Wednesday 21 August 2019

ഹനുമാന്റെ ഗര്‍വ്വ്!!



ഹനുമാന് ഗര്‍വ്വോ? അതെ! അതിബലവാനായ വാനരനാണ് ഹനുമാന്‍. ശ്രീരാമന് ഏറ്റവും പ്രിയപ്പെട്ടവന്‍. എന്നാല്‍ ഒരിക്കല്‍ ഹനുമാനും അഹങ്കാരത്തിനടിമപ്പെട്ടു! ആ കഥയൊന്നു കേട്ടാലോ?

രാവണവധം കഴിഞ്ഞു. ശ്രീരാമനും ലക്ഷ്മണനും സീതയും വിഭീഷണനും ഹനുമാനും മറ്റു വാനരന്മാരും പുഷ്പകവിമാനത്തില്‍ കയറി തിരികെ അയോദ്ധ്യയിലേക്കു യാത്രതിരിച്ചു. വഴിയില്‍ ഉള്ള കാഴ്ചകള്‍ രാമന്‍ സീതയ്ക്കു കാട്ടിക്കൊടുത്തു. അവര്‍ അങ്ങനെ രാമേശ്വരത്തെത്തി. അവിടെ വച്ചു രാമന്‍ ഋഷിമാരോട് ഒരു ചോദ്യം ചോദിച്ചു.

"അല്ലയോ ഋഷീശ്വരന്മാരെ, നിങ്ങള്‍ക്ക് പ്രണാമം. രാവണവധം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിബലവാനും ജ്ഞാനിയുമായ രാവണനെ വധിച്ചതുമൂലം എനിക്കുണ്ടായിരിക്കുന്ന പാപത്തില്‍ നിന്നും മുക്തനാകുവാന്‍ ഒരുപായവും ഞാന്‍ കാണുന്നില്ല. ദയവായി ഉപദേശിച്ചാലും.."

ഋഷിമാര്‍ പറഞ്ഞു.

"അല്ലയോ രാമാ, രാവണവധത്തിലൂടെ അങ്ങ് ഈ ലോകത്തിനു ശാന്തിയും സമാധാനവും വീണ്ടെടുത്തു തന്നിരിക്കുന്നു. ഈ രാമേശ്വരത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചാലും. അങ്ങയ്ക്കു മനഃസമാധാനം കൈവരുക തന്നെ ചെയ്യും."

ഋഷിമാരുടെ ഉപദേശം ശ്രവിച്ച ശ്രീരാമന്‍ ശിവലിംഗപ്രതിഷ്ഠയ്ക്കുള്ള വഴികള്‍ ആലോചിച്ചു. പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിട്ടു ഹനുമാനെ ശിവലിംഗം കൊണ്ടുവരുന്നതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ശിവലിംഗത്തിനായി വാരണാസിയിലേക്കു പോയ ഹനുമാന്‍ മുഹൂര്‍ത്തസമയമായിട്ടും മടങ്ങിയെത്തിയില്ല. അതിനാല്‍ ഋഷിമാരുടെ ഉപദേശപ്രകാരം സീത ഉരുട്ടിക്കൊടുത്ത മണ്ണുകൊണ്ടുള്ള ശിവലിംഗം ശ്രീരാമന്‍ അവിടെ പ്രതിഷ്ഠിച്ചു.

ശ്രീരാമനായി ശിവലിംഗവും തനിക്കായി ഒരു ആത്മലിംഗവുമായി മടങ്ങിയെത്തിയ ഹനുമാന്‍ പ്രതിഷ്ഠയും പൂജയുമൊക്കെ കഴിഞ്ഞതായി അറിഞ്ഞു ദുഃഖിച്ചു. ഇതുകണ്ടു ശ്രീരാമന്‍ പറഞ്ഞു.

"ഹനുമാനേ, മുഹൂര്‍ത്തസമയമായിട്ടും അങ്ങയെ കാണാഞ്ഞ് ഞാന്‍ മണ്ണുകൊണ്ടൊരു ശിവലിംഗം പ്രതിഷ്ഠിച്ചു. അതുസാരമില്ല. അതെടുത്തുമാറ്റിയിട്ട് അങ്ങ് കൊണ്ടുവന്ന മനോഹരമായ ശിവലിംഗത്തെ പ്രതിഷ്ഠിച്ചാലും."

ഇതുകേട്ടു ഹനുമാന് സന്തോഷമായി. ആ വാനരശ്രേഷ്ഠന്‍ തന്റെ വാലുകൊണ്ട് ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ എടുത്തുമാറ്റാന്‍ ശ്രമിച്ചു. സാധിച്ചില്ല! ഇതുകണ്ടു കോപാകുലനായ ഹനുമാന്‍ വീണ്ടും തന്റെ വാലുകൊണ്ട് ആ ശിവലിംഗത്തെ വരിഞ്ഞുകെട്ടി വലിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ വാലുമുറിഞ്ഞ് ആ വാനരന്‍ ദൂരെ തെറിച്ചു വീണു. തന്റെ തെറ്റുമനസ്സിലാക്കിയ ഹനുമാന്‍ ശ്രീരാമനെ സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചു. ശ്രീരാമന്‍ ഹനുമാനെ അനുഗ്രഹിച്ചു. ഹനുമാന്‍ കൊണ്ടുവന്ന ആത്മലിംഗത്തെ മണ്ണുകൊണ്ടുള്ള ശിവലിംഗത്തിനു വടക്കായി ശ്രീരാമന്‍ പ്രതിഷ്ഠിച്ചു.

ഇന്നും രാമേശ്വരത്ത് ശ്രീരാമനായി ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിക്കാതെ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതു നമുക്കു കാണാം.

Saturday 22 June 2019

സദാചാരം



ഒരിക്കല്‍ ഒരു കാട്ടില്‍ ഒരു വേടന്‍ വേട്ടയാടാനായി പോയി. പല മൃഗങ്ങളെയും അമ്പെയ്തും വല വിരിച്ചും പിടിച്ചിട്ട് അയാള്‍ തിരിച്ചുപോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു കടുവയുടെ മുന്‍പില്‍ ചെന്നുപെട്ടത്. വേടന്‍ ജീവനും കൊണ്ട് ഓട്ടം തുടങ്ങി. കടുവയുണ്ടോ വിടുന്നു! അതു പുറകെ കൂടി! അവസാനം ഗത്യന്തരമില്ലാതെ അയാള്‍ ഒരു വലിയ മരത്തില്‍ പിടിച്ചു കയറി. ഒരുവിധത്തില്‍ മുകളിലെത്തിയ വേടന്‍ പറ്റിയ ഒരു കൊമ്പില്‍ ഇരിപ്പായി. എന്നാല്‍ കടുവ മടങ്ങിപ്പോയില്ല. അത് മരത്തിനു ചുവട്ടില്‍ ഇരിപ്പുറപ്പിച്ചു.

അപ്പോഴാണ് വേടന്‍ അതു ശ്രദ്ധിച്ചത്. താനിരിക്കുന്ന കൊമ്പിനു തൊട്ടുമുകളില്‍ ഒരു കരടി ഇരിക്കുന്നു. കരടിയുടെ താമസസ്ഥലമായിരുന്നു ആ മരം. വേടന്‍ ഉള്ളാലെ ഒന്നു നടുങ്ങി. എങ്കിലും ധൈര്യം അവലംബിച്ച് അയാള്‍ പറഞ്ഞു.

