Wednesday 25 November 2015

സിംഹക്കുട്ടി

ഒരിടത്ത് ഒരു കാട്ടിൽ ഒരു പെൺസിംഹം ജീവിച്ചിരുന്നു. വസന്തകാലം.. കാട്ടിലെങ്ങും പൂക്കളും അവയുടെ സുഗന്ധവും.. എല്ലാ ജീവികളും സന്തോഷിച്ചുതുള്ളിച്ചാടി കളിക്കുമ്പോൾ ആ പെൺസിംഹം മാത്രം ഗുഹയിൽ ഒതുങ്ങിക്കൂടി. പൂർണ്ണ ഗർഭിണിയായിരുന്ന അവൾ ഭക്ഷണം കഴിച്ചിട്ടു കുറച്ചുനാളായിരുന്നു. ഇരപിടിക്കാൻ വയ്യ. ഒടുവിൽ വിശപ്പു സഹിക്കവയ്യാതായപ്പോൾ സിംഹം പുറത്തിറങ്ങി. പതുക്കെ നടന്നു. ഒരു മലഞ്ചെരുവിൽ കുറേ ആടുകൾ മേയുന്നു. ആട്ടിൻ‌കുട്ടികൾ യാതൊരു ഭയവുമില്ലാതെ സ്വൈരവിഹാരം നടത്തുന്നു. കുറേ നേരം അവൾ ആ കാഴ്ച നോക്കി നിന്നു. അവസാനം രണ്ടും കല്പിച്ച് ഒരു കുഞ്ഞാടിനെ ലക്ഷ്യം വച്ചു ഓടി. സിംഹം വരുന്നതുകണ്ട് ആടുകൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു. ആടിന്റെ അടുത്തെത്തിയ സിംഹം ആഞ്ഞുചാടി. നിർഭാഗ്യവശാൽ അവൾക്കു ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. അവൾ തറയിൽ പതിച്ചു. ആ ചാട്ടത്തിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തോടെ മരിക്കുകയും ചെയ്തു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആടുകൾ തിരിച്ചെത്തി. അവർ ചത്തുകിടക്കുന്ന സിംഹത്തെയും കുഞ്ഞിനേയും കണ്ടു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അതിലൊരു തള്ളയാടിനു പാവം തോന്നി. അവൾ ആ സിംഹക്കുഞ്ഞിനു പാലുകൊടുത്തു. ആ ആടുകൾ അവനെ അവരുടെ കൂടെ കൂട്ടി.

ആടുകളോടൊപ്പം അവൻ വളർന്നു. ആട്ടിൻ‌കുട്ടികളോടൊപ്പം ചാടിക്കളിച്ചും പുൽമേടുകളിൽ മേഞ്ഞും നടന്ന അവൻ ആടിനെപ്പോലെ കരയാനും പഠിച്ചു. ആടുകൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.

ഒരിക്കൽ മറ്റൊരു കാട്ടിൽ നിന്നും ഒരു സിംഹം അവിടെ എത്തി. അവൻ ആടുകളെ ഓടിച്ചു പിടിക്കാൻ ശ്രമിച്ചു. ശക്തനായ അവൻ കൂട്ടത്തിൽ വലിയ ഒരാടിനെത്തന്നെ ലക്ഷ്യം വച്ചു. അപ്പോഴാണു അവൻ അതു കണ്ടത്.. തന്നെ കണ്ട് ആടുകളോടൊപ്പം പരക്കം പായുന്ന ഒരു സിംഹക്കുട്ടി!! അവനു കൌതുകം തോന്നി. ആ സിംഹക്കുട്ടിയോടു സംസാരിക്കണമെന്ന് അവൻ നിശ്ചയിച്ചു.

ഒരു ദിവസം ആടുകളൊന്നും അടുത്തില്ലാത്ത സമയം സുഖമായി ഉറങ്ങുന്ന  സിംഹകുട്ടിയുടെ അടുത്ത് ആ സിംഹം എത്തി. അവനെ വിളിച്ചുണർത്തി. സിംഹത്തെ കണ്ടയുടൻ അവൻ പ്രാണരക്ഷാർത്ഥം ഓടാൻ ശ്രമിച്ചു. എന്നാൽ സിംഹം വിട്ടില്ല. അവൻ പറഞ്ഞു.

“ എടാ മണ്ടൻ ചെറുക്കാ, നീ എന്തിനാണ് എന്നെ കണ്ടോടുന്നത്. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ വർഗ്ഗമല്ലേ?“

സിംഹക്കുട്ടി പറഞ്ഞു.

“നമ്മൾ എങ്ങനെ ഒരേ വർഗ്ഗമാകും. നീ സിംഹമല്ലേ. ഞങ്ങളെ കൊന്നു തിന്നുന്ന സിംഹം..“

എന്നിട്ട് അവൻ ആടിന്റെ ശബ്ദത്തിൽ കരഞ്ഞു. സിംഹം എന്തൊക്കെ പറഞ്ഞിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സിംഹം അവനെ ബലമായി ഒരു കുളത്തിന്റെ കരയിലെത്തിച്ചു. എന്നിട്ടു കുളത്തിലേക്കു നോക്കാൻ പറഞ്ഞു. കുളത്തിൽ തന്റെ പ്രതിബിംബം കണ്ട സിംഹക്കുട്ടി അത്ഭുതപ്പെട്ടു. താനും ഒരു സിംഹമാണെന്ന് അവനു മനസ്സിലായി. അവൻ ഉറക്കെ ഗർജിച്ചു.

നമ്മളോരോരുത്തരും ആ സിംഹക്കുട്ടിയെപ്പോലെയാണ്. നമുക്കുള്ളിലെ അനന്തമായ ശക്തിവിശേഷത്തെ തിരിച്ചറിയാത്തവർ... സ്വയം പാപികളെന്നു വിളിച്ചു പാപികളായി ഒതുങ്ങിക്കൂടുന്നവർ... പവർകട്ടു സമയത്ത്, “അയ്യോ, ഇരുട്ടേ ഇരുട്ടേ...” എന്നു വിലപിക്കാതെ മെഴുകുതിരി കത്തിക്കയാണു വേണ്ടത്. എപ്പോൾ ആ ജ്ഞാനദീപം മനസ്സിലെ ഇരുട്ടിൽ തെളിയുന്നുവോ,  അന്നു നമുക്കു മനസ്സിലാകും നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന്... അതുകൊണ്ട്,

“ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ“

No comments:

Post a Comment