Wednesday 4 March 2015

ഇറച്ചിവെട്ടുകാരന്റെ വേദാന്തം

വൃദ്ധരായ മാതാപിതാക്കളുമായി അമ്പലത്തിലെത്തുക, എന്നിട്ടു ക്ഷേത്രദർശനവും നടത്തി അവരെ അവിടെ ഉപേക്ഷിച്ചിട്ടു കടന്നുകളയുക... നടതള്ളൽ എന്നാണു മാധ്യമങ്ങൾ ഇതിനു കൊടുത്തിരിക്കുന്ന പേർ. ഇനി മറ്റൊരു കൂട്ടരുണ്ട്! ഗുരുവാണു തങ്ങൾക്കെല്ലാം.. ഗുരുവിൽ നിന്നു ദീക്ഷയും സ്വീകരിച്ചു വിവരമില്ലാത്ത അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോകുകയാണെന്നു പറയുന്നവർ. ഈ രണ്ടു കൂട്ടർക്കുമായി മഹാഭാരതത്തിലെ ഈ കഥ ഡെഡിക്കേറ്റു ചെയ്യുന്നു... ഇറച്ചിവെട്ടുകാരന്റെ വേദാന്തം..

ഒരിടത്തു കൗശികൻ എന്ന ഒരു മഹാബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം വേദാദ്ധ്യായിയും, തപോനിധിയും, ധർമ്മശീലനുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മരത്തിന്റെ ചുവട്ടിൽ വേദം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഒരു വെള്ളിൽ പക്ഷി തലയിൽ കാഷ്ഠിച്ചു. ക്രുദ്ധനായ കൗശികൻ കോപത്തോടെ പക്ഷിയെ ഒന്നു നോക്കി. ആ കോപാഗ്നിയിൽ കരിഞ്ഞു പക്ഷി തറയിൽ വീണു ചത്തു. ഇതു കണ്ടതോടെ ബ്രാഹ്മണനു വിഷമമായി. കോപത്തെ അടക്കാൻ കഴിയാത്ത തന്റെ കഴിവുകേടിനെക്കുറിച്ചോർത്ത് അദ്ദേഹം ലജ്ജിച്ചു. അദ്ദേഹം അവിടെ നിന്ന് അടുത്ത ഗ്രാമത്തിലേക്കു യാത്രയായി.

സമയം ഉച്ചയായി. കൗശികൻ ആദ്യം കണ്ട വീട്ടിൽ ഭിക്ഷ യാചിക്കാൻ കയറി. ആ സമയത്ത് അവിടുത്തെ ഗൃഹനായിക പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പാത്രം കഴികിയിട്ടു ഭിക്ഷ തരാമെന്നു പറഞ്ഞ് ആ സ്ത്രീ തന്റെ പണി തുടർന്നു. ഈ സമയത്താണ് അവരുടെ ഭർത്താവു വിശന്നു തളർന്നു വീട്ടിലേക്കു കയറി വന്നത്. ഉടനെ ആ പതിവ്രത പണിയെല്ലാം നിർത്തിയിട്ടു ഭർത്താവിനു വേണ്ട ശുശ്രൂഷകൾ ചെയ്തു. അദ്ദേഹം സ്വസ്ഥനായപ്പോൾ ബ്രാഹ്മണനു ഭിക്ഷയുമായി ചെന്നു. ഇതെല്ലാം കണ്ടു കോപിച്ചു നിൽക്കുന്ന അദ്ദേഹത്തെ അവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും കൗശികന്റെ കോപം ശമിക്കുന്നില്ലെന്നു കണ്ട് അവർ പറഞ്ഞു.

