Thursday 12 June 2014

ത്രിശങ്കു സ്വർഗ്ഗം

“അച്ഛാ, ഈ അന്റിയാണോ അമ്മയാണോ ക്യൂട്ട്?”

മകന്റെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി. ടിവിൽ ഐശ്വര്യാറായി അഭിനയിച്ച പരസ്യചിത്രം. അടുക്കളയിൽ നിന്നും ഒരു തല എത്തിവലിഞ്ഞ് ടിവിയിൽ എന്താണ് കാണിക്കുന്നത് എന്ന് നോക്കി. എന്തിനാടാ ചെറുക്കാ എന്നെ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് കഷ്ടപ്പെടുത്തുന്നത് എന്ന മുഖഭാവത്തിൽ ഞാൻ അവനേയും നോക്കി.

ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു. അവൻ വിടാൻ ഭാവമില്ല. അവസാനം ഞാൻ പറഞ്ഞു.

“എന്തിനാ മോനേ അച്ഛനെ ഇങ്ങനെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കുന്നത്?”

“അതെന്താ അച്ഛാ, ഈ ത്രിശങ്കു?”

വിഷയം മാറ്റാൻ പറ്റിയ അവസരം. ഞാൻ പെട്ടന്നുതന്നെ കഥ പറയാൻ തുടങ്ങി.

“ഒരു രാജ്യത്ത് സത്യവൃതൻ എന്ന ഒരു രാജാവുണ്ടായിരുന്നു. ഇന്ദ്രിയങ്ങളെ ജയിച്ചവനും സത്യസന്ധനും പ്രസിദ്ധനുമായ രാജാവായിരുന്നു സത്യവൃതൻ. ഒരിക്കൽ അദ്ദേഹത്തിന് ഒരു ആഗ്രഹം. ഉടലോടെ സ്വർഗ്ഗത്ത് പോകണം! രാജാവ് ഗുരുവായ വസിഷ്ഠമഹർഷിയെ ചെന്നു കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. മരിച്ച് സ്വർഗ്ഗത്തിൽ പോകുന്നതുതന്നെ ബുദ്ധിമുട്ടാണ്, അപ്പോഴാണ് ഉടലോടെ പോകാൻ വന്നിരിക്കുന്നത്. വസിഷ്ഠമഹർഷി രാജാവിനെ നിരുത്സാഹപ്പെടുത്തി വിട്ടു.“

“എന്നിട്ടും സത്യവൃതൻ തന്റെ ആഗ്രഹം ഉപേക്ഷിച്ചില്ല. അദ്ദേഹം വസിഷ്ഠമഹർഷിയുടെ പുത്രന്മാരെ സമീപിച്ചു. പിതാവ് തള്ളിയ കാര്യം സാധിപ്പാൻ ആരാലും കഴിയില്ലെന്ന് പറഞ്ഞ് അവരും അദ്ദേഹത്തെ മടക്കി അയച്ചു. കോപാവേശത്താൽ രാജാവ് പറഞ്ഞു, ‘പിതാവും പുത്രന്മാരും കണക്കാണ്. രണ്ടുപേരും സഹായം ചോദിച്ചു വരുന്നവരെ വെറും കയ്യോടെ മടക്കി അയയ്ക്കുന്നവരാണല്ലോ!‘. ഇതുകേട്ടതൊടെ വസിഷ്ഠമഹർഷിയുടെ പുത്രന്മാർക്ക് ദേഷ്യം പിടിച്ചു. അവർ രാജാവിനെ ശപിച്ചു. അതോടെ രാജാവ് കറുത്ത് വിരൂപനായ ഒരു ചണ്ഡാളനായി മാറി. രാജാവിന്റെ രൂപം കണ്ട് കൂടെ വന്ന പരിചാരകർ നാലുപാടും ഓടി. രാജാവിന് ഒരു കാര്യം ബോധ്യമായി - ഇനി കൊട്ടാരത്തിലേക്ക് പോയിട്ട് കാര്യമില്ല.”

“അതെന്താ അച്ഛാ ഈ ചണ്ഡാളൻ?” മകന്റെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു.

“തനിക്ക് ചെയ്യുവാനുള്ള കർമ്മത്തെ ചെയ്യാതെ ബോധം നശിച്ച് നടക്കുന്നവനെയാണ് അങ്ങനെ വിളിക്കുന്നത്. ഇപ്പൊ ഉദാഹരണത്തിന് നിനക്ക് പഠിക്കുവാനുള്ള നേരത്ത് അത് ചെയ്യാതെ വായിന്നോക്കി നടന്നാൽ നീയും ഒരു ചണ്ഡാളനായി മാറും.”

ഇതുകേട്ട് അവനെന്നെ രൂക്ഷമായി നോക്കി.

“വെറുതെ വേണ്ടാത്തതൊക്കെ ആഗ്രഹിച്ചാൽ ഇങ്ങനിരിക്കും. ഇത് എല്ലാവർക്കും ഒരു പാഠമാണ്.” അടുക്കളയിൽ നിന്നു കേട്ട കമന്റ് കേട്ടില്ലെന്ന് നടിച്ച് ഞാൻ വീണ്ടും കഥ തുടർന്നു.