"അല്ലയോ കരടി ശ്രേഷ്ഠാ, എന്നോടു ക്ഷമിക്കണം. കടുവയില്‍ നിന്നും രക്ഷപെടാനാണ് ഞാന്‍ അറിയാതെ ഇവിടെ കയറിയത്. എന്നെ ഒന്നും ചെയ്യരുത്."

കരടി പറഞ്ഞു.

"താങ്കള്‍ രക്ഷപെടുവാനായി ഇവിടെ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനാല്‍ പേടിക്കേണ്ട. ഞാന്‍ ഒന്നും ചെയ്യില്ല. കടുവ പോകുന്നതു വരെ താങ്കള്‍ക്ക് ഇവിടെ കഴിയാം."

വേടന് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്ന് ഉറങ്ങാന്‍ തുടങ്ങി. ഇതു കണ്ട കടുവ കരടിയോടു പറഞ്ഞു.

"ഹേ മിത്രമേ, നമ്മള്‍ രണ്ടും ഈ കാടിന്റെ സന്തതികളാണ്‌. ഈ കാട്ടില്‍ ഒരുമിച്ചു കഴിയുന്നവര്‍. ഇവനോ പുറത്തുനിന്നും വന്നവന്‍. അതുകൊണ്ടു മടിക്കാതെ അവനെ തള്ളി താഴെ ഇടൂ. അവന്‍ എനിക്കു ഭക്ഷണം ആകട്ടെ."

കരടി അതുകേട്ടു പറഞ്ഞു.

"പ്രിയ കടുവച്ചേട്ടാ, നമ്മള്‍ രണ്ടും ഈ കാട്ടിലുള്ളവര്‍ തന്നെ. ഒരുമിച്ച് ജീവിക്കുന്നവര്‍. പക്ഷേ, എന്റെ വീട്ടിലേക്കു സ്വയരക്ഷാര്‍ത്ഥം ഓടിക്കയറി അഭയം ചോദിച്ച ഒരാളെ വഞ്ചിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നോടു ക്ഷമിച്ചാലും.."

കരടിയുടെ വാക്കുകേട്ടു കടുവയ്ക്ക് അതിയായ കോപം വന്നു. എങ്കിലും അവന്‍ ഒന്നും മിണ്ടാതെ മരത്തിനു ചുവട്ടില്‍ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വേടന്‍ തെളിഞ്ഞു. അപ്പോഴേക്കും കരടി ഉറക്കം തൂങ്ങിത്തുടങ്ങി. ഇതുകണ്ട കടുവ വേടനോടു പറഞ്ഞു.

"ഹേ വേടാ, നിനക്കു രക്ഷപെടാന്‍ ഒരവസരം തരാം. മുകളിലത്തെ കൊമ്പിലിരിക്കുന്ന കരടിയെ തള്ളി താഴെ ഇടൂ. നിന്നെ ഞാന്‍ പോകാന്‍ അനുവദിക്കാം. ഇതെന്റെ വാക്കാണ്."

ഇതുകേട്ട വേടന്‍ ചിന്തിച്ചു. ഈ മരത്തിലിങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി. രക്ഷപെടാന്‍ ഒരു വഴിയുമില്ല. കരടിയെ തള്ളിയിട്ടാല്‍ ചിലപ്പോള്‍ ഈ കടുവ എന്നെ വെറുതെ വിട്ടാലോ? അവന്‍ കടുവ പറഞ്ഞതുപോലെ ചെയ്യാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്ത് അവന്‍ കരടിയെ ആഞ്ഞുതള്ളി. എന്നാല്‍ ഉറക്കത്തിലും ജാഗ്രത പുലര്‍ത്തിയിരുന്ന കരടി വീഴുന്നതിനു മുന്പ് മറ്റൊരു കൊമ്പില്‍ തൂങ്ങി രക്ഷപെട്ടു.

ഇതുകണ്ടു കടുവ കരടിയോടു പറഞ്ഞു.

"ഇപോള്‍ നീ എന്തുപറയുന്നു. ഇവന്‍ പുറത്തുനിന്നു വന്നവനാണ്. ഇവനു നമ്മളെ ചതിക്കുന്നതില്‍ യാതൊരുമടിയുമില്ല. ഈ ചതിയനെയാണോ നീ സംരക്ഷിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ മടിക്കാതെ ഈ ദുഷ്ടനെ തള്ളി താഴെയിടൂ."

ഇതുകേട്ടു കരടി പറഞ്ഞു.

"അല്ലയോ കടുവേ, നീ പറഞ്ഞതു ശരിയാണ്. ഇവന്‍ ചതിയനാണ്. പക്ഷേ, ഒരു സത്പുരുഷന്‍ തനിക്കു തിന്മ വിളയിക്കുന്നവര്‍ക്കു പോലും ദോഷം വരുത്തുവാന്‍ ആഗ്രഹിക്കില്ല. എന്റെ വീട്ടിലേയ്ക്കു രക്ഷതേടി എത്തുന്നവരെ സംരക്ഷിക്കുക എന്നത് എന്റെ ആചാരമാണ്. ആ സദാചാരം തെറ്റിപ്പോകാതെ സംരക്ഷിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ടുതന്നെ ഇവനെ ഞാന്‍ തള്ളിയിടില്ല."

ഇതുകേട്ട് കടുവ നിരാശയോടെ മടങ്ങിപ്പോയി.

സീതയെ ഉപദ്രവിച്ച രാക്ഷസിമാരെ കൊല്ലാന്‍ രാവണവധത്തിനു ശേഷം ഹനുമാന്‍ തുനിയുമ്പോള്‍ സീത പറഞ്ഞ കഥയാണിത്.

"ന പരഃ പാപമാദത്തേ പരേഷാം പാപകര്‍മ്മണാം
  സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാഃ"

കഥയില്‍ കരടി പറയുന്ന ഈ ശ്ലോകത്തിലൂടെ തന്നെ ഉപദ്രവിച്ച രാക്ഷസിമാരോടു പോലും ക്ഷമിക്കുക എന്നതാണ് തന്റെ തീരുമാനമെന്ന് സീത ഹനുമാനെ ധരിപ്പിക്കുന്നു.

Wednesday 31 October 2018

മിത്രവും ശത്രുവും




ഒരിടത്ത് ഒരു കാട്ടില്‍ ഒരു വലിയ ആല്‍മരം ഉണ്ടായിരുന്നു. ശാഖോപശാഖകളായി പിരിഞ്ഞ്‌ ഒരുപാടു പക്ഷിമൃഗാദികള്‍ക്ക് ആശ്രയമായി ആ വന്മരം അവിടെ അങ്ങനെ തലയുയര്‍ത്തി നിന്നു. അതിന്റെ തണലില്‍ അനേകം മൃഗങ്ങള്‍ കൂടുകെട്ടി. അതില്‍ ഒരു എലിയും പൂച്ചയുമുണ്ടായിരുന്നു. 'പാലിതന്‍' എന്നു പേരായ എലി അനേകം മാളങ്ങള്‍ ഉണ്ടാക്കി കുടുംബസമേതം ആ മരത്തിനു ചുവട്ടില്‍ താമസിച്ചുപോന്നു. 'ലോമശന്‍' എന്ന പൂച്ചയാകട്ടെ മരത്തിന്റെ ചില്ലകളിലും കഴിഞ്ഞുപോന്നു.

