Tuesday 11 November 2014

“ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ടിവിയിൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു കൂലങ്കഷമായ ചർച്ച. മഹിളാമണികൾ ഘോരഘോരം വാദിക്കുകയാണ്. സ്ത്രീയ്ക്ക് വഴിനടക്കാൻ വയ്യ! ബസ്സിലും ട്രെയിനിലും എന്തിനു വിമാനത്തിൽ പോലും സഞ്ചരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. പുരുഷന്മാരാണ് ഇതിനെല്ലാം കാരണം. മര്യാദയ്ക്ക് ഒരു ജീൻസ് ധരിക്കാമെന്നുവച്ചാൽ അതിനും അവർ അനുവദിക്കില്ല. എന്താണിത്? ഇതിനി അനുവദിച്ചുകൊടുക്കാൻ കഴിയില്ല. സംഘടിക്കണം.

ഒരു പെൺകുട്ടി പറഞ്ഞു. ഇതിനെല്ലാം കാരണം ആ മനുവാണ്. ഏത് മനുവെന്നു ചിന്തിക്കുന്നതിനു മുൻപു വന്നു “ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“ ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് എന്റെ നേർക്കു നോക്കി. ഞാ‍നല്ല ആ ശ്ലോകം എഴുതിയ മനു എന്ന ഭാവത്തിൽ ഞാൻ ഇരുന്നു. എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.

“നിങ്ങളല്ല അതെഴുതിയതെന്ന് എനിക്കറിയാം. സ്ത്രീയെ അടുക്കളയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ പണ്ടുമുതലേ തുടങ്ങിയിരിക്കുന്നു.”

ഞാൻ പറഞ്ഞു. “എടീ ഭാര്യേ, ആ ശ്ലോകത്തിന്റെ അർത്ഥം അങ്ങനല്ല. ഒന്നും മനസ്സിലാക്കാതാ‍ണു പല ഫെമിനിസ്റ്റുകളും ഇതെടുത്തു വച്ചുകാച്ചുന്നത്. ഈ ശ്ലോകം ഉപയോഗിച്ചിരിക്കുന്ന ഒരു സന്ദർഭം ഞാൻ പറയാം. അതുകഴിഞ്ഞിട്ടു തീരുമാനിക്ക്.”

“എന്നാൽ പറ.” അവൾ കേൾക്കാൻ തയ്യാറായി.

“കൈകേയിയുടെ ആവശ്യപ്രകാരം ശ്രീരാമൻ പതിന്നാലു വർഷം വനത്തിലേക്കുപോകാൻ തയ്യാറായി. അദ്ദേഹം തന്റെ അമ്മയായ കൗസല്യയുടെ അടുത്തുനിന്നും അനുവാദം വാങ്ങി നേരെ സീതയുടെ അന്തഃപ്പുരത്തിലെത്തി. വനത്തിലേക്കുപോകാനുള്ള തന്റെ നിശ്ചയത്തെ അറിയിച്ച രാമൻ സീതയോടു തന്റെ പിതാവിനെയും മാതാക്കളേയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ വസിച്ചുകൊള്ളാൻ നിർദ്ദേശിച്ചു. ഇതുകേട്ടു വർദ്ധിച്ച കോപത്തോടെ സീത മറുപടി പറഞ്ഞു.

