Tuesday 11 November 2014

“ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ടിവിയിൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു കൂലങ്കഷമായ ചർച്ച. മഹിളാമണികൾ ഘോരഘോരം വാദിക്കുകയാണ്. സ്ത്രീയ്ക്ക് വഴിനടക്കാൻ വയ്യ! ബസ്സിലും ട്രെയിനിലും എന്തിനു വിമാനത്തിൽ പോലും സഞ്ചരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. പുരുഷന്മാരാണ് ഇതിനെല്ലാം കാരണം. മര്യാദയ്ക്ക് ഒരു ജീൻസ് ധരിക്കാമെന്നുവച്ചാൽ അതിനും അവർ അനുവദിക്കില്ല. എന്താണിത്? ഇതിനി അനുവദിച്ചുകൊടുക്കാൻ കഴിയില്ല. സംഘടിക്കണം.

ഒരു പെൺകുട്ടി പറഞ്ഞു. ഇതിനെല്ലാം കാരണം ആ മനുവാണ്. ഏത് മനുവെന്നു ചിന്തിക്കുന്നതിനു മുൻപു വന്നു “ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“ ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് എന്റെ നേർക്കു നോക്കി. ഞാ‍നല്ല ആ ശ്ലോകം എഴുതിയ മനു എന്ന ഭാവത്തിൽ ഞാൻ ഇരുന്നു. എന്റെ മനസ്സുവായിച്ചതുപോലെ അവൾ പറഞ്ഞു.

“നിങ്ങളല്ല അതെഴുതിയതെന്ന് എനിക്കറിയാം. സ്ത്രീയെ അടുക്കളയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ പണ്ടുമുതലേ തുടങ്ങിയിരിക്കുന്നു.”

ഞാൻ പറഞ്ഞു. “എടീ ഭാര്യേ, ആ ശ്ലോകത്തിന്റെ അർത്ഥം അങ്ങനല്ല. ഒന്നും മനസ്സിലാക്കാതാ‍ണു പല ഫെമിനിസ്റ്റുകളും ഇതെടുത്തു വച്ചുകാച്ചുന്നത്. ഈ ശ്ലോകം ഉപയോഗിച്ചിരിക്കുന്ന ഒരു സന്ദർഭം ഞാൻ പറയാം. അതുകഴിഞ്ഞിട്ടു തീരുമാനിക്ക്.”

“എന്നാൽ പറ.” അവൾ കേൾക്കാൻ തയ്യാറായി.

“കൈകേയിയുടെ ആവശ്യപ്രകാരം ശ്രീരാമൻ പതിന്നാലു വർഷം വനത്തിലേക്കുപോകാൻ തയ്യാറായി. അദ്ദേഹം തന്റെ അമ്മയായ കൗസല്യയുടെ അടുത്തുനിന്നും അനുവാദം വാങ്ങി നേരെ സീതയുടെ അന്തഃപ്പുരത്തിലെത്തി. വനത്തിലേക്കുപോകാനുള്ള തന്റെ നിശ്ചയത്തെ അറിയിച്ച രാമൻ സീതയോടു തന്റെ പിതാവിനെയും മാതാക്കളേയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ വസിച്ചുകൊള്ളാൻ നിർദ്ദേശിച്ചു. ഇതുകേട്ടു വർദ്ധിച്ച കോപത്തോടെ സീത മറുപടി പറഞ്ഞു.