ആ മൃഗങ്ങള്‍ അങ്ങനെ സമാധാനത്തോടെ കഴിയുന്നതിനിടയില്‍ ഒരു ദിവസം ഒരു വേടന്‍ ആ കാട്ടിലേയ്ക്ക് കടന്നുവന്നു. ആ ആല്‍മരത്തെ ആശ്രയിച്ച് ഒരുപാടു ജീവികള്‍ ജീവിക്കുന്നുവെന്ന് മനസ്സിലാക്കിയ വേടന്‍ അതിനടുത്ത് ഒരു കുടില്‍ കെട്ടി താമസമാക്കി. എന്നും വൈകുന്നേരമാകുമ്പോള്‍ ആ മരത്തിനടുത്തു വേടന്‍ വലവിരിക്കും. രാവിലെ വലയില്‍ വീണ മൃഗങ്ങളുമായി കുടിലിലേയ്ക്ക് തിരികെ പോകും. ഇതായിരുന്നു പതിവ്.

ഒരു രാത്രിയില്‍ ലോമശന്‍ എന്ന നമ്മുടെ പൂച്ച അറിയാതെ ആ വലയില്‍ വന്നുപെട്ടു. അവന്‍ തന്റെ സര്‍വ്വശക്തിയുമെടുത്ത് ആ വലയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ശ്രമിക്കുന്തോറും ആ വലയിലെ കെട്ടുകള്‍ മുറുകിക്കൊണ്ടേയിരുന്നു. അവസാനം ഒരു രക്ഷയുമില്ലെന്നു മനസ്സിലാക്കിയ ലോമശന്‍ തന്റെ വിധിയെ പഴിച്ചു കരഞ്ഞുകൊണ്ടു തളര്‍ന്നു കിടപ്പായി.

ഇതെല്ലാം കണ്ടുകൊണ്ടു തന്റെ മാളത്തില്‍ ഇരിക്കുകയായിരുന്നു പാലിതന്‍ എന്ന എലി. തന്റെ വര്‍ഗ്ഗശത്രുവിന്റെ അവസ്ഥകണ്ട് അവനു സന്തോഷമായി. അവന്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി യഥേഷ്ടം സഞ്ചരിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് ഒരു കാര്യം എലിയുടെ ശ്രദ്ധയില്‍ പെട്ടത്. തന്റെ നേരെ ചാടിവീഴാനായി തക്കംപാര്‍ത്ത് ഒരു കീരി നില്‍ക്കുന്നു. കൂടാതെ മരക്കൊമ്പിലതാ ഒരു മൂങ്ങയും ഇരിക്കുന്നു. ഒന്നുകില്‍ കീരി ചാടിവീഴും, അല്ലെങ്കില്‍ മൂങ്ങ റാഞ്ചിക്കൊണ്ടു പോകും. എന്തായാലും തന്റെ കഥകഴിഞ്ഞുവെന്ന് എലിയ്ക്കു തോന്നി. പൂച്ചയുടെ അവസ്ഥകണ്ടു സന്തോഷിച്ചു സുരക്ഷ നോക്കാതെ അപകടത്തില്‍ ചാടേണ്ടിയിരുന്നില്ലെന്ന് അവനു തോന്നി.

ഒരു ബുദ്ധി പ്രയോഗിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. തന്നെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഇനി ലോമശനു മാത്രമേ കഴിയൂ. അതുകൊണ്ട് എങ്ങനെയായാലും അവനുമായി ചങ്ങാത്തം ഉണ്ടാക്കണം. പാലിതന്‍ പൂച്ചയോടുപറഞ്ഞു.

"അല്ലയോ ലോമശാ, നിന്റെ അവസ്ഥകണ്ട് എനിക്കു വളരെ ദുഃഖമുണ്ട്. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ നീ കുറച്ചുകൂടിശ്രദ്ധിക്കേണ്ടിയിരുന്നു. ഈ കെണിയില്‍ നിന്നും നിനക്ക് ഒറ്റയ്ക്ക്‌ രക്ഷപെടാന്‍ കഴിയില്ല. പക്ഷേ എനിക്കു നിന്നെ രക്ഷിക്കാനാകും. എന്റെ പല്ലിനു നല്ല മൂര്‍ച്ചയുണ്ട്. അതുപയോഗിച്ച് ഈ വല ഞാന്‍ കടിച്ചുമുറിക്കാം. പക്ഷേ പകരം നീ എന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കണം. കീരിയും മൂങ്ങയും എന്നെ കൊല്ലാന്‍ തക്കം നോക്കിയിരിക്കുന്നു. നീ എനിക്ക് അഭയം നല്‍കണം."

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ വിഷമിച്ചിരുന്ന പൂച്ചയ്ക്ക് എലിയുടെ വാക്കുകള്‍ ഒരു പിടിവള്ളിയായി. പാലിതന് അഭയം കൊടുക്കാന്‍ ലോമശന്‍ തയ്യാറായി. എലി ഓടിപ്പോയി പൂച്ചയുടെ ശരീരത്തോടു ചേര്‍ന്ന് ഇരിപ്പായി. കീരിയും മൂങ്ങയും ഏറെനേരം കാത്തിരുന്നുവെങ്കിലും എലി പൂച്ചയുടെ അടുത്തുനിന്നും മാറാന്‍ കൂട്ടാക്കാത്തതു കണ്ടു നിരാശരായി മടങ്ങി. ഇതുകണ്ടു ലോമശന്‍ പറഞ്ഞു.

"പാലിതാ, നിന്റെ ശത്രുക്കള്‍ രണ്ടും ഇതാ ഒടിപ്പോയിരിക്കുന്നു. നീ ഇപ്പോള്‍ നിന്റെ വാക്കുപാലിക്കുക. ഈ വല മുറിച്ച് എന്നെ ഇതില്‍നിന്നും രക്ഷിക്കുക."

ഇതുകേട്ട് എലി പതുക്കെ വല കരണ്ടുമുറിക്കാന്‍ തുടങ്ങി. സമയം കടന്നുപോയി. നേരം വെളുത്തുതുടങ്ങി. ഏറെനേരം കഴിഞ്ഞിട്ടും എലി തന്റെ പണി അവസാനിപ്പിക്കുന്നില്ല. ഇതുകണ്ടു പൂച്ച ആകാംഷയോടെ പറഞ്ഞു.

"സുഹൃത്തേ, പണ്ടത്തെ വൈര്യം മനസ്സില്‍ വച്ചു നീ എന്നെ കുടുക്കാന്‍ നോക്കുകയാണോ? നേരം വെളുത്തുതുടങ്ങി. വേടന്‍ ഇപ്പോള്‍ എത്തും. പെട്ടെന്ന് ഈ വല കടിച്ചുമുറിച്ചു എന്നെ രക്ഷിച്ചാലും. നിന്റെ രണ്ടുശത്രുക്കളെ തുരത്തി നിന്നെ ഞാന്‍ രക്ഷിച്ചില്ലേ? നീ നിന്റെ വാക്കുപാലിച്ചാലും."

ഇതുകേട്ട് ചിരിച്ചുകൊണ്ട് എലി പറഞ്ഞു.