“രാജകുമാരാ, അങ്ങ് കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. എന്നെ ഇങ്ങനെ അപഹസിക്കാൻ ഞാൻ എന്തു തെറ്റാണു ചെയ്തത്? ആര്യപുത്രാ, അങ്ങ് ഇപ്പോൾ ഒരുകാര്യം മറക്കുന്നു. പിതാവായാലും മാതാവായാലും സഹോദരനായാലും പുത്രനായാലും മരുമകളായാലും ഇനി ആരുതന്നെയായാലും അവരവരുടെ പുണ്യഫലങ്ങൾ മാത്രമേ അനുഭവിക്കുന്നുള്ളൂ. എന്നാൽ ഭാര്യയാകട്ടെ, ഭർത്താവിന്റെ ശുഭാശുഭകർമ്മഫലത്തിൽ പങ്കുകൊള്ളുന്നു. സ്ത്രീയ്ക്ക് ഭർത്താവ് ഒരുവൻ മാത്രമാണ് ഇഹത്തിലും പരത്തിലും ഏതുകാലത്തിലും ഗതി. അങ്ങ് വനത്തിലേക്കാണ് പോകുന്നതെങ്കിൽ അങ്ങയ്ക്കു മുൻപിൽ നടന്ന് പുല്ലും മുൾച്ചെടികളും ചവിട്ടിമെതിച്ചു ഞാൻ അങ്ങയ്ക്ക് പാതയൊരുക്കും. ഈ കൊട്ടാരം എന്നല്ല ഇനി സ്വർഗ്ഗമോ യോഗികൾക്കു മാത്രം ലഭിക്കുന്ന അണിമാദി സിദ്ധികളോ ലഭിക്കുമെന്നു പറഞ്ഞാലും അങ്ങയോടൊപ്പമുള്ള ജീവിതമാണ് എനിക്കു ശ്രേഷ്ഠം. ഒരു ഭാര്യയുടെ കടമകൾ എന്താണെന്ന് എനിക്കു നന്നായി അറിയാം. മനുഷ്യനു സഞ്ചരിക്കാൻ പ്രയാസമുള്ളതും ഹിംസമൃഗങ്ങൾ നിറഞ്ഞതുമായ വനത്തിൽ അങ്ങയോടൊപ്പം വരാൻ എന്നെ അനുവദിച്ചാലും. മൂന്നു ലോകങ്ങളെക്കുറിച്ചും ചിന്തിക്കാതെ പതിശുശ്രൂഷ മാത്രം ചെയ്തു പിറന്ന വീടെന്ന പോലെ സന്തോഷിച്ചു ഞാൻ അങ്ങയോടൊപ്പം വനത്തിൽ കഴിയും. അത്യന്തം ഭക്തിയോടെ മറ്റൊന്നും ആഗ്രഹിക്കാതെ അങ്ങയെ പിരിയേണ്ടിവന്നാൽ മരിക്കാൻ തയ്യാറായിരിക്കുന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടാലും. എന്നെ കൂടെ കൂട്ടിയാലും.”

അത്യന്തം ദുഃഖിതയായി തന്നോടു യാചിക്കുന്ന സീതയെ ശ്രീരാമൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാട്ടിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും വിവരിച്ചു. ഇതൊന്നും തന്നെ സീതയ്ക്ക് സമ്മതമായില്ല. ധാരധാരയായി കണ്ണീർ ഒഴുക്കിക്കൊണ്ടു സീത പറഞ്ഞു,

“വനത്തിൽ താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ എന്റെ രക്ഷയെ കരുതിയാണ് അങ്ങ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ അങ്ങയെ പിരിയുക എന്നാ‍ൽ എനിക്കു മരണതുല്യമാണ്. നാഥാ, അങ്ങയോടൊപ്പം വസിക്കുന്ന എന്നെ ഹിംസിപ്പാൻ ദേവേന്ദ്രൻ പോലും ശക്തനല്ല! പിന്നെയാണോ കാട്ടിലെ മൃഗങ്ങൾ? തന്നെയുമല്ല, ഞാൻ വനത്തിൽ വസിക്കേണ്ടിവരുമെന്നു നമ്മുടെ വിവാഹത്തിനുമുൻപ് ഒരു ജ്യോത്സ്യൻ എന്റെ കൈ നോക്കി പ്രവചിച്ചിട്ടുണ്ട്. അന്നുമുതൽ വനവാസത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.ഇന്നിതാ ആ സന്ദർഭം എത്തിയിരിക്കുന്നു. ഇതു ദൈവനിശ്ചയമാണ്. കാട്ടിൽ നേരിടാൻ പോകുന്ന എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അങ്ങ് എന്നെ രക്ഷിച്ചുകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്.

പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ
പുത്രാ രക്ഷന്തി വാർദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ഇതു കേട്ടതോടെ രാമൻ സീതയ്ക്കു വനത്തിലേക്കു പോരുവാൻ അനുവാദം കൊടുത്തു. യൗവനത്തിൽ ഭാര്യയെ രക്ഷിക്കേണ്ട ധർമ്മം ഭർത്താവിനാണെന്നു സീത രാമനെ ഓർമ്മപ്പെടുത്തുകയായിരുന്നു. ഈ രക്ഷയിൽ നിന്നാണ് ഇന്നത്തെ സ്ത്രീ സമൂഹം സ്വാതന്ത്ര്യം വേണമെന്നു വാശിപിടിക്കുന്നത്.

കുറച്ചുനാൾ മുൻപ്, നമ്മുടെ ഒരു പ്രസിഡന്റ്, തനിക്കു നിശ്ചയിച്ചിരുന്ന നിയന്ത്രണരേഖ ലംഘിച്ചു ജനങ്ങളുടെ ഇടയിലേക്ക് അല്പം പോകാൻ ശ്രമിക്കുകയുണ്ടായി. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ തൂക്കിയെടുത്തു പഴയ സ്ഥാനത്തുകൊണ്ടുചെന്നു നിർത്തി. സുരക്ഷയും സ്വാതന്ത്ര്യവും രണ്ടു ധ്രുവങ്ങളാണ്. ഒന്നു കൂടിയാൽ സ്വാഭാവികമായി മറ്റേത് കുറയും. മൂല്യം കൂടുന്നതിനനുസരിച്ചു സുരക്ഷയും കൂടും. സുരക്ഷ കൂടുമ്പോൾ സ്വാതന്ത്ര്യം കുറയും. തുണിക്കടയിൽ ഏതു തുണിവേണമെങ്കിലും നമുക്ക് ഇഷ്ടം പോലെ എടുത്തുനോക്കാം. സ്വർണ്ണക്കടയിൽ അത്രയും പറ്റില്ല. കാരണം സ്വർണ്ണത്തിനു തുണിയേക്കാൾ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ അതിനു കൂടുതൽ സംരക്ഷണം ആവശ്യമാണ്. സംരക്ഷണം കൂടുമ്പോൾ സ്വാഭാവികമായി സ്വാതന്ത്ര്യവും കുറയും. ഏതു പാതിരാത്രിയും സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്ര്യം വേണമെന്നു വാദിക്കുമ്പോൾ സുരക്ഷ കുറയും എന്ന് ഓർക്കണം. പീഡനങ്ങൾ കൂടും. അതു മനസ്സിലാക്കണം.”

ഞാൻ ചാനൽ മാറ്റി. 

Sunday 2 November 2014

ഒരമ്മയുടെ വിലാപം

രാത്രിയായി. ആകാശത്തെ പ്രകാശമാനമാക്കി ചന്ദ്രനും ഉദിച്ചു. ഭൂമിയിൽ മറ്റൊരു ചന്ദ്രൻ ഉദിച്ചതുപോലെ അയോദ്ധ്യാനഗരം വിളങ്ങി. രാത്രിയിൽ വിജനമാകുന്ന പാതകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. രാമൻ യുവരാജാവായി അഭിഷേകം ചെയ്യുന്നുവെന്നവാർത്ത അറിഞ്ഞ് ദൂരെ ദേശങ്ങളിൽ നിന്നുപോലും ശ്രേഷ്ഠന്മാർ എത്തിക്കൊണ്ടിരിക്കുന്നു. നഗരം മുഴുവൻ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. എങ്ങും സന്തോഷമുള്ള മുഖങ്ങൾ മാത്രം. ഈ രാത്രി ഒന്ന് അവസാനിച്ചെങ്കിൽ ആ സുദിനം വന്നെത്തിയേനെ എന്നു കരുതി അയോദ്ധ്യാനിവാസികൾ ഉറങ്ങാതെ കാത്തിരിക്കുന്നു.