“വികൃതമായ തന്റെ രൂപവുമായി രാജാവ് പലയിടത്തും അലഞ്ഞു. നിരാശനും ദുഃഖിതനുമായ അദ്ദേഹം ഒടുവിൽ വിശ്വാമിത്രമഹർഷി തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തിപ്പെട്ടു. സത്യവൃതൻ മഹർഷിയോട് നടന്നതെല്ലാം പറഞ്ഞു. രാജാവിന്റെ ദാരുണമായ അവസ്ഥ കണ്ട് വിശ്വാമിത്രൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. മഹർഷി തന്റെ പുത്രന്മാരെ പല ദേശങ്ങളിലേക്കും അയച്ചു. ഒരു യാഗത്തിനു വേണ്ട സാമഗ്രികളും ഋത്വിക്കുകളും ഋഷിഗണങ്ങളും എല്ലാം സന്നിഹിതരാക്കപ്പെട്ടു.”

“യാഗം തുടങ്ങി. യാഗകർമ്മങ്ങളെല്ലാം ശാസ്ത്രവിധിപ്രകാരം മന്ത്രോച്ചാരണ പുരസ്സരം നടത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടാകുന്നില്ല. ഇതു കണ്ട്  കുപിതനായ വിശ്വാമിത്രൻ തന്റെ തപഃശക്തിയാൽ സത്യവൃതനെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി.“

“സ്വർഗ്ഗത്തിലേക്ക് കടന്നുവരുന്ന വികൃതരൂപിയായ രാജാവിനെ കണ്ട് ദേവേന്ദ്രൻ ഇങ്ങനെ കല്പിച്ചു - ‘ഹേ മൂഢനായ രാജാവേ, നീ മടങ്ങിപ്പോവുക. ഗുരുവിനെ നിന്ദിച്ച് ശാപമേറ്റവനായ നീ തലകീഴായി ഭൂമിയിലേക്ക് പതിക്കട്ടെ.’ ഇതോടെ സത്യവൃതൻ വന്നവഴിയേ താഴോട്ട് വീഴാൻ തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ തന്റെ ശക്തിയാൽ രാജാവിനെ താഴെ വീഴാതെ ആകാശത്തിൽ തടഞ്ഞു നിർത്തി. അതിതേജസ്സ്വിയായ വിശ്വാമിത്രൻ കോപാഗ്നിയിൽ ജ്വലിച്ചു. തന്റെ തപഃശക്തിയാൽ മറ്റൊരു ബ്രഹ്മാവിനെപ്പോലെയായ മഹാമുനി രാജാവിനുവേണ്ടി മറ്റൊരു സ്വർഗ്ഗലോകം തന്നെ സൃഷ്ടിക്കാൻ തുടങ്ങി. പുതിയൊരു സപ്തർഷിഗണത്തെയും പല നക്ഷത്രമാലകളെയും സൃഷ്ടിച്ച മഹർഷി ഒരു ഡ്യൂപ്ലിക്കേറ്റ് ഇന്ദ്രനെ കൂടി സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് ദേവേന്ദ്രന് അപകടം മനസ്സിലായത്. അദ്ദേഹം ദേവഗണങ്ങളെയും കൂട്ടി വിശ്വാമിത്രന്റെ മുന്നിലെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തിൽ തന്നെ സത്യവൃതൻ തുടരട്ടേയെന്ന് ആശിർവദിച്ചു.”

“അപ്പൊൾ ഈ ത്രിശങ്കു ആരാ?” ഭാര്യയാണ് അത് ചോദിച്ചത്.

“എടീ, സത്യവൃതനെ തന്നെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. വിശ്വാമിത്രൻ സൃഷ്ടിച്ച സ്വർഗ്ഗത്തെ ത്രിശങ്കു സ്വർഗ്ഗമെന്നും അറിയപ്പെടുന്നു. ശാസ്ത്രസത്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനും ഓർക്കാനും രസകരമായ കഥകൾ പുരാതന ഭാരതീയർ ഉണ്ടാക്കിയിരുന്നു. അതിലൊന്നായി വേണമെങ്കിൽ ഇതിനെ കരുതാം. ആകാശത്തിൽ ദക്ഷിണഗോ‍ളത്തിൽ അനിഴം നക്ഷത്രത്തിനു തെക്കുപടിഞ്ഞാറ്, കുരിശിന്റെ ആകൃതിയിലുള്ള നാലു നക്ഷത്രങ്ങളും അവയ്ക്ക് മുകളിലായി അല്പം വിസ്താരത്തിൽ രണ്ടു നക്ഷത്രങ്ങളും ചേർന്ന ആറ് നക്ഷത്രങ്ങളെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. ഒരു മനുഷ്യൻ കാൽ രണ്ടും വിടർത്തി തലകീഴായി തൂങ്ങുന്ന ആകൃതിയിലുള്ളവയാണിവ. ഒരു ദിക്കിനെ കാണിക്കുന്ന രേഖയ്ക്ക് പണ്ട് ശങ്കു എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ നക്ഷത്രങ്ങൾ ധ്രുവത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നതുകൊണ്ട് ‘ത്രിശങ്കു’ എന്ന് വിളിക്കുന്നു.“

ത്രിശങ്കുസ്വർഗ്ഗത്തിൽ നിന്നും രക്ഷപെട്ട സമാധാനത്തോടെ ഞാൻ കഥ നിർത്തി.

2 comments:

  1. സാക്ഷാൽ ശ്രീരാമന്റെ വംശത്തിലെ പഴയ രാജാവായിരുന്നു ത്രിശങ്കു.
    നല്ല കഥകള് 
    ഇവിടെ ഇനി ഒന്ന് കറങ്ങി നടക്കട്ടെ :)

    ReplyDelete
  2. അഭിപ്രായങ്ങൾക്കും കറക്കത്തിനും നന്ദി... :)

    ReplyDelete