"ലോമശാ, നീ പെടിക്കേണ്ട. എന്റെ പണി ഏകദേശം തീര്‍ന്നുകഴിഞ്ഞു. ഇനി ഒരു കണ്ണികൂടിയേ മുറിക്കേണ്ടതുള്ളൂ. പക്ഷേ ഞാന്‍ അത് ഇപ്പോള്‍ ചെയ്യില്ല. വേടന്‍ വരുമ്പോള്‍ ഞാന്‍ വല മുറിക്കും. നീ ഓടി മരത്തില്‍ കയറിക്കോണം. ഇപ്പോള്‍ നിന്നെ രക്ഷിച്ചാല്‍ നീ എന്നെപിടിച്ചു തിന്നാലോ? എനിക്ക് എന്റെ സുരക്ഷകൂടി നോക്കണമല്ലോ."

പൂച്ച എന്തൊക്കെ പറഞ്ഞിട്ടും എലി തന്റെ തീരുമാനത്തില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. നേരം വെളുത്തു. വേടന്‍ ദൂരെനിന്നും വരുന്നതു കണ്ടതോടെ എലി വലയുടെ അവസാനത്തെ കണ്ണി കരണ്ടുമുറിക്കാന്‍ തുടങ്ങി. വേടന്‍ അടുത്തെത്തിയപ്പോഴേക്കും വല മുറിഞ്ഞു. പൂച്ച ജീവനുംകൊണ്ടോടി മരത്തില്‍ കയറി. എലി തന്റെ മാളത്തിലേയ്ക്കും രക്ഷപെട്ടു. വേടന്‍ നിരാശനായി വലയും കൊണ്ടു മടങ്ങി.

വേടന്‍ പോയിക്കഴിഞ്ഞപ്പോള്‍ പൂച്ച എലിയോടു പറഞ്ഞു.

"പാലിതാ.. സുഹൃത്തേ, നീ ഇന്നെന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്നെന്നും ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കും. ഇന്നുമുതല്‍ നീ എന്റെ ഉറ്റസുഹൃത്താണ്. നിന്നെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞാന്‍ നിനക്കു നല്ല ഒരു വിരുന്ന് ഒരുക്കാം."

ഇതുകേട്ട് എലി പറഞ്ഞു.

"ഞാനും നീയും മിത്രങ്ങളായത് ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടിയാണ്. എന്റെ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ നിന്നെ സുഹൃത്താക്കി. വേടനില്‍ നിന്നും രക്ഷപെടാന്‍ നീ എന്നെയും സുഹൃത്താക്കി. ലക്ഷ്യം നേടിയതോടെ ആ ബന്ധം ഇവിടെ അവസാനിച്ചിരിക്കുന്നു. ഞാന്‍ നിന്റെ ഭക്ഷണമാണ്. നീ എന്നെ തിന്നുന്നവനും. നീ ശക്തിമാനാണ്. ഞാനോ ദുര്‍ബ്ബലനും. അതുകൊണ്ടുതന്നെ നമുക്ക് മിത്രങ്ങളായി കഴിയാന്‍ സാധിക്കില്ല. ശത്രുവും മിത്രവും ഉണ്ടാകുന്നതു സമയവും സന്ദര്‍ഭവും അനുസരിച്ചാണ്. സന്ദര്‍ഭാനുസരണം മിത്രങ്ങള്‍ ശത്രുക്കളും ശത്രുക്കള്‍ മിത്രങ്ങളും ആകും. അതു പ്രകൃതി നിയമമാണ്. ഈ ലോകത്തില്‍ എന്തെങ്കിലും നേട്ടങ്ങള്‍ക്കല്ലാതെ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചിലര്‍ അവരുടെ സഹകരണം കൊണ്ടു മിത്രങ്ങളെ ഉണ്ടാക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ മധുരസംഭാഷണങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. വേറെ ചിലരാകട്ടെ തങ്ങളുടെ മതവിശ്വാസത്തെ മുന്‍നിര്‍ത്തി സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. എന്നാല്‍ അവരില്‍ ഈ കാരണങ്ങള്‍ ഇല്ലാതെയായാല്‍ മിത്രഭാവവും മാറും. സഹകരണം കൊണ്ടു മിത്രങ്ങളായവര്‍ സഹകരണം നിര്‍ത്തിയാല്‍ ശത്രുക്കളാകും. ഒരാള്‍ തന്റെ മധുരസംഭാഷണം മാറ്റി തെറിവിളി തുടങ്ങിയാല്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ വിട്ടുപോകും. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഒന്നായവര്‍ അത് ഉപേക്ഷിച്ചാല്‍ ശത്രുക്കള്‍ തന്നെ."

പാലിതന്റെ വാക്കുകള്‍ കേട്ടു ലോമശന്‍ നിരാശനായി മടങ്ങി. അവന്‍ ഇര തേടി മറ്റൊരിടത്തേക്കു പോയി.

Monday 29 October 2018

മൂന്നു മീനുകള്‍





ഒരിടത്ത് ഒരു കുളത്തില്‍ 'ദീര്‍ഘദര്‍ശി', 'ചടുലബുദ്ധി', 'ഹ്രസ്വദൃഷ്ടി' എന്നീ പേരുകളുള്ള മൂന്നു മീനുകള്‍ ജീവിച്ചിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെയായിരുന്നു അവരുടെ സ്വഭാവവും. 'ദീര്‍ഘദര്‍ശി' വരുംവരായ്കകളെപ്പറ്റി നന്നായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കുന്ന കൂട്ടത്തിലായിരുന്നു. 'ചടുലബുദ്ധി'യാകട്ടെ തന്റെ ബുദ്ധിസാമര്‍ത്ഥ്യം ഉപയോഗിച്ച് ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപെടുവാന്‍ കഴിവുള്ളവനായിരുന്നു. എന്നാല്‍ 'ഹ്രസ്വദൃഷ്ടി' ഒഴുക്കിനനുസരിച്ചു പോകുന്ന പ്രകൃതമായിരുന്നു. വരുന്നതു വരട്ടെ എന്നതായിരുന്നു അവന്റെ രീതി.

ഒരുദിവസം കളികള്‍ക്കിടയില്‍ 'ദീര്‍ഘദര്‍ശി' മറ്റു കൂട്ടുകാരോടു പറഞ്ഞു.

"കൂട്ടുകാരേ, എനിക്കിപ്പോള്‍ ഈ കുളത്തിന്റെ മുകള്‍തട്ടില്‍ നിന്നും അടിയിലേക്കു നീന്തിയെത്താന്‍ എന്നത്തേക്കാളും കുറച്ചു സമയം മതി. ഇതിലെന്തോ അപകടം ഉണ്ട്. ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. നമുക്ക് എത്രയുംവേഗം മറ്റേതെങ്കിലും കുളത്തിലേയ്ക്ക് രക്ഷപെടണം."

ഇതുകേട്ട് 'ചടുലബുദ്ധി' പറഞ്ഞു.

"നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്. ഇനി ജലനിരപ്പു കുറഞ്ഞെങ്കില്‍ തന്നെ ഇപ്പോഴേ വീടുവിട്ടു പോകേണ്ട കാര്യമില്ല. ഇത് എവിടെവരെ പോകുമെന്നു നോക്കാം."

ഹ്രസ്വദൃഷ്ടിക്കും ആ കുളം വിട്ടുപോകുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. അവന്‍ പറഞ്ഞു.