പക്ഷേ കൈകേയിയുടെ അന്തഃപുരത്തിലിരുന്ന ദശരഥ മഹാരാജാവ് മാത്രം ദുഃഖാകുലനാണ്. ഈ കാളരാത്രി അവസാനിക്കാതിരിക്കണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. കൈകേയി ചോദിച്ച രണ്ട് വരങ്ങൾ നൽകാൻ അശക്തനായി അദ്ദേഹം ദീനമായി വിലപിച്ചു. പലതവണ തന്റെ പ്രിയ പത്നിയോട് അപേക്ഷിച്ചു. ശപിച്ചു. ഒന്നും രാജ്ഞിയുടെ മുന്നിൽ വിലപ്പോയില്ല. തനിക്ക് തരാമെന്ന് ശപഥം ചെയ്ത വരങ്ങൾ തരിക എന്ന് കൈകേയി ദുശ്ശാഠ്യം പിടിച്ചു. ഒന്നും തീരുമാനിക്കാനാകാതെ കണ്ണീർവാർത്ത് അവശനായി മഹാരാജാവ് ആ രാത്രി തള്ളിനീക്കി.

നേരം പുലർന്നു. കൈകേയിയുടെ ആജ്ഞപ്രകാരം രാമൻ അന്തഃപുരത്തിലെത്തി. ആകെ വശംകെട്ട് ദീനമായി വിലപിച്ചുകൊണ്ടിരിക്കുന്ന മഹാരാജാവിനെ കണ്ട രാമൻ ചിന്താമഗ്നനായി. ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് തിരക്കി.

കൈകേയി പറഞ്ഞു. “രാമാ, പണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയ ദശരഥമഹാരാജാവ് അസുരന്മാരുടെ ബാണങ്ങളേറ്റ് വിവശനായി. അന്ന് ഞാൻ അദ്ദേഹത്തെ ശുശ്രൂഷിച്ച്  ആ പോർക്കളത്തിൽ നിന്നും രക്ഷിച്ചു. അതിന് പ്രത്യുപകാരമായി അദ്ദേഹം നൽകിയ രണ്ട് വരങ്ങൾ ഇന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിനക്ക് പതിന്നാലു വർഷം വനവാസവും എന്റെ ഭരതന് പട്ടാഭിഷേകവുമാണ് ഞാൻ ഇച്ഛിക്കുന്നത്. അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതിയാണ് മഹാരാജാവ് വിഷമിക്കുന്നത്. നിന്റെ പിതാവിനെ ഈ കഷ്ടത്തിൽ നിന്നും നീ രക്ഷിച്ചാലും.”

അതികഠിനങ്ങളായ ഈ വാക്കുകൾ കേട്ടിട്ടും രാമന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. രാജ്ഞിയുടെ ആജ്ഞ താൻ ശിരസ്സാവഹിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം വനത്തിലേക്ക് പോകുവാൻ സന്നദ്ധനായി. ദശരഥമഹാരാജാവിന്റെയും കൈകേയിയുടെയും കാലുതൊട്ട് തൊഴുത് തന്റെ അമ്മയായ കൗസല്യാദേവിയെ കാണാൻ അദ്ദേഹം യാത്രയായി.

ശ്രീരാമൻ കൈകൂപ്പി കാൽനടയായി വരുന്നത് കണ്ടപ്പോഴേ എന്തോ അനർത്ഥം സംഭവിച്ചിട്ടുണ്ടെന്ന് കരുതി അന്തഃപ്പുരസ്ത്രീകൾ വിലപിച്ചുതുടങ്ങി. എന്നാൽ ഇതൊന്നും അറിയാതെ കൗസല്യാദേവി രാമന്റെ നന്മയ്ക്കായി സന്തോഷത്തോടെ ഈശ്വരധ്യാനവും പൂജ ഹോമാദികളും ചെയ്യിക്കുകയായിരുന്നു. രാമൻ കാണാനെത്തിയതായറിഞ്ഞുടനെ ആ അമ്മ പുത്രന്റെ സമീപത്തെത്തി.  ആലിംഗനം ചെയ്ത് മൂർദ്ധാവിൽ ചുംബിച്ചു. മകൻ ഇന്ന് ശുഭമുഹൂർത്തത്തിൽ അഭിഷേകം ചെയ്യപ്പെടുവാൻ പോകുന്നതിന്റെ സന്തോഷം ആ അമ്മ പങ്കുവച്ചു.

