Saturday 13 September 2014

ആത്മഹത്യ

“നിന്നെപ്പറ്റി ഞാൻ ഒരു കാര്യം കേട്ടു! എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. നീ കുറച്ചുകൂടിയൊക്കെ ബോൾഡ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.” ഞാൻ ചോദിച്ചു.

“ഓ, അങ്ങനെ പറ്റിപ്പോയി.”അവൻ തലതാഴ്ത്തി മിണ്ടാതെയിരുന്നു.

ഡിഗ്രി വരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരൻ. അവൻ രണ്ടുമാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഞാൻ ഇന്നാണ് അറിഞ്ഞത്. ഒന്നും ചോദിക്കേണ്ടെന്ന് കരുതിയതാ. പക്ഷേ, കണ്ടപ്പോൾ ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. അവന്റെ പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

“എന്താണ് നിനക്ക് സംഭവിച്ചത്. നാട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് കാര്യങ്ങളൊന്നും അറിഞ്ഞില്ല. നീ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മാത്രമേ എനിക്കറിയൂ. അതിനും വേണ്ടി എന്തായിരുന്നു ഇത്ര പ്രശ്നം?”

അവൻ മടിച്ച് മടിച്ചാണ് തുടങ്ങിയത്.

“നിനക്കറിയാമല്ലോ എനിക്ക് അവളോടുണ്ടായിരുന്ന ഇഷ്ടം. കോളേജിൽ നിന്ന് പോന്നിട്ടും ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഉണ്ടായിരുന്നു. എന്നും വിളിക്കും.. പറ്റുമ്പോഴൊക്കെ കാണും.. അങ്ങനെ കഴിയുന്നതിനിടയ്ക്കാണ് ഈ കാര്യം അവളുടെ വീട്ടുകാരറിയുന്നത്. അതോടെ അവളുടെ പഠിത്തം നിന്നു. വിളിക്കാനും പറ്റാതായി. ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കും എന്നവൾ പറയുമായിരുന്നു. അവളുടെ വിവരങ്ങളൊന്നും അറിയാതെ ഞാൻ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. ഞാൻ രണ്ടും കല്പിച്ച് എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അവളുടെ വീട്ടിൽ കല്ല്യാണാലോചനയുമായി ചെല്ലുകയായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ എന്റെ വീട്ടുകാർക്ക് ഭയങ്കര എതിർപ്പായി. ഞാൻ ആവുന്നതൊക്കെ പറഞ്ഞുനോക്കി. അവസാനം അച്ഛനോട് വഴക്കിട്ട് ഞാൻ മുറിയിൽ കയറി കതകടച്ചു. ഭ്രാന്തായിരുന്നു എനിക്ക്. ജീവിതം തന്നെ മടുത്തു. ഞാൻ ഫാനിൽ കൈലി കെട്ടി, തൂങ്ങാൻ ശ്രമിച്ചു. പക്ഷേ അവിടെയും പരാജയം. കാലൊടിഞ്ഞതും കഴുത്തുളുക്കിയതും മിച്ചം.”

“എന്നിട്ട് ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“രണ്ടാഴ്ച കഴിഞ്ഞ് അറിയുന്നത് അവൾ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി എന്നാണ്.”

എനിക്ക് സത്യം പറഞ്ഞാൽ ചിരി വന്നു. എങ്കിലും ചിരി അടക്കി ഞാൻ പറഞ്ഞു.

“അങ്ങനത്തെ ഒരുത്തിക്കുവേണ്ടിയാണോ നീ ജീവിതം കളയാൻ തുനിഞ്ഞത്. എല്ലാം ഓരോ സമയത്ത് തോന്നിക്കുന്നതാണ്. ഇനിയെങ്കിലും എടുത്തുചാടി ഒന്നും തീരുമാനിക്കരുത്.”

“ഇല്ല, അതോടെ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ഇപ്പോൾ വെളിയിൽ ഇറങ്ങുമ്പോൾ ആകെ ഒരു ചമ്മലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചവൻ എന്ന് എല്ലാവരും കളിയാക്കുന്നതായി ഒരു തോന്നൽ.” അവന്റെ മുഖം വാടി.