“ഹേ ബ്രാഹ്മണാ, അങ്ങയുടെ കോപത്തിൽ ദഹിച്ചു പോകാൻ ഞാൻ വെള്ളിൽ പക്ഷിയല്ല. അങ്ങു കോപത്തെ അടക്കിയാലും. എനിക്ക് ഏറ്റവും ശ്രേഷ്ഠമായ ധർമ്മം പതിശുശ്രൂഷയാണ്. അതാണു ഞാൻ ചെയ്തത്. അങ്ങയ്ക്ക് ഇനിയും പലതും പഠിക്കാനുണ്ട്. മിഥിലയിൽ വസിക്കുന്ന വ്യാധൻ അങ്ങയ്ക്കു ധർമ്മം ഉപദേശിക്കും. അങ്ങോട്ടു ചെല്ലുക!“

ഇതുകേട്ടു ബ്രാഹ്മണന് അത്ഭുതമായി. അദ്ദേഹത്തിന്റെ കോപം മാറി. തന്റെ നിലയെക്കുറിച്ചോർത്തു ലജ്ജിച്ചു. ആ പതിവ്രത പറഞ്ഞതുപോലെ മിഥിലയിലേക്കു പോകാൻ അദ്ദേഹം തീരുമാനിച്ചു.

കൗശികൻ മിഥിലയിലെത്തി വ്യാധനെ അന്വേഷിച്ചു. അവസാനം കണ്ടെത്തി. ഒരു ഇറച്ചിവെട്ടുകാരൻ! ബ്രാഹ്മണനെ കണ്ടയുടനെ ഇറച്ചിക്കടക്കാരൻ കടയിൽ നിന്നിറങ്ങി വന്നു. അയാൾ പറഞ്ഞു:

“ഭവാനെ, അങ്ങ് എന്തിനാണു വന്നതെന്നും ആരാണു അങ്ങയെ പറഞ്ഞയച്ചതെന്നും എനിക്കറിയാം. ആ പതിവ്രത പറഞ്ഞ വ്യാധൻ ഞാൻ തന്നെയാണ്. അങ്ങയ്ക്ക് ഈ സ്ഥലം പറ്റിയതല്ല. നമുക്ക് എന്റെ വീട്ടിലേക്കു പോകാം. അവിടെ ഇരുന്നു സംസാ‍രിക്കാം.”

വ്യാധന്റെ വാക്കുകൾ ബ്രാഹ്മണനെ വീണ്ടും അത്ഭുതപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഇറച്ചിവെട്ടുകാരന്റെ ഗൃഹത്തിലേക്കു നടന്നു. അവിടെ വച്ചു കൗശികൻ വ്യാധനോടു തന്റെ സംശയങ്ങളെല്ലാം ചോദിച്ചു. ധർമ്മത്തെക്കുറിച്ചും കുലധർമ്മത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും കർമ്മങ്ങളുടെ സൂക്ഷ്മമായ ഗതിയെക്കുറിച്ചും വ്യാധൻ ബ്രാഹ്മണനെ ധരിപ്പിച്ചു. ജീവന്റെ പ്രയാണം, പുണ്യപാപങ്ങളുടെ ഗതി, ഇന്ദ്രിയങ്ങളും അവയുടെ നിഗ്രഹവും, മഹാഭൂതങ്ങളും ഗുണത്രയങ്ങളും, പഞ്ചപ്രാണനുകൾ എന്നു വേണ്ട വേദാന്തത്തിന്റെ അതിഗഹനങ്ങളായ പാതകളിൽ കൂടി അവരുടെ ചർച്ചകൾ കടന്നു പോയി. അവസാനം വ്യാധൻ പറഞ്ഞു:

“ഹേ ബ്രാഹ്മണാ, ക്രോധത്തിൽ നിന്നു തപസ്സിനെ രക്ഷിക്കുക. മത്സരത്തിൽ നിന്നു ധർമ്മത്തെ രക്ഷിക്കുക. മാനാവമാനങ്ങളിൽ നിന്നു വിദ്യയെ രക്ഷിക്കുക.തെറ്റിൽ നിന്ന് ആത്മാവിനേയും രക്ഷിക്കുക. ആനൃശംസ്യം പരമമായ ധർമ്മമാകുന്നു. ക്ഷമയോ ഏറ്റവും വലിയ ബലമാകുന്നു. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം.സത്യമാണു വ്രതങ്ങളിൽ വച്ച് ഏറ്റവും വലിയ വ്രതം. സത്യത്തിനു വാക്കാണു മുഖ്യം. സത്യമെന്നതു ഹിതബോധനമാണ്. ഏറ്റവും ഭൂതഹിതമായിട്ടുള്ളതാണ് ഏറ്റവും മഹത്തായ സത്യം. നിഷ്കാമമായി കർമ്മം ചെയ്യുന്നവനാണു ബുദ്ധിമാനായ ത്യാഗി. ഗുരു ചൊല്ലിക്കൊടുക്കാതെ ഏതിനെ ഉപപാദിച്ചു അതാണു ബ്രഹ്മയോഗം. സഗുണനും, അഗുണനും, അനാസംഗനും, ഏകകാര്യവും, മാറ്റമില്ലാത്തതും, നാശമില്ലാത്തതും, സുഖവുമായതും യാതൊന്നോ, ഹേ, ബ്രാഹ്മണാ, അതു ബ്രഹ്മമെന്ന് അറിഞ്ഞാലും.”

ഇതുകേട്ടു മനസ്സു നിറഞ്ഞു കൗശികൻ പറഞ്ഞു.

“ഹേ, വ്യാധ! അങ്ങയ്ക്ക് എന്റെ പ്രണാമം. ധർമ്മങ്ങളിൽ ഭവാൻ അറിയാത്തതായി ഒന്നും തന്നെയില്ല. ആരാണ് അങ്ങയുടെ ഗുരു? ആരാണ് അങ്ങയുടെ ഉപാസനാ മൂർത്തി? എങ്ങനെയാണ് അങ്ങയ്ക്ക് ഈ സിദ്ധികൾ ലഭിച്ചത്? അത് അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.”

വ്യാധൻ ആ ബ്രാഹ്മണനെ തന്റെ വീട്ടിനുള്ളിലേക്കു കൊണ്ടുപോയി. മുറികളെല്ലാം നല്ല വൃത്തിയും വെടിപ്പുമാക്കി വച്ചിരിക്കുന്നു. അവിടെ പട്ടുമെത്തയിൽ അയാളുടെ അച്ഛനും അമ്മയും ഇരിക്കുന്നു. അവരെ നമസ്കരിച്ചിട്ടു ആ ഇറച്ചിവെട്ടുകാരൻ പറഞ്ഞു.

“ഹേ, ബ്രാഹ്മണാ! ഇതാണ് എന്റെ പൂജാമുറി. ഇവരാണെന്റെ ഉപാസനാമൂർത്തികൾ. ഇവർ തന്നെയാണ് എനിക്കു ഗുരുവും. വാഴ്ത്തപ്പെട്ട അഗ്നികളും എനിക്കിവരാണ്. യജ്ഞങ്ങളും നാലു വേദങ്ങളും എനിക്കിവരാണ്. ഞാൻ ഇവരെ പൂജിക്കുന്നു. ശുശ്രൂഷിക്കുന്നു. ഇവരോട് അനുകൂലമല്ലാതെ അപ്രിയം ഞാൻ പറയുകയില്ല. അധർമ്മമായാലും ഞാൻ അവരുടെ ഇഷ്ടമനുസരിച്ചു ചെയ്യും. ഏതൊരു നരനും അഞ്ചു ഗുരുക്കന്മാരാണുള്ളതെന്നു ഭവാൻ അറിഞ്ഞാലും.അച്ഛൻ, അമ്മ, അഗ്നി, ആത്മാവ്, ആചാര്യൻ എന്നിവരാണവർ. ഇവരിൽ നല്ലപോലെ വർത്തിക്കുന്നതായാൽ എല്ലാ സത്ഫലങ്ങളും അങ്ങയ്ക്കു സിദ്ധിക്കും.“

വ്യാധനനിൽ നിന്ന് അറിയേണ്ടതെല്ലാമറിഞ്ഞു കൗശികൻ സന്തോഷത്തോടെ തന്റെ വീട്ടിലേക്കു യാത്രയായി.