രാമൻ പറഞ്ഞു, “മാതാവേ, അവിടുത്തേക്കും സീതയ്ക്കും ലക്ഷ്മണനും ദുഃഖത്തെ തരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. ഞാൻ മുനിമാർക്ക് ഉചിതമായ ദർഭാസനത്തിന് അർഹനായിരിക്കുന്നു. പതിന്നാലു വർഷക്കാലം ധ്യാനനിരതനായി ഫലമൂലാദികൾ ഭക്ഷിച്ച് കാട്ടിൽ കഴിയാൻ പോകുകയാണ്. മഹാരാജാവ് ഭരതന് രാജ്യാധികാരവും എനിക്ക് ദണ്ഡകാരണ്യവും വിധിച്ചിരിക്കുന്നു.”

ഇത്രയും കേട്ടപ്പോഴേക്കും വെട്ടിയിട്ട മരം പോലെ ആ അമ്മ മോഹാലസ്യപ്പെട്ടുവീണു. രാമൻ അമ്മയെ താങ്ങിയിരുത്തി ശുശ്രൂഷിച്ചു. ബോധം വീണ്ടുകിട്ടിയപ്പോൾ അതികഠിനമായ ദുഃഖത്തോടെ കൗസല്യ വിലപിച്ചു.

“ഉണ്ണീ രാമാ, നീ എനിക്ക് പിറക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ ജനിക്കാതിരുന്നെങ്കിൽ പുത്രനില്ല എന്ന ദുഃഖം മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നുള്ളൂ. രാജാവിന്റെ പട്ടമഹിഷിയായി ഇരിക്കുന്നതിലും അധികം നിന്റെ മാതാവായി ഇരിക്കുവാനാണ് ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്. സ്ത്രീകൾക്ക് ഇതിലും വലുതായ കഷ്ടം എന്താണ് വരുവാനുള്ളത്. നീ ഉള്ളപ്പോൾ തന്നെ ഞാൻ ഇത്രയും അപമാനിക്കപ്പെട്ടവളായിരിക്കുന്നു. അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? ഭർത്താവിന്റെ വെറുപ്പിന് പാത്രമായ ഞാൻ കൈകേയിയുടെ വേലക്കാരിക്ക് തുല്യയായി ഇവിടെ കഴിയേണ്ടി വരും. ഈ അന്ത്യകാലത്തിൽ സപത്നിമാരുടെ അവമതിയും പേറി പുത്രദുഃഖത്താൽ നീറി ഞാൻ എങ്ങനെയാണ് കാലം കഴിക്കുക? ഞാൻ ചെയ്ത എല്ലാ പൂജകളും പ്രാർത്ഥനകളും വിഫലമായിരിക്കുന്നു. ഇത്രയും കഷ്ടസ്ഥിയുണ്ടായിട്ടും എന്റെ ഹൃദയം പൊട്ടുന്നില്ലല്ലോ? അതോ എന്റെ ഹൃദയം കല്ല് കൊണ്ടുണ്ടാക്കിയതോ? സിംഹം മാൻപേടയെ എന്ന പോലെ എന്താണ് കാലൻ എന്നെ കൊണ്ടുപോകാൻ വരാത്തത്? യമലോകത്തിലും എനിക്ക് സ്ഥാനമില്ലയോ? എന്റെ തപസ്സും പ്രാർത്ഥനകളും വ്രതങ്ങളും എല്ലാം മരുഭൂമിയിൽ വിതച്ച വിത്തുപോലെ നിഷ്ഫലമായിരിക്കുന്നു. സ്വച്ഛന്ദമൃത്യു എന്ന വരം എനിക്ക് കിട്ടിയിരുന്നെങ്കിൽ നിന്നെ പിരിയുന്ന ഞാൻ എപ്പോഴേ മരിച്ചിരുന്നിരിക്കും. ചന്ദ്രനെപ്പോലെ മുഖകാന്തിയുള്ള മകനേ രാമാ, നിന്നെ പിരിഞ്ഞ് ഇവിടെയുള്ള ജീവിതം നിഷ്ഫലമാണെനിക്ക്. യാതൊരുവിധ സന്തോഷവുമില്ലാത്തതാണ്. അതിനാൽ ഞാനും നിനക്കൊപ്പം കാട്ടിലേക്ക് വരുന്നു..”