ചത്.“

ഇതുകേട്ട് അണിമാണ്ഡവ്യൻ ഇങ്ങനെ പറഞ്ഞു,

“ജനനം മുതൽ പന്ത്രണ്ടുവയസ്സുവരെ ബാലന്മാർക്ക് ധർമ്മബോധം ഉണ്ടായിരിക്കുകയില്ല. ബാല്യത്തിൽ അറിവില്ലാതെ ചെയ്യുന്നതൊന്നും അധർമ്മമായി തീരുകയില്ല. അല്പമായ കുറ്റത്തിന് വലിയ ശിക്ഷയാണ് നീ വിധിച്ചത്. അതുകൊണ്ട് ധർമ്മാ, നീ ശൂദ്രജാതിയിൽ മനുഷ്യനായിത്തീരും. ലോകത്തിൽ ധർമ്മഫലത്തിന്ന് ഇന്നുമുതൽ ഒരു മര്യാദ ഞാൻ വെക്കുന്നു. പതിന്നാലു വയസ്സുവരെ ബാലന്മാർ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിനു കാരണമാകയില്ല. അതിനുമേൽ ചെയ്യുന്നതേ ദോഷമായിത്തീരൂ!“

അങ്ങനെ ശാപം കിട്ടിയ യമധർമ്മനാണ് പിന്നീട് വിദുരനായി ഭൂമിയിൽ ജനിച്ചത്. അതുകൊണ്ട് അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് ദുഃഖിക്കാതെ അറിയുന്ന പ്രായത്തിൽ തെറ്റുചെയ്യാതെ ജീവിക്കുകയാണ് വേണ്ടത്.” ഞാൻ പറഞ്ഞു നിർത്തി.

No comments:

Post a Comment