“രാജകുമാരാ, അങ്ങ് കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. എന്നെ ഇങ്ങനെ അപഹസിക്കാൻ ഞാൻ എന്തു തെറ്റാണു ചെയ്തത്? ആര്യപുത്രാ, അങ്ങ് ഇപ്പോൾ ഒരുകാര്യം മറക്കുന്നു. പിതാവായാലും മാതാവായാലും സഹോദരനായാലും പുത്രനായാലും മരുമകളായാലും ഇനി ആരുതന്നെയായാലും അവരവരുടെ പുണ്യഫലങ്ങൾ മാത്രമേ അനുഭവിക്കുന്നുള്ളൂ. എന്നാൽ ഭാര്യയാകട്ടെ, ഭർത്താവിന്റെ ശുഭാശുഭകർമ്മഫലത്തിൽ പങ്കുകൊള്ളുന്നു. സ്ത്രീയ്ക്ക് ഭർത്താവ് ഒരുവൻ മാത്രമാണ് ഇഹത്തിലും പരത്തിലും ഏതുകാലത്തിലും ഗതി. അങ്ങ് വനത്തിലേക്കാണ് പോകുന്നതെങ്കിൽ അങ്ങയ്ക്കു മുൻപിൽ നടന്ന് പുല്ലും മുൾച്ചെടികളും ചവിട്ടിമെതിച്ചു ഞാൻ അങ്ങയ്ക്ക് പാതയൊരുക്കും. ഈ കൊട്ടാരം എന്നല്ല ഇനി സ്വർഗ്ഗമോ യോഗികൾക്കു മാത്രം ലഭിക്കുന്ന അണിമാദി സിദ്ധികളോ ലഭിക്കുമെന്നു പറഞ്ഞാലും അങ്ങയോടൊപ്പമുള്ള ജീവിതമാണ് എനിക്കു ശ്രേഷ്ഠം. ഒരു ഭാര്യയുടെ കടമകൾ എന്താണെന്ന് എനിക്കു നന്നായി അറിയാം. മനുഷ്യനു സഞ്ചരിക്കാൻ പ്രയാസമുള്ളതും ഹിംസമൃഗങ്ങൾ നിറഞ്ഞതുമായ വനത്തിൽ അങ്ങയോടൊപ്പം വരാൻ എന്നെ അനുവദിച്ചാലും. മൂന്നു ലോകങ്ങളെക്കുറിച്ചും ചിന്തിക്കാതെ പതിശുശ്രൂഷ മാത്രം ചെയ്തു പിറന്ന വീടെന്ന പോലെ സന്തോഷിച്ചു ഞാൻ അങ്ങയോടൊപ്പം വനത്തിൽ കഴിയും. അത്യന്തം ഭക്തിയോടെ മറ്റൊന്നും ആഗ്രഹിക്കാതെ അങ്ങയെ പിരിയേണ്ടിവന്നാൽ മരിക്കാൻ തയ്യാറായിരിക്കുന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടാലും. എന്നെ കൂടെ കൂട്ടിയാലും.”

അത്യന്തം ദുഃഖിതയായി തന്നോടു യാചിക്കുന്ന സീതയെ ശ്രീരാമൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാട്ടിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും വിവരിച്ചു. ഇതൊന്നും തന്നെ സീതയ്ക്ക് സമ്മതമായില്ല. ധാരധാരയായി കണ്ണീർ ഒഴുക്കിക്കൊണ്ടു സീത പറഞ്ഞു,

“വനത്തിൽ താമസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ എന്റെ രക്ഷയെ കരുതിയാണ് അങ്ങ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ അങ്ങയെ പിരിയുക എന്നാ‍ൽ എനിക്കു മരണതുല്യമാണ്. നാഥാ, അങ്ങയോടൊപ്പം വസിക്കുന്ന എന്നെ ഹിംസിപ്പാൻ ദേവേന്ദ്രൻ പോലും ശക്തനല്ല! പിന്നെയാണോ കാട്ടിലെ മൃഗങ്ങൾ? തന്നെയുമല്ല, ഞാൻ വനത്തിൽ വസിക്കേണ്ടിവരുമെന്നു നമ്മുടെ വിവാഹത്തിനുമുൻപ് ഒരു ജ്യോത്സ്യൻ എന്റെ കൈ നോക്കി പ്രവചിച്ചിട്ടുണ്ട്. അന്നുമുതൽ വനവാസത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.ഇന്നിതാ ആ സന്ദർഭം എത്തിയിരിക്കുന്നു. ഇതു ദൈവനിശ്ചയമാണ്. കാട്ടിൽ നേരിടാൻ പോകുന്ന എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അങ്ങ് എന്നെ രക്ഷിച്ചുകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്.

പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ
പുത്രാ രക്ഷന്തി വാർദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമർഹതി!“

ഇതു കേട്ടതോടെ രാമൻ സീതയ്ക്കു വനത്തിലേക്കു പോരുവാൻ അനുവാദം കൊടുത്തു. യൗവനത്തിൽ ഭാര്യയെ രക്ഷിക്കേണ്ട ധർമ്മം ഭർത്താവിനാണെന്നു സീത രാമനെ ഓർമ്മപ്പെടുത്തുകയായിരുന്നു. ഈ രക്ഷയിൽ നിന്നാണ് ഇന്നത്തെ സ്ത്രീ സമൂഹം സ്വാതന്ത്ര്യം വേണമെന്നു വാശിപിടിക്കുന്നത്.

കുറച്ചുനാൾ മുൻപ്, നമ്മുടെ ഒരു പ്രസിഡന്റ്, തനിക്കു നിശ്ചയിച്ചിരുന്ന നിയന്ത്രണരേഖ ലംഘിച്ചു ജനങ്ങളുടെ ഇടയിലേക്ക് അല്പം പോകാൻ ശ്രമിക്കുകയുണ്ടായി. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ തൂക്കിയെടുത്തു പഴയ സ്ഥാനത്തുകൊണ്ടുചെന്നു നിർത്തി. സുരക്ഷയും സ്വാതന്ത്ര്യവും രണ്ടു ധ്രുവങ്ങളാണ്. ഒന്നു കൂടിയാൽ സ്വാഭാവികമായി മറ്റേത് കുറയും. മൂല്യം കൂടുന്നതിനനുസരിച്ചു സുരക്ഷയും കൂടും. സുരക്ഷ കൂടുമ്പോൾ സ്വാതന്ത്ര്യം കുറയും. തുണിക്കടയിൽ ഏതു തുണിവേണമെങ്കിലും നമുക്ക് ഇഷ്ടം പോലെ എടുത്തുനോക്കാം. സ്വർണ്ണക്കടയിൽ അത്രയും പറ്റില്ല. കാരണം സ്വർണ്ണത്തിനു തുണിയേക്കാൾ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ അതിനു കൂടുതൽ സംരക്ഷണം ആവശ്യമാണ്. സംരക്ഷണം കൂടുമ്പോൾ സ്വാഭാവികമായി സ്വാതന്ത്ര്യവും കുറയും. ഏതു പാതിരാത്രിയും സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്ര്യം വേണമെന്നു വാദിക്കുമ്പോൾ സുരക്ഷ കുറയും എന്ന് ഓർക്കണം. പീഡനങ്ങൾ കൂടും. അതു മനസ്സിലാക്കണം.”

ഞാൻ ചാനൽ മാറ്റി. 

8 comments:

  1. പിതാ ഭർത്താ പുത്രാ സംരക്ഷിച്ചില്ലെങ്കിലോ?

    പിതാ ഭർത്താ പുത്രാ ഇല്ലാത്തവരെന്തുചെയ്യും? ഭർത്താ ഇല്ലെങ്കിൽ സതി. മറ്റുള്ളവരോ?

    ReplyDelete
    Replies
    1. ചേച്ചീ, യഥാകാലങ്ങളിൽ ഡാഡിയുടെയും ഹസ്സിന്റെയും സണ്ണിന്റെയും ഒക്കെ സംരക്ഷണം ഉള്ളത് കൊണ്ട് ഒരു ലേഡിയും സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണ് മനു അങ്കിൾ ഉദേശിച്ചത് എന്ന് തോന്നുന്നു. ഇവരൊന്നും ഇല്ലെങ്കിൽ പിന്നെ പറയാനുണ്ടോ, ഫുൾ ഫ്രീഡം അല്ലേ! പക്ഷേ, എങ്ങാനും മനു സ്മൃതി വായിക്കാത്ത ഏതെങ്കിലും അലവലാതി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ചോദിക്കാനും പറയാനും ഒരു കൂട്ട് കാണില്ല എന്ന് മാത്രം. ദാറ്റ്സ് ഓൾ!
      (തമാശിച്ചതാണേ, ഞാൻ ഒരു പാവമാണ്, റിയലി!!!)

      Delete
    2. ഈ മറുപടി ഇപ്പോഴാണ് കണ്ടത്.
      അവരൊക്കെ ഉണ്ടായിട്ടും വേണ്ട സംരക്ഷണം കിട്ടാത്ത അവസ്ഥയിൽ എന്തുചെയ്യും. അവർ വേണ്ട രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ സ്ത്രീകൾക്ക് ആക്ഷേപമുണ്ടാകാനിടയില്ല.