"ഞാന്‍ എന്തായാലും ഈ കുളം വിട്ട് എങ്ങോട്ടുമില്ല. അങ്ങനെ കുളം വറ്റത്തുമൊന്നുമില്ല. എത്ര കാലമായി നമ്മളിവിടെ കഴിയുന്നു. ഒന്നും സംഭവിക്കില്ല."

'ദീര്‍ഘദര്‍ശി' എത്ര ഉപദേശിച്ചിട്ടും മറ്റു രണ്ടു മീനുകളും കൂടെ ചെല്ലാന്‍ തയ്യാറായില്ല. അവസാനം മനസ്സില്ലാമനസ്സോടെ അവന്‍ ഒഴുക്കില്‍ നീന്തി മറ്റൊരു കുളത്തിലേയ്ക്ക് രക്ഷപെട്ടു.

മീന്‍പിടുത്തക്കാര്‍ ആ കുളം വറ്റിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വെള്ളം എല്ലാം വറ്റി ചെളി മാത്രമായി. ചെളിയില്‍ കിടന്നു പിടയ്ക്കുന്ന മീനുകളെ  മീന്‍പിടുത്തക്കാര്‍ കോരിയെടുക്കാന്‍ തുടങ്ങി. ചടുലബുദ്ധി പെട്ടന്നു വലയില്‍ കടിച്ചുപിടിച്ചു ചത്തതുപോലെ കിടന്നു. മീനുകളെല്ലാം വലയില്‍ കുടുങ്ങി കിടക്കുകയാണ് എന്നുകരുതി മീന്‍പിടുത്തക്കാരന്‍ ചെളി കഴുകി കളയാനായി വല നല്ല വെള്ളമുള്ള മറ്റൊരു കുളത്തില്‍ മുക്കി. ഈ തക്കത്തിനു 'ചടുലബുദ്ധി' നീന്തി രക്ഷപെട്ടു. ഒന്നും ചെയ്യാതെയിരുന്ന 'ഹ്രസ്വദൃഷ്ടി' വലയില്‍ അകപ്പെടുകയും ചെയ്തു.


ഗുണപാഠം : എതുകാര്യത്തിലും ചിന്തിച്ചു തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ സമയോജിതമായി പ്രവര്‍ത്തിക്കാനുള്ള സാമര്‍ത്ഥ്യം ഉണ്ടാകണം. ഇതു രണ്ടും ഇല്ലാത്തവര്‍ പെടും.

Sunday 28 October 2018

ഭരണാധികാരിയും ജനങ്ങളും

ഒരു ഭരണാധികാരി ജനങ്ങളോടു ധാർഷ്ട്യത്തോടും അഹന്തയോടും പെരുമാറുന്നതിനെക്കുറിച്ച് എന്താണഭിപ്രായമെന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിനു മറുപടിയായി രണ്ടു കഥകളാണ് ഞാന്‍ പറഞ്ഞത്. ഭീഷ്മോപദേശത്തിലെ ഇന്നും പ്രസക്തമായ ആ രണ്ടു കഥകളൊന്നു കേട്ടാലോ?

ശക്തിയും ബുദ്ധിയും :-



ഒരിക്കല്‍ സമുദ്രം തന്നിലേയ്ക്ക് വന്നുചേരുന്ന നദികളോട് ഒരു ചോദ്യം ചോദിച്ചു.

"നദികളെ, നിങ്ങള്‍ അപാര ശക്തിയുള്ളവരാണ്. നിങ്ങളുടെ കുത്തൊഴുക്കില്‍ മലകളും വന്മരങ്ങളുമെല്ലാം കടപുഴകി ഒഴുകുന്നു. എതിരെ നില്‍ക്കുന്ന എന്തിനെയും തകര്‍ക്കുന്ന നിങ്ങളുടെ ശക്തികണ്ട് ഞാന്‍ പോലും അത്ഭുതപ്പെടുന്നു. എങ്കിലും എനിക്കൊരു സംശയം. വലിയ വലിയ വൃക്ഷങ്ങളെ പോലും തകര്‍ക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് മുളയെ വെറുതെ വിടുന്നത്. ഇതുവരെ ഒരു മുളയെ പോലും വേരോടെ പിഴുത് എന്നില്‍ എത്തിക്കാത്തതെന്താണ്? ഇതിനെന്തെങ്കിലും കാരണമുണ്ടോ?"

നദികള്‍ മറുപടി പറഞ്ഞു.

"അല്ലയോ സമുദ്രമേ, അതിനൊരു കാരണമുണ്ട്. ഞങ്ങള്‍ വളരെ ശക്തിയുള്ളവരാണ് എന്നത് ശരിതന്നെ. പക്ഷേ ഞങ്ങളുടെ ശക്തി എതിര്‍ത്തു നില്‍ക്കുന്നവരില്‍ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ. സ്വന്തം ശക്തിയില്‍ അഹന്ത മൂത്ത വന്‍ മരങ്ങള്‍ ഞങ്ങളെ എതിര്‍ക്കും. അവരെ മൂടോടെ ഞങ്ങള്‍ പറിച്ചെറിയും. പക്ഷേ മുള ബുദ്ധിമാനാണ്. അവന്‍ ഞങ്ങളെ എതിര്‍ക്കില്ല. ഞങ്ങള്‍ ആര്‍ത്തലച്ച് അവനു നേരെ പാഞ്ഞടുക്കുമ്പോള്‍ അവന്‍ വളഞ്ഞു മാറിനില്‍ക്കും. ഒരു വിധത്തിലും ഞങ്ങളുടെ ശക്തി അവനു നേരെ പ്രയോഗിക്കാന്‍ അവന്‍ അനുവദിക്കില്ല."

ഗുണപാഠം : ജനരോക്ഷം കുത്തൊഴുക്ക് പോലെ പാഞ്ഞടുക്കുമ്പോള്‍ തന്റെ ശക്തിയിലുള്ള അഹന്തകൊണ്ട് അതിനെ എതിര്‍ത്തു നില്‍ക്കുന്ന ഭരണാധികാരി തൂത്തെറിയപ്പെടും. ബുദ്ധിപൂര്‍വ്വം ജനഹിതം മാനിക്കുന്നവര്‍ വാഴ്ത്തപ്പെടും.


മുനിയും നായയും :-


ഒരിടത്ത് ഒരു കാട്ടില്‍ ഒരു മുനി പര്‍ണ്ണശാല കെട്ടി തപസ്സ് അനുഷ്ടിച്ചു പോന്നു. പല അത്ഭുത സിദ്ധികളും വശമുണ്ടായിരുന്ന അദ്ദേഹത്തിനു മൃഗങ്ങളുടെ ഭാഷ അറിയാമായിരുന്നു. ആ കാട്ടിലെ മൃഗങ്ങളെല്ലാം അദ്ദേഹത്തെ വളരെ സ്നേഹത്തോടെയാണ് കണ്ടിരുന്നത്. മാനും മുയലും കുരങ്ങുമെല്ലാം പേടികൂടാതെ ആ പര്‍ണ്ണശാലയില്‍ യഥേഷ്ടം സഞ്ചരിച്ചു പോന്നു. എന്നാല്‍ ഒരു മൃഗം മാത്രം എങ്ങും പോകാതെ അദ്ദേഹത്തോടൊപ്പം താമസിച്ചുവന്നു. ഒരു നായ ആയിരുന്നു അത്. മുനി കഴിച്ചതിന്റെ ബാക്കിയും കഴിച്ച് ആ നായ സന്തോഷത്തോടെ പര്‍ണ്ണശാലയില്‍ കാവല്‍ കിടന്നു.