Sunday 1 March 2015

ഭീമനും പെരുമ്പാമ്പും

ആയിരം ആനകളുടെ ശക്തിയുള്ളവനും ആരെയും കൂസാത്തവനുമായ ഭീമസേനനെ ഒരു പെരുമ്പാമ്പു പിടിച്ച കഥ കേട്ടിട്ടുണ്ടോ? എന്നാൽ അതാകട്ടെ അടുത്തത്..

പാണ്ഡവരുടെ വനവാസകാലം. ഭീമസേനൻ കാട്ടിലൂടെ അങ്ങുമിങ്ങും ചുറ്റിനടന്നു. തന്റെ അസ്ത്രങ്ങൾ കൊണ്ടും ഗദകൊണ്ടും സിംഹത്തേയും ആനയേയുമൊക്കെ ഭയപ്പെടുത്തി മരങ്ങൾ പിഴുതെറിഞ്ഞ് ആ മഹാവീരൻ കാട്ടിൽ നായാട്ടു നടത്തി. ഇങ്ങനെ നടക്കുന്നതിനിടയിൽ അവൻ ഒരു പെരുമ്പാമ്പിന്റെ മുന്നിൽ പെട്ടു. പർവ്വതം പോലെ വമ്പിച്ച മെയ്യുള്ളതും, വളരെ ശക്തിയുള്ളതും, വിചിത്രരേഖകൾകൊണ്ടു ചിത്രാംഗമായിട്ടുള്ളതും, മഞ്ഞൾ നിറമുള്ളതും, നാലു ദംഷ്ട്രങ്ങളോടും, ദീപ്തനേത്രങ്ങളോടും കൂടിയതുമായിരുന്നു അതിന്റെ രൂപം. ഭീമനെ കണ്ടയുടൻ പാമ്പു കോപത്തോടെ ചീറിയടുത്തു. അതിന്റെ സ്പർശനമാത്രയിൽ തന്നെ ഭീമൻ ബോധരഹിതനായി. ബോധം വീണ്ടുകിട്ടിയപ്പോഴേക്കും അവൻ പാമ്പിന്റെ പിടിയിൽ അമർന്നു കഴിഞ്ഞിരുന്നു. ഭീമൻ തന്റെ സകല ശക്തിയും പ്രയോഗിച്ചിട്ടും അതൊന്നും ആ പാമ്പിന്റെ മുന്നിൽ ഫലിച്ചില്ല.

ഭീമൻ ചിന്തിച്ചു. സാധാരണ വന്യമൃഗങ്ങളൊന്നും തന്റെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കില്ല. പക്ഷേ ഈ പാമ്പ് എന്നെ ശരിക്കു തോല്പിച്ചു കളഞ്ഞു. ആരായിരിക്കും ഇത്? താൻ ആരാണെന്നും മറ്റുമുള്ള വിവരം ധരിപ്പിച്ചിട്ടു ഭീമസേനൻ ആ പെരുമ്പാമ്പിനോടു പറഞ്ഞു.

“സടചിന്നുന്ന സിംഹങ്ങളേയും, ഉഗ്രവ്യാഘ്രങ്ങളേയും, കാട്ടുപോത്തുകളേയും, അസംഖ്യം ആനകളേയും പോരാടി സംഹരിച്ചവനാണു ഞാൻ. രാക്ഷസന്മാർ, പിശാചുക്കൾ, പന്നഗങ്ങൾ എന്നിവയൊന്നും എന്റെ കയ്യൂക്കു താങ്ങുവാൻ ശക്തരല്ലല്ലോ പന്നഗോത്തമാ! അങ്ങു വിദ്യാബലം കൊണ്ടോ, വരബലം കൊണ്ടോ, എന്തു മഹാബലം കൊണ്ടാണ് എന്നെ ബന്ധിച്ചത്?”