      Delete
  2. പിതാവും ഭർത്താവും പുത്രനും സംരക്ഷിക്കണം എന്നല്ലേ നിർദ്ദേശം.. അത് അവരുടെ കടമയാണ്.. കടമ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ശ്ലോകമാണത്..

    “പുനാമ്‌നോനരകാത് യസ്മാത് ത്രായതേ പിതരംസുതഃ തസ്മാത് പുത്ര ഇതി പ്രോക്തഃ“ - വൃദ്ധാവസ്ഥകളിൽ രക്ഷകനായി വരുന്നവനാരോ അവനാണ് പുത്രൻ. അത് ഇല്ലാതെ വരുന്നില്ല.. ആരെങ്കിലും രക്ഷിക്കും.. ഇനി അതും ഇല്ലാതെ വരുന്നെങ്കിൽ അത് കർമ്മഫലം..

    ReplyDelete
  3. സീതാദേവി നല്ല വായനാ ശീലം ഉള്ള കൂട്ടത്തിൽ ആയിരിക്കണം! ഒരു സീരിയസ് പ്രശ്നത്തിന് ഇടയിൽ കവിത ക്വോട്ട് ചെയ്യാൻ നമ്മൾക്ക് പറ്റ്വോ?!
    താങ്കൾ പറഞ്ഞ പോലെ, സ്ത്രീയെ താഴ്ത്തി കാണിക്കാൻ മനു ശ്രമിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. കാരണം, യത്ര നാര്യസ്തു പൂജ്യന്തേ എന്നു തുടങ്ങുന്ന ശ്ലോകവും മനുസ്മൃതിയിലെയാണല്ലോ.
    മരണ ശേഷം ആത്മാവ് പലവിധ നരകങ്ങളിലൂടെ കടന്നു പോകും. (തെളിവ് ചോദിക്കരുത്, പ്ലീസ്!) അതിൽ, 'പുത്' എന്ന നരകത്തിൽ നിന്നും (ബലി കർമങ്ങൾ അനുഷ്ഠിച്ചു കൊണ്ട്) പിതാവിനെ ത്രാണനം ചെയ്യുന്നവൻ (രക്ഷിക്കുന്നവൻ) ആണ് പുത്രൻ. വാർധക്യതിലെ സംരക്ഷണം എന്ന വ്യാഖ്യാനത്തോട് വിയോജിപ്പുണ്ട് കേട്ടോ.
    മറ്റൊന്ന് കൂടി: കടമ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ശ്ലോകം അല്ല ഇത്. കാരണം, 'പിതാ രക്ഷതി' എന്ന് വച്ചാൽ 'പിതാവ് രക്ഷിക്കുന്നു' എന്ന് അർത്ഥം. പിതാവ് രക്ഷിക്കണം എന്നല്ല.

    ReplyDelete
  4. ഹഹഹ.. കമന്റ് ഇഷ്ടപ്പെട്ടു.. സീതാദേവി കവിത ക്വോട്ട് ചെയ്തതല്ല.. ഞാൻ അങ്ങനെ ചെയ്യിച്ചൂ എന്നേയുള്ളൂ.. വൽമീകി എഴുതിയത് മൊത്തം ശ്ലോകങ്ങളായിരുന്നല്ലോ..
    നരകം എന്ന് പറയുന്നതിനെക്കുറിച്ച് തന്നെ വിയോജിപ്പുണ്ട്.. അത് ഏതെങ്കിലും സ്ഥലത്തെ അല്ല ഉദ്ദേശിക്കുന്നത് എന്നാണ് എന്റെ ചിന്ത..

    ഭർത്താവ് രക്ഷിക്കുന്നു എന്നുതന്നെയാണ് പറഞ്ഞത്... എന്തിന്? തന്നെയും അതുപോലെ രക്ഷിക്കണമെന്ന കടമ ഓർമ്മപ്പെടുത്താൻ!!

    ReplyDelete
  5. പുത് എന്ന നരകവും രക്ഷയും ഒന്നിവിടെ  ഉണ്ട്
    http://indiaheritage.blogspot.hk/2008/09/blog-post_9296.html

    ReplyDelete