ഒരു ദിവസം അടുത്ത കാട്ടില്‍ നിന്നും ഒരു പുലി ആ പര്‍ണ്ണശാലയുടെ അടുത്തെത്തി. നായയെ കണ്ടു പുലി അതിനെ ആക്രമിക്കാന്‍ തുനിഞ്ഞു. നായ പേടിച്ച് മുനിയുടെ അടുത്തെത്തി.

"അല്ലയോ മഹര്‍ഷെ, ഇത്രയും നാള്‍ അങ്ങയുടെ പര്‍ണ്ണശാലയ്ക്കു കാവല്‍ കിടന്ന ഞാന്‍ ഇന്ന് വലിയൊരു അപകടത്തില്‍ പെട്ടിരിക്കുന്നു. ഒരു പുലിയിതാ എന്നെ ആക്രമിക്കാനായി വരുന്നു. അങ്ങ് എന്നെ രക്ഷിക്കണം."

നായയുടെ വാക്കുകള്‍ കേട്ട് മഹര്‍ഷിക്ക് കഷ്ടം തോന്നി. അദ്ദേഹം തന്റെ അത്ഭുത സിദ്ധികളാല്‍ ആ നായയെ മറ്റൊരു പുലിയാക്കി മാറ്റി. ആക്രമിക്കാനായി പാഞ്ഞടുത്ത പുലി തന്റെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു പുലിയെ കണ്ടു തിരിച്ചുപോയി.

പുലിയായ നായ ചെറിയ ജീവികളെയൊക്കെ പിടിച്ചു തിന്നു മുനിയോടൊത്ത് കഴിഞ്ഞുവന്നു. നാളുകള്‍ കടന്നുപോയി. ഒരു ദിവസം മറ്റൊരു കാട്ടില്‍ നിന്നും ഒരു കടുവ അവിടെയെത്തി. കടുവയെ കണ്ടുപേടിച്ച് പുലി മുനിയുടെ അടുത്തെത്തി. ഇത്തവണ മുനി അവനെ കടുവ ആക്കിമാറ്റി രക്ഷിച്ചു.

കടുവ ആയ നായ കാട്ടില്‍ ചുറ്റിത്തിരിഞ്ഞു മൃഗങ്ങളെ ഒക്കെ കൊന്നുതിന്നാന്‍ തുടങ്ങി. നാളുകള്‍ പിന്നെയും കടന്നുപോയി. കടുവ ഇങ്ങനെ കാടു ഭരിച്ചുനടക്കുമ്പോള്‍ ഒരു ആന അവനെ ആക്രമിക്കാന്‍ വന്നു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി മുനി കടുവയെ ഒരു ആനയാക്കി മാറ്റി.

കാടിളക്കി നടന്ന ആന ഒരിക്കല്‍ ഒരു സിംഹത്തിനു മുന്നില്‍ പെട്ടു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടോടി മുനിയുടെ അടുത്തെത്തിയ അവനെ മുനി മറ്റൊരു സിംഹം ആക്കിമാറ്റി. കരുത്തനായ സിംഹത്തെ കണ്ട് ആക്രമിക്കാന്‍ വന്ന സിംഹം തിരിച്ചുപോയി.

സിംഹമായ നായയ്ക്ക് സന്തോഷമായി. അവന്‍ മറ്റുമൃഗങ്ങളെ എല്ലാം പിടിച്ചുതിന്ന് മഥിച്ചുനടന്നു. അവനെ പേടിച്ച് പര്‍ണ്ണശാലയിലേയ്ക്ക് മൃഗങ്ങളൊന്നും വരാതെയായി. മറ്റു മൃഗങ്ങളെ കിട്ടാതെ വന്നതോടെ സിംഹം മുനിയെ തന്നെ കൊന്നുതിന്നാന്‍ തീരുമാനിച്ചു. സിംഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയ മുനി അവനെ തിരികെ നായ ആക്കിമാറ്റി. എന്നിട്ട് ആശ്രമത്തില്‍ നിന്നും ആട്ടിപ്പായിച്ചു.

ഗുണപാഠം :- ഭരണാധികാരി തന്റെ അധികാരത്തിന്‍റെ ഹുങ്ക് കൊണ്ട്ട് വന്നവഴി മറന്നാല്‍ അതോര്‍മ്മിപ്പിക്കാന്‍ ജനങ്ങള്‍ ബാദ്ധ്യസ്ഥരാകും.


Wednesday 11 October 2017

കുറ്റവും ശിക്ഷയും

“മോനേ, ഈ പെൻസിൽ കൊള്ളാമല്ലോ! നല്ല തിളക്കം. ഇതുപോലൊരെണ്ണം നിനക്കില്ലായിരുന്നല്ലോ. ഇതെവിടെ നിന്നു കിട്ടി?”

“അച്ഛാ, അത് അരുണിന്റെയാ..” അവൻ പതുക്കെ പറഞ്ഞു.

“അരുൺ നിനക്കു തന്നതാണോ?” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു.

“സത്യമേ പറയാവൂ. അരുൺ തന്നതാണോ ഇത്?”

“തറയിൽ കിടക്കുന്നതു കണ്ടു ഞാൻ എടുത്തതാ. അവൻ അറിഞ്ഞില്ല.”

“എന്നാൽ നാളെത്തന്നെ ഇത് അരുണിനെ ഏല്പിക്കണം. അറിയാതെ എടുത്തുപോയതാണെന്നു പറയുകയും വേണം. മറ്റൊരാളുടെ സാധനം അവർ അറിയാതെ എടുക്കുന്നതു കള്ളത്തരമാണ്. മോൻ ഇനി ഒരിക്കലും അതു ചെയ്യരുത്.”

അവൻ ഇനി അങ്ങനെ ചെയ്യില്ല എന്നു സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവൻ എന്റെ അടുത്തെത്തി.

“അച്ഛാ, ഈ പെൻസിൽ എടുക്കുന്നതൊക്കെ വലിയ തെറ്റാണോ. മറ്റൊരാളുടെ പണം എടുക്കുന്നതല്ലേ കള്ളത്തരം?”

“അല്ല. നമുക്ക് അവകാശമില്ലാത്ത ഏതു സാധനം എടുക്കുന്നതും മോഷണം തന്നെയാണ്. കള്ളത്തരം നമ്മളെ മൂടോടെ നശിപ്പിക്കും. അതുകൊണ്ടു മോൻ ഒരിക്കലും അതു ചെയ്യരുത്. പണ്ടൊക്കെ രാജാക്കന്മാർ എത്ര ഭയങ്കര ശിക്ഷയാണെന്നോ മോഷണത്തിനു നൽകിയിരുന്നത്. ഈ കഥ കേൾക്കൂ..”

കഥ എന്നു കേട്ടതോടെ അവൻ ആവേശത്തോടെ ശ്രദ്ധിച്ചിരുന്നു. ഞാൻ പറഞ്ഞുതുടങ്ങി.