ഞാൻ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തിന് നീ വിഷമിക്കണം. നീ മരണത്തിൽ നിന്നും അവളോടൊത്തുള്ള ജീവിതത്തിൽ നിന്നും രക്ഷപെട്ടവനാണ്. നീ മാത്രമല്ല ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളത്! ഒരുപാടുപേർ.. പ്രശസ്തർ.. ഇതൊക്കെ ആ സമയത്ത് തോന്നുന്ന തെറ്റായ ചിന്തകൾ മൂലമാണ്. സത്യം മനസ്സിലാക്കിയാൽ ആരും ആത്മഹത്യ ചെയ്യില്ല! നീ വസിഷ്ഠമുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?”

“എന്താ അങ്ങേരും ആത്മഹത്യയ്ക്ക് ശ്രമിച്ചോ?” അവൻ കളിയായി ചോദിച്ചു.

“അതെ. ഒന്നല്ല. ഒരുപാടു വട്ടം. അത്രയും ശ്രേഷ്ഠനായ മുനിക്കുപോലും ആത്മഹത്യ ചെയ്യാൻ തോന്നി. അതിൽ കൂടുതലൊന്നുമല്ലല്ലോ നിന്റെ ഈ ആത്മഹത്യാ ശ്രമം?” ഞാൻ പറഞ്ഞത് കേട്ട് അവന് ആ കഥ അറിഞ്ഞാൽ കൊള്ളാമെന്നായി. ഞാൻ പറഞ്ഞു:

“മഹാഭാരതത്തിൽ, വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ നന്ദിനി എന്ന പശുവിനെച്ചൊല്ലി ഉണ്ടാക്കിയ വഴക്കിന്റെ കഥ നീ കേട്ടിട്ടില്ലേ? വിശ്വാമിത്രന് വസിഷ്ഠനോട് അടങ്ങാത്ത പക ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കല്മാഷപാദൻ എന്ന രാക്ഷസനെ വിശ്വാമിത്രൻ തന്ത്രപൂർവ്വം വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്ക് വിട്ടു. ആ രാക്ഷസൻ മുനിയുടെ പുത്രന്മാരെ എല്ലാം പിടിച്ചു തിന്നു. ആ സമയത്ത് ആശ്രമത്തിലില്ലായിരുന്ന വസിഷ്ഠമുനി തിരിച്ചെത്തിയപ്പോഴാണ് തന്റെ നൂറ് പുത്രന്മാരെയും രാക്ഷസൻ പിടിച്ചു തിന്ന കഥ അറിയുന്നത്. ഇതോടെ മുനിക്ക് ദുഃഖം സഹിക്കാൻ വയ്യാതെയായി. അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.“

“എന്നിട്ട്?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ, അദ്ദേഹവും നിന്നെപ്പോലെ പരാജയപ്പെട്ടു.” ഞാൻ ചിരിച്ചുകൊണ്ട് തുടർന്നു.

“ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ച് മുനി ഒരു പർവ്വതത്തിന്റെ കൊടുമുടിയിൽ വലിഞ്ഞുപിടിച്ചുകയറി. എന്നിട്ട് കൊക്കയിലേക്ക് ചാടി. പക്ഷേ മരിച്ചില്ല. യോഗീശ്വരനായ മുനി ഒരു പഞ്ഞിക്കെട്ടുപോലെ താഴെയെത്തി.

ഉയരത്തിൽ നിന്ന് ചാടിയാൽ മരിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ വസിഷ്ഠൻ തീ കൂട്ടി അഗ്നിയിലേക്ക് ചാടി. ശ്രേഷ്ഠനായ മുനിയെ തൊടാൻ കഴിയാതെ അഗ്നി മാറിനിന്നു. ആ ആത്മഹത്യാശ്രമവും പരാജയപ്പെട്ടതോടെ മഹർഷി മറ്റൊരു വഴി ആലോചിച്ചു. ഒരു വലിയ പാറക്കല്ല് കഴുത്തിൽ കെട്ടി അഗാധമായ സമുദ്രത്തിൽ പോയി ചാടി. പക്ഷേ സമുദ്രം തിര അടിച്ച്  മുനിയെ ഭദ്രമായി കരയിൽ കൊണ്ടുചെന്നാക്കി.