ഇതുകേട്ട് ആ പാമ്പു തന്റെ കഥ പറഞ്ഞു.

“രാജർഷിയായ നഹുഷനെപ്പറ്റി ഭവാൻ കേട്ടിട്ടുണ്ടാകും. ഭവാന്റെ പൂർവ്വന്മാർക്കും പൂർവ്വനായ വംശകൃത്തും ആയുസ്സിന്റെ പുത്രനുമായ ആ നഹുഷനാണു ഞാൻ. ഗർവ്വു മൂലം മഹർഷിമാരെ നിന്ദിച്ച എന്നെ അഗസ്ത്യമുനി ശപിച്ച് ഈ രൂപത്തിലാക്കി. പിന്നീട് എന്റെ അപേക്ഷ പ്രകാരം മുനി ശാപ മോചനത്തിനുള്ള ഉപായവും പറഞ്ഞിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലം ഉത്തരം പറയാൻ പ്രാപ്തനായ ഒരാൾ മുന്നിലെത്തുമ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും ഞാൻ മുക്തനാകൂ. കൂടാതെ എന്നിൽ ദയ തോന്നിയ മഹർഷി എനിക്ക് ഒരു വരം നൽകി. എന്റെ സ്പർശനമാത്രയിൽ ഏതു ശക്തനായ ജീവിയും ശക്തിയെല്ലാം നശിച്ച് അവശനാകും. അങ്ങനെ ഇവിടെ എത്തുന്ന മൃഗങ്ങളെ പിടിച്ചു തിന്നു ഞാൻ ജീവിക്കുന്നു. ഇന്നു നിന്നെയാണ് എനിക്കു ഭക്ഷണമായി കിട്ടിയത്.“

ഭീമൻ ഇങ്ങനെ പെരുമ്പാമ്പിന്റെ പിടിയിലമർന്നു കഷ്ടപ്പെടുമ്പോൾ അങ്ങകലെ ആശ്രമത്തിലിരുന്ന യുധിഷ്ഠിരൻ പല ദുശ്ശകുനങ്ങളും കണ്ടുതുടങ്ങി. ആശ്രമത്തിൽ ഭീമനെ തിരഞ്ഞിട്ടു കാണാതെ അദ്ദേഹം അന്വേഷിച്ചിറങ്ങി. ഭീമൻ പോയ അടയാളങ്ങൾ നോക്കി നടന്നുനടന്ന് അവസാനം യുധിഷ്ഠിരൻ പെരുമ്പാമ്പിന്റെ മുന്നിലെത്തി. അതിശക്തനായ ഭീമനെ ചുറ്റിവരിഞ്ഞു പാമ്പ് അവനെ തിന്നാൻ തുടങ്ങുകയായിരുന്നു. വ്യസനത്തോടെ യുധിഷ്ഠിരൻ ഭീമനോടു കാര്യങ്ങൾ തിരക്കി. ഭീമനിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയ യുധിഷ്ഠിരൻ പാമ്പിനോടു പറഞ്ഞു.

“ഹേ സർപ്പമേ! ആയുഷ്മാനേ! ഭവാൻ എന്റെ സഹോദരനെ വിട്ടയയ്ക്കുക! ഭവാനു വിശപ്പടക്കുവാൻ ഞാൻ വേറെ ഇര നൽകാം!“

സർപ്പം പറഞ്ഞു: “ ഞാൻ ഇര കിട്ടുവാൻ കൊതിച്ചിരിക്കുമ്പോൾ എനിക്കു കിട്ടിയ ഇരയാണിവൻ. നീ നിൽക്കേണ്ട! പൊയ്ക്കൊള്ളുക. ഇവിടെ നിന്നാൽ നാളേയ്ക്കു നിന്നേയും ഞാൻ പിടിച്ചു തിന്നും. എന്റെ താവളത്തിൽ വന്ന ആരെയും ഞാൻ വിടില്ല. മറ്റൊന്നിലും എനിക്കു കാംക്ഷയില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം പറയുവാൻ നിനക്കു കഴിയുമോ? എങ്കിൽ ഞാൻ നിന്റെ അനുജനെ വിട്ടുതരാം.”