“ഒരിടത്ത് ഒരു കാട്ടിൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ബ്രാഹ്മണകുമാരന്മാർ തപസ്സു ചെയ്തിരുന്നു. മൂത്തയാൾ ശംഖൻ. ഇളയവൻ ലിഖിതൻ. ഒരു നദിയുടെ കരയിൽ ദൂരെദൂരെയായി രണ്ടു പർണ്ണശാലകൾ കെട്ടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ധാരാളം പൂക്കളും പഴങ്ങളും തരുന്ന ചെടികളും വൃക്ഷങ്ങളും കൊണ്ട് ആ പർണ്ണശാലകൾ മനോഹരമാക്കിയിരുന്നു.

ഒരിക്കൽ ലിഖിതൻ ജ്യേഷ്ഠനെ കാണാ‍ൻ അദ്ദേഹത്തിന്റെ പർണ്ണശാലയിൽ എത്തി. എന്നാൽ ആ സമയം ശംഖൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ജ്യേഷ്ഠൻ വരുന്നതും കാത്തിരിക്കുന്നതിനിടയിൽ ലിഖിതൻ അവിടെ കണ്ട പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി. അപ്പോഴാണു ശംഖൻ കടന്നുവരുന്നത്. തന്റെ അനുവാദം കൂടാതെ തന്റെ പർണ്ണശാലയിലെ പഴങ്ങളാണ് അനുജൻ തിന്നുന്നതെന്നറിഞ്ഞ ജ്യേഷ്ഠൻ പറഞ്ഞു,

“അല്ലയോ ലിഖിതാ, അങ്ങ് എന്ത് അപരാധമാണ് ഈ കാട്ടിയത്. ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ അയാളുടെ സാധനം എടുക്കുന്നതു മോഷണമല്ലേ? ഈ പ്രവൃത്തിമൂലം ഇത്രയും കാലം തപസ്സു ചെയ്ത് അങ്ങു നേടിയ പുണ്യമെല്ലാം നശിക്കുമല്ലോ?”

ഇതുകേട്ടതോടെ ലിഖിതൻ സ്തബ്ധനായി. അയാൾ ജ്യേഷ്ഠന്റെ കാൽക്കൽ വീണു മാപ്പുചോദിച്ചു. ശംഖൻ പറഞ്ഞു.

“നീ ചെയ്ത തെറ്റിന്റെ ഫലം നീ അനുഭവിക്കുക തന്നെ വേണം. അല്ലാതെ ഈ പതനത്തിൽ നിന്നും കരകയറുവാൻ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നുമില്ല. നിന്നെ രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ ഞാൻ അധികാരിയുമല്ല. നീ വേഗം തന്നെ നമ്മുടെ രാജാവായ സുദ്യുമ്നന്റെ അടുത്തു ചെന്നു കാര്യങ്ങൾ പറയുക. അദ്ദേഹം തരുന്ന ശിക്ഷ ഏറ്റുവാങ്ങുക. അതിലൂടെ മാത്രമേ നിനക്ക് ഈ തെറ്റിൽ നിന്നും മോചനം ലഭിക്കൂ.”

ഇതുകേട്ടു ലിഖിതൻ സുദ്യുമ്ന മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു യാത്രയായി. മഹാജ്ഞാനിയായ ലിഖിതൻ കൊട്ടാരവാതിൽക്കൽ എത്തിയതറിഞ്ഞു രാജാവ് തന്റെ മന്ത്രിമാരോടൊത്തു പുറത്തെത്തി അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടുപോയി. ആതിഥ്യമര്യാദകൾ സ്വീകരിച്ച ശേഷം മുനി രാജാവിനോടു പറഞ്ഞു.

“അല്ലയോ മഹാരാജാവേ, അങ്ങയോട് ഒരു സഹായം അഭ്യർത്ഥിക്കാനാണു ഞാൻ എത്തിയത്. അത് എന്താണെന്നു പറയുന്നതിനു മുൻപ് അങ്ങ് എന്റെ അഭ്യർത്ഥന സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പു തരണം.” രാജാവ് ഉറപ്പു നൽകിയപ്പോൾ ലിഖിതൻ തുടർന്നു.

“രാജൻ, ഞാൻ ഒരു വലിയ തെറ്റു ചെയ്തു. എന്റെ ജ്യേഷ്ഠനോടു ചോദിക്കാതെ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന പഴങ്ങൾ ഞാൻ ഭക്ഷിക്കാനിടയായി. അതിനാൽ അങ്ങ് എനിക്കു മോഷണത്തിനുള്ള ശിക്ഷ നൽകണമെന്നാണ് എന്റെ അപേക്ഷ.”

ഇതുകേട്ടു രാജാവു പറഞ്ഞു.

“മഹാമുനേ, ഈ രാജ്യത്തുള്ള പ്രജകളെയെല്ലാം ശിക്ഷിക്കുവാനുള്ള അധികാരം എന്നിൽ നിക്ഷിപ്തമാണെങ്കിൽ അവരെ രക്ഷിക്കുവാനും എനിക്കു കഴിയണം. ശിക്ഷ ഏറ്റുപറഞ്ഞതിനാൽ അങ്ങു പരിശുദ്ധനായി എന്നു കരുതുക. ഞാൻ അങ്ങയുടെ ഈ തെറ്റിനു മാപ്പു നൽകുന്നു. അങ്ങു മറ്റെന്തെങ്കിലും ആവശ്യപ്പെട്ടാലും.”

എന്നാൽ രാജാവ് എത്രയൊക്കെ നിർബന്ധിച്ചിട്ടും മുനി തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. അവസാനം കളവിനുള്ള ശിക്ഷയായി ലിഖിതന്റെ രണ്ടു കൈകളും വെട്ടിമാറ്റുവാൻ ഗത്യന്തരമില്ലാതെ രാജാവ് ഉത്തരവിട്ടു.

ശിക്ഷ നടപ്പിലായി. ലിഖിതൻ തന്റെ ജ്യേഷ്ഠന്റെ അടുത്തു തിരിച്ചെത്തി നടന്നതെല്ലാം പറഞ്ഞു. നദിയിൽ സ്നാനം ചെയ്തിട്ടു പിതൃക്കൾക്കും ഈശ്വരനും പൂജ ചെയ്യാൻ ശംഖൻ  അനുജനോടു നിർദ്ദേശിച്ചു. കുളിച്ചു ശുദ്ധിയായി പൂജയ്ക്കായി ഇരുന്ന ലിഖിതന്റെ കരങ്ങൾ പഴയതുപോലെ ആയി. അത്ഭുതത്തോടെയിരുന്ന ലിഖിതനോടു ശംഖൻ പറഞ്ഞു.

“എന്റെ തപശ്ശക്തിയാൽ നിന്റെ കരങ്ങൾ പൂർവ്വസ്ഥിതിയിലായി. ഇനി ഒരിക്കലും നീ മോഷ്ടിക്കരുത്. കള്ളം പറയുന്നതും കളവു ചെയ്യുന്നതും നമ്മെ വേരോടെ നശിപ്പിക്കും.”“

കഥ കേട്ടുകൊണ്ടിരുന്ന മകൻ അല്പം വിഷമത്തോടെ എന്നോടു ചോദിച്ചു.

“അച്ഛാ, അപ്പോൾ എന്റെ കയ്യും വെട്ടേണ്ടി വരുമോ?”

ഞാൻ പറഞ്ഞു. “വേണ്ട, നീ ഈ പെൻസിൽ ഇതുപോലെ നാളെത്തന്നെ അരുണിനെ ഏൽ‌പ്പിക്കുക. അവനോടു മാപ്പു പറയുക. അതോടെ നിന്റെ തെറ്റിനുള്ള പ്രായശ്ചിത്തമായി.”