ഇങ്ങനെ ആത്മഹത്യാശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഋഷി തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. പക്ഷേ, മക്കളെല്ലാം മരിച്ച് വിജനമായ ആശ്രമം കണ്ടതോടെ വസിഷ്ഠന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം വീണ്ടും മരിക്കാൻ തീരുമാനിച്ചു. അങ്ങനെ വിഷമിച്ച് കാട്ടിലൂടെ നടന്ന അദ്ദേഹം കരകവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ കരയിൽ എത്തിച്ചേർന്നു. ഉടനെ മുനി തന്റെ ശരീരം മുഴുവൻ വള്ളികൊണ്ട് കെട്ടിവരിഞ്ഞ് ഭയങ്കരമായ ഒഴുക്കുള്ള ആ പുഴയിലേക്ക് ചാടി. അവിടെയും അദ്ദേഹം പരാജയപ്പെട്ടു. നദി, മുനിയെ വള്ളികളിൽ നിന്ന് വേർപെടുത്തി കരയിൽ കൊണ്ട് ചേർത്തു. അതോടെ ആ പുഴ ‘വിപാശ’ എന്ന് അറിയപെട്ടു. മുനി അവിടെ നിന്ന് നടന്നു. കാട്ടിലും മേട്ടിലും മലയിലും എല്ലാം ദുഃഖിതനായി അദ്ദേഹം അലഞ്ഞു തിരിഞ്ഞു. അവസാനം ഹിമാലയത്തിനടുത്തെത്തി. അവിടെ മുതലകൾ നിറഞ്ഞതും വളരെ വിസ്താരമുള്ളതുമായ ഒരു നദി കണ്ട മുനിക്ക് വീണ്ടും ആത്മഹത്യാ മോഹമുദിച്ചു. ഉയർന്ന ഒരു മലയുടെ മുകളിൽ നിന്നും അദ്ദേഹം ആ നദിയിലേക്ക് എടുത്തുചാടി. തേജസ്വിയായ മുനിയെ താങ്ങാൻ കഴിയാതെ ആ നദി നൂറ് കൈവഴികളായി പിരിഞ്ഞു. അതോടെ ആ നദിക്ക് ‘ശതദ്രു’ എന്ന പേര് കിട്ടി. തനിക്ക് സ്വയം മരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ വസിഷ്ഠമഹർഷി അവിടെ നിന്ന് തന്റെ ആശ്രമത്തിലേക്ക് മടങ്ങി. ആശ്രമത്തിലെത്തിയ മുനി തന്റെ മകനായ ശക്തിയുടെ ഭാര്യയിൽ തനിക്കൊരു പേരക്കുട്ടി ജനിക്കുവാൻ പോകുന്ന വിവരം അറിഞ്ഞതോടെ സന്തോഷിച്ചു. അങ്ങനെ അദ്ദേഹം മരണത്തിലുള്ള ആശ വെടിഞ്ഞു.

അത്രയും ശ്രേഷ്ഠനായ മുനിക്ക് പോലും തോന്നിയ കാര്യമാണ് നിനക്കും തോന്നിയത്. അതുകൊണ്ട് നീ ചമ്മേണ്ട കാര്യമൊന്നുമില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. വിശിഷ്ടമായ ഈ ജീവിതം സന്തോഷത്തോടെ ജീവിച്ച് തീർക്ക്! ” ഞാൻ പറഞ്ഞു നിർത്തി.

1 comment:

  1. പുരാണത്തിലെ ആത്മഹത്യാ ശ്രമം ഒരു പുതിയ അറിവാണ്‌. നല്ല ഉദ്യമം.

    ReplyDelete