ഭീമനെ രക്ഷിക്കാൻ യുധിഷ്ഠിരൻ തയ്യാറാണെന്നു കണ്ടു പാമ്പു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

സർപ്പം   :   “ആരാണു ബ്രാഹ്മണൻ? അറിയപ്പെടേണ്ടത് എന്താണ്?”

യുധിഷ്ഠിരൻ   :   “സത്യം, ദാനം, ക്ഷമാശീലം, ആനൃശംസ്യം, തപം, ദയ ഇവ ചേർന്നവനാണു ബ്രാഹ്മണൻ. പിന്നെ പരമമായതു ബ്രഹ്മമാണ്. അതു സുഖദുഃഖഹീനമാണ്. അതാണു വേദ്യം.”

സർപ്പം   :   “ശൂദ്രന്മാരിലും സത്യം, ദാനം, അക്രോധം എന്നീ ഗുണങ്ങളുണ്ടാകാം. ആനൃശംസ്യവും, അഹിംസയും ദയയും ഉണ്ടാകാം.”

യുധിഷ്ഠിരൻ   :   “ശൂദ്രനിൽ കണ്ടതായ ഈ ഗുണചിഹ്നം ദ്വിജനിൽ കണ്ടില്ലെങ്കിൽ ആ ശൂദ്രൻ ശൂദ്രനല്ല; വിപ്രൻ വിപ്രനുമല്ല. ഈ വൃത്തം തികഞ്ഞവനാണു ബ്രാഹ്മണൻ. ഈ വൃത്തം തികയാത്ത ബ്രാഹ്മണൻ ശൂദ്രനാണ് എന്നു തീരുമാനിക്കണം.”

സർപ്പം   :   “ബ്രാഹ്മണൻ അവന്റെ വൃത്തിയോടുകൂടിയവനാണെന്നു ഭവാൻ വിചാരിക്കുന്നുണ്ടെങ്കിൽ വൃത്തിയോടു കൂടാതെയുള്ള ജാതിനാമം വെറുതെയാണ്.”

യുധിഷ്ഠിരൻ   :   “ജാതി എന്നതു മനുഷ്യരിൽ കാണുവാൻ വിഷമമാണ്. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദികളെ പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. എല്ലാ ജാതിക്കാർക്കും ഏതു ജാതിയിലും മക്കളുണ്ടാകും. വാക്കും, മൈഥുനവും, ജനനവും, മരണവുമൊക്കെ ഏതു ജാതിയിലും മനുഷ്യരിൽ ഒന്നുപോലെതന്നെയാണ്. അതിനാൽ തത്ത്വദർശികൾ ശീലത്തെയാണു പ്രധാനമായി കണക്കാക്കുന്നത്; ജന്മത്തെയല്ല. ‘ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ‘ എന്നാണല്ലോ മനു പറഞ്ഞത്. സംസ്കാരം ചേർന്ന വൃത്തി ഏതൊരുവനിൽ കാണുന്നുവോ അവൻ ബ്രാഹ്മണനാണ് എന്നാണ് എന്റെ അഭിപ്രായം”

സർപ്പം : “ഹേ യുധിഷ്ഠിര! വേദ്യവേദിയായ ഭവാൻ പറഞ്ഞ വാക്കു ഞാൻ കേട്ടു. ഇനി എങ്ങനെയാണു ഞാൻ ഭീമനെ തിന്നുക?”

സർപ്പം ഭീമനെ വിട്ടയച്ചു. നഹുഷനു ശാപമോക്ഷവും ലഭിച്ചു.