അവൻ സമാധാനത്തോടെ ഉറങ്ങാൻ പോയി.

Monday 3 April 2017

ഥാർ മരുഭൂമി

“അച്ഛാ, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാ?”

“രാജസ്ഥാനിലെ ഥാർ മരുഭൂമി.”

“ഈ മരുഭൂമി ഉണ്ടാകുന്നതെങ്ങനെയാണച്ഛാ?“

 “മോനേ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചില സ്ഥലങ്ങളിൽ മഴ പെയ്യാതെയാകും. അങ്ങനെ അവിടം വരണ്ടുണങ്ങും. സസ്യങ്ങളും ജന്തുക്കളും എല്ലാ‍ം ചത്തൊടുങ്ങും. അങ്ങനെ കാലക്രമത്തിൽ ഒന്നുമില്ലാത്ത മരുപ്രദേശമായി മാറും.”

“അപ്പോൾ ഈ ഥാർ മരുഭൂമിയും അങ്ങനെയുണ്ടായതാണോ?”

“അതേല്ലോ!“

“ഈ ഥാർ മരുഭൂമി വളരെ വലുതാണോ‍ അച്ഛാ?”

“അതെ. കോടിക്കണക്കിനു ഹെക്ടർ സ്ഥലമാണു മരുഭൂമി ആയി മാറിയത്.”

“അപ്പോൾ ഇത്രയും സ്ഥലം ഒരു പ്രയോജനവുമില്ലാതെ ഒന്നിനും കൊള്ളാതെ കിടക്കുകയാണല്ലേ?”

“അങ്ങനെ പറയാൻ കഴിയില്ല. പ്രയോജനമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഥാർ മരുഭൂമിയിൽ നിന്നും മാർബിൾ ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ ധാരാളം ഉപ്പു തടാകങ്ങളുണ്ട്. അവിടെ നിന്നും ഉപ്പ് ഉണ്ടാക്കുന്നു.”

“മരുഭൂമിയിൽ  എങ്ങനെയാ അച്ഛാ ഉപ്പുണ്ടാകുന്നത്?”

“അതിനെക്കുറിച്ചു പല ഗവേഷണങ്ങളും നടക്കുന്നു. കടലിൽ നിന്നും കാറ്റു വഴി ഇവിടെ ഉപ്പ് എത്തുന്നു എന്നു കരുതപ്പെടുന്നു. ചിലപ്പോൾ പണ്ട് ഈ മരുഭൂ‍മിയും കടലിന്റെ ഭാഗമായിരുന്നിരിക്കാം. അതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. ഞാൻ പറയാം. കേട്ടോളൂ.

രാമായണത്തിൽ യുദ്ധകാണ്ഡത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. രാവണൻ സീതയെ കട്ടോണ്ടു പോയി ലങ്കയിൽ പാർപ്പിച്ചതും, വാനര സൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ സീതയെ അന്വേഷിച്ചു കണ്ടെത്തിയ കഥയും നിനക്കറിയാമല്ലോ. അങ്ങനെ ശ്രീരാമലക്ഷ്മണന്മാരും വാനരസൈന്യവും സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കു തിരിച്ചു. അവർ സമുദ്രതീരത്തെത്തി. വിശാലമായ സമുദ്രം കടന്നാലേ ലങ്കയിലെത്താൻ കഴിയൂ‍. എന്താണു ചെയ്യുക എന്ന് എല്ലാവരും ചേർന്നാലോചിച്ചു. അവസാനം സമുദ്രദേവനോടുതന്നെ സഹായം തേടാം എന്നു തീരുമാനിച്ചു. ശ്രീരാമൻ സമുദ്രദേവനെ പൂജിച്ച് ഉപവസിച്ചു.

ദിവസങ്ങൾ കടന്നുപോയി. സീ‍തയെ എത്രയും വേഗം രക്ഷപെടുത്തേണ്ടതുണ്ട്. സമുദ്രദേവനാണെങ്കിൽ പ്രത്യക്ഷപ്പെടുന്നുമില്ല. ശ്രീരാമൻ കോപാവിഷ്ടനായി. സമുദ്രം വറ്റിക്കാനായി ആഗ്നേയാസ്ത്രം തന്റെ വില്ലിൽ തൊടുത്തു. ഇതോടെ കടൽ കലങ്ങിമറിഞ്ഞു. ജലജീവികളെല്ല്ലാ‍ം പേടിച്ചു പരക്കം പാഞ്ഞു. ഭൂമി ഇരുളടഞ്ഞു. ഇടിയും മിന്നലും ഉണ്ടായി. അവസാനം സമുദ്രദേവൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം രാമനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

“അല്ലയോ രാമാ, എന്നോട് അനിഷ്ടം തോന്നരുതേ. ഈ പ്രപഞ്ചം മുഴവൻ ഒരു വ്യവസ്ഥയിൽ അടിസ്ഥാനമായാണു നിലകൊള്ളുന്നതെന്ന് അങ്ങയ്ക്ക് അറിവുള്ളതാ‍ണല്ലോ. ഇവിടെ ഉള്ള ഓരോ വസ്തുവിനും ഒരു അടിസ്ഥാന സ്വഭാവം ഉണ്ട്. അതിനെ മാറ്റാൻ ആർക്കും കഴിയുന്നതല്ല. ഈ വിശാലതയും ആഴവും ജലവും എല്ലാം എന്റെ സ്വഭാവമാണ്. ഞാൻ വിചാരിച്ചാൽ കൂടി ഇത് ഇല്ലാതെയാക്കാൻ കഴിയില്ല. എന്നിലൂടെ അണകെട്ടാൻ ഉള്ള എല്ലാ സഹായവും ഞാ‍ൻ ചെയ്യാം. എന്നോടുള്ള കോപം അടക്കിയാലും.”

സമുദ്രദേവന്റെ ഈ അപേക്ഷ കേട്ടു ശ്രീരാമൻ ശാന്തനായി. അദ്ദേഹം പറഞ്ഞു.

“അല്ലയോ സമുദ്രദേവാ, അങ്ങയുടെ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. പക്ഷേ ഈ ആഗ്നേയാസ്ത്രം ഞാൻ ഞാണിൽ തൊടുത്തുപോയി. ഇനി ഇതു തിരിച്ചെടുക്കാൻ കഴിയിൽ. അതുകൊണ്ട് ഏതു പ്രദേശത്തേക്കാണ് ഇതു പ്രയോഗിക്കേണ്ടതെന്ന് അങ്ങ് നിശ്ചയിച്ചാലും.”

അങ്ങനെ സമുദ്രദേവന്റെ നിശ്ചയപ്രകാരം ദുഷ്ടജന്തുക്കൾ അധികം പാർത്തിരുന്ന ദ്രുമകൂ‍ല്യമെന്ന ദിക്കിലേക്കു രാമൻ വിശിഷ്ടമായ ആ ബാണം എയ്തു. ആ അസ്ത്രത്തിന്റെ ശക്തിയിൽ ആ ദിക്കിലെ സമുദ്രജലം ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തു. ആ പ്രദേശം മരുകാന്താരം എന്നറിയപ്പെട്ടു. ആ മരുകാന്താരമാണ് ഇന്നത്തെ ഥാർ മരുഭൂമി എന്നതാണു കഥ.”